Connect with us

More

ലോകത്തിന് ആശങ്ക വിതച്ച വര്‍ഷം

Published

on

മുഹമ്മദ് അസ്‌ലം കെ.കെ

പ്രതീക്ഷകളെക്കാള്‍ നിരാശകളും ആശങ്കകളും ബാക്കിവെച്ചുകൊണ്ടാണ് 2017 വിടപറയുന്നത്. വരാനിരിക്കുന്ന പുതിയ ലോകക്രമത്തിന്റെ അപകടകരമായ ചിത്രങ്ങള്‍ തെളിഞ്ഞുകണ്ട് ലോകം ആശങ്കപൂണ്ടു. രാഷ്ട്രീയമായും സാമൂഹികമായും വലിയൊരു ദുരന്തം അന്താരാഷ്ട്ര സമൂഹത്തെ കാത്തുനില്‍ക്കുന്നുണ്ടെന്ന് തോന്നിക്കുന്ന സംഭവങ്ങള്‍. ഭൂഖണ്ഡങ്ങളെല്ലാം കലുഷിതമായിരുന്നു. മര്‍ദ്ദിതന്റെ വിലാപങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ അധികാരസ്ഥാനങ്ങളില്‍ ആരുമില്ലാത്ത അവസ്ഥ. സമാധാനത്തിന്റെ കാവല്‍മാലാഖമാരായി വാഴ്ത്തപ്പെട്ട കൈകള്‍ പോലും രക്തപങ്കിലായി. ചരിത്രത്തിന് തങ്കലിപികളില്‍ രേഖപ്പെടുത്താന്‍ കാര്യമായി ഒന്നും അവശേഷിക്കാതെയാണ് കലണ്ടര്‍ മറിയുന്നത്.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെയായിരുന്നു വര്‍ഷത്തിന്റെ തുടക്കം. വിവാദ കൊടുങ്കാറ്റുകള്‍ക്കൊടുവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി ട്രംപ് വൈറ്റ്ഹൗസിലേക്ക് വീടുമാറുകയും ബറാക് ഒബാമ പടിയിറുങ്ങുകയും ചെയ്യുന്നത് ലോകം നെടുവീര്‍പ്പോടെ നോക്കികണ്ടു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ അപകടകരമായ പല പ്രഖ്യാപനങ്ങളും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹം ധൃതികൂട്ടി. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ആദ്യ കണ്ണ്. മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി രണ്ടു തവണ ഉത്തരവിറക്കി. അമേരിക്കന്‍ സമൂഹത്തിന്റെയും കോടതികളുടെയും പക്വമായ ഇടപെടല്‍ ട്രംപിന് തിരിച്ചടിയായി. പക്ഷെ, അന്യരോട് തനിക്കുള്ള പക ആ മനുഷ്യനില്‍ കെടാതെ എരിഞ്ഞുനില്‍ക്കുന്നുണ്ടെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കക്ക് പ്രഥമസ്ഥാനമെന്ന മുദ്രാവാക്യവുമായി ഭരണം തുടങ്ങിയ ട്രംപിന്റെ പല കളികളും രാജ്യത്തെ അപകടപ്പെടുത്തുമോ എന്നു പോലും യു.എസ് ജനത ഭയന്നു. അന്താരാഷ്ട്ര കാലാവസ്ഥ ഉടമ്പടിയില്‍നിന്നും സ്വതന്ത്ര്യ വ്യാപാരത്തില്‍നിന്നും യുനെസ്‌കോയില്‍നിന്നും അദ്ദേഹം അമേരിക്കയെ പിന്‍വലിച്ചു.

എഴുപതുകാരനായ ട്രംപിന്റെ നിലപാടുകള്‍ പലതും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃനിരയില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ഒടുവില്‍, ഡിസംബര്‍ ആറിന് ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി അവിടേക്ക് മാറ്റാനും ട്രംപ് തീരുമാനിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ അതുവരെയുള്ള നിലപാടുകള്‍ക്കും അന്താരാഷ്ട്ര കരാറുകള്‍ക്കും വിരുദ്ധമായിരുന്നു ആ പ്രഖ്യാപനം. അതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ആളിക്കത്തി. ഫലസ്തീനില്‍ ട്രംപിനെതിരെയുള്ള പ്രതിഷേധ റാലികള്‍ ഇസ്രാഈല്‍ സേന അടിച്ചമര്‍ത്തി. ഇസ്രാഈല്‍ വെടിവെപ്പില്‍ 12 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ട്രംപന്റെ ജറൂസലം നിലപാടിനെ യു.എന്‍ പൊതുസഭ ഭൂരിപക്ഷത്തോടെ തള്ളി.

യൂറോപ്പിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയ വര്‍ഷമാണ് വിടവാങ്ങുന്നത്. ഹിതപരിശോധന നടത്തി യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന്‍ മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. സാമ്പത്തികമായും സൈനികമായും പ്രബല രാഷ്ട്രമായ ബ്രിട്ടന്‍ പോകുന്നത് യൂറോപ്യന്‍ യൂണിയന് താങ്ങാവുന്നതിനപ്പുറമായിരുന്നു. യൂറോപ്യന്‍ നേതാക്കളുമായി നടത്തുന്ന വിലപേശലിന് കരുത്തുപകരുന്നതിനും പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പാക്കുന്നതിനും പ്രധാനമന്ത്രി തേരേസ മെയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിന് നടന്ന വോട്ടെടുപ്പില്‍ മേയ്ക്ക് വന്‍ തിരിച്ചടി നേരിട്ടു. പാര്‍ലമെന്റില്‍ ഭരണകക്ഷിക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുകയാണുണ്ടായത്. ഡിസംബര്‍ എട്ടിന് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ധാരണയായി. ഇമ്മാനുവല്‍ മക്രോണ്‍ എന്ന യുവതുര്‍ക്കിയുടെ രംഗപ്രവേശം ഫ്രാന്‍സിന് പുതിയ രാഷ്ട്രീയ ആവേശം നല്‍കി. മെയ് ഏഴിന് നടന്ന പ്രസിഡന്റ് തെരഞ്ഞെുടുപ്പില്‍ കടുത്ത മുസ്്‌ലിം വിരോധിയും വലതുപക്ഷ തീവ്രവാദിയുമായ മറീന്‍ ലീ പെന്നിനെ പരാജയപ്പെടുത്തി 39കാരനായ മക്രാണ്‍ അധികാരത്തില്‍ വന്നു. കേവലം ഒരു വര്‍ഷം മാത്രം പഴക്കമുള്ള എന്‍ മാര്‍ഷെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ വമ്പന്‍ പാര്‍ട്ടികളായ സോഷ്യലിസ്റ്റുകളെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും തറപറ്റിച്ചാണ് അദ്ദേഹം എല്ലിസി പാലസിലെത്തിയത്.

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ ഭരണം വലതുപക്ഷ തീവ്രവാദികളുടെ കൈകളില്‍ വന്നുവെന്നതായിരുന്നു സമീപ കാലത്ത് ലോകം സാക്ഷ്യംവഹിച്ച മറ്റൊരു രാഷ്ട്രീയ ദുരന്തം. തീവ്രവലതുപക്ഷമായ ഫ്രീഡം പാര്‍ട്ടിയെ കൂട്ടുപിടിച്ച് പീപ്പിള്‍സ് പാര്‍ട്ടിയുടെ സെബാസ്റ്റിയന്‍ കുര്‍സ് എന്ന 31കാരന്‍ ഓസ്ട്രിയയുടെ രാഷ്ട്രത്തലവനായത് ശുഭലക്ഷണമായി ആരും കാണുന്നില്ല. ഫ്രീഡം പാര്‍ട്ടിക്ക് നാസി വേരുകളുണ്ടെന്നതും മുസ്്‌ലിംകളോടുള്ള വിദ്വേഷവും അന്താരാഷ്ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നു. ലോകത്തിലെ യുദ്ധഭൂമികളില്‍നിന്ന് ഒഴുകിയെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പാരപണിതുവെന്നതാണ് കുര്‍സ് അവകാശപ്പെടുന്ന പ്രധാന നേട്ടം. 1956ല്‍ ഒരു നാസി നേതാവിനാല്‍ സ്ഥാപിക്കപ്പെട്ട നവഫാസിറ്റ് കക്ഷി അധികാരത്തിന്റെ ഭാഗമാകുന്നത് ഓസ്ട്രിയന്‍ സമൂഹത്തിലുണ്ടായിരിക്കുന്ന ഭീകരമായ മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. 18 വര്‍ഷം മുമ്പും ഇത്തരമൊരു കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ ലോകത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പക്ഷെ, ഇപ്പോള്‍ അത്തരം പ്രതിഷേധങ്ങളൊന്നും യൂറോപ്പില്‍ ഉയര്‍ന്നില്ല. മാത്രമല്ല, പല രാജ്യങ്ങളും അവരെ അഭിനന്ദിക്കുകയാണുണ്ടായത്.

പശ്ചിമേഷ്യ പഴയതുപോലെ തന്നെ കലങ്ങിനിന്നു. ഇറാഖില്‍ ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്ക് കനത്ത പ്രഹരമേറ്റു. ലോകത്ത് ഐ.എസിന്റെ ചിറകൊടിഞ്ഞു. ഒറ്റപ്പെട്ട പോക്കറ്റുകളിലേക്ക് ആ ഭീകര സംഘടന ഒതുങ്ങി. തീവ്രവാദത്തോടും ആഭ്യന്തര യുദ്ധങ്ങളോടും ചേര്‍ത്തുവായിക്കാറുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ 2017ലും കാര്യമായ മാറ്റുമുണ്ടായില്ല. പക്ഷെ, വര്‍ഷാവസാനത്തില്‍ യൂറോപ്പിലേക്കുള്ള ഒഴുക്കില്‍ അല്‍പം കുറവുണ്ടായി. കടല്‍കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തില്‍ കടലില്‍ നിരവധി ജീവനുകള്‍ പിടഞ്ഞുതീര്‍ന്നു. അനേകം പേരെ വിവിധ രാജ്യങ്ങള്‍ രക്ഷപ്പെടുത്തി. അറബ് ലോകവും സംഘര്‍ഷഭരിതമായിരുന്നു. സഊദി അറേബ്യയും സഖ്യകക്ഷികളും ഖത്തറുമായുള്ള നതയന്ത്രബന്ധം വിച്ഛേദിച്ചു. ജൂണ്‍ അഞ്ചിനായിരുന്നു അത്. ഇറാനുമായി അടുക്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഖത്തറിനെതിരെ സഊദിയും സുഹൃദ് രാജ്യങ്ങളും തയാറാക്കിയ കുറ്റപത്രം. പ്രധാനമന്ത്രി സഅദ് ഹരീരിയുടെ രാജിപ്രഖ്യാപനം ലബനാനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. സഊദിയില്‍വെച്ച് നടത്തിയ രാജി പ്രഖ്യാപനത്തില്‍നിന്ന് അദ്ദേഹം പിന്നീട് പിന്‍വാങ്ങി.

സഊദിയിലും ഭരണപരമായ ചില മാറ്റങ്ങള്‍ പ്രകടമായി. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി. ചരിത്രത്തില്‍ ആദ്യമായി സഊദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കി. 30 വര്‍ഷത്തിലധികമായി തുടരുന്ന വിലക്ക് നീക്കി രാജ്യത്ത് സിനിമ തിയേറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. അഴിമതിയുടെ പേരില്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരെ സഊദി ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്തു.

യമനികളുടെ ദുരിതം തീരാതെ തുടരുന്നു. ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൂഥികള്‍ക്കുനേരെ സഊദിയും സഖ്യരാജ്യങ്ങളും വ്യോമാക്രമണം തുടരുകയാണ്. പട്ടിണി രൂക്ഷമായി. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമെന്നാണ് യമനിലെ സ്ഥിഗതികളെ യു.എന്‍ വിശേഷിപ്പിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന് മേല്‍കൈ കിട്ടി. റഷ്യയുടെ സഹായത്തോടെ അസദ് ആക്രമണം ശക്തമാക്കുകയും പാശ്ചാത്യ ശക്തികള്‍ കൈവിടുകയും ചെയ്‌തോടെ വിമതരുടെ നട്ടെല്ലൊടിഞ്ഞു. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമാണ് വിമതര്‍ക്കിപ്പോള്‍ പിടിയുള്ളത്. ദൗത്യം പൂര്‍ണമായെന്ന അര്‍ത്ഥത്തില്‍ സിറിയയില്‍നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങാനും തുടങ്ങിയിരിക്കുന്നു.
അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിട്ട് കൂടുതല്‍ രക്തച്ചാലുകള്‍ തീര്‍ക്കാന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിച്ചില്ലെന്നതാണ് ഏക ആശ്വാസം. വിദേശ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയാല്‍ വൈകാതെ തങ്ങള്‍ക്കും അത്തരമൊരു ഗതി വരുമെന്ന് അഭയാര്‍ത്ഥി പ്രവാഹവും അനുബന്ധ പ്രശ്‌നങ്ങളും അവരെ പഠിപ്പിച്ചിരിക്കാം.

മ്യാന്മറിലെ റോഹിന്‍ഗ്യ മുസ്്‌ലിം വേട്ടയാണ് ലോകത്തെ നടുക്കിയ മറ്റൊരു സംഭവം. ഐക്യരാഷ്ട്രസഭ വംശീയ ഉന്മൂലനമെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ ഒമ്പതിനായിരത്തോളം മുസ്്‌ലിംകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്. ആറ് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളായി. സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ആശീര്‍വാദത്തോടെയായിരുന്നു അതെന്ന സത്യം ലോകത്തെ ഏറെ അമ്പരപ്പിച്ചു. മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യ മുസ്്‌ലിം ഗ്രാമങ്ങളില്‍ ഇരച്ചുകയറി സൈന്യം സ്ത്രീകളെയും കുട്ടികളെയും ഭീകരമായി കൊലപ്പെടുത്തി. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. ബംഗ്ലാദേശില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാമെന്ന് മ്യാന്മര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ആ വഴിക്ക് നടപടികളൊന്നുമായിട്ടില്ല. മ്യാന്മറിലെ റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ യാതനക്ക് പരിഹാരമുണ്ടാകുമോ, അഭയാര്‍ത്ഥികള്‍ സ്വന്തം മണ്ണിലേക്ക് മടങ്ങാനാവുമോ എന്നീ ചോദ്യങ്ങള്‍ക്ക് ശുഭകരമായ മറുപടിയുണ്ടാകണമെന്നതാണ് പുതുവര്‍ഷത്തില്‍ ലോകത്തിന്റെ പ്രാര്‍ത്ഥന.

ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ധിക്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷവും അന്താരാഷ്ട്ര സമൂഹത്തിന്റെ സ്വസ്ഥത കെടുത്തി. സെപ്തംബര്‍ മൂന്ന് ആറാമത്തെയും ഏറ്റവും വലതുമായ ആണവായുധ പരീക്ഷണം നടത്തി കിം ജോങ് ഉന്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കയെ ആക്രമിക്കാന്‍ പോലും ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ അവര്‍ പരീക്ഷിച്ചു. ഉന്നിന്റെയും ട്രംപിന്റെയും ഭ്രാന്തന്‍ വെല്ലുവിളികള്‍ വലിയൊരു യുദ്ധത്തില്‍ അവസാനിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. ഡിസംബര്‍ 22ന് ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ശക്തമാക്കി. ഉത്തരകൊറിയയുടെ കൈയില്‍ അപകടകരമായ എന്തൊക്കെയോ ഉണ്ടെന്ന ഭയം അമേരിക്കയുടെ പല നീക്കങ്ങളിലും പ്രകടമായിരുന്നു.
അഫ്ഗാനിസ്താന്‍ പഴയതുപോലെ കത്തിനിന്നു. താലിബാനു പുറമെ ഐ.എസും അഫ്ഗാന്‍ മണ്ണില്‍ പണി തുടങ്ങിയത് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി. പാകിസ്താനില്‍ നവാസ് ശരീഫിന് അധികാരം നഷ്ടപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending