Connect with us

Video Stories

ഐക്യത്തിനും സാഹോദര്യത്തിനും മത സംഘടനകള്‍ മാതൃകയാകട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ്. കുടുംബം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരെ പരസ്പരം വെറുപ്പും വിദ്വേഷവും ആരോപണ പ്രത്യാരോപണങ്ങളും അക്രമങ്ങളും പ്രകടമാണ്. മക്കളും മാതാപിതാക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളുമാണ്. മുത്തലാഖ് ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സമുദായത്തെ അപമാനിക്കാന്‍ അവസരം സൃഷ്ടിച്ചത് ദാമ്പത്യ ബന്ധം സംബന്ധിച്ച് ഖുര്‍ആനിന്റെ പ്രഖ്യാപിത തത്വങ്ങള്‍ പാലിക്കാത്ത അനുയായികള്‍ തന്നെയല്ലേ. ജനങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ ഐക്യ, സാഹോദര്യ സിദ്ധാന്തങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവെന്ന് മനസിലാക്കാം. ‘വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുകയും കാരുണ്യം കാണിക്കുകയും സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഒറ്റ ശരീരം പോലെയാണ്’. ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്; വിദ്വേഷം പ്രകടിപ്പിക്കരുത്; അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങളെല്ലാം സഹോദരന്മാരായി ജീവിക്കുക: ‘ഒരു മുസ്‌ലിം മറ്റൊരാളെ അക്രമിക്കരുത്; നിസ്സഹായതയിലേക്ക് തള്ളിവിടരുത്; കളവ് പറയരുത്: നിന്ദിക്കരുത്. ഒരു സഹോദരനെ നിന്ദിക്കുന്നത് തന്നെ മതി അവന് തിന്മ ലഭിക്കാന്‍. ഒരു മുസ്‌ലിമിന്റെ രക്തവും ധനവും അഭിമാനവും മറ്റൊരു മുസ്‌ലിമിന് ഹറാമാണ്’- ഇവയെല്ലാം പ്രവാചകന്റെ നിര്‍ദ്ദേശങ്ങളാണ്.
ഒരുമയുടെയും ഐക്യത്തിന്റെയും ഈ നിര്‍ദ്ദേശങ്ങളെല്ലാം ജീവിതത്തില്‍ പാലിക്കുന്ന ഒരു മാതൃകാ സമൂഹത്തെ പ്രവാചകന്‍ ലോകത്തിന് കാഴ്ചവെച്ചു. എന്തൊരു ശത്രുതയും വൈരവുമാണ് അറബ് സമൂഹത്തിലുണ്ടായിരുന്നത്. ‘നിങ്ങളുടെ മനസ്സുകള്‍ അല്ലാഹു കൂട്ടിയിണക്കി. അവന്റെ അനുഗ്രഹം കാരണം നിങ്ങളെല്ലാം പരസ്പര സഹോദരങ്ങളായി’- ഖുര്‍ആന്‍ വ്യക്തമാക്കി. മുസ്‌ലിംകളെല്ലാം ഒന്ന് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഐക്യരേഖ പ്രവാചകന്‍ അവതരിപ്പിച്ചു. മര്‍ദ്ദിതരെ സഹായിക്കുക, അയല്‍ക്കാരനെ രക്ഷിക്കുക, വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കുറ്റകൃത്യങ്ങള്‍ നിരോധിക്കുക, കടക്കാരനെ സഹായിക്കുക എന്നീ തത്വങ്ങളെല്ലാം പാലിക്കുന്ന ഒരു ജനസമൂഹത്തെ അദ്ദേഹം മദീനയില്‍ വാര്‍ത്തെടുത്തു. മനുഷ്യര്‍-അവരുടെ മതവും ജാതിയും വിശ്വാസവും വംശവും എന്താവട്ടെ എല്ലാവരും തുല്യരും ആദരണീയരുമാണെന്ന തത്വം അദ്ദേഹം മദീനയില്‍ നടപ്പിലാക്കി. ഈ ചരിത്രം രോമാഞ്ചത്തോടെയല്ലാതെ ഉദ്ധരിക്കാനോ, വായിക്കാനോ ആര്‍ക്കും കഴിയില്ല.
എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമൂഹം ഈ തത്വങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നു. ഐക്യം, സാഹോദര്യം, സഹിഷ്ണുത, പരസ്പര സഹായം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പണ്ഡിതന്മാരും അവര്‍ നേതൃത്വം നല്‍കുന്ന മത സംഘടനകളുമാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ എല്ലാവരും സഹോദരന്മാരും ഒത്തൊരുമയോടെ ഐക്യപ്പെട്ട് ജീവിക്കേണ്ടവരുമാണെന്ന സന്ദേശമല്ല നല്‍കുന്നത്. മറിച്ച് സ്വന്തം സംഘടനക്ക് പുറത്തുള്ളവരുമായി കൂട്ടുകൂടുകയോ, അവരുമായി വേദികള്‍ പങ്കിടുകയോ, പൊതു നന്മയുടെ കാര്യത്തിലാണെങ്കില്‍ പോലും സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെ വിലക്കുന്നു. ഇവിടെ ഒരു വസ്തുത വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ‘ഇഖ്തിലാഫ്’ അഥവാ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്. കാരണം തെളിവുകള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വിധികള്‍ കണ്ടുപിടിക്കുന്നതിലും പണ്ഡിതന്മാര്‍ വ്യത്യസ്തത പുലര്‍ത്തുക സ്വാഭാവികമാണ്. ഈ അര്‍ത്ഥത്തില്‍ ‘ഇഖ്തിലാഫ്’ നബിയുടെ ശിഷ്യന്മാരില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും പിളര്‍പ്പിനോ, സാഹോദര്യബന്ധം തകര്‍ക്കുന്നതിനോ മുസ്‌ലിം ഉമ്മത്ത് എന്ന ഐക്യ വീക്ഷണത്തിനോ തടസ്സമാകാന്‍ പാടില്ല. ഈ വീക്ഷണ വ്യത്യാസത്തിന് ഉദാഹരണമാണ് നാല് മദ്ഹബുകള്‍. പല വിഷയങ്ങളിലും നാല് ഇമാമുകള്‍ വ്യത്യസ്ത വിധികളും സമീപനങ്ങളും സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ എത്രമാത്രം ആദരം പുലര്‍ത്തിയിരുന്നു. കാരണം അവര്‍ക്കൊന്നും മദ്ഹബോ, സംഘടനയോ ആയിരുന്നില്ല ലക്ഷ്യം. മറിച്ച് താന്‍ മനസ്സിലാക്കിയ സത്യത്തോടുള്ള പ്രതിബദ്ധത ഒന്നു മാത്രമായിരുന്നു.
ഇമാം ശാഫിഈ ഇമാം അബൂ ഹനീഫയെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്ര വിഷയത്തില്‍ അബൂ ഹനീഫയെ ആശ്രയിക്കേണ്ടവരാണ്’. ഇമാം മാലികിനെപ്പറ്റിയുള്ള ശാഫി ഈയുടെ വിലയിരുത്തല്‍ ഇങ്ങനെ: ‘താബിഉകള്‍ക്ക് ശേഷം അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ ന്യായരേഖ ആണ് ഇമാം മാലിക്’. ഇമാം ശാഫി ഈയെപ്പറ്റി ഇമാം അഹ്മദ് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനില്‍ നിന്ന് പകര്‍ത്തുക. കാരണം, അദ്ദേഹത്തിന് തുല്യനായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം നഷ്ടപ്പെട്ടാല്‍ നമുക്കൊരു പകരക്കാരനില്ല’. ശാഫിഈയെപ്പറ്റി ഇമാം അഹ്മദ്: ‘ശാഫി ഈയേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഒരു ഖുറൈശി വംശജനും എന്റെ അടുത്തില്ല’.
എന്നാല്‍ ഇന്ന് സംഘടനകളെയെല്ലാം ബാധിച്ച ഒരു മഹാ രോഗമുണ്ട്- ഭൗതിക ശക്തി വര്‍ധിപ്പിക്കുന്നതിന് എന്താണ് അനുയോജ്യമെങ്കില്‍ അതിന്റെ പിറകില്‍ പോവുക. മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും അകല്‍ച്ചയും വളര്‍ത്തുന്നതാണ് സംഘടനയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോംവഴിയെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുക; അതിന് മതപരമായ ന്യായീകരണം നല്‍കുക. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാന്‍ എന്താണ് മാര്‍ഗമെങ്കില്‍ അത് എന്ന പവിത്രമായി ചിന്തയില്ല. വ്യത്യസ്തത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പുരോഗമന ചിന്താപ്രസ്ഥാനങ്ങളും കാലം മാറിയപ്പോള്‍ ജീര്‍ണതയില്‍ നിന്ന് മുക്തമായില്ല. മാര്‍ഗവും ലക്ഷ്യവും ഒരുപോലെ പരിശുദ്ധമാകേണ്ടതുണ്ട്.
മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള അകലം കൂടുന്നത് ഇന്ന് എല്ലാ രംഗത്തും കാണപ്പെടുന്ന പ്രതിഭാസമാണ്- മത സംഘടനകളും വ്യത്യസ്തമല്ല. ഞങ്ങള്‍ തീരുമാനിക്കുന്നവരും കല്‍പിക്കുന്നവരും; നിങ്ങള്‍ നടപ്പിലാക്കേണ്ടവരും അനുസരിക്കേണ്ടവരും- ഈ നിലപാടല്ല മുതിര്‍ന്നവര്‍ യുവാക്കളുടെ നേരെ സ്വീകരിക്കേണ്ടത്. മറിച്ച് പ്രവാചകന്‍ മാതൃക കാണിച്ചപോലെ അവരുമായി കൂടിയാലോചിക്കുകയും തീരുമാനത്തില്‍ പങ്കാളികളാക്കുകയും വേണം. സല്‍മാനുല്‍ ഫാരിസി എന്ന ചെറുപ്പക്കാരന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ശത്രുവിന്റെ ആക്രമണം തടയാന്‍ മദീനക്ക് ചുറ്റും പ്രവാചകന്‍ ഒരു ഖന്‍തഖ്- കിടങ്ങ്- കുഴിച്ചത്. മുതിര്‍ന്നവര്‍ ധിക്കരിച്ചുനിന്ന സമയത്ത് യുവാക്കളാണ് ആദ്യമായി നബിയില്‍ വിശ്വസിക്കാന്‍ മുന്നോട്ട് വന്നതും ഇസ്‌ലാമിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും. സംഘടനകളില്‍ ശരിയായ അംഗീകാരവും അവസരവും നല്‍കി ഭാവിയിലെ പ്രവര്‍ത്തകരും നേതാക്കളുമായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേ അവസരം പ്രവാചകന്‍ നിര്‍ദ്ദേശിച്ചപോലെ ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ ആദരിക്കുകയും അവരുടെ കഴിവും അനുഭവ സമ്പത്തും അറിവും ഉപയോഗപ്പെടുത്തുകയും വെണം.
മത സംഘടനകള്‍ ഐക്യത്തിനും സാഹോദര്യത്തിനും സഹിഷ്ണുതക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകേണ്ടതുണ്ട്. സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളുമായും വ്യക്തികളുമായുമുള്ള ബന്ധത്തിലും ഇത് പ്രായോഗികമാക്കണം. മുസ്‌ലിംകളുടെ ഭിന്നതയാണ് സ്‌പെയിനിലെ അവരുടെ ആധിപത്യം തകര്‍ത്തതും, ബഗ്ദാദ് ചുട്ടെരിക്കാന്‍ താര്‍ത്താരികള്‍ക്ക് അവസരം കൊടുത്തതുമെല്ലാം. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം തന്നെ തുടര്‍ന്നുപോവുകയാണെങ്കില്‍ ക്രമേണ ഭരണഘടനയുടെയോ, കോടതികളുടെയോ, ജനാധിപത്യത്തിന്റെയോ രക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതിനാല്‍ മുസ്‌ലിം മത സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളും വ്യക്തികളുമായുള്ള ബന്ധത്തിലും ഭൂരിപക്ഷ സമുദായത്തോടുള്ള സമീപനത്തിലും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending