News
അനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള ആശ്വാസ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 20 സർവീസുകളും ഇവിടെ എത്തേണ്ട 20 സർവീസുകളും ഉൾപ്പെടുന്നതാണ് റദ്ദാക്കലുകൾ. ഫ്ളൈനാസ് (റിയാദ്), സലാം എയർ (മസ്‌കറ്റ്) എന്നിവ പതിവ് സർവീസ് നടത്തി.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള ആശ്വാസ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 15ഓളം സർവീസുകൾ കൊച്ചിയിലെത്തുമെന്നാണ് സൂചന. സന്ദർശകരായി എത്തി വിസ കാലാവധി അവസാനിക്കാറായവരെയും മറ്റ് അടിയന്തിര സാഹചര്യങ്ങളിൽ കുടുങ്ങിയവരെയും തിരിച്ചെത്തിക്കാനുള്ള പ്രത്യേക സർവീസുകളാണ് നടത്തുന്നത്. വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ അയക്കുന്ന വിമാനങ്ങളും സർവീസ് നടത്തും.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഇതിനകം ആശ്വാസ സർവീസുകൾ നടത്തിയിട്ടുണ്ട്. ഇത് തുടരുമെന്നും അറിയിച്ചു. സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവർ വിമാനത്താവളത്തിൽ എത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ സർവീസുകൾ പൂർണമായി പുനരാരംഭിക്കാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഫെബ്രുവരി 28 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യേണ്ടവർക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ ലഭിക്കാനും നടപടിയുണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവേസും അറിയിച്ചു.
ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് യുഎഇ ടൂറിസം മന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സർവീസുകൾ വർധിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അടിയന്തിര സർവീസുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.
News
സംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് വിവിധ തലങ്ങളിലായി പരീക്ഷ എഴുതുന്നത്.
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പരീക്ഷാ ചൂടിലേക്ക്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് വിവിധ തലങ്ങളിലായി പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 പേരും അടക്കം ആകെ 4,18,516 വിദ്യാർഥികളാണ് നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. മൂല്യനിർണയത്തിനായി 26,000ത്തോളം അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 7ന് ആരംഭിക്കുന്ന മൂല്യനിർണയം ഏപ്രിൽ 28ന് പൂർത്തിയാകും. മെയ് 8നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം. റിസൾട്ട് പ്രസിദ്ധീകരിച്ചുതന്നെ അടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തെ പോലെ സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും നാളെ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4,37,854 വിദ്യാർഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാൾ ആരംഭിക്കും. 4,79,263 വിദ്യാർഥികളാണ് രണ്ടാംവർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 1977 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇൻവിജിലേറ്റർമാരായി 29,000ത്തോളം അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിച്ച് മെയ് 22ന് ഫലപ്രഖ്യാപനം നടത്തും.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിൽ നടത്താനിരുന്ന പരീക്ഷകൾ വിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
News
റൊണാൾഡോയ്ക്ക് പരിക്ക്; ആരാധകർ ആശങ്കയിൽ
ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്.
റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിനിടെയാണ് അല്‍ നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്.
മത്സരത്തിന്റെ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്. ഏകദേശം നാല് ആഴ്ചത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.
ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയം ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോ സമയത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരം മടങ്ങിയെത്തുന്ന സമയത്തെ കുറിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.
News
24 മണിക്കൂറിൽ 4040 രൂപ ഇടിഞ്ഞ് സ്വർണം; മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
ആഗോള സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചെന്നാണ് സൂചന.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ പവന് വില 1,20,640 രൂപയായി കുറഞ്ഞു. ഇന്നലെ വൈകീട്ട് 1,22,920 രൂപയായിരുന്നു വില. ഇന്ന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 285 രൂപ കുറഞ്ഞു.
ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്നു പവന് വില. അതായത്, കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് ഉണ്ടായത്.
ആഗോള സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലടക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോൾ, ഡീസൽ വിലകൾ ഉയർന്നും കുറഞ്ഞും തുടരുകയാണ്.
ഈ സാഹചര്യങ്ങൾ ഓഹരി വിപണിയെയും ബാധിച്ചേക്കും. സ്വർണവും വെള്ളിയും വില കൂടുന്നതിനെക്കാൾ രാജ്യത്തെ സാധാരണക്കാരെ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News24 hours agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News3 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
News3 days agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
kerala22 hours agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News3 days ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു

