Connect with us

Views

ഐസക്കിന്റെ മിഥ്യാ ഭാവനകള്‍

Published

on

രാജ്യം കടുത്ത സാമ്പത്തിക-വ്യാവസായിക-തൊഴില്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനൊന്നിനൊന്ന് പൂരകമായി വര്‍ത്തിക്കുമാറ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മേല്‍ പുതിയ പ്രതീക്ഷകളൊന്നും വെക്കാനില്ലാത്ത വാര്‍ഷികക്കണക്കാണ് ധനമന്ത്രി ഡോ. തോമസ്‌ഐസക് ഇന്നലെ സംസ്ഥാനനിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യാഥാര്‍ഥ്യബോധമില്ലാത്തതും ദീര്‍ഘദൃഷ്ടിരഹിതവുമായ കുറെയേറെ പ്രഖ്യാപനങ്ങള്‍ കൊണ്ട് തന്റെ സ്വപ്‌നങ്ങളത്രയും ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന ഗീര്‍വാണപ്രഖ്യാപനങ്ങളായേ ഈ ബജറ്റിനെ വിലയിരുത്താനാകൂ. ഇരുപത്തിരണ്ടുലക്ഷം പേരുടെ തൊഴിലില്ലായ്മ, വാണംപോലെ കുതിക്കുന്ന വിലക്കയറ്റം, ആരോഗ്യമേഖലയിലെ തകര്‍ച്ച, സര്‍ക്കാരിന്റെ ധനപ്രതിസന്ധി തുടങ്ങിയവയെയൊന്നും നേരിട്ട് അഭിസംബോധന ചെയ്യാത്ത ബജറ്റിനെ മന്ത്രിയുടെ സ്വന്തം സ്വപ്‌നബജറ്റെന്നേ വിശേഷിപ്പിക്കാനാകൂ.

പുതിയ പദ്ധതികളില്ലാത്തതും നിയമനനിരോധനവും ഭൂന്യായവില-നികുതിവര്‍ധനയും സേവനഫീസുകള്‍ വര്‍ധിപ്പിച്ചതും മറ്റും മലയാളികളെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ്. പുതിയ തസ്തികകളൊന്നും സൃഷ്ടിക്കരുതെന്നും ഉള്ളവ ക്രമേണ റദ്ദാക്കണമെന്നുമുള്ള നിര്‍ദേശം തൊഴിലന്വേഷകരുടെ നേര്‍ക്കുള്ള ഇടിത്തീയായി. കടുത്ത സാമ്പത്തികപ്രയാസവും രണ്ടുലക്ഷംകോടിയുടെ കടവുമാണ് സംസ്ഥാനത്തെ അലട്ടുന്നതെങ്കിലും അതിന് തടയിടാന്‍ ഈബജറ്റിലും ഐസക്കിന് പ്രത്യേകമായ മുന്നൊരുക്കങ്ങളൊന്നുമില്ല. മുപ്പത്തയ്യായിരത്തിലധികം എഞ്ചിനീയറിംഗ് ബിരുദധാരികളാണ് സംസ്ഥാനത്ത് തൊഴില്‍കാത്തുകിടക്കുന്നത്. തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിവരികയും പ്രതീക്ഷയുണ്ടായിരുന്ന ഗള്‍ഫ്‌മേഖലകളില്‍ ഉള്ള തൊഴില്‍അവസരങ്ങള്‍ കൂടി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയും ചെയ്യുമ്പോള്‍ കേന്ദ്രത്തെപോലെ സംസ്ഥാനസര്‍ക്കാരും അവരുടെമുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുന്ന നടപടികളാണ് ബജറ്റിലൂടെ മന്ത്രി നിര്‍വഹിച്ചിരിക്കുന്നത്. ചരക്കുസേവനനികുതി നിശ്ചയിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഷയമായതോടെ എന്തിനിങ്ങനെയൊരു ധനവകുപ്പ് എന്ന ചോദ്യത്തിനുള്ള സാമാന്യമായ ഉത്തരംമാത്രമാണ് ഈ സര്‍ക്കാരിലെ ഐസക്കിന്റെ രണ്ടാംബജറ്റ്.

സര്‍ക്കാര്‍ ചെലവുകുറക്കലും കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്ന പ്രഖ്യാപനവും മാത്രമാണ് പ്രതീക്ഷയുള്ളവ. എന്നാല്‍ പെന്‍ഷന്‍കുടിശിക തീര്‍ക്കാന്‍ സഹകരണസംഘങ്ങളെ ഏല്‍പിക്കുമെന്ന പ്രഖ്യാപനം മേല്‍പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാക്കുന്നതായി. ആറായിരംകോടി രൂപ നഷ്ടംവഹിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വെറും ഏട്ടിലെ പശുവായി മാറുമെന്നേ ഭയക്കേണ്ടൂ. ആനവണ്ടിക്ക് ഇനിയും കടമെടുക്കേണ്ട സ്ഥിതി വന്നാല്‍ അത് ഉള്ളവെള്ളത്തെയും ഒഴുക്കിക്കൊണ്ടുപോകാനേ സഹായിക്കൂ. കാര്‍ഷിക മേഖല കടുത്ത വിളത്തകര്‍ച്ചയിലാണെന്ന് കഴിഞ്ഞദിവസം ഇതേ സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക അലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും അതിന് എന്ത് ബദല്‍നടപടിയാണ് സ്വീകരിക്കുക എന്ന് ധനമന്ത്രി വിശദീകരിച്ചിട്ടില്ല. പകരം ഭൂനികുതിയും രജിസ്‌ട്രേഷന്‍ നികുതികളും സ്റ്റാമ്പ്ഡ്യൂട്ടികളും വര്‍ധിപ്പിച്ച നടപടി സ്വതവേ മ്ന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ മരവിപ്പിക്കാനേ ഉതകൂ. റിയല്‍എസ്റ്റേറ്റ് മേഖല നോട്ടുനിരോധനം കൊണ്ട് തകര്‍ന്നുതരിപ്പണമായിക്കിടക്കുകയാണ്. ഇവിടെ നിന്നാണ് പണം സാധാരണക്കാരിലേക്കും തൊഴിലാളികളിലേക്കും ഒഴുകിയിരുന്നത്. പക്ഷേ ആ മേഖലയിലെ നികുതിവര്‍ധന വിപരീതഫലമേ ഉളവാക്കൂ. മാറാരോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കാരുണ്യലോട്ടറി വഴിയുള്ള 1100 കോടി രൂപയുടെ തുടര്‍ച്ച ഉണ്ടായിട്ടില്ല. 110 കോടി രൂപ കിട്ടാത്തതുമൂലം സ്വകാര്യആസ്പത്രികള്‍ പദ്ധതികളില്‍നിന്ന് വിടാനൊരുങ്ങുകയാണ്. ക്ഷേമപെന്‍ഷനുകളും അവയിലേക്കുള്ള അപേക്ഷകളും മാസങ്ങളോളം തടഞ്ഞുവെച്ചശേഷം അനര്‍ഹരെ ഒഴിവാക്കുമെന്ന് പറയുന്നത് തികഞ്ഞ വഞ്ചനയാണ്. ഇവിടെയാണ് എ.കെ.ജി പ്രതിമക്ക് പത്തുകോടി നീക്കിവെപ്പ്.

കിഫ്ബിയില്‍ നിന്നുള്ള വരുമാനമാണ് ഡോ. ഐസക് അധികാരത്തില്‍വന്നതുമുതല്‍ പറഞ്ഞുകൊണ്ടിരുന്നതെങ്കില്‍ അതിന്റെ തനിയാവര്‍ത്തനം മാത്രമാണ് ബജറ്റിലെ കോടികളുടെ പദ്ധതികളില്‍ നല്ലൊരു പങ്കും. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റോഡുകളുടെയും മറ്റും കിഫ്ബിയുടെ കോടികളുടെ ബാധ്യത കൊടുത്തുതീര്‍ക്കാനുള്ള ദീര്‍ഘദൃഷ്ടിയില്ലായ്മ സര്‍ക്കാര്‍ ഭാവിയില്‍ വരുത്താനിരിക്കുന്ന വന്‍കെണിയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. പൗര•ാര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണിതെന്ന ഓര്‍മ സര്‍ക്കാരിന് വേണം. ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചതിലെത്തിയില്ലെന്ന് പറയുന്ന മന്ത്രിക്ക് കൂടുതല്‍ പേരെ പിഴിയുക മാത്രമേ വഴിയൂള്ളൂ എന്നതാണ് ബജറ്റിലൂടെ തെളിയുന്നത്. പ്രവാസിക്ഷേമത്തിനുള്ള പദ്ധതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അമ്പത് കോടിയും മൈതാനത്ത് എലിയോടിയ അനുഭവമേ ഉളവാക്കൂ. സുപ്രീംകോടതി താക്കീത് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടെ ദുരിതബാധിതരുടെ കാര്യത്തില്‍ ചെറിയൊരു കണ്ണുതുറക്കാനേ സര്‍ക്കാരിനായുള്ളൂ. ഭവനരഹിതര്‍ക്കുള്ള ലൈഫ് മിഷന്‍, സ്റ്റാര്‍ട്ട്അപ് മിഷന്‍, കുടുംബശ്രീ, ഭിന്നലിംഗക്കാര്‍, പട്ടികജാതിവിഭാഗങ്ങള്‍ തുടങ്ങിയവക്ക് നല്‍കിയിട്ടുള്ള കോടികളുടെ വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി മാറരുത്. വികസനത്തെ ബാധിക്കാത്തതായിരിക്കും തന്റെ ബജറ്റെന്ന് പറയുന്ന ഡോ. ഐസക് എവിടെനിന്നാണ് ഇതൊക്കെ കണ്ടെത്തുകയെന്ന് പറയുന്നില്ല. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന മല്‍സ്യത്തൊഴിലാളിമേഖലക്ക് ആധുനികസൗകര്യങ്ങളും പണമില്ലാതെ വഴിയിലാകരുത്. പോണ്ടിച്ചേരിയില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനം വാങ്ങിയതിന് പിഴയൊടുക്കി രക്ഷപ്പെടാമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പായി. വിമാനയാത്ര, വാഹനംവാങ്ങല്‍, ആഭ്യന്തരയാത്രകള്‍, ഫാണ്‍ഉപയോഗം തുടങ്ങിയവയില്‍ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ സ്വന്തം മന്ത്രിസഭയിലെയും സര്‍ക്കാരിലെയും നേതാക്കള്‍പാലിക്കുമോ എന്ന് കണ്ടറിയണം. ആരോഗ്യമന്ത്രിതന്നെ ലക്ഷങ്ങള്‍ ഇല്ലാചെലവായി എഴുതിവാങ്ങിയിട്ട് നാളുകളേ ആകുന്നുള്ളൂ. വന്യജീവിആക്രമണം നേരിടുന്നതിന് പ്രഖ്യാപിച്ച തുക മുന്‍കാലത്തേതുപോലെ ചടങ്ങുമാത്രമാകരുത്.

മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യആസ്പത്രികളിലെയും കാരുണ്യപോലുള്ള പദ്ധതികളില്‍ നിന്നുള്ള ചികില്‍സാസഹായം നിലക്കുന്ന കാലമാണിത്. അതിനെന്ത് പരിഹാരമാണ് സര്‍ക്കാരിന് നിര്‍ദേശിക്കാനുള്ളതെന്ന് ബജറ്റില്‍ പറയുന്നില്ല. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് എന്ത് സഹായഹസ്തമാണ് സര്‍ക്കാര്‍ നീ്ട്ടുന്നതെന്ന് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞുവന്ന പിണറായി സര്‍ക്കാരിന് മുന്നോട്ടുവെക്കാനില്ല. പുറത്തുനിന്നുവരുന്ന വിഷഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ബജറ്റില്‍ പരാമര്‍ശമില്ലാത്തത് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കുന്ന ആരോഗ്യമേഖലയോടുള്ള പുറംതിരിഞ്ഞ സമീപനമായിവേണം കാണാന്‍. നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴാണ് അതിന്റെ മുഖ്യപങ്കായ ടിപ്പറുകളുടെമേല്‍ വര്‍ധിപ്പിച്ചിരിക്കുന്ന മുപ്പതുശതമാനം നികുതി. ഇതും സമ്പദ്‌വ്യവസ്ഥയെ പുറകോട്ടുവലിക്കാനേ സഹായകമാകൂ. ചുരുക്കത്തില്‍ മന്ത്രിയുടെ കവിതാലാപനം പോലെ കാവ്യഭാവനമാത്രമായിരിക്കുന്നു എട്ടാം ബജറ്റും.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending