Video Stories
ഇന്ത്യയെ വീണ്ടെടുക്കുക കൂട്ടുമുന്നണി മാത്രം

ഇ സാദിഖ് അലി
‘ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കുലമഹിമ പരീക്ഷിക്കപ്പെടുന്നത് വഴക്കടിക്കുമ്പോള്‍ അവരെങ്ങനെ പെരുമാറുന്നുവെന്നതില്‍ നിന്നാണ്’ ജോര്‍ജ്ജ് ബര്‍ണാഡ്ഷായുടെ ഈ വാക്കുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ഓര്‍മ്മയില്‍ വരിക.
രാഷ്ട്ര നിയമനിര്‍മ്മാണ പ്രക്രിയയില്‍ ക്ഷേമൈശ്വര്യ രാഷ്ട്രം കെട്ടിപ്പടുക്കാനും രാജ്യത്തധിവസിക്കുന്ന ഓരോ പൗരനും ജാതി മത രാഷ്ട്രീയ നിറവും വേഷഭാഷാവ്യത്യാസവും നോക്കാതെ തുല്യ നീതി ഉറപ്പ്വരുത്താനും നിയമനിര്‍മ്മാണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ രാജ്യത്തിന്റെ പരമോന്നത സഭയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്മുമ്പില്‍ ഏതൊരു ഭാരതീയനും നാണംകെട്ട് തല താഴ്ത്തിപ്പോകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ലോക രാഷ്ട്രങ്ങള്‍ക്ക്മുമ്പില്‍ തലയെടുപ്പോടെ നിന്നിരുന്ന രാജ്യമെന്താണിങ്ങനെ അധ:പതിക്കാന്‍ കാരണം?
ഇന്ത്യന്‍ ഭരണഘടനയനുശാസിക്കുന്ന ക്ഷേമൈശ്വര്യരാഷ്ട്ര സങ്കല്‍പത്തിന്പകരം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി ദൈവ വിശ്വാസത്തെയും മത മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നത് ദിനചര്യയായി സ്വീകരിച്ചവര്‍ മതാചാരങ്ങളെ നിഷ്കരുണം നശിപ്പിച്ചും പൈശാചികാചാരങ്ങളെ പുല്കിയും കാട്ടാളത്വത്തിന്റെ അട്ടഹാസങ്ങളുമായി ഭാരത മാതാവിന്റെ മാറിടത്തില്‍ സംഹാര താണ്ഡവമാടുകയാണ്. അതിനെയടിച്ചമര്‍ത്തേണ്ട അധികാരിവര്‍ഗംതന്നെ അവര്‍ക്കോശാന പാടുന്നത് ജനാധിപത്യവിശ്വാസികള്‍ നിരാശനിറഞ്ഞ മനസ്സോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അധികാര ശ്രീകോവിലില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരുടെ മൗനവ്രതം കപട ദേശസ്നേഹത്തിന്റെ അടയാളമാണ്. ഇത് കണ്ടാശ്ചര്യപ്പെട്ട ജനാധിപത്യ – സംയമനവാദികളൊരുവേള അധികാരസിംഹാസനത്തില്‍ കയറിയിരിക്കുന്നവന് ശുനകനോ അതോ ശുംഭനോയെന്നല്‍ഭുതപ്പെട്ടാല്‍ അതിനവരെ തെറിയഭിഷേകം നടത്തിയിട്ട് കാര്യമില്ല. കാരണം രാജ്യം നശിക്കുന്നത് കാണാന്‍ അശേഷം കെല്പ്പില്ലാത്തവര് മറ്റെന്ത് ചെയ്യാനാണ് തുനിയുക?
വര്‍ഗീയ ധ്രുവീകരണത്തിന്റെ മിസൈലുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പതിച്ച്കൊണ്ടിരിക്കുന്നു. അതിന്റെ ആഘാതത്തില്‍ അനേകം മനുഷ്യജീവനുകള്‍ മരിച്ച് വീഴുന്നത് ദിനേന കാണുന്നു. ദരിദ്ര – ന്യൂനപക്ഷങ്ങള്‍ അകാരണമായി വേട്ടയാടപ്പെടുന്നു. ഗോമാതാവിന്റെ പേര് പറഞ്ഞ് ശ്രീരാമനാമവും ജപിച്ച് ഒരുകൂട്ടം ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി മൃഗീയമായി ആളുകളെ അടിച്ച്കൊല്ലുന്നു. എന്നിട്ടവര്‍ എന്തോ നേടിയെടുത്തെന്ന ആവേശത്തില്‍ രാക്ഷസ വേഷവും കെട്ടി ആനന്ദനൃത്തം ചവിട്ടുന്നു. മാനിഷാദ പാടിയ വാല്മീകിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന രാജ്യദ്രോഹംകണ്ട് അമേരിക്കപോലും അപലപിക്കുന്നു. മനുഷ്യാവകാശ സംഘടനകളിടപെടുന്നു. ഐക്യരാഷ്ട്രസഭയുടെ അകത്തളത്തില്‍ ഈ കാട്ടാളത്വം ചര്‍ച്ചയാവുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഭരണകൂടമതാസ്വദിക്കുന്ന കാഴ്ച ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെല്ലാം രാജ്യവ്യാപകമായി നടക്കുമ്പോഴും ബധിരതയും മൂകതയും അന്ധതയും അഭിനയിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനേഴാം ലോക്സഭ നിലവില്‍ വന്നതിന്ശേഷം ബി.ജെ.പി മന്ത്രിസഭ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴുള്ള അവസ്ഥയാണിതെങ്കില്‍ ഈ സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഇന്ത്യ തന്നെയുണ്ടാവില്ല എന്നതിലേക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്. 135 കോടി ജനങ്ങളധിവസിക്കുന്ന രാജ്യമെന്ന് ഊറ്റംകൊള്ളുന്ന മഹത്തായ ഇന്ത്യയുടെ അഭിമാനമായി ജ്വലിച്ച്നില്‍ക്കുന്ന ജനാധിപത്യവും മതേതരത്വവും എന്നന്നേക്കുമായി ഇല്ലാതാക്കുമോയെന്നാശങ്കയിലാണ് ഓരോ പൗരനും നാളുകളെണ്ണിക്കഴിയുന്നത്. 2019 ല്‍ സമ്പൂര്‍ണ്ണ പ്രതാപത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതതിന്മുമ്പുള്ള അതേ ഭരണകൂടത്തിന്റെ ഭരണ സംവിധാനത്തിന്റെ വെളിച്ചത്തിലാണ്.
1857 ല്‍ ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ സഫറിനെ തകര്‍ത്ത് ഇന്ത്യന്‍ മുസ്ലിംകളെ തള്ളിയിട്ടത് സാംസ്കാരിക പ്രതിസന്ധിയിലേക്കായിരുന്നു. ഏതാണ്ടതിനോട് സമാനമായൊരു സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ ഏകപക്ഷീയമായ രണ്ടാം വരവില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ത്യ തകര്‍ന്നു തരിപ്പണമാകുന്നത് കാണുന്നു. അവരെപ്പോഴും പാടിപ്പാടിപ്പുകഴ്ത്തിയ ഇന്ത്യന്‍ സംസ്കാരം മതേതര, ലിബറല്‍ ഇന്ത്യയില്‍നിന്ന് വേരറ്റ് പോകുമോയെന്ന് ഭയപ്പെടണം. ബി.ജെ.പിയെന്ന പേരില്‍ വര്‍ഗീയമില്ലെങ്കിലും പ്രവൃത്തിയിലത് വര്‍ഗീയമാണെന്ന് തെളിയുന്നുണ്ട്. അതിന്റെ മുന്‍പതിപ്പായിരുന്ന ജനസംഘത്തിന്റെ പേരിലും വര്‍ഗീയച്ചുവയുണ്ടായിരുന്നില്ലല്ലോ. അന്നതിന്റെ നേതാക്കള്‍ പറഞ്ഞതും ഇന്നിതിന്റെ നേതാക്കള്‍ പറഞ്ഞ്കൊണ്ടിരിക്കുന്നതുമൊന്ന്തന്നെയാണ്. ഹിന്ദുത്വമാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണമെന്ന്. ഇത്തരം ചിന്താഗതിയുള്ളവരാരും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ലക്ഷ്യമാക്കിയുള്ള ഭരണഘടനയും ഭരണവ്യവസ്ഥയും യാതൊരു കാരണവശാലും അംഗീകരിക്കില്ല. അത്കൊണ്ടാണ് ‘മതേതരത്വം’ ഭരണഘടനയിലുള്‍പ്പെടുത്തിയതിന് ഉരുക്ക് വനിതയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ കാലങ്ങളായി ബി.ജെ.പി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ മുന്‍പ്രസിഡന്റും ഇപ്പോള്‍ നിശബ്ദ വി.ഐ.പിയുമായ എല്‍.കെ അദ്വാനി ഇന്നല്ലെങ്കില്‍ നാളെ ഭരണഘടനയില്‍നിന്ന് അതെടുത്ത്കളയുമെന്ന് പലതവണ പറഞ്ഞ് വെച്ചത് നമ്മുടെ മുമ്പിലുണ്ട്. ലഭ്യമാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അനുയായികള്‍ ഭരണഘടന പൊളിച്ചെഴുതാനും ഇല്ലായ്മ ചെയ്യാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതും അതുകൊണ്ടാണ്.
ഹിന്ദുത്വം ഇന്ത്യയിലേക്ക് കയറിവരുന്നത് ആര്യന് അധിനിവേശവും ബുദ്ധനിഗ്രഹവും നടത്തിയാണ്. ഹിന്ദുമതവുമായതിന് യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല പദ്ധതിയാണിത്. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ 1925 മുതലിവിടെ പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന ആര്.എസ്.എസ് അതിന്റെ ഫാസിസ്റ്റ് യുക്തികള്‍ സൂക്ഷ്മമായും എന്നാല്‍ ഗോപ്യമായും ഇവിടെ വേരാഴ്ത്തിയിരിക്കുന്നു. കേവലം അധര വ്യായാമത്തിലൂടെയതിനെ പിഴുതെറിയുക സാധ്യമല്ല. അവരെയതിലേക്ക് നയിച്ച സാമൂഹ്യ സാങ്കേതികവിദ്യ മനസ്സിലാക്കാതെയതിനെ പ്രതിരോധിക്കാനും കഴിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഒരു കടുക്മണി തൂക്കം സംഭാവനകളര്‍പ്പിച്ചിട്ടില്ലാത്ത ആര്.എസ്.എസ് എപ്പോഴും വാചാലമായിരുന്നു. ഇവര്‍ മുന്നോട്ട്വെക്കുന്ന ദേശീയത അപകടം നിറഞ്ഞതാണ്. ഇതര മതസ്ഥര്‍ക്കതില്‍ സ്ഥാനമില്ല. മത ദേശീയത പ്രസരിപ്പിക്കാന്‍ വളരെയെളുപ്പമാണ്. അതേസമയം ബഹുസ്വര ദേശീയത ദുഷ്കരമായതുമാണ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട്വെക്കുന്ന ദേശീയത രാഷ്ട്രത്തിനനുയോജ്യമാണ്. എന്ത്കൊണ്ടെന്നാല്‍ ഇന്ത്യയെന്ന വൈവിധ്യപൂര്‍ണ്ണമായ രാജ്യം രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച ബഹുസ്വര ദേശീയതയുടെ ഉത്പന്നമാണല്ലോ കോണ്‍ഗ്രസ്.
ഹിന്ദുയിസമെന്നത് നാനാത്വമാണെന്നാണ് ചരിത്ര പണ്ഡിതരുടെ അഭിപ്രായം. സകലമാന നവാശയങ്ങളോടും സഹിഷ്ണുതാമനോഭാവവും സകലരെയുമുള്‍ക്കൊള്ളാനുള്ള ഉദാരതയുമാണതിന്റെ അടിസ്ഥാനം. പക്ഷേ, ഹിന്ദുബോധതലം അപരിഷ്കൃതമായെന്നും രാഷ്ട്രീയമായത് പൊള്ളയായിക്കഴിഞ്ഞെന്നും രാഷ്ട്രീയബോധത്തെ വര്‍ഗീയത കൊണ്ടില്ലാതാക്കാന്‍ കഴിയുമെന്നും കണ്ടെത്തിയവര്‍ ഹിന്ദുക്കള്‍ വര്‍ഗീയമായി മാത്രം ചിന്തിച്ചാല്‍ മതിയെന്ന് പ്രചരിപ്പിച്ചു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ഇന്ത്യയില്‍ നടത്തിവരുന്ന വര്‍ഗീയ അജണ്ടകളും പ്രചാരണങ്ങളും സാധാരണ ഹിന്ദുവിനെപ്പോലും സ്വാധീനിച്ചതിന്റെ ഫലമാണ് വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമ പിന്തിരിപ്പന് ശക്തികളുടെ ഈ വിജയം. ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം അനിശ്ചിതത്വം നിറഞ്ഞൊരു പശ്ചാത്തലത്തിലൂടെയാണ് കടന്ന്പോകുന്നത്. അത്തരം സാഹചര്യത്തില്‍ വിസ്മയാവഹമായ മുന്‍കരുതലോടെ നിലയുറപ്പിക്കുന്നവര്‍ക്ക് മാത്രമെ പിടിച്ച്നില്ക്കാന് കഴിയൂ. അഭിനവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മനുഷ്യരേക്കാള്‍ വിലയുള്ളതും രക്ഷയുള്ളതും പശുക്കള്‍ക്കാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലൂന്നിനില്‍കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒരു പൊതുവേദിയിലണിനിരത്തുകയും സമൂഹത്തിന്റെ ഉന്നമനമെന്ന പൊതുലക്ഷ്യം നേടാനൊത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവര്‍തന്നെ ചേരിതിരിഞ്ഞ് പരസ്പരം കലഹിച്ച് മാറിനില്‍ക്കുകയാണ്. ഈ നിലയില്‍ ദേശീയതലത്തില്‍ ഈടുറ്റൊരു കൂട്ടുമുന്നണിയുണ്ടാക്കാനാര്‍ക്ക് സാധിക്കുമെന്നതാണ് ഉയര്‍ന്ന് വന്ന ചോദ്യം. ഇതിനുത്തരം കണ്ടെത്താനായാല്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കും.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്