Connect with us

Video Stories

മാര്‍ക്‌സിസ്റ്റുകാരുടെ കോണ്‍ഗ്രസ് അജണ്ട

Published

on

ഇന്ത്യാരാജ്യത്തെയാകെ ആകുലതയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുന്ന ഫാസിസം രാജ്യാധികാരത്തിന്റെ ഉത്തുംഗ സ്തംഭങ്ങളിലിരുന്ന് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചകിത കാഹളം മുഴക്കുമ്പോള്‍ മതേതരമെന്നും തൊഴിലാളി വര്‍ഗമെന്നും സ്വയമേവ അഹങ്കരിക്കുന്നൊരു രാഷ്ട്രീയ കക്ഷി അതിന്മേല്‍ സ്വീകരിക്കേണ്ട നിര്‍ണായക നയത്തെച്ചൊല്ലി പിളര്‍പ്പിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നുവെന്നത് രാഷ്ട്രീയകുതുകികളെ മാത്രമല്ല രാജ്യത്തെയും ജനാധിപത്യത്തെയും പ്രണയിക്കുന്ന കേവലമായ ഏതൊരാളെയും വിസ്മയപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. സി.പി. എമ്മിന്റെ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം മേല്‍പറഞ്ഞ ഭീഷണിയെ നേരിടുന്നതെങ്ങനെ എന്നതിനൊച്ചൊല്ലി വീണ്ടുമൊരിക്കല്‍കൂടി തമ്മില്‍തല്ലി പിരിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പ്രായോഗിക ഭരണ രാഷ്ട്രീയത്തിന്റെ വക്താക്കളിതാ ഒരു പ്രശ്‌നത്തില്‍ കൂര്‍ത്തകൊമ്പുകളുമായി തൊഴുത്തിനകത്ത് മുക്രയിടുന്ന കാഴ്ച ഭീതിതവും സഹതാപാര്‍ഹവുമെന്നു പറയാതെ വയ്യ.
ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അതില്‍ അവതരിപ്പിക്കേണ്ട രാഷ്്ട്രീയപ്രമേയത്തിന്മേലാണ് പ്രതീക്ഷിച്ചതുപോലെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി നെടുകെ ഭിന്നിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ ഭീഷണിയെ ചെറുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ പ്രമേയമാണ് 31നെതിരെ 55 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ സമാനമായ മറ്റൊരു പ്രമേയവും 31നെതിരെ 32 വോട്ടുകള്‍ക്ക് കേന്ദ്ര സമിതി തള്ളിക്കളഞ്ഞിരുന്നു. അതിനുമുമ്പ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിലും കോണ്‍ഗ്രസുമായി ഒരുവിധ സഹകരണവും വേണ്ടെന്ന വാദത്തിനാണ് മുന്‍തൂക്കം കിട്ടിയതും തുടര്‍ന്ന് വിഷയം കേന്ദ്ര സമിതിയിലേക്ക് വിട്ടതും. തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് അനുകൂല പ്രമേയം തള്ളിക്കളഞ്ഞ നിലക്ക്, രണ്ടാമതാകട്ടെ കൂടുതല്‍ പിന്തുണയോടെ, ഇനി സി.പി.എമ്മിനുമേല്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷകള്‍ വെച്ചിട്ട് കാര്യമില്ല. സത്യത്തില്‍ സി.പി.എം ഇങ്ങനെ ചര്‍വ്വിതചര്‍വ്വണം കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വിഷയം എന്താണ്? ഒറ്റച്ചോദ്യത്തിനാണ് സി.പി.എം ഉത്തരം തേടുന്നത്. രാജ്യത്തെ ഒന്നാം നമ്പര്‍ ഭീഷണിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് എന്തു ചെയ്യണം എന്നതാണത്. ഇതിന് ഏതൊരു കൊച്ചു കുട്ടിക്കുമുള്ള മറുപടിയാണ് ബി.ജെ.പി ഇതരകക്ഷികള്‍ ഒരുമിച്ച് ബി.ജെ.പിയെക്കാള്‍ വോട്ടു നേടുക എന്നത്. എന്നാല്‍ അങ്ങനെ ആവാമോ എന്നതിനെച്ചൊല്ലിയാണ് സി.പി.എമ്മിലെ പോരിന്റെ പൂരം എന്നതാണ് ഏറെ കൗതുകകരം.
വെറും ഒന്‍പതംഗങ്ങള്‍ മാത്രമുള്ളൊരു കക്ഷി മാത്രമാണിന്ന് 545 അംഗ ലോക്‌സഭയില്‍ സി.പി.എം. അതിലാകട്ടെ രണ്ട് സ്വതന്ത്രരുള്‍പ്പെടെ ഏഴും കേരളത്തില്‍ നിന്നും. 34 കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരൊറ്റ ലോക്‌സഭാംഗം പോലുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 294ല്‍ 211 സീറ്റ് നേടാന്‍ തൃണമൂലിന് കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസ് സഖ്യംകൊണ്ട് സ്വന്തമായി 26 സീറ്റ് നേടാനേ സി.പി.എമ്മിനായുള്ളു. മുഖ്യ പ്രതിപക്ഷകക്ഷി കോണ്‍ഗ്രസായി. കേരളത്തില്‍ 140ല്‍ ഇപ്പോഴത്തെ 58 നപ്പുറം കേവല ഭൂരിപക്ഷം പോലും നേടാനിവര്‍ക്ക് ശേഷിയില്ല. ത്രിപുരയിലാകട്ടെ ഭരണകക്ഷിയാണെങ്കിലും രണ്ട് ലോക്‌സഭാസീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്. ഇതാണ് പാര്‍ട്ടിയുടെ ആശങ്കക്ക്് കാരണമെന്ന് സമ്മതിച്ചാല്‍തന്നെ കോണ്‍ഗ്രസുമായി ഒരുവിധ ധാരണപോലും വേണ്ടെന്ന വാദത്തിലെ യുക്തിയെന്താണ്? ജനറല്‍ സെക്രട്ടറിയായി മൂന്നു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ എങ്ങനെ പ്രായോഗികമായി സി.പി. എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചാണ് സീതാറാം യെച്ചൂരി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം വെച്ചുതന്നെയാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കിലും ഇരുവരും പ്രതിനിധീകരിക്കുന്ന ചിന്താധാരകളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. രാജ്യം ഫാസിസത്തിന്റെ പിടിയിലാണെന്ന് മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരായ നിരവധിയായ സര്‍ക്കാര്‍-സംഘ്പരിവാര്‍ നടപടികള്‍ ശരിവെക്കുമ്പോള്‍ കാരാട്ടിനെപോലുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പറയുന്നത് ഇന്ത്യയില്‍ ഫാസിസം ഇനിയും എത്തിയിട്ടില്ലെന്നാണ്. അവിടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള യഥാര്‍ത്ഥ തര്‍ക്കത്തിന്റെയും അടിസ്ഥാനം കിടക്കുന്നത്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്നാണ് പറയാറ്. ഇതാകട്ടെ തികച്ചും ലളിതവുമാണ്. അതായത് നല്ലൊരു ലക്ഷ്യത്തിനുവേണ്ടി ഏതൊരു മാര്‍ഗവും അവലംബിക്കാമെന്ന്. ഇതനുസരിച്ചായിരിക്കണം മുമ്പ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപോലുള്ള നേതാക്കള്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടിയും മുഖ്യശത്രുവിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായ ഇത്തരം നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നതിന് സി.പി.എമ്മിന് അതുകൊണ്ടുതന്നെ ഒരുവിധ തടസ്സവുമില്ല. ധാര്‍മിക മൂല്യങ്ങളുടെ പരിമിതികളൊന്നും അവരെ അലട്ടുന്നുമില്ല. എന്നിട്ടുമെന്തേ നിരവധികാലം രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഭരിച്ച കക്ഷിക്ക് പഴയ തീരുമാനങ്ങളുടെ മിനുറ്റ്‌സുകള്‍ പരതിനോക്കിയെങ്കിലും ഒരു തീരുമാനത്തിലെത്താനാകുന്നില്ല?
അവിടെയാണ് തികച്ചും വ്യക്തിപരമായ ഈഗോ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത്തരം അപ്രായോഗികമായതും വ്യക്തികേന്ദ്രീകൃതവുമായ തീരുമാനങ്ങളാണ് മുമ്പ് പാര്‍ട്ടിക്ക് ലഭിച്ച പ്രധാനമന്ത്രിപദം പോലും ജ്യോതിബസുവിനാണെന്നതിന്റെ പേരില്‍ തട്ടിത്തെറിപ്പിച്ചുകളഞ്ഞ് സ്വയം ഹത്യക്ക് മുതിര്‍ന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധമാണ് 1964ല്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. ഇന്ത്യന്‍ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ ഉല്‍ഭവകാലം മുതല്‍ നിലനിന്നുകൊണ്ടിരുന്ന രണ്ടു ചിന്താധാരകളും ഇന്നും അതേപടി തുടരുന്നുവെന്നര്‍ത്ഥം. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് ശോഷിച്ചുശോഷിച്ച് എല്ലുംതോലുമായിക്കഴിഞ്ഞ സി.പി.എം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് പഴകിപ്പുളിച്ച അന്ധമായ കോണ്‍ഗ്രസ് വിരോധവുമായാണ്. അത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനതയും കാലവും ഇക്കൂട്ടര്‍ക്ക് ഇനിയും മാപ്പുനല്‍കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ ചോദ്യം തന്നെയാണ് ഞങ്ങള്‍ക്കും നേതാക്കളോട് ചോദിക്കാനുള്ളത്. എന്താസഖാവേ നിങ്ങളുടെ യഥാര്‍ത്ഥ അജണ്ട?

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending