Video Stories
കവര്‍ച്ചക്കാരുടെ സ്വന്തം കേരളം
മലയാളികുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കവര്‍ച്ചാ-കൊള്ളസംഘങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയിലോ പകലോ എന്നുവേണ്ട ഏതുസമയത്തും സ്വര്‍ണവും പണവും മാത്രമല്ല, ജീവനുകള്‍ തന്നെ കവര്‍ന്നെടുക്കപ്പെടുമെന്ന അവസ്ഥയാണിന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. അടുത്തിടെയായി തുടര്‍ച്ചയായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതരസംസ്ഥാനക്കാരുടെ കവര്‍ച്ചാപരമ്പരക്ക് നിരവധി കുടുംബങ്ങള്‍ ഇരയായി. മൂന്നുമാസത്തിനിടെ എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വളരെ നിഷ്ഠൂരമായ രീതിയിലാണ് വന്‍കവര്‍ച്ചകള്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടതുമാത്രമല്ല, വയോധികയടക്കം പലര്‍ക്കും ജീവന് സംരക്ഷിക്കാനായത് തലനാരിഴക്ക് ഭാഗ്യംകൊണ്ടുമാത്രമാണ്.
തൃപ്പൂണിത്തുറയില്‍ മുഖംമൂടിയണിഞ്ഞ പതിനഞ്ചോളം വരുന്ന സംഘമാണ് കഴിഞ്ഞയാഴ്ച വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തി അമ്പതുപവനിലധികം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളഞ്ഞത്. തൃപ്പൂണിത്തുറ എസ്.എം.പി റോഡിലെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ആസൂത്രിതമായാണ് സംഘം വീട്ടിലെത്തിയെന്നതിന് സി.സി.ടി.വി കാമറകള്‍ സാക്ഷിയാണ്. ഇരുപതിനായിരംരൂപയുടെ കറന്‍സിയും നാല് മൊബൈല്‍ ഫോണുകളും എ.ടി.എം ,ക്രെഡിറ്റ് കാര്‍ഡുകളും കവര്‍ന്ന സംഘം പ്രദേശത്ത് മുന്‍കൂട്ടി എത്തിസമയം തള്ളിനീക്കാനായി രാത്രി സമീപത്തെ തീയേറ്ററില്‍ സിനിമക്ക് കയറിയതാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചനലഭിക്കാന്‍ സഹായകമായത്. അര്‍ധരാത്രി രണ്ടുമണിയോടെ നടന്ന സംഭവത്തെക്കുറിച്ച് പുലര്‍ച്ചെ നാലോടെ അയല്‍വാസിയും മറ്റും ചേര്‍ന്നാണ് പൊലീസിനെ വിളിച്ചറിയിച്ചത്. വീട്ടുടമ അനന്തകുമാറിന്റെ ഭാര്യ ശാരിയെയും മകനെയും മകളെയും വൃദ്ധമാതാവ് സ്വര്‍ണമ്മയെയും കയറുകൊണ്ട് വരിഞ്ഞുമുറുക്കി കെട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. തലക്ക് മാരകമായി അടിയേറ്റ അനന്തകുമാര്‍ സ്വകാര്യആസ്പത്രിയില്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതിനുരണ്ടുദിവസം മുമ്പാണ് കൊച്ചി നഗരത്തിലെ പുല്ലേപ്പടിയില്‍ പ്രമുഖവ്യവസയായി ബാബുമൂപ്പന്റെ ഭാര്യാവസതിയില്‍ വീട്ടുകാരെ കെട്ടിയിട്ട് അഞ്ചുപവന്‍ കവര്‍ന്ന ദാരുണസംഭവം. കണ്ണൂര്‍ ഇരിക്കൂറില്‍ നടന്ന മുഖംമൂടിയിട്ടുള്ള എ.ടി.എം കവര്‍ച്ചാശ്രമം ഒക്ടോബറിലായിരുന്നു. കാസര്‍കോട്ട് ക്ഷേത്രത്തിലും വീടുകളിലും നടന്ന ലക്ഷക്കണക്കിന് രൂപയുടെ കവര്‍ച്ചയും വലിയ പാഠമൊന്നും നമ്മുടെ അധികാരികളെ പഠിപ്പിച്ചില്ല എന്നാണ് കൊച്ചിസംഭവം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 130 പവന് കവര്‍ന്ന സംഘത്തെയും ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
സമ്പന്നരുടെ വീടുകളില്‍ മാത്രമല്ല, ക്ഷേത്രങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയവയിലും ഇത്തരക്കാരുടെ കരവിരുത് പതിവായിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് പാലക്കാട് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമായി ലക്ഷ്വറികാറിലെത്തി മോഷണം നടത്തിക്കടന്ന സംഭവവും വിരല്‍ചൂണ്ടുന്നതും മേല്‍ജാഗ്രതയിലേക്കുതന്നെ. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് പിടിയിലായ മംഗലാപുരത്തുകാരനില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. കേരളത്തിലെ നൂറോളം വീടുകളില്‍ കവര്‍ച്ച നടത്തിയതായാണ് ഇയാള്‍ സമ്മതിച്ചത്. തിരുവനന്തപുരത്ത് നാലുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചാസംഭവത്തില്‍ കാറുമായി കടന്നുകളഞ്ഞ ബണ്ടിചോര്‍ എന്നയാളെ പിടികൂടാന്‍ സഹായിച്ചത് പൂനെയിലെ ഹോട്ടല്‍ജീവനക്കാരനായ മലയാളിയായിരുന്നു. ഇവരുടെയൊക്കെ മുഖ്യലക്ഷ്യം കേരളമാകുന്നതിന് കാരണം അവിടെനിന്നുള്ള യുവാക്കള്‍ യഥേഷ്ടം കേരളത്തിലെത്തുന്നതും സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള അറിവുമാണ്. മുമ്പ് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നും മറ്റുമായിരുന്നു കവര്‍ച്ചാസംഘങ്ങളുടെ കൂട്ടവരവ്. ഇരുസംസ്ഥാനങ്ങളിലെയും പൊലീസിന്റെ ശക്തമായ നടപടിമൂലം ഇതിന് അല്പം ശമനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് മധ്യ-വടക്കേഇന്ത്യയില്‍ നിന്നുള്ള തസ്കരഗണത്തിന്റെ അരങ്ങേറ്റം.പ്രധാനമായും മഹാരാഷ്ട്രയിലെ പൂനെയിലെ പ്രാന്തപ്രദേശങ്ങളില്‍ കവര്‍ച്ചാസംഘങ്ങളുടേതായ സമുദായം പോലുമുണ്ടെന്നാണ് ഇതേക്കുറിച്ച് അന്വേഷിച്ചസംഘത്തിന് മനസ്സിലായിട്ടുള്ളത്.
കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നുകളും വലിയതോതില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകളും അടുത്തിടെയാണ് കൂടുതലായി പുറത്തുവരുന്നത്. ഇതില്‍ പങ്കാളികളാകുന്നതില്‍ നല്ലൊരു പങ്ക് ഇതരസംസ്ഥാനതൊഴിലാളികളാണ് എന്നത് വസ്തുതയാണ്. ദിവസേന പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും മറ്റുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിചെക്ക് പോസ്റ്റുകളില്‍ വില്‍പനനികുതിപിരിവ് സംവിധാനം നിലച്ചതോടെ എന്തും സുഗമമായി എത്തിക്കാമെന്ന അവസ്ഥയാണിപ്പോഴുണ്ടായിട്ടുള്ളത്. ഇതിനുത്തരവാദിത്തപ്പെട്ട എക്സൈസ് വകുപ്പിനാകട്ടെ മതിയായ സുരക്ഷാപരിശോധനാ ഉപകരണങ്ങള്‍ ഇല്ലെന്ന പരാതിയാണ്.
കേരളത്തില്‍ നാല്പതുലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശകണക്ക്. ഇതില്‍ നല്ലൊരുപങ്കും സമാധാനപ്രിയരായ തൊഴിലാളികളാണ് എന്നത് സത്യം തന്നെ. എന്നാല്‍ ഏത് സമൂഹത്തിലുമെന്നതുപോലെ ഇവര്‍ക്കിടയിലും ക്രിമിനലുകള്‍ കൂടുകൂട്ടിയിട്ടുണ്ടെന്നത് നാം മറക്കരുത്. പ്രത്യേകിച്ചും തിരുവില്വാമലയില്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെയും പെരുമ്പാവൂര്‍ ജിഷയുടെയും കിരാതസംഭവങ്ങളുടെ പശ്ചാത്തലത്തില്‍. എറണാകുളം പോലുള്ളൊരു വ്യാവസായിക-വ്യാപാര നഗരത്തിനുസമീപത്താണ് ഇത്തരം അതിക്രൂരമായ സംഭവം നടന്നതെന്നത് ചെറിയകാര്യമല്ല. പ്രതികളെ ഇനിയും പിടികൂടുന്നതിന് പൊലീസിനായിട്ടില്ലെന്നതോ പോകട്ടെ, ഇത്തരമൊരു സംഭവം നടക്കുമെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായ ഭയവും മുന്നറിയിപ്പുമുണ്ടായിട്ടും അതൊന്നും പരിഗണിക്കാനോ വേണ്ട മുന്‍കരുതലുകളെടുക്കാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് വലിയ നാണക്കേടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ബാധ്യതയായിരിക്കെ കൊച്ചിപോലെ കേരളത്തിന്റെ മഹാനഗരത്തില്‍ നടന്ന ഈ സംഭവങ്ങള്‍ നമ്മുടെ പൊലീസ് സംവിധാനത്തിനും ആഭ്യന്തരവകുപ്പിനും കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിലെയും വകുപ്പിലെയും ബന്ധപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ച് മിണ്ടാട്ടമില്ലാതെ പാര്‍ട്ടിസമ്മേളനത്തിന്റെ തിരക്കുകളിലാണത്രെ അവരെല്ലാം. കേരളം ഇത്രയും സാങ്കേതികസൗകര്യങ്ങള്‍ അനുഭവിക്കുമ്പോഴും മലയാളിയുടെ ജീവനും വസ്തുവകകള്‍ക്കും ഒരുപിടി സാമൂഹികദ്രോഹികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ല എന്നത് ശാസ്ത്രീയപരിശീലനത്തെയും കുറ്റാന്വേഷണ രീതികളെക്കുറിച്ചും അഭിമാനിക്കുന്ന നമ്മുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് എന്തുപറയാനാണ്. ദുരന്തമുണ്ടാകുമ്പോഴും കവര്‍ച്ച നടക്കുമ്പോഴുമെല്ലാം കയ്യുംകെട്ടിനോക്കിയിരിക്കുന്ന സര്‍ക്കാരാണോ കേരളത്തിന് വേണ്ടത് എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india10 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

