Video Stories
വിലക്കയറ്റത്തിന്റെ നിത്യ ഇരകള്‍
അഹമ്മദ്കുട്ടി ഉണ്ണികുളം
കേരള ജനതക്ക് എന്നും ഇരുട്ടടിയാണ്. ഒരു ദിവസം കേന്ദ്ര ഭരണത്തിന്റെത്. അടുത്ത ദിവസം പിണറായിയുടെത്. ചിലപ്പോള്‍ രണ്ടു കൂട്ടരുടെതും ഒന്നിച്ച്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയ ബജറ്റിലൂടെ ഷോക്കേറ്റ മലയാളിക്ക് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തി പിണറായിയുടെ വക കൂറ്റന്‍ പ്രഹരം. 6.8 ശതമാനമാണ് ശരാശരി വൈദ്യുതി നിരക്ക് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.4 ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് 42 രൂപയും അധികമാവും. 200 യൂണിറ്റുകാര്‍ക്ക് 97 രൂപയും 300 യൂണിറ്റുകാര്‍ക്ക് 110 രൂപയും 400 യൂണിറ്റുകാര്‍ക്ക് 200 രൂപയും 500 യൂണിറ്റുകാര്‍ക്ക് 250 രൂപയുമാണ് വര്‍ധിക്കുക. റഗുലേറ്ററി കമ്മീഷന്റെ കണക്കനുസരിച്ച് ഉപയോഗിച്ചാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 18 രൂപ മുതല്‍ 254 രൂപ വരെ വര്‍ധനവുണ്ടാവും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 175നുപകരം 193 രൂപ, 75 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 260നു പകരം 295, 100 യൂണിറ്റ് വരെ 345നുപകരം 387, 125ന് യൂണിറ്റിന് നിലവിലുള്ള 458നുപകരം 518, 150 യൂണിറ്റിന് 570ന് പകരം 637, 175 യൂണിറ്റിന് 723ന് പകരം 813, 200 യൂണിറ്റിന് 875നുപകരം 972, 511 യൂണിറ്റിന് 3913ന് പകരം 4167 രൂപ എന്നിങ്ങനെയാണ് കുത്തനെയുള്ള നിരക്ക് വര്‍ധന.
രാജാവിനെക്കാള്‍ വലിയ രാജ ഭക്തി എന്നു പറയും പോലെയാണ് റഗുലേറ്ററി കമ്മീഷന്റെ നിലപാട്. വൈദ്യുതി ബോര്‍ഡും സ്വകാര്യ വൈദ്യുതി ഉത്പാദകരും ചേര്‍ന്ന് അന്യായമായി നിരക്ക് കൂട്ടുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ റഗുലേറ്ററി കമ്മീഷന് രൂപീകരിച്ചത്. വേലി തന്നെ വിള തിന്നും പോലെ റഗുലേറ്ററി കമ്മീഷന് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതിനെക്കാള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 50 യൂണിറ്റ് വരെ ഉപയോഗമുള്ളവര്‍ക്ക് 2.90 രൂപയുടെ അധിക നിരക്ക് ബോര്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ കമ്മീഷന് 3.15 രൂപ കൂട്ടിക്കൊടുത്തു. 51-100 യൂണിറ്റിന് 3.50 രൂപ ബോര്‍ഡ് ശിപാര്‍ശ ചെയ്തപ്പോള്‍ കമ്മീഷന് 3.70 രൂപയാക്കി കൊടുത്തു. മന്ത്രി എം.എം മണിക്കാവട്ടെ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം കേട്ടപ്പോള്‍ പായസം കുടിച്ച സന്തോഷം. സംസ്ഥാനത്തെ ചികിത്സാപദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു. കാരുണ്യ ബെനവലന്റ് പദ്ധതി നശിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തയ്യാറാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ശവക്കുഴി തോണ്ടി. റിലയന്‍സിനെയാണ് ഇടതു സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യം നല്‍കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി.
എസ്.എഫ്.ഐക്കാര്‍ മൂക്കിന് മുന്നില്‍ അഴിഞ്ഞാടുമ്പോള്‍ മുഖം നഷ്ടപ്പെട്ട് വിളറിയിരിക്കയാണ് പിണറായി. അക്രമ രാഷ്ട്രീയം പഠിപ്പിച്ച നേതാക്കള്‍ക്ക് അരുമ ശിഷ്യന്മാര് വളര്‍ന്നു വന്നിരിക്കുന്നു. ത്രിപുരയിലെ തൊണ്ണൂറ് ശതമാനം പഞ്ചായത്തുകളും ബി.ജെ.പിക്കാര്‍ കയ്യിലാക്കിയപ്പോഴും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും പറഞ്ഞ് ഇളകിയാടുകയാണ് മുഖ്യമന്ത്രി. വലംകയ്യായ പാര്‍ട്ടി സെക്രട്ടറി ജീവച്ഛവമായപ്പോള്‍ തന്നില്‍നിന്ന് ജനശ്രദ്ധ തിരിഞ്ഞുവന്ന ചാരിതാര്‍ത്ഥ്യം എത്രനാള്‍ അദ്ദേഹത്തെ നിലനിര്‍ത്തും.
ചതിക്കാത്ത ചങ്കരനാണ് പിണറായിയും മോദിയും. കോര്‍പറേറ്റുകള്‍ക്ക് പ്രത്യുപകാരം നല്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പെന്ഷന് മേഖല വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് തുറന്ന്കൊടുക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരമാനമെടുത്തു. സാമൂഹിക ഓഹരി കമ്പോളം വഴി സാമൂഹിക പ്രവര്‍ത്തന മേഖല വാണിജ്യവത്കരിക്കുന്നു. 44 തൊഴില്‍ നിയമങ്ങള്‍ക്ക് പകരം നാല് കോഡുകള്‍ മതിയെന്ന് കേന്ദ്ര ക്യാബിനറ്റ് തീരുമാനമെടുത്തു. ഇനിയുള്ള ദിവസങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ചുട്ടെടുക്കാനുള്ള തിരക്കിലാവും. പൊതുമേഖലാ സ്ഥാപന ഓഹരികള്‍ വിറ്റ് 1.05 ലക്ഷം കോടി ഉടനെ സമാഹരിക്കും. പണ്ഡിറ്റ് നെഹ്റു നെഞ്ചോടു ചേര്‍ത്തുപിടിച്ച് പ്രഖ്യാപിച്ച മഹാരത്ന, നവരത്ന കമ്പനികള്‍ വില്പനക്ക് വിളംബരമായി. ഒ.എന്‍.ജി.സിയും ഐ.ഒ.സിയും ഗെയിലും എന്‍.ടി.പി.സിയും ഭാരത് പെട്രോളിയവും എഞ്ചിനീയേഴ്സ് ഇന്ത്യാ ലിമിറ്റഡും പവര്‍ഗ്രിഡ് കോര്‍പറേഷനും സ്വകാര്യ ഡയരക്ടര്‍ ബോര്‍ഡിന് കീഴിലേക്ക് പോവുകയാണ്. ഓഹരി മൂല്യമുള്ളതും വന്‍ ലാഭമുള്ളതുമായ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍നിന്ന് താഴെയാക്കി, കൂറ്റന്‍ കോര്‍പറേറ്റിന്റെ കയ്യിലെത്തുകയാണ്. ആദ്യ ഘട്ടത്തില്‍ കോര്‍പറേറ്റുകള്‍ക്ക് നല്കുന്ന ഇളവ് 8.99 ലക്ഷം കോടിയാണ്.
ഇന്ത്യയുടെ രണ്ട് സുപ്രധാന മുഖങ്ങളായിരുന്നു ഭരണഘടനയും ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളും. രണ്ടും ആടിയുലയുകയാണ്. 13 ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ക്ക് പകരം 134 സെക്ഷന്‍ മാത്രമുള്ള ഒ.എസ്.എച്ച് എന്ന കോഡാണ് നടപ്പാക്കുന്നത്. ദ ഒക്കുപേഷണല്‍, സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ് കണ്ടീഷന്‍ കോഡ് അഥവാ തൊഴിലിട സുരക്ഷാ ചട്ടം എന്നാണ് ഓമനപ്പേര്. നേരത്തെ നാല് തൊഴില്‍ നിയമം ലയിപ്പിച്ച് വേജ് കോഡ് ബില്‍ അഥവാ വേതനചട്ടം കൊണ്ടുവന്നിരുന്നു. ജോലി സമയം 14 മണിക്കൂറാക്കല്‍, 10ല്‍ കുറവ് തൊഴിലാളികളെ വെക്കുന്നവര്‍ക്കും നിയമം ബാധകമാക്കല്, ഫാക്ടറി ഇന്‍സ്പെക്ടര്‍മാര്‍ക്കുപകരം ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കല്‍, തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിബന്ധന ഒഴിവാക്കല്‍, ഉടമകളെ ഒരു കാര്യത്തിലും ശിക്ഷിക്കാതിരിക്കല്‍, ദേശീയ മിനിമം കൂലിയായ 178 രൂപയെക്കാള്‍ കുറഞ്ഞ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് മിനിമം കൂലി നിശ്ചയിക്കാന്‍ അനുമതി നല്കല്, ഒ.എസ്.എച്ചിന് ദേശീയ തലത്തില്‍ ഭരണ ബോര്‍ഡ്, സംസ്ഥാന തലത്തില്‍ ബോര്‍ഡ്- അങ്ങനെ എന്തെല്ലാം കോപ്രായങ്ങള്‍. ബി.എം.എസ് പ്രസിഡണ്ട് സജി നാരായണന് പോലും തൊഴിലാളി വിരുദ്ധ കോഡ് എന്നാണ് ഒ.എസ്.എച്ചിനെ വിശേഷിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വില വര്‍ധന ആദ്യം രണ്ട് രൂപയും പിന്നീട് മൂന്ന് രൂപയും കൂട്ടി. കോര്‍പറേറ്റുകള്‍ക്ക് 25 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യയടക്കം നാല് കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണെന്ന അറിയിപ്പും വന്നു. ഇന്‍ഷൂറന്‍സില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയായി. ചില്ലറ വ്യാപാര രംഗത്തുപോലും വിദേശ കമ്പനികള്‍ക്ക് സമ്മതം നല്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 1000 കോടി വെട്ടിക്കുറച്ചു. ഇസ്രാഈലി ജലസേചന പദ്ധതികള്‍ക്കും സമ്മതം നല്കി. പൊതുമേഖലയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു. കേന്ദ്രത്തിന്റെ പുതിയ തീരുമാനങ്ങള്‍ക്കൊരു പ്രത്യേക പേരുണ്ട്- എല്‍ഡറാഡോ (എല്ലാവരും അതിസമ്പന്നരായ പ്രദേശം) ഇന്ത്യയെ എല്‍ഡറാഡോ ആക്കാനാണ് കോര്‍പറേറ്റ് വത്കരണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ, വിശിഷ്യാ മോദിയുടെ ബജറ്റ് പ്രഖ്യാപനം.
ഒ.എസ്.എച്ച് കോഡിന് വേണ്ടി വിഴുങ്ങിയ തൊഴില്‍ നിയമങ്ങളുടെ എണ്ണം പതിമൂന്ന്. ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട്, ഫാക്ടറീസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട്, ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ട്, സിനി വര്‍ക്കേഴ്സ്-സിനിമാതിയേറ്റര്‍ വര്‍ക്കേഴ്സ് ആക്ട്, ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ ആക്ട്, സെയില്‍സ് പ്രൊമോഷന് വര്‍ക്കേഴ്സ് ആക്ട്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട്, ബീഡി വര്‍ക്കേഴ്സ് ആക്ട്, പ്ലാന്റേഷന് ലേബര്‍ ആക്ട്, മൈന്‍സ്, ഡോക് വര്‍ക്കേഴ്സ് ആക്ട്- അങ്ങനെ പതിമൂന്നെണ്ണം. എന്തിനാണ് ഇക്കൂട്ടത്തില്‍ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടും ന്യസ്പേപ്പര്‍ എംപ്ലോയീസ് ആക്ടും ഉള്‍പ്പെടുത്തിയതെന്ന ചോദ്യമുണ്ടാവും. അതിന് ഒരേയൊരു ഉത്തരമേയുള്ളൂ. ഇന്ത്യയിലെ മറ്റേതൊരു സംവിധാനവും പോലെ മാധ്യമ രംഗത്തിന്റെ കുത്തകയും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കയ്യിലായി. മാധ്യമരംഗത്ത് തൊഴിലാളികള്‍ക്ക് ആകെയുള്ള സുരക്ഷിതത്വം ഒന്നോ രണ്ടോ നിയമങ്ങളായിരുന്നു. അതും കോഡിന്റെ വരുതിയിലായി. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്കുമാര്‍ ഗംഗവാറും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറും കോഡുകളെക്കുറിച്ച് മാത്രമാണ് ഇടക്കിടെ സംസാരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനില്‍ നിന്നകന്ന് കോഡിനെ തുണച്ച ബി.എം.എസിന് പോലും മനം മാറ്റമുണ്ടാകണമെങ്കില്‍ സ്ഥിതിഗതി എത്ര രൂക്ഷമാണെന്ന് പറയേണ്ടതില്ലല്ലോ.
പുതിയ കോര്പറേറ്റ്വത്കരണത്തിന്റെ പ്രധാന ഇരകളിലൊന്ന് കേരളത്തിലെ ക്ഷേമ ബോര്‍ഡുകള്‍ ആയിരിക്കും. മാറി മാറി വന്ന ഗവണ്മെന്റുകളുടെ കാലത്ത് ക്ഷേമ ബോര്‍ഡുകളുടെ സുവര്‍ണ കാലമായിരുന്നു. ഏതെങ്കിലും ഒരാനുകൂല്യം സര്‍ക്കാരില്‍നിന്നു പറ്റാത്ത തൊഴിലാളി വിഭാഗത്തെ കേരളത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ കോഡുകളിലൂടെ കേന്ദ്രം കത്തിവെക്കുന്നത് ഇത്തരം സാമൂഹ്യക്ഷേമ സംവിധാനങ്ങളെ ആയിരിക്കും എന്ന കാര്യത്തിലും സന്ദേഹപ്പെടേണ്ട കാര്യമില്ല.
തൊഴിലാളി സംഘടനകള്‍ ഉശിരോടെ പ്രതിഷേധിക്കേണ്ട സംഗതികളാണിത്. പലരും നിസ്സംഗത പാലിക്കുന്നു. രാഷ്ട്രീയ പരാജയങ്ങള്‍ ആവാം ചില പാര്‍ട്ടികളെയും ട്രേഡ് യൂണിയനുകളെയും നിസ്സംഗതയിലെത്തിച്ചത്. എന്നാല്‍ എസ്.ടി.യുവിന് പ്രതികരിക്കാതെ കഴിയില്ല. ജനവിരുദ്ധ ബജറ്റിനും വൈദ്യുതി ചാര്‍ജ് വര്‍ധനവിനും കേന്ദ്രത്തിന്റെ തൊഴില്‍ നിയമ കശാപ്പിനുമെതിരെ 14 ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് എസ്.ടി.യു പ്രതിഷേധ പ്രകടനം നടത്തുകയാണ്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health22 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news23 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news22 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

