Video Stories
പെരിന്തല്‍മണ്ണയില്‍ എസ്.എഫ്.ഐ അഴിഞ്ഞാട്ടം മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു
പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ അടഞ്ഞു കിടന്നിരുന്ന ഓഫീസിന്റെ ഒന്നാം നിലയിലെ ചില്ലുകള്‍ കല്ലെറിഞ്ഞു താഴെയിട്ടു. പിന്നീട് പൂട്ട് തകര്‍ത്ത് അകത്ത് കയറി അഴിഞ്ഞാട്ടം ആരംഭിച്ചു. ഓഫീസിലെ ഫര്‍ണീച്ചറുകള്‍, നമസ്കാര മുറി, ഫാന്‍, എ.സി, ഇലക്ട്രിക് സംവിധാനങ്ങള്‍, നേതാക്കളുടെ പടങ്ങള്‍, ബാത്ത് റൂം എന്നിവയെല്ലാം അരമണിക്കൂര്‍ നേരത്തെ അക്രമം കൊണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. അക്രമ ശേഷം പ്രകടനമായെത്തി പട്ടാമ്പി റോഡിലെ സി.പി.എം ഓഫീസില്‍ അക്രമികള്‍ നിലയുറപ്പിച്ചു.
അക്രമത്തിന്റെ ശബ്ദവും ആക്രോശങ്ങളും കേട്ട് മുസ്ലിംലീഗ് ഓഫീസിനോടു ചേര്‍ന്നുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ഈ സമയത്തെല്ലാം പൊലീസ് നഷ്ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സി.പി.എം ഓഫീസില്‍ അഭയം തേടിയ ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയതുപോലും.
നേരത്തെ അങ്ങാടിപ്പുറം പോളി ടെക്നിക്ക് കോളജിലെ എം.എസ്.എഫിന്റെ കൊടിമരം നാലു തവണ എസ്.എഫ്.ഐ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ പുതിയ കൊടിമരം സ്ഥാപിക്കാനെത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് കോളജ് കാമ്പസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി മുസ്ലിംലീഗ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ അഴിഞ്ഞാട്ടം തുടര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാത്രി വൈകുവോളം അക്രമികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ച് വിടുകയും മുസ്ലിംലീഗ് ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തര്‍ രണ്ടു മണിയോടെ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് രണ്ടു തവണ ലാത്തി വീശി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6.30 ഓടെ ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്.
എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന ഭരണത്തിന്റെ തണലില്‍ സി.പി. എം നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. ക്രമസമാധാന സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്ക ശരിവെക്കുന്നതാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ താലൂക്കില്‍
ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് പി. ടി അജയ്മോഹന്, കണ്‍വീനര്‍ അഡ്വ. യു. എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.
അക്രമ രാഷ്ട്രീയം
അവസാനിപ്പിക്കണം:
ഹൈദരലി തങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എതിര് ചേരിയിലുള്ളവരെയും രാഷ്ട്രീയ സംഘടനാ ഓഫീസുകളും ആക്രമിക്കുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്. ഭരണകൂടവും പൊലീസും നിഷ്ക്രിയമാവുന്നതാണ് എല്‍.ഡി.എഫ് ഭരണത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പെരിന്തല്‍മണ്ണയിലെ മുസ്്ലിംലീഗ് ഓഫീസ് പട്ടാപകല്‍ ആക്രമിച്ച് നശിപ്പിക്കുമ്പോള്‍ പൊലീസ് നോക്കിനില്ക്കുകയായിരുന്നു. മനുഷ്യത്വത്തെ വെല്ലുവിളിച്ച് ആക്രമണങ്ങളും കൊലപാതകവും മുഖമുദ്രയാക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ നീതിപൂര്‍വ്വം കാര്യങ്ങളെ സമീപിച്ച് നിയമവാഴ്ച ഉറപ്പാക്കണം. അക്രമങ്ങളില്‍ പ്രകോപിതരാവാതെ സംയമനത്തോടെ നേരിട്ട് പ്രവര്‍ത്തകര്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
News2 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
india2 days ago
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
-
GULF3 days ago
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ സാശ്രയം സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം തയ്യൽ മിഷീൻ വിതരണം ചെയ്തു