kerala

പാലക്കാട്ടെ ഒന്‍പത് വയസുകാരിക്ക് കൃത്രിമ കൈ; സംവിധാനമൊരുക്കി വി.ഡി സതീശന്‍

By sreenitha

January 03, 2026

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി. ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാ ലെയാണ് ഇടപെടല്‍. കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ര ണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആ രോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ ധനസഹായം നല്‍കിയത്. കൃതിമകൈവെക്കാന്‍ ധനസഹായം വേണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ മുഖേന മുഖ്യമന്ത്രിക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ നിവേദനം നല്‍കിയെങ്കിലും ഇത് വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.