main stories
‘ഇന്ത്യ ഇസ്രാഈലിനൊപ്പം’; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത ഇന്ത്യന്‍ നയം തിരുത്തി മോദി
ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു.
തെല്‍ അവിവ്: ഇന്ത്യ ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി. ഇസ്രാഈലിനൊപ്പം പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.
2023 ഒക്ടോബര്‍ 7ന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ മോദി അപലപിച്ചു. ‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു, ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രാഈലിനൊപ്പം പൂര്‍ണ ബോധ്യത്തോടെ നിലകൊള്ളും.’ മോദി കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി ഇന്ത്യന്‍ തുടരുന്ന നയത്തിന് എതിരാണ് ഈ നീക്കം. സ്വാതന്ത്ര്യത്തിനു മുമ്പ് ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്നു. 1938ല്‍ ‘ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേത് എന്നതുപോലെ ഫലസ്തീന് അറബികളുടേതാണ്’ എന്ന് അദേഹം പ്രസ്താവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരവും വളരെ മികച്ച ബന്ധമാണ് ഇന്ത്യക്ക് ഫലസ്തീനുമായി ഉണ്ടായിരുന്നത്. 1947ല്‍ ഫലസ്തീന് വിഭജിക്കാനുള്ള നീക്കത്തെ ജവാഹര്‍ ലാല്‍ നെഹ്റു ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തു. 1975ല്‍ ഇന്ദിര ഗാന്ധിയുടെ ഭരണക്കാലത്ത് രാജ്യതലസ്ഥാനത്ത് ഒരു സ്വതന്ത്ര ഓഫീസ് തുറക്കാന്‍ ഇന്ത്യ ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അനുവദിച്ചു. പിന്നീട് 1980ല്‍ ഈ ഓഫീസിന് പൂര്‍ണ നയതന്ത്ര അംഗീകാരം നല്കി. ഇതിന് പിന്നാലെ ഫലസ്തീന് നാഷണല്‍ അഥോറിറ്റിയുടേയും പിഎല്‍ഒയുടെയും ചെയര്‍മാനും ഫലസ്തീന് പോരാളിയുമായ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് 2001 വരെ നിരവധി തവണ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1988ല്‍ രാജീവ് ഗാന്ധിയുടെ ഭരണക്കാലത്ത് ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളില്‍ ഒന്നായും ഇന്ത്യ മാറി.
എന്നാല്‍ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാന്‍ തുടങ്ങിയതോടെയാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. 1992 ജനുവരിയില്‍ ഇസ്രാഈലുമായി ഇന്ത്യ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു യാസര്‍ അറാഫത്തിനെ അറിയിച്ചതിനുശേഷമാണ് ഇസ്രാഈലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യാസര്‍ അറഫാത്ത് പറഞ്ഞു. 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെയാണ് ഈ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായത്. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ‘ഡീ-ഹൈഫനേഷന്’ നയമാണ് ഇന്ത്യ പിന്തുടരുന്നത്. മോദി ഭരണത്തിന് കീഴില്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ല്‍ പോലും ഇന്ത്യന്‍ ആയുധ കമ്പനികള്‍ ഇസ്രാഈലിന് റോക്കറ്റുകളും സ്ഫോടകവസ്തുക്കളും വിറ്റതായി പല അന്വേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു.
2015 ഒക്ടോബറില്‍ പ്രണബ് മുഖര്‍ജിയാണ് ഇസ്രാഈല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. ചരിത്രപരമായി ഇന്ത്യ സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തിനൊപ്പം നില്ക്കുന്നതില് നേതാക്കന്മാര് ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രാഈല്‍ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു. നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മാറ്റിവച്ച് എത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗസ്സയിലെ ആക്രമണം ഇസ്രായേല്‍ തുടരുന്ന വേളയില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.
kerala
സിസിടിവിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; വ്യക്തമാക്കി ആര്‍പിഎഫ്
കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല എന്ന് ആര്‍പിഎഫ്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.
kerala
‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്രത്തിനോട് ഹൈക്കോടതി
വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിസ്സാരമായി കാണരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം മറുപടി നല്കാന് നാലാഴ്ചത്തെ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടും എന്തുകൊണ്ടാണ് അന്തിമ തീരുമാനം ഇത്രയധികം നീണ്ടുപോകുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലം എയിംസിന് വേണ്ടിയുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളം ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ കേന്ദ്ര ബജറ്റുകളില്‍ കേരളത്തെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
india
‘ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല’: NCERTക്കെതിരെ കേസെടുത്ത് സുപ്രീംകോടതി
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വസ്തുതകള്‍ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിക്കെതിരെ സമൂഹ മാധ്യമത്തിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്നും കോടതി ചോദിച്ചു.
പാഠപുസ്തകങ്ങളെ ആധികാരികമായി കാണുന്ന കുട്ടികളില്‍, കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന ധാരണ വളര്‍ത്തുമെന്നും ഇത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ മറ്റ് മേഖലകളിലെ അഴിമതി പരാമര്‍ശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു.
എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിക്ക് പുറമെ, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
kerala20 hours agoപെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍
-
india20 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala19 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
