Connect with us

Views

വയോധികരുടെ സുരക്ഷ ആരു നോക്കും

Published

on

പ്രായാധിക്യം ബാധിച്ചവരുടെ സുരക്ഷ സംസ്ഥാനത്ത് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് ഇടവരുത്തിയിരിക്കുകയാണ്. വയോധികര്‍ക്കെതിരെയുള്ള കൊടിയതോതിലുള്ള അക്രമങ്ങളും കൊലപാതകങ്ങളുമാണ് അനുദിനമെന്നോണം നടന്നുവരുന്നത്. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ നടന്ന വയോധിക ദമ്പതികളുടെ അതിനിഷ്ഠൂരമായ കൊലപാതകം പ്രശ്‌നത്തിന്റെ രൂക്ഷതയിലേക്ക് വെളിച്ചം വീശുന്നതാണ്. എഴുപത്തഞ്ചുവയസ്സുള്ള വിമുക്തഭടനും അദ്ദേഹത്തിന്റെ എഴുപതുകാരിയായ ഭാര്യയുമാണ് തലക്കടിയേറ്റും കുത്തേറ്റും ശ്വാസംമുട്ടിയും കൊല്ലപ്പെട്ടത്. സെപ്തംബര്‍ പതിമൂന്നിന് രാത്രി നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പിറ്റേന്ന് മകന്റെ ഭാര്യയായ മുപ്പത്താറുകാരിയായ ഷീജയെ ചോദ്യം ചെയ്തപ്പോഴാണ് ചുരുളഴിഞ്ഞത്. എറണാകുളം സ്വദേശിയായ പാറമടത്തൊഴിലാളിയെ വയോധികരുടെ മരുമകള്‍ കൊലക്കായി വാടകക്കെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പറയുന്നു.

ജീവിതകാലം മുഴുവന്‍ മക്കളെയും അവരുടെ കുടുംബാംഗങ്ങളെയും താലോലിച്ചുവളര്‍ത്തുകയും അവര്‍ക്കുവേണ്ടി സ്വജീവിതം പോലും പണയംവെച്ച് അധ്വാനിക്കുകയും ചെയ്തശേഷം അവരുടെ കൈകള്‍കൊണ്ടുതന്നെ ജീവന്‍ അപഹരിക്കപ്പെടുക എന്നത് നമ്മുടെ സാക്ഷരസമൂഹം എത്തിപ്പെട്ടിരിക്കുന്ന വന്‍മൂല്യച്യുതിയിയുടെ ആപത്കരമായ സൂചനകളാണ് നല്‍കുന്നത്. നാവികോദ്യോഗസ്ഥനായ മകന്‍ സ്ഥലത്തില്ലാത്ത സൗകര്യത്തില്‍ അന്യപുരുഷനുമായി ബന്ധം സ്ഥാപിക്കുകയും ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ തയ്യാറാകുകയും ചെയ്യുന്ന അവസ്ഥ കേരളത്തെ ബാധിച്ചിരിക്കുന്ന അതിഭീകരമായ ധാര്‍മിക നിരാസത്തിലേക്കുകൂടിയുള്ള ചൂണ്ടുപലകയാണ്. വയോജനങ്ങളുടെ സംരക്ഷണം മക്കളാണോ അതോ സമൂഹമാണോ, അതുമല്ല രാഷ്ട്രവും ഭരണകൂടവുമാണോ ഏറ്റെടുക്കേണ്ടത് എന്ന ചോദ്യം ഉയരുന്നത് ഈ അവസരത്തിലാണ്.

സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി സര്‍ക്കാര്‍നയം പ്രഖ്യാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും അവയൊന്നും ഇന്നും ഫലവത്തായിട്ടില്ല. 1961ല്‍ കേരളത്തിലെ ജനസംഖ്യയുടെ ആറു ശതമാനത്തോളമുണ്ടായിരുന്ന വയോധികരുടെ (അറുപതിനുമുകളില്‍ പ്രായമുള്ളവര്‍) എണ്ണം ഇന്ന് പതിനഞ്ചുശതമാനത്തിനും മുകളിലാണ്. നാലു കൊല്ലത്തിനകം ഇവരുടെ സംഖ്യ 20 ശതമാനം കവിയുമെന്ന് പഠനം പറയുന്നു. ഇക്കാരണത്താല്‍ വയോധിക സുരക്ഷയുടെ പ്രാധാന്യം വളരെ വലുതാണ്. വയോമിത്രം, വയോഅമൃതം, രാഷ്ട്രീയ വയോശ്രീ യോജന തുടങ്ങിയ പദ്ധതികളൊക്കെ കടലാസിലെ ഏട് മാത്രമായിരിക്കാന്‍ പാടില്ലാത്തതാണ്.

ഗള്‍ഫിന്റെ പളപളപ്പും അതിനുതക്ക ജീവിതസൗകര്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ മെച്ചപ്പെട്ട ആരോഗ്യസേവനരംഗവും രാജ്യത്തെ വലിയ സാക്ഷരതാസംസ്ഥാനവുമൊക്കെയുണ്ടെങ്കിലും അടിത്തറയില്‍ കാര്യങ്ങള്‍ തീര്‍ത്തും നിരാശാജനകമാണെന്നാണ് മേല്‍സംഭവം വെളിച്ചം വീശുന്നത്. വയോജനങ്ങളുടെ സംഖ്യ വലിയതോതില്‍ കൂടിക്കൊണ്ടിരിക്കുന്നു. പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ അനുഗ്രഹമായി കണ്ടിരുന്നവര്‍തന്നെ ഇന്ന് അവരെ ഭാരമായി കാണുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ജീവിതത്തിന്റെ സായാഹ്ന വേളയില്‍ ആര്‍ക്കും പ്രയോജനമില്ലാതെ കഴിഞ്ഞുകൂടേണ്ടിവരുന്നവരുടെ മനോവേദന മറ്റെന്തിനേക്കാളും സങ്കടകരമാകുന്നത് അവര്‍ ചെയ്തുവെച്ച സേവനത്തിന്റെ സദ്ഫലങ്ങളാണ് പുതുതലമുറ ഭുജിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമാണ്. മുതലാളിത്ത സമൂഹത്തില്‍ പാശ്ചാത്യ ജീവിതശൈലി കടമെടുത്ത് കഴിയുന്ന പുതുതലമുറക്ക് ഉറങ്ങാതെയും വിശ്രമിക്കാതെയും ഊട്ടി വലുതാക്കിയവര്‍ ശാപമാകുന്നത്് സമൂഹത്തിന്റെ അധ:പതനത്തെയാണ് സൂചിപ്പിക്കുന്നത്.

വയോധികര്‍ ആരോഗ്യപരമായും മാനസികമായും ഏറെ ക്ഷീണിച്ചിരിക്കുന്നതിനാലാണ് ഇവരെ എളുപ്പം വരുതിയിലാക്കാനും ആക്രമിക്കാനും കുറ്റവാളികള്‍ തയ്യാറാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളോടെ പാസാക്കിയെടുത്ത വയോജനസംരക്ഷണ നിയമം മക്കള്‍ക്ക് മാതാപിതാക്കളുടെ മേലുള്ള നിയമപരമായ ഉത്തരവാദിത്തം നല്‍കുന്നുണ്ട്. അവരെ പരിപാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷയും പിഴയും നിയമം വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. എന്നിട്ടും അന്യദേശങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന മക്കള്‍ ഓണത്തിനോ പെരുന്നാളിനോ എത്തുന്ന ഹ്രസ്വ സന്ദര്‍ശനം മാത്രമായി ഇവരുടെ സംരക്ഷണം ഒതുങ്ങുന്നു. വീടുകളില്‍ വാതില്‍ പൂട്ടപ്പെട്ട് കഴിയുന്ന വൃദ്ധരുടെ എണ്ണം കണക്കുകള്‍ക്കതീതമാണ്. മാറാരോഗികളെ പരിചരിക്കാനെത്തുന്ന സാന്ത്വന ചികില്‍സകരുടെയും വല്ലപ്പോഴുമെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെയും സാന്നിധ്യം മാത്രമാണ് ഇവരുടെ ഏക ആശ്വാസം. രാജ്യത്തെ ആയിരത്തോളം സര്‍ക്കാര്‍ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ ഇരുന്നൂറോളം കേരളത്തിലാണെന്നത് വയോധികരായ മാതാപിതാക്കള്‍ വീട്ടില്‍ കഴിയേണ്ടവരല്ലെന്ന പൊതുതോന്നലാണ് ഉയര്‍ത്തുന്നത്.

കുടുംബവും സമൂഹവും മാത്രമല്ല ബന്ധപ്പെട്ട സ്ഥാപനങ്ങളും ഭരണകൂടവും ഒരുപോലെ ചിന്തിക്കുമ്പോഴാണ് വയോധികരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുക. അതില്ലെന്നുതെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞമാസം വയോധികരും തീരെ അവശരുമായ ദമ്പതികളെ സഹകരണ ബാങ്കില്‍ നിന്ന് ലേലമെടുത്ത വീട്ടില്‍ നിന്ന് കോടതിയുടെയും പൊലീസിന്റെയും സഹായത്തോടെ വീട് ലേലമേറ്റെടുത്തയാള്‍ വലിച്ചിഴച്ച് പുറത്തെടുത്തിട്ടത് ചിത്രസഹിതമാണ് വാര്‍ത്തകള്‍ വന്നത്. മാനഭംഗത്തിന് ഇരയാകുന്നവരിലും പ്രായാധിക്യരുടെ എണ്ണം ചെറുതല്ല. തൊണ്ണൂറുവയസ്സുകാരികള്‍ വരെ ലൈംഗിക പീഡനത്തിന് ഇരയാകുമ്പോള്‍ ഭരണകൂടം വിളമ്പുന്ന മദ്യത്തിന് കേരളീയ സമൂഹം എത്രമേല്‍ കീഴ്‌പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന വിവരത്തിലേക്കുകൂടി വെളിച്ചം വീശുന്നു. സര്‍ക്കാര്‍ നടത്തുന്ന വയോജന കേന്ദ്രങ്ങളിലടക്കം ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങള്‍ ഇവര്‍ക്കെതിരെ നടക്കുന്നുവെന്ന വാര്‍ത്തകളും നമ്മെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം പുറത്തുവരികയും അവയില്‍തന്നെ ശിക്ഷാനടപടികള്‍ നിസ്സാരമായിപ്പോകുകയും ചെയ്യുന്നു. തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടങ്ങളും പൊലീസും നിതാന്ത ജാഗ്രതപുലര്‍ത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നല്‍ ജനങ്ങളിലുദിക്കൂ. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ പോക്കെന്നാണ് തോലന്നൂരിലെ ദമ്പതികള്‍ ദിവസങ്ങള്‍ക്കുമുമ്പ് മാത്രം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പൊലീസിന്റെ ധാര്‍ഷ്ട്യവും അനവധാനതയും ബോധ്യപ്പെടുത്തുന്നത്. അപ്പോള്‍ ഈ ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിലൊരു പങ്ക് പൊലീസിനും കൂടി അവകാശപ്പെട്ടതാവും. കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി വയോജനങ്ങളുടെ കണക്കെടുക്കാന്‍ പൊലീസിനെ ഏല്‍പിച്ചുവെന്ന വാര്‍ത്ത പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതാണെങ്കിലും അത് ജനകീയ പ്രതിഷേധങ്ങളുടെ കണ്ണില്‍പൊടിയിടലായിക്കൂടാ.

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending