Culture
യു.ജി.സിയെ എന്തിന് മാറ്റണം

അഹമ്മദ് ഷരീഫ് പി.വി
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ കാലത്ത് രാഷ്ട്രീയ-വിദ്യാഭ്യാസ വിചക്ഷകരായ എസ് രാധാകൃഷ്ണന്‍, ജവഹര്‍ ലാല്‍ നെഹ്‌റു തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇന്ത്യയെ ജനാധിപത്യ, മതേതര, സമത്വ രാജ്യമാക്കി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും, അത്കൂടി ചരിത്രത്തിന്റെ ഭാഗമായി പഠന വിധേയമാക്കാന്‍ ഒരു വലിയ അളവോളം അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2014നു ശേഷം രാഷ്ട്രീയ അന്തരീക്ഷവും ഭരണ വ്യവസ്ഥയെ ക്രമപ്പെടുത്തുന്നതും സമൂല മാറ്റങ്ങള്‍ക്കാണ് വിധേയമായത്. ആര്‍.എസ്.എസ് ക്രമപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പാഠ്യരംഗത്ത് വരുന്നത്. രാമന്‍, സീത, വേദങ്ങള്‍ എന്നിവ മുന്‍കാലങ്ങളില്‍ കബീര്‍, മീരാഭായ്, ബാബ ഫരീദ്, ഗുരുനാനാക് എന്നിവരുടെ സ്ഥാനങ്ങളിലെത്തിക്കഴിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മതേതര പാര്‍ട്ടികളുടെ ഭരണത്തില്‍ തന്നെ രാമജന്മഭൂമി-ബാബരി മസ്ജിദ് വിഷയം വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ടെക്സ്റ്റ്ബുക്കുകളും ഗ്രന്ഥങ്ങളും എഴുതുന്നതിലും തെരഞ്ഞെടുക്കുന്നതിലും സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ (സി.എ.ബി.ഇ) ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും തമ്മില്‍ പാഠ്യ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായിരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഹിന്ദുവല്‍കൃത ഗ്രന്ഥങ്ങള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരുന്നതിലായിരുന്നു വ്യഗ്രത. ഹിന്ദു-ഹിന്ദുത്വ ടെക്സ്റ്റ് ബുക്കുകള്‍ക്ക് നേരിട്ട് രാഷ്ട്രീയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നത് ഇവര്‍ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പിന്തുണ നല്‍കാന്‍ വേണ്ടി ഉത്തരേന്ത്യന്‍ അച്ചടി, സംപ്രേഷണ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഈ കാരണങ്ങളാല്‍ തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഹിന്ദുത്വ ആശയങ്ങള്‍ രാജ്യത്തിന്റെ ഏറിയ ഭാഗങ്ങളിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു.
ഹിന്ദുത്വ കൊടുങ്കാറ്റിനെ വേണ്ട വിധം ചെറുക്കാന്‍ മതേതര ആശയക്കാര്‍ക്ക് സാധിക്കാതെ വന്നതോടെ തീവ്ര ആശയക്കാരുടെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തിന്റെ ഭാഗമായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേ ദിവസം 1992 ഡിസംബര്‍ ഏഴിന് മതേതര പാര്‍ട്ടികളുടെ പ്രതിനിധികള്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഓര്‍ക്കുക. അദ്ദേഹം ഒരു കാര്യം സ്പഷ്ടമായി പറഞ്ഞു. പ്രശ്‌നം ഇനി ബാബരി മസ്ജിദിന്റേതല്ല. രാമക്ഷേത്രം എന്ന വലിയ ആവശ്യത്തിന്റേതാണ്. തലേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനോട് ക്യാബിനറ്റ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ലെന്ന കാര്യവും രാഷ്ട്രപതി വ്യക്തമാക്കി. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാഴ്ച പലരും വീഡിയോകളിലൂടെ കണ്ടു. മതേതര യു.പി പൊലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇതെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. എഴുതപ്പെട്ട ചരിത്രം ഭാവിയില്‍ വരാനിരിക്കുന്നതിനേക്കാളും വലിയ സ്വാധീനമുണ്ടാക്കും എന്ന് ഇതിലൂടെ വ്യക്തമാണ്.
സി.എ.ബി.ഇ എന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സംവിധാനം ഇപ്പോള്‍ മരിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് 1956ലെ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ ആക്ടിലൂടെ നിലവില്‍ വന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) ആണ്. യു.ജി.സിക്ക് അന്ത്യകൂദാശ ചൊല്ലുന്ന കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ സമീപനം സാങ്കേതിക വിദഗ്ധനായ ഭരണാധികാരിയുടേതാണ്. ഇതിനോടകം തന്നെ യു.ജി.സിയിലെ വിദ്യാഭ്യാസ വിചക്ഷകരുടെ എണ്ണം കാര്യമായി വെട്ടി കുറച്ചിട്ടുണ്ട്. എന്നാല്‍ കുറേക്കൂടി ഞെട്ടിക്കുന്ന വസ്തുത ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്ന കേന്ദ്ര സര്‍ക്കാറിന്റെ യു.ജി.സിക്കു പകരമായുള്ള നിര്‍ദ്ദിഷ്ട സ്ഥാപനത്തില്‍ വനിത, ദലിത്, ഒ.ബി.സി സ്‌കോളര്‍മാര്‍ക്ക് സംവരണമില്ലെന്നതാണ്. ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്ന എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന സ്ഥാപനം മുഴുവനായും ഉദ്യോഗസ്ഥ വൃന്ദത്തിന്റേതാണ്. സര്‍ക്കാറിന് ഏതുവിധേനയും വഴങ്ങുന്ന വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയ അക്കാദമിക് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു സ്ഥാപനം അതാണ് കേന്ദ്രം യു.ജി.സിക്കു ബദല്‍ നിര്‍ദേശിക്കുന്നത്. അക്കാദമിക് അക്രഡിറ്റേഷന്‍ ബോഡിയായ ഇതിലേക്ക് രണ്ട് പ്രൊഫസര്‍മാരെ നിയമിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇവരായിരിക്കും രാജ്യത്തെ യൂണിവേഴ്‌സിറ്റികളുടെ, ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവയുടെ നിലവാരം വിലയിരുത്തുക. ഇതോടൊപ്പം രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളുടെ ഗുണനിലവാരം വിലയിരുത്തുന്നത് കുറച്ച് കൊണ്ടുവരിക എന്ന മറ്റൊരു പ്രവണതകൂടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നാഷണല്‍ അക്കാഡമിക് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) വിലയിരുത്തിയിരുന്ന സമയത്ത് ഐ.ഐ.എസ് ബംഗളൂരു, ജെ.എന്‍.യു എന്നീ സര്‍വകലാശാലകള്‍ ആദ്യ മൂന്നില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഈ റാങ്കിങിനോട് താല്‍പര്യമില്ലാത്തത് കാരണം നാകിന് പകരം റാങ്കിങ് നിശ്ചയിക്കാന്‍ മറ്റൊരു ബോഡിയെ കൊണ്ടുവന്നു-എന്‍.ഐ.എഫ്.ആര്‍. ഈ സ്ഥാപനത്തിന്റെ വിലയിരുത്തല്‍ മറ്റൊരു രീതിയിലായിരുന്നു. ഇതാവട്ടെ നാകിന്റെ പല പാരാമീറ്ററുകളും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു. ജെ.എന്‍.യുവിനെ എന്‍.ഐ. എഫ്.ആര്‍ സര്‍വേ പ്രകാരം അങ്ങിനെ ആറാം സ്ഥാനത്തേക്ക് തള്ളി. പ്രധാനമന്ത്രി മോദി എം.എ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന രാജ്യത്തെ തന്നെ വലിയ സര്‍വകലാശാലയായ ഡല്‍ഹി യൂണിവേഴ്‌സിറ്റി 14-ാം സ്ഥാനത്തേക്ക് കയറി.
ഇതെല്ലാം പകല്‍പോലെ മുന്നില്‍ തുറന്ന് കാണിക്കുന്ന വസ്തുതയുണ്ട,് യു.ജി.സിയെ തകര്‍ത്ത് കൊണ്ടുവരാന്‍ പോകുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് തീര്‍ത്തും ദുര്‍ബലമായ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു ഷോ മാത്രമായിരിക്കുമെന്നതാണത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാരായ അക്കാഡമീഷ്യന്‍സിനും ഇതിലും കൂടുതലായി അറിയാമെന്നതിനാല്‍ ഇത്തരം മാറ്റങ്ങളെ കുറിച്ച് യു.ജി.സിയിലോ, മറ്റ് അക്രഡിറ്റേഷന്‍ ബോഡികളിലോ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുക എന്ന ആസൂത്രിത നീക്കത്തിന്റെ മറ്റൊരു അധ്യായം മാത്രമാണ് യു.ജി.സിയെ ഇല്ലാതാക്കുന്നതിന് പിന്നില്‍. രാജ്യം മുഴുവന്‍ ഗ്രേഡഡ് ഓട്ടോണമി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സ്വയം ഭരണം പ്രോത്സാഹിപ്പിക്കുമെന്നാണ് കമ്മീഷന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത്. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും വ്യവസ്ഥാപിതമായ നിയമങ്ങള്‍ക്കനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഏജന്‍സിയായ യു.ജി.സി ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിന്‍ കീഴിലാവും. നിര്‍ദിഷ്ട ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം യു.ജി.സിക്ക് ബദല്‍ തീര്‍ക്കുമ്പോള്‍ ഇതില്‍ യു.ജി.സിയിലുണ്ടായിരുന്നതിനേക്കാള്‍ അക്കാദമിക് വിദഗ്ധര്‍ കുറവാണ്. 12 അംഗങ്ങളുള്ള കമ്മീഷനില്‍ മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളാണ്- ഇവര്‍ യഥാക്രമം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സെക്രട്ടറി, സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗം സെക്രട്ടറി എന്നിവരായിരിക്കും ഇത്. മറ്റ് വിദ്യാഭ്യാസ നിയന്ത്രക സ്ഥാപനങ്ങളുടെ രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍, അക്രഡിറ്റേഷന്‍ സ്ഥാപനങ്ങളില്‍ നിന്നും രണ്ട് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവരും ഇതിലുണ്ട്. ഇപ്രകാരം നിര്‍ദിഷ്ട കമ്മീഷന്‍ വലിയ അളവോളം ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയോ, വ്യവസായ താല്‍പര്യക്കാരുടേയോ നിയന്ത്രത്തിലാണ്. ഇത് തീര്‍ച്ചയായും യു.ജി.സിയിലെ അക്കാദമിക് ഘടക ഭാഗത്തെ കുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാദമിക താല്‍പര്യങ്ങളില്‍ നിന്നും നൈപുണ്യ, സംരംഭകത്വ മേഖലയിലേക്ക് വഴുതി മാറിയാലും അല്‍ഭുതപ്പെടേണ്ടതില്ല താനും. കേന്ദ്ര സര്‍ക്കാറിന് നവലിബറല്‍ വ്യവസായ പുരോഗതിയോടുള്ള ചായ്‌വും അക്കാദമിക് രംഗം പിടിച്ചെടുക്കാനുള്ള വ്യഗ്രതയും കൂടി കണക്കിലെടുക്കുമ്പോള്‍ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെടുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു ഉദ്യോഗസ്ഥ സംവിധാനമായി മാറുമെന്നത് അവിതര്‍ക്കമാണ്.
യു.ജി.സി ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്‍കാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിര നിയമനങ്ങള്‍ പരിമിതപ്പെടുത്തി ഗസ്റ്റ് അധ്യാപക നിയമനം വ്യാപകമാക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് വിഷയത്തിലും ഇടപെടാന്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നിര്‍ദ്ദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണ്.
നെഹ്‌റുവിനേക്കാളും ഇന്ത്യക്ക് വേണ്ടി സംഭാവനകള്‍ ചെയ്തത് ശ്യാമ പ്രസാദ് മുഖര്‍ജിയാണെന്ന് പറയുന്ന ആര്‍.എസ്.എസ് അനുകൂലിയായ ജെ.എന്‍.യു വിസിയെ പോലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷനിലെത്തിയാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ചൂട്ട് തെളിക്കേണ്ട സ്ഥാപനങ്ങള്‍ ഈജിയന്‍ തൊഴുത്തായി മാറുമെന്നുറപ്പ്. ഇത്തരക്കാരെ കുത്തി നിറക്കാന്‍ യു.ജി.സിയെ പുറം കാല്‍ കൊണ്ട് തട്ടിമാറ്റുമ്പോള്‍ വാഴ്‌സിറ്റികള്‍ ബിസിനസ് പുരോഗതിക്കും ആര്‍.എസ്.എസ് കരിക്കുലത്തിനുമായി മാത്രം ഒതുങ്ങേണ്ടി വരും. കലലായ രാഷ്ട്രീയത്തിന് ചങ്ങലയും പൂട്ടും കല്‍പിക്കുന്ന ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ സമിതിയുടെ പുതിയ വിദ്യാഭ്യാസ നയം പോലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടി വരും.
Film
പൊലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും എന്നും തീ പാറിക്കുന്ന നായകന്റെ മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്
ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
-
india3 days ago
സാങ്കേതിക തകരാര്‍; ഇന്ന് മാത്രം 5 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
-
kerala3 days ago
ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ശാരീരികാസ്വസ്ഥ്യം; ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു