Connect with us

Video Stories

മാര്‍ക്‌സിസ്റ്റുകാരുടെ കോണ്‍ഗ്രസ് അജണ്ട

Published

on

ഇന്ത്യാരാജ്യത്തെയാകെ ആകുലതയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുന്ന ഫാസിസം രാജ്യാധികാരത്തിന്റെ ഉത്തുംഗ സ്തംഭങ്ങളിലിരുന്ന് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചകിത കാഹളം മുഴക്കുമ്പോള്‍ മതേതരമെന്നും തൊഴിലാളി വര്‍ഗമെന്നും സ്വയമേവ അഹങ്കരിക്കുന്നൊരു രാഷ്ട്രീയ കക്ഷി അതിന്മേല്‍ സ്വീകരിക്കേണ്ട നിര്‍ണായക നയത്തെച്ചൊല്ലി പിളര്‍പ്പിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നുവെന്നത് രാഷ്ട്രീയകുതുകികളെ മാത്രമല്ല രാജ്യത്തെയും ജനാധിപത്യത്തെയും പ്രണയിക്കുന്ന കേവലമായ ഏതൊരാളെയും വിസ്മയപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. സി.പി. എമ്മിന്റെ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം മേല്‍പറഞ്ഞ ഭീഷണിയെ നേരിടുന്നതെങ്ങനെ എന്നതിനൊച്ചൊല്ലി വീണ്ടുമൊരിക്കല്‍കൂടി തമ്മില്‍തല്ലി പിരിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പ്രായോഗിക ഭരണ രാഷ്ട്രീയത്തിന്റെ വക്താക്കളിതാ ഒരു പ്രശ്‌നത്തില്‍ കൂര്‍ത്തകൊമ്പുകളുമായി തൊഴുത്തിനകത്ത് മുക്രയിടുന്ന കാഴ്ച ഭീതിതവും സഹതാപാര്‍ഹവുമെന്നു പറയാതെ വയ്യ.
ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അതില്‍ അവതരിപ്പിക്കേണ്ട രാഷ്്ട്രീയപ്രമേയത്തിന്മേലാണ് പ്രതീക്ഷിച്ചതുപോലെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി നെടുകെ ഭിന്നിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ ഭീഷണിയെ ചെറുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ പ്രമേയമാണ് 31നെതിരെ 55 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ സമാനമായ മറ്റൊരു പ്രമേയവും 31നെതിരെ 32 വോട്ടുകള്‍ക്ക് കേന്ദ്ര സമിതി തള്ളിക്കളഞ്ഞിരുന്നു. അതിനുമുമ്പ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിലും കോണ്‍ഗ്രസുമായി ഒരുവിധ സഹകരണവും വേണ്ടെന്ന വാദത്തിനാണ് മുന്‍തൂക്കം കിട്ടിയതും തുടര്‍ന്ന് വിഷയം കേന്ദ്ര സമിതിയിലേക്ക് വിട്ടതും. തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് അനുകൂല പ്രമേയം തള്ളിക്കളഞ്ഞ നിലക്ക്, രണ്ടാമതാകട്ടെ കൂടുതല്‍ പിന്തുണയോടെ, ഇനി സി.പി.എമ്മിനുമേല്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷകള്‍ വെച്ചിട്ട് കാര്യമില്ല. സത്യത്തില്‍ സി.പി.എം ഇങ്ങനെ ചര്‍വ്വിതചര്‍വ്വണം കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വിഷയം എന്താണ്? ഒറ്റച്ചോദ്യത്തിനാണ് സി.പി.എം ഉത്തരം തേടുന്നത്. രാജ്യത്തെ ഒന്നാം നമ്പര്‍ ഭീഷണിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് എന്തു ചെയ്യണം എന്നതാണത്. ഇതിന് ഏതൊരു കൊച്ചു കുട്ടിക്കുമുള്ള മറുപടിയാണ് ബി.ജെ.പി ഇതരകക്ഷികള്‍ ഒരുമിച്ച് ബി.ജെ.പിയെക്കാള്‍ വോട്ടു നേടുക എന്നത്. എന്നാല്‍ അങ്ങനെ ആവാമോ എന്നതിനെച്ചൊല്ലിയാണ് സി.പി.എമ്മിലെ പോരിന്റെ പൂരം എന്നതാണ് ഏറെ കൗതുകകരം.
വെറും ഒന്‍പതംഗങ്ങള്‍ മാത്രമുള്ളൊരു കക്ഷി മാത്രമാണിന്ന് 545 അംഗ ലോക്‌സഭയില്‍ സി.പി.എം. അതിലാകട്ടെ രണ്ട് സ്വതന്ത്രരുള്‍പ്പെടെ ഏഴും കേരളത്തില്‍ നിന്നും. 34 കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരൊറ്റ ലോക്‌സഭാംഗം പോലുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 294ല്‍ 211 സീറ്റ് നേടാന്‍ തൃണമൂലിന് കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസ് സഖ്യംകൊണ്ട് സ്വന്തമായി 26 സീറ്റ് നേടാനേ സി.പി.എമ്മിനായുള്ളു. മുഖ്യ പ്രതിപക്ഷകക്ഷി കോണ്‍ഗ്രസായി. കേരളത്തില്‍ 140ല്‍ ഇപ്പോഴത്തെ 58 നപ്പുറം കേവല ഭൂരിപക്ഷം പോലും നേടാനിവര്‍ക്ക് ശേഷിയില്ല. ത്രിപുരയിലാകട്ടെ ഭരണകക്ഷിയാണെങ്കിലും രണ്ട് ലോക്‌സഭാസീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്. ഇതാണ് പാര്‍ട്ടിയുടെ ആശങ്കക്ക്് കാരണമെന്ന് സമ്മതിച്ചാല്‍തന്നെ കോണ്‍ഗ്രസുമായി ഒരുവിധ ധാരണപോലും വേണ്ടെന്ന വാദത്തിലെ യുക്തിയെന്താണ്? ജനറല്‍ സെക്രട്ടറിയായി മൂന്നു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ എങ്ങനെ പ്രായോഗികമായി സി.പി. എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചാണ് സീതാറാം യെച്ചൂരി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം വെച്ചുതന്നെയാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കിലും ഇരുവരും പ്രതിനിധീകരിക്കുന്ന ചിന്താധാരകളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. രാജ്യം ഫാസിസത്തിന്റെ പിടിയിലാണെന്ന് മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരായ നിരവധിയായ സര്‍ക്കാര്‍-സംഘ്പരിവാര്‍ നടപടികള്‍ ശരിവെക്കുമ്പോള്‍ കാരാട്ടിനെപോലുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പറയുന്നത് ഇന്ത്യയില്‍ ഫാസിസം ഇനിയും എത്തിയിട്ടില്ലെന്നാണ്. അവിടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള യഥാര്‍ത്ഥ തര്‍ക്കത്തിന്റെയും അടിസ്ഥാനം കിടക്കുന്നത്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്നാണ് പറയാറ്. ഇതാകട്ടെ തികച്ചും ലളിതവുമാണ്. അതായത് നല്ലൊരു ലക്ഷ്യത്തിനുവേണ്ടി ഏതൊരു മാര്‍ഗവും അവലംബിക്കാമെന്ന്. ഇതനുസരിച്ചായിരിക്കണം മുമ്പ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപോലുള്ള നേതാക്കള്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടിയും മുഖ്യശത്രുവിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായ ഇത്തരം നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നതിന് സി.പി.എമ്മിന് അതുകൊണ്ടുതന്നെ ഒരുവിധ തടസ്സവുമില്ല. ധാര്‍മിക മൂല്യങ്ങളുടെ പരിമിതികളൊന്നും അവരെ അലട്ടുന്നുമില്ല. എന്നിട്ടുമെന്തേ നിരവധികാലം രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഭരിച്ച കക്ഷിക്ക് പഴയ തീരുമാനങ്ങളുടെ മിനുറ്റ്‌സുകള്‍ പരതിനോക്കിയെങ്കിലും ഒരു തീരുമാനത്തിലെത്താനാകുന്നില്ല?
അവിടെയാണ് തികച്ചും വ്യക്തിപരമായ ഈഗോ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത്തരം അപ്രായോഗികമായതും വ്യക്തികേന്ദ്രീകൃതവുമായ തീരുമാനങ്ങളാണ് മുമ്പ് പാര്‍ട്ടിക്ക് ലഭിച്ച പ്രധാനമന്ത്രിപദം പോലും ജ്യോതിബസുവിനാണെന്നതിന്റെ പേരില്‍ തട്ടിത്തെറിപ്പിച്ചുകളഞ്ഞ് സ്വയം ഹത്യക്ക് മുതിര്‍ന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധമാണ് 1964ല്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. ഇന്ത്യന്‍ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ ഉല്‍ഭവകാലം മുതല്‍ നിലനിന്നുകൊണ്ടിരുന്ന രണ്ടു ചിന്താധാരകളും ഇന്നും അതേപടി തുടരുന്നുവെന്നര്‍ത്ഥം. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് ശോഷിച്ചുശോഷിച്ച് എല്ലുംതോലുമായിക്കഴിഞ്ഞ സി.പി.എം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് പഴകിപ്പുളിച്ച അന്ധമായ കോണ്‍ഗ്രസ് വിരോധവുമായാണ്. അത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനതയും കാലവും ഇക്കൂട്ടര്‍ക്ക് ഇനിയും മാപ്പുനല്‍കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ ചോദ്യം തന്നെയാണ് ഞങ്ങള്‍ക്കും നേതാക്കളോട് ചോദിക്കാനുള്ളത്. എന്താസഖാവേ നിങ്ങളുടെ യഥാര്‍ത്ഥ അജണ്ട?

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending