Connect with us

More

മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ പേരില്‍ കൊല്ലത്തൊരു പള്ളി: ‘കമലാ സുരയ്യ മസ്ജിദ്’

Published

on

അരുണ്‍ ചാമ്പക്കടവ്

കൊല്ലം: നീര്‍മാതളച്ചുവട്ടില്‍ പ്രണയവും പരിമളവും മാത്രം ബാക്കിവെച്ച് വിട്ടുപിരിഞ്ഞ കമലാദാസ് എന്ന കമലാ സുരയ്യയുടെ പേരില്‍ കൊല്ലത്ത് ഒരു മുസ്ലിം പള്ളിയുണ്ട:് ‘കമലാ സുരയ്യ മസ്ജിദ്’. കാപട്യം ജീവിതത്തിന്റെ സര്‍വ തലങ്ങളെയും കീഴ്‌പെടുത്തിയ വര്‍ത്തമാന കാലത്ത്, എഴുത്തിലും ജീവിതത്തിലും നിഷ്‌കളങ്കതയും സത്യസന്ധതയും പുലര്‍ത്തിയ സുരയ്യയുടെ ഓര്‍മകള്‍ നിലനിര്‍ത്താനായി പള്ളി നിര്‍മിച്ചത് കൊല്ലം സ്വദേശി അബ്ദുല്‍ റഹ്മാനാണ്.

ആറ് വര്‍ഷം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ കൊല്ലം ബീച്ച് റോഡിലുള്ള തന്റെ വീട്, മലയാളത്തിന്റെ മഹാകവയത്രി ലോകം അവരെ എന്നും സ്മരിക്കുന്ന വിധത്തില്‍ പള്ളിയാക്കി മാറ്റിയത്.

kamala

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമലാ സുരയ്യയുമായുള്ള അബ്ദുറഹ്മാന്റെ സൗഹൃദം തുടങ്ങുന്നത്. തന്റെ പുതിയ പര്‍ദ്ദ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വിളിക്കാനാണ് ആദ്യം ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അന്ന് അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല . നേരിട്ട് കണ്ടിട്ടില്ലാത്ത അബ്ദുല്‍ റഹ്മാന്‍ സുരയ്യയെ ആദ്യമായും അവസാനമായും കാണുന്നത് ഭൗതിക ശരീരം കൊല്ലത്ത് കൊണ്ടു വന്നപ്പോഴാണ്.

റഹ്മാന്‍ സുരയ്യയുമായി സൗഹൃദം തുടങ്ങിയ സമയം അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച കാലമായിരുന്നു. മുന്‍കാലങ്ങളില്‍ അവര്‍ക്കുണ്ടായ ഒറ്റപ്പെടല്‍ ചൂണ്ടിക്കാട്ടി താന്‍ ഈ തീരുമാനത്തെ നിരുത്സാഹപെടുത്തിയെന്ന് റഹ്മാന്‍ പറയുന്നു. ഇതേത്തുടര്‍ന്ന്, തൊട്ടടുത്ത ദിവസം നടത്താനിരുന്ന പത്ര സമ്മേളനം സുരയ്യ ഒഴിവാക്കി.

കമലാ സുരയ്യയുടെ മകന്‍ എം.ഡി നാലപ്പാട്ടിന്റെ പൂര്‍ണ സമ്മതത്തോടുകൂടി റഹ്മാന്‍ തുടങ്ങിയ ബുക്ക്സ്റ്റാളിനും കമലാസുരയ്യയുടെ പേര് നല്‍കി. കൂടാതെ കൊല്ലത്ത് അയത്തില്‍ ഹാഫിസ് ദാറുല്‍ അമാന്‍ എന്ന പേരോട് കൂടി ഒരു ആതുര സേവന കേന്ദ്രവും ഇതോടൊപ്പം തുടങ്ങി. പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഏറ്റവും ഇഷ്ടപെട്ട പുസ്തകം നീര്‍മാതളം പൂത്ത കാലമാണെന്ന് റഹ്മാന്‍ പറയുന്നു.

ദിവസേനെ നൂറിലധികം വിശ്വാസികളാണ് പള്ളിയില്‍ എത്തുന്നത്. പത്ത് പേരടങ്ങുന്ന ട്രസ്റ്റാണ് പള്ളിക്കാര്യങ്ങള്‍ നോക്കുന്നത്. പള്ളിയുടെ രണ്ടാം നിലയില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഖുര്‍ആന്‍ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്ലാമിലേക്കുള്ള മതംമാറ്റം കമലാ സുരയ്യക്ക് സമ്മാനിച്ചത് വിമര്‍ശനങ്ങളുടെ ശരശയ്യയായിരുന്നു. ഒരുകാലത്ത് തന്നെയും തന്റെ എഴുത്തിനെയും നെഞ്ചേറ്റിയ മലയാള സാഹിത്യ സമൂഹത്തില്‍ നിന്നു തന്നെ, മതംമാറ്റത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും അശ്ലീല വിശേഷണങ്ങള്‍ ചാര്‍ത്തിയും അവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി. എന്നാല്‍, എല്ലാത്തിനെയും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് അവര്‍ നേരിട്ടത്. മരണത്തിനു ശേഷവും വിവാദത്തിന്റെ കഴുകന്മാര്‍ സുരയ്യയെ വെറുതെവിട്ടില്ല.

തിരുവനന്തപുരം പാളയം പള്ളി ശ്മശാനത്തിലെ വന്‍മരത്തിനു ചുവട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന സുരയ്യ, തന്റെ പേരിലുള്ള പള്ളിയില്‍ നിന്നുയരുന്ന ബാങ്കുവിളികളുടെയും ഖുര്‍ആന്‍ വചനങ്ങളുടെയും ധന്യതയില്‍ നിര്‍വൃതി കൊള്ളുന്നുണ്ടാകും.

kerala

പത്തനംതിട്ടയില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു

Published

on

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കല്ലേരി അപ്പൂപ്പന്‍ക്കാവ് ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടക്കയാത്രയില്‍ രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.

നാല് അടിയോളം ഉയരുമുള്ള തൂണാണ് കുട്ടിയുടെ ശരീരത്തിലേക്ക് വീണത്. ഫോട്ടോ എടുക്കുന്നതിനായി കുട്ടി തൂണില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ കൂട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

kerala

‘ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരെ ബിഷപ്പ് ജോസഫ് പാംപ്ലാനി

Published

on

കണ്ണൂര്‍: ബിജെപിക്കെതിരെ പരസ്യ വിമർശനവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മതേതരത്വം ഭരണഘടന രാജ്യത്തിന് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ്. എന്നിട്ടും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നതെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു.

കുരിശിന്‍റെ യാത്ര നടത്താൻ സാധിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിലുണ്ടെന്നും മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ബിഷപ്പ് പറഞ്ഞു.

Continue Reading

kerala

‘സിനിമ മേഖലയില്‍ നിയമവിരുദ്ധമായതൊന്നും അംഗീകരിക്കില്ല’: സജി ചെറിയാന്‍

Published

on

തിരുവനന്തപുരം∙ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല.

അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. നടക്കാൻ പോകുന്ന സിനിമ കോൺക്ലേവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയെടുക്കാൻ സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending