Connect with us

More

ദ്രാവിഡം ഭാരതം; ഒരു മല്‍സരവും തോല്‍ക്കാതെ ഇന്ത്യ ലോക ജേതാക്കള്‍

Published

on

വെല്ലിംഗ്ടണ്‍: മൂന്നാഴ്ച്ച മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് 100 റണ്‍സിനായിരുന്നു. ഇന്നലെ എട്ട് വിക്കറ്റിനും ജയിച്ചു. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ 216 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ നേടിയത്. ഈ സ്‌ക്കോര്‍ ഇന്ത്യക്ക് മരുന്ന് പോലുമായിരുന്നില്ല. 67 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രിഥി ഷായും സംഘവും അജ്ജയ്യരായി.

ബൗളിംഗ് പ്രഭയില്‍ ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായി മുന്നേറിയ ഇന്ത്യന്‍ പന്തേറുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് നിഷ്പ്രഭമായി. 76 റണ്‍സ് നേടിയ മെര്‍ലോ മാത്രമാണ് പൊരുതി നിന്നത്. ബാക്കിയെല്ലാവരും അതിവേഗത്തില്‍ പുറത്തായി. ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ എഡ്വാര്‍ഡ്‌സ് ഒരു മണിക്കൂറോളം ക്രീസില്‍ നിന്നു. ഇന്ത്യന്‍ നിരയിലെ അതിവേഗക്കാരായ പോറലിനെയും ശിവം മേവിയെയും ഭയത്തോടെ നേരിട്ട ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 32 ല്‍ ആദ്യ വിക്കറ്റ് നിലം പതിച്ചു. ബ്രയന്‍ഡിനെ പോറല്‍ തിരിച്ചയച്ചു. പത്താം ഓവറില്‍ എഡ്‌വാര്‍ഡ്‌സും മടങ്ങി. പക്ഷേ മൂന്നാം വിക്കറ്റില്‍ മെര്‍ലോയും ഉപ്പലും പൊരുതി നിന്നെങ്കിലും റണ്‍റേറ്റ് മോശമായിരുന്നു. ശിവ് സിംഗും നാഗര്‍ക്കോട്ടിയും ബൗളിംഗ് ഏറ്റെടെുത്ത സമയമായിരുന്നു ഇത്. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഉപ്പല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായി. 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പോറല്‍, ശിവ്‌സിംഗ്, നാഗര്‍ക്കോട്ടി, അങ്കിത് റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചാറ്റല്‍ മഴയുടെ അകമ്പടിയിലാണ് ഇന്ത്യ മറുപടി ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് നാല് ഓവര്‍ പ്രായമായപ്പോള്‍ മഴ കാരണം ഇടക്ക് കളിയും നിര്‍ത്തി. പക്ഷേ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല.

 

കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ പ്രിഥിയും കല്‍റയും ആക്രമിച്ച് കളിച്ചു. 2012 ലെ ലോകകപ്പ് ഫൈനലില്‍ ഉന്‍മുക്ത് ചന്ദിന്റെ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയെയായിരുന്നു നേരിട്ടത്. അന്ന് 226 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തത്. ഉന്‍മുക്തിന്റെ സെഞ്ച്വറി മികവിലായിരുന്നു ആ കിരീട നേട്ടമെങ്കില്‍ അതേ റോളിലായിരുന്നു മന്‍ജോത് കല്‍റ. ജാക് എഡ്‌വാര്‍ഡ്‌സിന്റെ ഒരോവറില്‍ മൂന്ന് തവണയാണ് കൂളായി കല്‍റ പന്ത് അതിര്‍ത്തി കടത്തിയത്. ടീം സ്‌ക്കോര്‍ 71 ല്‍ എത്തിയപ്പോള്‍ നായകന്‍ പ്രിഥി പുറത്തായത് മാത്രമായിരുന്നു ഓസീസ് ക്യാമ്പിന് ആശ്വാസമായത്. സതര്‍ലാന്‍ഡിന്റെ ടേണ്‍ ചെയ്ത പന്ത് ഇന്ത്യന്‍ നായകന്റെ പ്രതിരോധം ഭേദിച്ചു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ അര്‍ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ തന്റെ ഫോം ആവര്‍ത്തിച്ച് തെളിയിച്ചു. വന്നയുടന്‍ തന്നെ സുന്ദരമായ ഷോട്ടുകള്‍. അതിനിടെ 47 പന്തില്‍ നിന്ന് കല്‍റയുടെ അര്‍ധ സെഞ്ച്വറിയെത്തി. പതിവ് ശാന്തത വിട്ട് ഗില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായത് പോലും ഇന്ത്യന്‍ ക്യാമ്പിനെ ബാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയെ സാക്ഷി നിര്‍ത്തി കൂറ്റനടികളുമായി കല്‍റ സെഞ്ച്വറിയിലെത്തി.

ഇന്ത്യന്‍ ജയമോ, കല്‍റയുടെ സെഞ്ച്വറിയോ ആദ്യമെത്തുക എന്ന തോന്നല്‍ ഇടക്കുണ്ടായി. ഹാര്‍വിക് പക്ഷേ കൂട്ടുകാരന്റെ സെഞ്ച്വറിക്കായി കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ല. 38.5 ഓവറില്‍ വിജയവും കപ്പുമെത്തി. കല്‍റയാണ് കളിയിലെ കേമന്‍. ഗില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനും.

ആഘോഷം അടിപൊളി

വെല്ലിംഗ്ടണ്‍: ഒരു മാസത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ല. അനാവശ്യമായി ഹോട്ടലിന് പുറത്തിറങ്ങാറുമില്ല. ഇതെല്ലാം കോച്ച് രാഹുല്‍ ദ്രാവിഡ് നിരോധിച്ചിരുന്നു. കാര്‍ക്കശ്യത്തിന്റെ പേരിലായിരുന്നില്ല ഇതെല്ലാം. സമ്മര്‍ദ്ദം ഒഴിവാക്കുക എന്ന ഗെയിം പ്ലാനിന്റെ ഭാഗമായി. ഫോണില്‍ സംസാരിക്കുമ്പോള്‍ താരങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാവും. പാര്‍ട്ടികളില്‍ പങ്കെടുത്താല്‍ അപരിചിതരുമായി സമയം ചെലവഴിക്കേണ്ടി വരും. പന്തയം ഉള്‍പ്പെടെയുളള പുലിവാലുകള്‍ ധാരാളമുള്ളതിനാല്‍ അതെല്ലാം വേണ്ടെന്ന് വെച്ചു. ജയിച്ച ശേഷം എല്ലാവരോടും കോച്ച് പറഞ്ഞു-എന്‍ജോയ്….!

 

കപ്പുറപ്പിച്ച ഘട്ടത്തില്‍ കണ്ടത് താരങ്ങളുടെ മിതമറന്ന സന്തോഷം. വിജയ റണ്‍ നേടുന്നതിന് മുമ്പ് തന്നെ എല്ലാവരും ബൗണ്ടറി ലൈനിലെത്തി. വിജയം പിറന്ന ഘട്ടത്തില്‍ മൈതാനത്തേക്ക് കുതിച്ചോടി. പിന്നെ സ്റ്റംമ്പ് എടുക്കുന്നു. കല്‍റയെയും ഹാര്‍വിക്കിനെയും പൊതിയുന്നു. ഓസീസ് നായകന്‍ ഇതെല്ലാം കണ്ട് ചിരിച്ച് നില്‍പ്പുണ്ടായിരുന്നു. പിന്നെ മൈതാനം വലം വെച്ചു. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി എല്ലാവരും. കോച്ചിനെ തോളത്തേറ്റി ആഹ്ലാദം. കപ്പ് വാങ്ങിയത് അടിപൊളി സ്‌റ്റൈലിലായിരുന്നു. ആദ്യം ആക്ഷന്‍. പിന്നെ കപ്പ് വാങ്ങുന്നു.

 

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

india

കർണാടക ബിജെപിയുടെ വിദ്വേഷ പോസ്റ്റ് നീക്കം ചെയ്യണം: ‘എക്സി’ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു

Published

on

ന്യൂഡൽഹി: ബി.ജെ.പി കർണാടക ഘടകം പങ്കിട്ട, മുസ്ലിം സമുദായത്തിതിരെ വിദ്വേഷം പരത്തുന്ന ആനിമേറ്റഡ് വിഡിയോ ഉടൻ നീക്കം ചെയ്യാൻ സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’നോട് തെരഞ്ഞെടുപ്പ് കമീഷൻ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണെന്ന് സമിതി പറഞ്ഞു.

നേരത്തേ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പു ഓഫിസർ ബിജെപി സംസ്ഥാന നേതൃത്വത്തിനോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റ് നീക്കം ചെയ്യാൻ ബിജെപി സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.

കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ആക്ഷേപകരമായ പോസ്റ്റ് എടുത്തുകളയാൻ മെയ് 5 ന് എക്‌സ്’-ന് കത്തെഴുതിയിരുന്നതായും കമീഷൻ പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളേക്കാൾ ഫണ്ടും സംവരണവും കോൺഗ്രസ് നൽകുന്നത് മുസ്‌ലിംകൾക്കാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് ബിജെപി എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ബിജെപി ശത്രുതയും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്.

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

Trending