Connect with us

Views

മതേതരന്റെ ഭാവി

Published

on

ജാതി ചോദിക്കരുത്, പറയരുത് എന്നാണ് ശ്രീനാരായണ ഗുരു മൊഴിഞ്ഞതെങ്കില്‍ മതേതരത്വം മുഖമുദ്രയാക്കിയ ഭരണഘടനയില്‍ ആണയിട്ട് മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ പറയുന്നത്,ജാതി പറയണമെന്നും മതത്തിന്റെ പേരില്‍ അറിയപ്പെടണമെന്നും മതേതരവാദികളും ബുദ്ധിജീവികളും തന്തയില്ലാത്തവരാണെന്നുമാണ്, സി.പി.എമ്മിലെ സ്വരാജിന്റെ പ്രയോഗം കടമെടുത്താല്‍ പിതൃശൂന്യര്‍. പാര്‍ലിമെന്റിലെ ബഹളത്തെ തുടര്‍ന്ന് ഇദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും ബി.ജെ.പി.യുടെ നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്വേഷവും അസഹിഷ്ണുതയും ദിനേനയെന്നോണം വമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ഉത്തര കന്നട മണ്ഡലത്തില്‍ നിന്ന് 1996 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ലോക്‌സഭയിലെത്തിയ അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ അടുത്ത ലക്ഷ്യം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമായിരിക്കാം. ബി.ജെ.പി. ആവശ്യപ്പെടുന്നത് ഇത്തരം നേതാക്കളെയാണ്. ബി.ജെ.പി.യില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത കുമ്മനം രാജശേഖരന് കേരള ബി.ജെ.പി. പ്രസിഡന്റ് പദവി കുമ്മനടിച്ചത് ഈ യോഗ്യത വെച്ചാണല്ലോ.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മത വൈരത്തിന്റെ വിഷപ്രചാരണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ് ബി.ജെ.പി. കിട്ടുന്ന അവസരങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോട്ട കൊത്തളമെന്ന് അവകാശപ്പെടുന്ന ഗുജറാത്തില്‍ പോലും അവസാനം ജയിക്കാന്‍ വര്‍ഗീയതയെ അഭയം പ്രാപിക്കേണ്ടി വന്ന ബി.ജെ.പി.ക്ക് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം പിടിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ല. 1993ല്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഹുബ്ലി കലാപത്തിന്റെ രക്തത്തില്‍ ചവിട്ടിയാണ് അനന്ത്കുമാര്‍ ലോക്‌സഭയിലേക്ക് കയറിപ്പോയത്. കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയെ തോല്പിച്ച ഹെഗ്‌ഡെക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അഞ്ച് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ നൈപുണി വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. വാക്കിലും നോക്കിലും വര്‍ഗീയത നിറച്ച യോഗി ആതിഥ്യനാഥിനെ യു.പി.യിലെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി. കേന്ദ്ര നേതൃത്വം കര്‍ണാടകയിലേക്ക് കരുതി വെച്ചത് അനന്ത്കുമാര്‍ ഹെഗ്‌ഡെയായിരിക്കാം.

ഹുബ്ലിയിലെ ഈദ് ഗാഹ് മൈതാനത്ത് മൂവര്‍ണക്കൊടി കെട്ടാന്‍ ആവേശം കാട്ടിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അത് യോഗ്യതയായി ബി.ജെ.പി. അംഗീകരിച്ചു. ഹുബ്ലി കലാപത്തിന് നേതൃത്വം നല്‍കിയതിന് ഇദ്ദേഹത്തിന് മേല്‍ കേസുണ്ടായിരുന്നു. ഇസ്‌ലാമിനെ ഉന്മൂലനം ചെയ്താലേ ഭീകരവാദത്തെ ലോകത്ത് നിന്ന് ഇല്ലാതാക്കാനാവൂവെന്ന് പ്രസംഗിച്ച ഇദ്ദേഹം ഏറ്റവും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മോശം വാക്കില്‍ അഭിസംബോധന ചെയ്തതിന് കേസിനെ നേരിട്ടു. സിര്‍സിയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും കയ്യേറ്റം ചെയ്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കിയത് മുന്‍കൂര്‍ ജാമ്യം നേടിയാണ്. കേന്ദ്രമന്ത്രിയുടെ ഡോക്ടമാര്‍ക്കു നേരെയുള്ള കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. കേന്ദ്ര മന്ത്രിമാരുടെ പട്ടികയില്‍ ഹെഗ്‌ഡെ ഇടം പിടിച്ചപ്പോള്‍ കര്‍ണാടക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ഇങ്ങനെ ഒരാളെ മന്ത്രിയാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച്.

കൊപ്പല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ യോഗത്തില്‍ പങ്കെടുത്താണ് ഭരണപൊളിച്ചെഴുതാനായി ജനിച്ചവരാണ് തങ്ങളെന്ന് വ്യക്തമാക്കിയത്. ”മുസ്‌ലിം, ക്രിസ്ത്യന്‍, ലിംഗായത്ത്, ബ്രാഹ്മണര്‍ എന്നൊക്കെ വിളിക്കപ്പെടുന്നത് മനസ്സിലാക്കാം. മതേതരവാദിയെന്ന് പറഞ്ഞാല്‍ തന്ത്രയില്ലായ്മയാണ്. സ്വന്തം ജാതിയേതാണെന്നും മതമേതാണെന്നും തിരിച്ചറിയാതിരിക്കുകയന്നത് പാരമ്പര്യം തിരിച്ചറിയായ്കയാണ്. നിങ്ങള്‍ അത് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുന്നവരായതിനാല്‍ ഞാന്‍ വണങ്ങുന്നു. നിങ്ങള്‍ മതേതരവാദികള്‍, ബുദ്ധിജീവികള്‍ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമായേനെ. ഭരണഘടന തിരുത്താനാണ് ഞങ്ങള്‍ വന്നത്.”

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതേ തുടര്‍ന്ന് ബഹളമുണ്ടായി. ഭരണഘടനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യാത്ത ഒരാള്‍ എങ്ങനെ മന്ത്രിയായി തുടരുന്നുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ പിതൃശൂന്യവാദം തല്‍ക്കാലം ബി.ജെ.പി. ഏറ്റെടുത്തില്ല. സര്‍ക്കാര്‍ ഭരണഘടനയെ മാനിക്കുന്നുവെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കിയിതിന് പിന്നാലെയാണ് അനന്ത്കുമാറിന്റെ ക്ഷമാപണം ഉണ്ടായത്. ഭരണഘടനയാണ് പരമമെന്നും പാര്‍ലിമെന്റാണ് പരമമെന്നും തന്റെ പ്രസംഗം മൂലം വിഷമമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് രക്ഷപ്പെട്ടു. പക്ഷെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം, ഹെഗ്‌ഡെയിലൂടെ പുറത്തുവന്നത് ബി.ജെ.പി.യുടെ അജണ്ട തന്നെയാണെന്ന്. ബ്രാഹ്മണ യുവാക്കളുടെ മുമ്പിലായതുകൊണ്ട് തുറന്നു പറഞ്ഞുവെന്ന് മാത്രം. ഇതു തന്നെയാണ് തെളിഞ്ഞും തെളിയാതെയും സംഘ് പരിവാര്‍ നേതാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളിലായി പറഞ്ഞുകൊണ്ടിരിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ആര്‍.എസ്.എസിലൂടെ ബാല്യം ചെലവിട്ട് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തുകാരനായി വിദ്യാഭ്യാസം ചെയ്ത അനന്ത്കുമാര്‍ അത് പറഞ്ഞതില്‍ ആരും അത്ഭുതപ്പെടുകയില്ല. കലര്‍പേശാത്ത അഗ് മാര്‍ക്ക് സ്വയം സേവകനാണ് അദ്ദേഹം. എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് മതത്തെയും ജാതിയെയും കൊണ്ടുവരുന്നതെന്ന് നടന്‍ പ്രകാശ് രാജ് ഇദ്ദേഹത്തോട് ചോദിക്കുകയാണ്. ജന്മനാ രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയക്കാരനായി മരിക്കണമെന്ന് ഉദ്ദേശ്യവുമില്ല എന്ന് സ്വന്തം മുദ്രാവാക്യമായി അംഗീകരിച്ച അനന്ത്കുമാര്‍ ലക്ഷണമൊത്ത വര്‍ഗീയവാദി മാത്രമാണ്, രാഷ്ട്രീയക്കാരന്‍ പോലുമല്ല. മതേതര വാദികള്‍ക്ക് തന്ത മാത്രമല്ല, തള്ളയുമുണ്ട് എന്ന് മറുപടി കൊടുക്കുന്ന ‘കിണാശ്ശേരി’യാണ് ലക്ഷ്യം.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending