Connect with us

world

യുഎസ് ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാന്‍ വഴങ്ങാത്തതില്‍ ട്രംപിന് ആശ്ചര്യം -സ്റ്റീവ് വിറ്റ്കോഫ്

ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും, തങ്ങള്‍ക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാന്‍ ചര്‍ച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്കോഫ് പറഞ്ഞു.

Published

on

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാന്‍ ഇതുവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശ്ചര്യപ്പെടുന്നതായി പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിറ്റ്‌കോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കില്‍ പരിമിതമായ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും, തങ്ങള്‍ക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാന്‍ ചര്‍ച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്കോഫ് പറഞ്ഞു.

പ്രശ്നം നയതന്ത്രപരമായി പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഒരു കരാറിന്റെ കരട് തയ്യാറാക്കുകയാണെന്നും അത് ഉടന്‍ വിറ്റ്‌കോഫിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഈ വ്യാഴാഴ്ച ജനീവയില്‍ നടക്കും. ഒമാനാണ് ഇതിന് മധ്യസ്ഥത വഹിക്കുന്നത്.

ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മിഡില്‍ ഈസ്റ്റില്‍ അമേരിക്ക സൈനിക ശക്തി വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിയും മറ്റ് യുദ്ധക്കപ്പലുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്ന് ലോകത്തിന് അറിയാന്‍ കഴിയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

More

പുണ്യറമദാനില്‍ ജനസാഗരമായി ഇരു ഹറമുകൾ

Published

on

മക്ക/മദീന: റമദാൻ ആദ്യ ദിനങ്ങളിൽ തന്നെ മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകൾ തീർഥാടകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. വാരാന്ത്യത്തോടൊപ്പം ദേശീയ അവധി കൂടി എത്തിയതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വൻ ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ചതോടെ മക്കയിലെയും മദീനയിലെയും ഹോട്ടൽ മുറികൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും വാടക മൂന്നും നാലും ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും കർമ്മങ്ങൾ സുഗമമാക്കാനും ഇരുഹറം കാര്യാലയം പ്രത്യേക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹറമിലെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത തത്സമയം അറിയാൻ ഔദ്യോഗിക പോർട്ടലിലൂടെ സാധിക്കും. തിരക്കിന്റെ തോത് വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ ഈ സംവിധാനം നോക്കി ത്വവാഫിനും സഅ്യിനും അനുയോജ്യമായ സമയം തിരഞ്ഞെടുക്കാൻ തീർത്ഥാടകർക്ക് കഴിയും. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്.

Continue Reading

News

‘കരാറിലെത്തണം, അല്ലെങ്കില്‍ ആക്രമണം’: ഇറാന് 10-15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് ട്രംപ്

താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടന്‍

Published

on

ലണ്ടന്‍: ഇറാനുമായുള്ള ആണവ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിനകം ആണവ കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കരാര്‍ സാധ്യമായില്ലെങ്കില്‍ ‘മോശമായ കാര്യങ്ങള്‍’ സംഭവിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വാഷിംഗ്ടണില്‍ നടന്ന ‘ബോര്‍ഡ് ഓഫ് പീസ്’ യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്കായി തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുള്ള മുന്‍കൂര്‍ ആക്രമണങ്ങള്‍ക്ക് ഡിയാഗോ ഗാര്‍ഷ്യ, ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് എന്നീ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് യുകെയുടെ നിലപാട്.

പശ്ചിമേഷ്യയില്‍ അമേരിക്ക വലിയ തോതിലുള്ള സൈനിക വിന്യാസം നടത്ത. 150-ലധികം കാര്‍ഗോ വിമാനങ്ങളും അത്യാധുനിക യുദ്ധവിമാനങ്ങളും മേഖലയിലുണ്ട്.

അതേസമയം ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തത്തോടെ ഇറാന്‍ നാവികാഭ്യാസം തുടരുകയാണ്. ഇതിനിടെ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഇറാന്‍ താല്‍ക്കാലികമായി അടച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രാഈല്‍ സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Continue Reading

world

ഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്‌കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്.

Published

on

By

ബെര്‍ലിന്‍: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ബെര്‍ലിന്‍ അന്താരാഷ്ട്ര ച ലച്ചിത്ര മേളയില്‍ (ബെര്‍ലിനേല്‍) പുരസ്‌കാരം നിരസിച്ച് പ്രശസ്ത ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ. സിനിമ ഫോര്‍ പീസ് അവാര്‍ഡ് വേദിയില്‍ തനിക്ക് ലഭിച്ച ‘മോസ്റ്റ് വാല്യുബിള്‍ ഫിലിം’ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ട്രോഫി വേദിയില്‍ തന്നെ ഉപേക്ഷിച്ചു. ഗസ്സയില്‍ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നും കൗതര്‍
പറഞ്ഞു. അവാര്‍ഡ്ദാനച്ചടങ്ങില്‍ കൗതര്‍ നടത്തിയ പ്രസംഗം വേദിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘അക്രമങ്ങള്‍ക്ക് മേല്‍ പൂശാനുള്ള സുഗന്ധദ്രവ്യമല്ല സമാധാനം. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം കു ടിയാണ്’ -കൗതര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇസ്രാഈല്‍ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയതെന്നും അവര്‍ ആഞ്ഞടിച്ചു.

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്. കൗതര്‍ ബെന്‍ ഹനിയയുടെ പ്രതിഷേധത്തിന് പിന്നാലെ ബെര്‍ലിനേല്‍ ചലച്ചിത്ര മേളയില്‍ വലിയ അസ്വസ്ഥതകള്‍ പുകയുകയാണ്. മേളയുടെ രാഷ്ട്രീയ നിശബ്ദതയ്‌ക്കെതിരെ ടില്‍ഡ സ്വിന്റണ്‍, ഹാവിയര്‍ ബാര്‍ഡം, ബ്രയാന്‍ കോക്‌സ് തുടങ്ങിയ പ്രശസ്ത താരങ്ങളും മൈക്ക് ലീ ഉള്‍പ്പെടെയുള്ള സംവിധായകരും രംഗത്തെത്തി. ഇസ്രാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെര്‍ലിനേല്‍ ശബ്ദമുയര്‍ത്തണമെന്ന് 81 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

യുക്രെയ്ന്‍, ഇറാന്‍ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മേള ഫലസ്തീന്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന ജൂറി പ്രിസിഡന്റ് വിം വെന്‍ഡേഴ്സിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് മേളയില്‍ നിന്ന് പിന്മാറിയിരുന്നു. ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും കത്തുകളില്‍ ആരോപിക്കുന്നുണ്ട്. അമേരിക്ക നിര്‍മിത തെര്‍മോബാറിക് ബോംബുകള്‍ ഉപ യോഗിച്ച് ഇസ്രാഈല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇല്ലാതാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ഇത്രയും ശക്തമായ പ്രതിഷേധം ഉയരുന്നത്.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇന്ന് രാത്രി, നന്ദിയേക്കാള്‍ ഉപരിയായി ഉത്തരവാദിത്തമാണ് എനിക്ക് അനുഭവപ്പെടുന്നത്. ‘ദ വോയ് സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം ഒരു കുട്ടിയെക്കുറിച്ച് മാത്രമല്ല. ആ കുട്ടിയുടെ കൊലപാതകത്തിന് കളമൊരുക്കിയ വ്യവസ്ഥിതിയെക്കുറിച്ച് കൂടിയാണ് പറയുന്നത്. ഹിന്ദിന് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, അതൊരു വംശഹത്യയുടെ ഭാഗമാണ്.

ഇന്ന് രാത്രി ഈ ബെര്‍ലിന്‍ നഗരത്തില്‍, ആ വംശഹത്യയ്ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കിയ ആളുകളുണ്ട്. സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ‘സ്വയം പ്രതിരോധം’ ആണെന്നും ‘സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍’ ആണെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അവര്‍ തരംതാഴ്ത്തുന്നു. എന്നാല്‍ ഒന്നോര്‍ക്കുക, അധികാരകേന്ദ്ര ങ്ങള്‍ക്ക് പരിഷ്‌കൃതരായി ചമയാനും സുഖമായി ഇരിക്കാനും അക്രമങ്ങള്‍ക്കുമേല്‍ തളിക്കാനുമുള്ള ഒരു സുഗന്ധദ്രവ്യമല്ല സമാധാനം. സിനിമ എന്നത് വെറും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗവുമല്ല. നമ്മള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം എന്നാണ് അര്‍ത്ഥം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സമാധാനം ഉണ്ടാകില്ല. ഇസ്രാഈല്‍ സേന ഹിന്ദ് റജബിനെ കൊന്നു; അവളുടെ കുടുംബത്തെ കൊന്നു; അവളെ രക്ഷിക്കാന്‍ വന്ന രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും കൊന്നു.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നത്. അവരുടെ മരണത്തെ സമാധാനത്തെക്കുറിച്ചുള്ള ഒരു മാന്യമായ പ്രസംഗത്തിന് പശ്ചാത്തലമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വ്യവസ്ഥിതികള്‍ക്ക് മാറ്റമില്ലാതെ എനിക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ന് രാത്രി ഈ പുരസ്‌കാരം ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഒരു ഓര്‍മ്മപ്പെടുത്തലായി ഞാനിത് ഇവിടെ ഉപേക്ഷിക്കുന്നു. എന്നെങ്കിലും വംശഹത്യയില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍, സമാധാനം എന്നത് ഒരു നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയായി മാറുമ്പോള്‍, അന്ന് ഞാന്‍ തിരികെ വന്ന് സന്തോഷത്തോടെ ഈ പുരസ്‌കാരം സ്വീകരിക്കും.

 

Continue Reading

Trending