Culture
ഓഖി ദുരന്തത്തിന് നൂറ് ദിവസം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ കടലാസില്‍

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.
മരിച്ച 52 പേരുടെ കുടുംബത്തിന് 22 ലക്ഷം രൂപവെച്ച് നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു രൂപപോലും ഇവരുടെ പേരില്‍ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടില്ല. 52ല്‍ ഏഴുപേര്‍ക്ക് മാത്രമാണ് ഈ തുകയുടെ പലിശ ലഭിക്കുന്നത്. മറ്റുള്ളവര്‍ ഇപ്പോള്‍ ട്രഷറികളില്‍ കയറിയിറങ്ങുകയാണ്. ട്രഷറിയില്‍ ഇവരുടെ പേരില്‍ പണം നിക്ഷേപിച്ചിട്ടില്ല. നിക്ഷേപിക്കാത്ത പണത്തിന് എങ്ങനെ പലിശ നല്‍കുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. 22 ലക്ഷം രൂപ ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. വാഗ്ദാനം ചെയ്ത 22 ലക്ഷം ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് ലഭിക്കൂ. അതായത് അടുത്ത സര്‍ക്കാരാണ് ഈ നഷ്ടപരിഹാര തുക നല്‍കേണ്ടതെന്നര്‍ത്ഥം. ഫലത്തില്‍ ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ പട്ടിണിയിലാക്കിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പത്തുലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷം, മത്സ്യഫെഡിന്റെ അഞ്ചുലക്ഷം, കേന്ദ്രസര്‍ക്കാരിന്റെ രണ്ടുലക്ഷം എന്നിങ്ങനെയാണ് ഒരു കുടുംബത്തിന് 22 ലക്ഷം രൂപ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വകയായി വെറും പത്തുലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ പ്രതിമാസം 150 രൂപ വീതം അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയമാണ് ക്ഷേമനിധിയുടെയും മത്സ്യഫെഡിന്റെയും അഞ്ചുലക്ഷം വീതം നല്‍കുന്നത്. ഇത് കടലില്‍ പോകുന്നവര്‍ ഏത് അപകടത്തില്‍ മരിച്ചാലും ലഭിക്കുന്ന തുകയുമാണ്.
അതേസമയം കാണാതായ 214 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കില്‍ കാണാതായവരുടെ എണ്ണം 104 ആണ്. കാണാതായവരുടെ കുടുംബത്തിന് യാതൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല. വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്ന നിരവധി പേര്‍ക്ക് ഓഖിയില്‍പെട്ട് ജീവനോപാധികള്‍ നഷ്ടമായിട്ടുണ്ട്. ഒരു വള്ളത്തില്‍ രണ്ട് എഞ്ചിനുകളാണുണ്ടാവുക. ഒരു എഞ്ചിന്റെ വില 1,40,000 രൂപയാണ്. വലയും ജി.പി.ആര്‍.എസും മറ്റ് മത്സ്യബന്ധന സാമഗ്രികളും അടക്കം ശരാശരി ഒരു വള്ളത്തിന്റെ ഉടമയ്ക്ക് നഷ്ടമായത് പതിമൂന്ന് ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം പോലും ഇനിയും നടത്തിയിട്ടില്ല.
കാണാതായവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ഇവരുടെ ഭാര്യമാര്‍ക്ക് വിധവാ പെന്‍ഷന് പോലും അപേക്ഷിക്കാനാകാത്ത സ്ഥിതിയാണ്. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും മറ്റും വലിയ ബുദ്ധിമുട്ടാണ് ഇവര്‍ അനുഭവിക്കുന്നത്. തിരുവനന്തപുരത്ത് വലിയതുറ, പൂന്തുറ, അടിമലത്തുറ, കൊച്ചുവേളി എന്നിവിടങ്ങളില്‍ നിന്ന് ചെറുവള്ളങ്ങളില്‍ പോയവരാണ് ഇനിയും തിരിച്ചെത്താനുള്ളത്. കാണാതായ എല്ലാവരുടെയും കുടുംബത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അയ്യായിരം രൂപയുടെ സഹായം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്. തന്റെ മണ്ഡലത്തില്‍ നിന്ന് കാണാതായവരുടെ കുടുംബത്തിന് 3000 രൂപവീതം വി.എസ് ശിവകുമാര്‍ എം.എല്‍.എയും നല്‍കുകയുണ്ടായി.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
kerala3 days ago
കനത്ത മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്