Connect with us

Video Stories

അയോധ്യയും പരിവാര്‍ രാഷ്ട്രീയവും

Published

on

 

എ.വി ഫിര്‍ദൗസ്

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദിയും അമിത്ഷായും സംഘ്പരിവാര്‍ നേതൃത്വവും അതീവ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്. മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തിലുണ്ടാക്കിയ വലിയ അസംതൃപ്തിയും നിരാശയുമെല്ലാം തിരിച്ചറിയുന്നു എന്നതാണ് സംഘ്പരിവാര രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീതിക്കും ഭയാശങ്കകള്‍ക്കും കാരണം. വികസനത്തിനും നവനിര്‍മ്മാണങ്ങള്‍ക്കും പുതിയൊരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി ഭരണകൂടത്തിന് വാഗ്ദാനങ്ങളില്‍ അര ശതമാനം പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധിക്കുകയുണ്ടായില്ല എന്നത് സംഘ്പരിവാര്‍ നേതൃത്വം സ്വയം തിരിച്ചറിയുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്കാരുടെ വിദേശത്തുള്ള അനധികൃത നിക്ഷേപങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും എക്കൗണ്ടില്‍ ഈ പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്യുമെന്ന് മോദി തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനം എവിടെയെത്തി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അടുത്ത നാളുകളിലായിരുന്നു. മോദിയുടെ അന്നത്തെ ആ വാഗ്ദാനത്തില്‍ അന്ധമായി വിശ്വസിച്ച് ഇന്ത്യയില്‍ പുതുതായി ആരും ബാങ്ക് എക്കൗണ്ട് തുറക്കുകയും പതിനഞ്ച് ലക്ഷം എക്കൗണ്ടില്‍ വന്നുചേരുന്ന നാള്‍ കാത്തിരിക്കുകയുമൊന്നും ചെയ്തിട്ടില്ലെങ്കില്‍പോലും കടുത്ത വഞ്ചനയായി മാറിയ ആ വാഗ്ദാനത്തെക്കുറിച്ചുള്ള പരിഹാസംകലര്‍ന്ന ചോദ്യങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ട്. പഴയ നോട്ടുകള്‍ പിന്‍വലിച്ചതിന് തൊട്ടുടനെ രാജസ്ഥാനിലെ ഒരു ഗ്രാമീണ കര്‍ഷകന്‍ ചോദിച്ചത് ‘മോദിജി വാഗ്ദാനം ചെയ്ത ആ പതിനഞ്ച് ലക്ഷം ഇനി പുതിയ നോട്ടുകളായിരിക്കും അല്ലേ?’ എന്നായിരുന്നു. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍കൊണ്ട് ഒരു ജനതയും രാഷ്ട്രവും ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്നതിനുപുറമെ അസ്ഥാനങ്ങളിലും അകാലങ്ങളിലുമുള്ള തുഗ്ലക്കിയന്‍ പരിഷ്‌കരണങ്ങള്‍വഴി വലിയ ദുരന്തങ്ങള്‍ ജനതക്കുമേല്‍ വന്നുവീഴുകയും ചെയ്തു. ഇത്തരം ദുരനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ചു കഴിഞ്ഞ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ മോദി സര്‍ക്കാറിന്റെ സ്ഥാനം നാടോടിക്കഥകളിലെ നിഷ്‌കളങ്കനായ തമാശക്കാരന്റേതു മാത്രമാണ്. ആ തമാശക്കാരന്‍ ഗൗരവഭാവത്തില്‍ വലിയ വലിയ നുണകള്‍ അവതരിപ്പിക്കുകയും ജനങ്ങളില്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദതയെ സ്വന്തം വിജയവും വിശ്വാസ്യതയുമായി തെറ്റിദ്ധരിക്കുകയും എന്നാല്‍ മാറിനിന്ന് ജനങ്ങളുടെ ഭാവി പ്രതികരണങ്ങളെക്കുറിച്ച് ഭയപ്പാടോടെ ചിന്തിക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ആശങ്കകളില്‍ അകപ്പെട്ട സംഘ്പരിവാര ഭരണവര്‍ഗ നേതൃത്വം വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്മുന്നില്‍ വെക്കാനുള്ള അജണ്ടയായി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് രാമക്ഷേത്ര നിര്‍മ്മണവാദം ഒന്നുമാത്രമാണ്. വികസനത്തെയും ജനക്ഷേമത്തെയും കുറിച്ചൊന്നും അവര്‍ക്കിനി ഒന്നും പറയാനില്ല എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഹൈന്ദവ പൊതു മണ്ഡലത്തില്‍ നിത്യ സജീവതയുള്ള ഒരു രാഷ്ട്രീയ തുരുപ്പുചീട്ടാണ് രാമക്ഷേത്രമെന്ന് സംഘ്പരിവാര്‍ നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ നാലു നാലര വര്‍ഷക്കാലം രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ഒന്നും പറയാതിരുന്നവര്‍ ഇപ്പോള്‍ അതേക്കുറിച്ച് ശബ്ദിച്ച് തുടങ്ങുന്നതിനര്‍ത്ഥം മേല്‍പറഞ്ഞ കരുതലും വിചാരഗതിയും അവരെ നയിക്കുന്നുണ്ട് എന്നു തന്നെയാണ്. സുപ്രീകോടതി വിധിക്ക് കാത്തിരിക്കാതെ ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട്‌പോകുമെന്നും മോദി ഭരണം തീരുംമുമ്പു തന്നെ അയോധ്യയില്‍ മൂന്ന് നിലകളുള്ള ക്ഷേത്രം നിര്‍മ്മിക്കുമെന്നുമെല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍. എസ്.എസിന്റെയും നേതാക്കള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കയാണ്. വി.എച്ച്.പി നേതാക്കളായ ചമ്പത്ത്‌റായിയും ബിശ്വേശ്വര്‍ കുമാറുമെല്ലാം ഇക്കഴിഞ്ഞ മാസം പലപ്പോഴായി നടത്തിയ പ്രസ്താവനകളില്‍ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം തകൃതിയായി മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതുതായി നിരവധി ലോഡ് കല്ലും സിമന്റും നിര്‍മ്മാണ സാമഗ്രികളുമെല്ലാം അയോധ്യയിലേക്ക് ഇത്തരത്തില്‍ നിര്‍മ്മാണ വസ്തുക്കള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും വി.എച്ച്.പി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശവാസികളും സമീപ നാട്ടുകാരും കേസിലെ കക്ഷികളുമായി ബന്ധപ്പെട്ടവരുമെല്ലാം പറയുന്നത് മോദി അധികാരത്തില്‍ വന്നശേഷം അയോധ്യയില്‍ ഏതാനും വര്‍ഷങ്ങളായി ആളനക്കമില്ലായിരുന്നെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവിടെ വീണ്ടും ആളനക്കങ്ങള്‍ തുടങ്ങി എന്നുമാണ്. ‘അയോധ്യയില്‍ നിന്ന് ഒച്ചയും പൊടിപടലങ്ങളും ഉയരാന്‍ തുടങ്ങിയാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായെന്നറിയാം’ എന്ന് ഒരു തമാശതന്നെ ഇതിനകം ഉത്തര്‍പ്രദേശില്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സംഘ്പരിവാറിന് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് നന്നായറിയാവുന്ന സ്വന്തം അണികള്‍തന്നെ ഇപ്പോള്‍ ഇത്തരം തമാശകളിലെ പ്രചാരകരുമാണ്. വിശ്വഹിന്ദു പരിഷത്തില്‍നിന്ന് പുറത്തുപോയ ഉത്തര്‍പ്രദേശിലെ തീവ്ര വര്‍ഗീയവാദികളായ ചില പ്രവീണ്‍ഭായ് തൊഗാഡിയ ഭക്തര്‍ പറയുന്നത് സംഘ്പരിവാറിന് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ പത്ത് വര്‍ഷം മുമ്പുതന്നെ അവിടെ ക്ഷേത്രം ഉയരുമായിരുന്നുവെന്നാണ്.
വിശ്വഹിന്ദു പരിഷത്തിന് ബദലായി പ്രവീണ്‍ഭായ് തൊഗാഡിയ രൂപം നല്‍കിയ അന്തര്‍ദേശീയ ഹിന്ദു പരിഷത്ത് വര്‍ഗീയവാദികള്‍ക്കിടയില്‍ ഇതിനകം വലിയ വളര്‍ച്ചയും സ്വാധീനവും നേടിയെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് ബി.ജെ.പിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നെന്നും ഹിന്ദുത്വ അജണ്ടകളില്‍നിന്ന് സംഘ്പരിവാര്‍ അര്‍ത്ഥഗര്‍ഭമായ പിന്‍മാറ്റം നടത്തിയിരിക്കയാണെന്നുമുള്ള എ. എച്ച്.പിയുടെ ആരോപണങ്ങള്‍ക്ക് വ്യാപകമായ പിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നത് സംഘ്പരിവാറിനെ അസ്വസ്ഥമാക്കുന്നു. തൊഗാഡിയയെയും സംഘത്തെയും അത്രവേഗത്തില്‍ തള്ളിക്കളയാനോ തേച്ചുമായ്ച്ചുകളയാനോ പരിവാര്‍ നേതൃത്വത്തിന് സാധിക്കില്ല. കാരണം രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1992ന് ശേഷം വിശ്വഹിന്ദു പരിഷത്ത് രംഗത്തിറക്കിയ സമര-പ്രക്ഷോഭമുറകളില്‍ പലതിന്റെയും ആസൂത്രകരും ബുദ്ധി കേന്ദ്രങ്ങളും അശോക് സിംഗാളും തൊഗാഡിയയും ഉള്‍പ്പെട്ട് ഒരു വിഭാഗമായിരുന്നു. അശോക് സിംഗാളിന്റെ വിയോഗം തൊഗാഡിയയെ സാരമായി ബാധിക്കുകയുണ്ടായി. വിശ്വഹിന്ദു പരിഷത്തിനകത്തും സംഘ്പരിവാര്‍ ഘടകങ്ങളില്‍ മൊത്തത്തിലും മോദിക്കനുകൂലമായി ചിന്തിക്കുന്നവര്‍ നേടിയ മേല്‍ക്കോയ്മ തൊഗാഡിയയെ പുറത്തേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തുന്ന കള്ളക്കളികളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന തൊഗാഡിയയെ കരുതിയിരിക്കാന്‍ സംഘ്പരിവാര്‍ നിര്‍ബന്ധിതരാണ്. ക്ഷേത്ര നിര്‍മ്മാണത്തിന് സ്വന്തം രീതിയില്‍ ശ്രമങ്ങള്‍ ആരംഭിക്കാന്‍ തൊഗാഡിയയും സംഘവും നീക്കം നടത്തുകയും ചെയ്യുന്നുണ്ട്. അയോധ്യയിലേക്കും നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്കും അതിക്രമിച്ചു കടന്നുചെന്ന് സാധനസാമഗ്രികള്‍ പിടിച്ചടക്കി നിര്‍മ്മാണം ആരംഭിക്കാനായി പ്രത്യേക പരിശീലനം നല്‍കി ആളുകളെ രംഗത്തിറക്കുന്നതിനെ കുറിച്ചുപോലും തൊഗാഡിയയുടെ നേതൃത്വത്തിലുള്ള പുതിയ വര്‍ഗീയ തീവ്രവാദ സംഘടന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അവര്‍ അവരുടെ പദ്ധതികളുമായി മുന്നോട്ടുപോകുകയും അയോധ്യയില്‍ സംഘ്പരിവാറിനുള്ള ആധിപത്യത്തിന് ചെറുതെങ്കിലുമായ പോറലേല്‍പ്പിക്കാന്‍ സാധിക്കുമാറ് ഒരിടപെടല്‍ നടത്താന്‍ എ. എച്ച്.പിക്ക് സാധിക്കുകയും ചെയ്താല്‍ തകര്‍ന്നുവീഴുക സംഘ്പരിവാര്‍ കെട്ടിപ്പൊക്കിയ ആത്മവിശ്വാസത്തിന്റെ ഭിത്തികളായിരിക്കും. ഈ ഭയത്തിന്റെ കൂടി സമ്മര്‍ദ്ദവും സ്വാധീനവും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നേതാക്കള്‍ സമീപ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നിലുണ്ടെന്നത് വസ്തുത മാത്രമാണ്. എന്നാല്‍ സംഘ്പരിവാറിന് എതിരായി സ്വന്തമായി ഒരു ഹൈന്ദവ തീവ്രവാദ രാഷ്ട്രീയം വികസിപ്പിക്കുക എന്നതാണ് തൊഗാഡിയ ലക്ഷ്യമാക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മ്മാണവാദവുമായി രംഗത്ത് വരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ പ്രവീണ്‍ തൊഗാഡിയക്കും സംഘത്തിനും ബാധകമല്ലേ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കുന്നുണ്ട്. ഞങ്ങള്‍ അധികാരത്തിന്റെ പക്ഷത്തോ അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ പക്ഷത്തോ അല്ലെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യയിലെ ശ്രീരാമഭക്തര്‍ക്ക് മുന്നില്‍ വളരെ മുമ്പുതന്നെ വെച്ചിട്ടുള്ള ക്ഷേത്ര നിര്‍മ്മാണ വാഗ്ദാനം പാലിക്കപ്പെടണമെന്ന ആത്മാര്‍ത്ഥത മാത്രമാണ് ഞങ്ങള്‍ക്കുള്ളതെന്നും വ്യക്തമാക്കുന്ന എ.എച്ച്.പി നേതാക്കള്‍, തെരഞ്ഞെടുപ്പിനോട് അടുത്ത സമയം ക്ഷേത്ര നിര്‍മ്മാണവാദം ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുത്തതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണം അല്‍പം വിചിത്രകരമാണ്. ശേഷിച്ച സമയത്തെങ്കിലും മോദിയുടെ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വിനിയോഗിക്കുകയും ഇനി ഭരണം കിട്ടാനിടയില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ അധികാരത്തില്‍ വിനിയോഗിക്കുകയും ചെയ്യട്ടെ എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് വിശദീകരണം. മോദിയും സംഘ്പരിവാര രാഷ്ട്രീയവും ഇന്ത്യയില്‍ ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് പ്രവീണ്‍ഭായ് തൊഗാഡിയയും അനുയായികളും ഉറച്ചുവിശ്വസിക്കുന്നുവെന്ന് മേല്‍പ്പറഞ്ഞ വിശദീകരത്തില്‍നിന്ന് വ്യക്തമാണ്. മോദിയെയും സംഘത്തെയും അധികാരത്തില്‍നിന്നു പുറത്താക്കണമെന്ന തീവ്രമായ അഭിലാഷവും ആഗ്രഹവും തൊഗാഡിയക്കുണ്ട്. അക്കാര്യത്തില്‍ ഏതറ്റം വരെയും പോകണമെന്ന ചിന്തയും അവര്‍ക്കിടയില്‍ സജീവമാണ്. ഒന്നരവര്‍ഷം മുമ്പ് വരെയും മോദിയെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ച് തനിക്ക് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ തിരുത്താന്‍ പറ്റാത്തവിധത്തില്‍ മോദി ഭരണകൂടം ഹിന്ദുത്വ വിരുദ്ധമായിക്കഴിഞ്ഞുവെന്നും ഇതേ സംഘം ആരോപണമുന്നയിക്കുന്നു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നിയന്ത്രിക്കുന്ന ഒരു അതീത ശക്തിയായി മാറാന്‍ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടന ശ്രമമാരംഭിച്ചത് അശോക് സിംഗാള്‍-തൊഗാഡിയ നേതൃത്വത്തിന്റെ കാലത്തായിരുന്നു. ആ ഘട്ടത്തില്‍ വി.എച്ച്.പി അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ തന്നെയാണ് സംഘ്പരിവാര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റേതായ ഒരു വോട്ടുബാങ്ക് രൂപീകരണം സാധ്യമാക്കിയത് എന്നത് അനിഷേധ്യമായ വസ്തുത തന്നെയാണ്. തൊഗാഡിയയെ അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ പരിവാറിന് കഴിയാതെ വന്നതും അതുകൊണ്ടാണ്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending