kerala

മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍

By webdesk17

March 05, 2026

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.

കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’

പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.