Connect with us

Video Stories

സി.എച്ച് തെളിയിച്ച പുരോഗതിയുടെ പാത

Published

on

കെ. ശങ്കരനാരായണന്‍

കറകളഞ്ഞ മതേതരതവാദിയും സാമൂഹികതൃഷ്ണയുള്ള ജനനേതാവുമായിരുന്നു എന്റെ വഴികാട്ടിയും സുഹൃത്തുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ. അദ്ദേഹത്തിന്റെ സാമൂഹികമായ അര്‍പ്പണബോധവും നര്‍മരസപ്രധാനമായ വാക്‌ധോരണികളും എന്നില്‍ എന്തെന്നില്ലാത്ത മതിപ്പാണ് ഉളവാക്കിയിരുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടോളം സി.എച്ചുമൊത്ത് രാഷ്ട്രീയ-അധികാര ശ്രേണികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ സി.എച്ചിന്റെ സംഭാവന കേരളത്തിനും മലയാളിക്കും ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.

വിയര്‍പ്പിന്റെ മണമറിഞ്ഞ നേതാവായിരുന്നു സി.എച്ച്. കേവലമായ മതജാതി വൈകാരികതകള്‍ക്കപ്പുറത്ത്, കുറിതൊടുന്നവനും കുരിശുവരക്കുന്നവനും നമസ്‌കരിക്കുന്നവനും ഒരുമിച്ചുജീവിക്കുന്ന കേരളത്തെയാണ് സി.എച്ച് വിഭാവനംചെയ്തതും അതിനായി അഹോരാത്രം പ്രവര്‍ത്തിച്ചതും. ഒരിക്കലും അദ്ദേഹം വര്‍ഗീയവാദിയായിരുന്നില്ല. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം അക്കാലത്ത് സി.എച്ച് തന്നെയായിരുന്നു പാര്‍ട്ടിയും പ്രസ്ഥാനവും. അവര്‍ അദ്ദേഹത്തെ അതിരില്ലാതെ വിശ്വസിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും മാത്രമല്ല, ഇതര കക്ഷി പ്രവര്‍ത്തകര്‍ മുതല്‍ കേരളീയ സമൂഹം ഒന്നാകെ കാതുകൂര്‍പ്പിക്കുമായിരുന്നു.

അനായാസവും ലളിതവുമായ ഭാഷാപാഠവം സി.എച്ചിന്റെ ഉയര്‍ച്ചക്ക് മുതല്‍കൂട്ടായി. നര്‍മരസവും അതേസമയംതന്നെ ചിന്തോദ്ദീപകവുമായ വാചകങ്ങളാണ് പ്രസംഗങ്ങളില്‍ സി.എച്ചിലേക്ക് ജനങ്ങളെ അടുപ്പിച്ചത്. മുസ്‌ലിം ലീഗിനെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിലും വലിയസംഭാവന സി.എച്ചിന്റേതായിരുന്നു. യാത്രകളിലും മറ്റും സി.എച്ചിനോടും ബേബിജോണിനോടും ഒപ്പമാണ് അധികസമയവും ചെലവഴിച്ചത്. രാഷ്ട്രീയ പാര്‍ലമെന്ററി ജീവിതത്തില്‍ പാഠപുസ്തകമായിരുന്നു സി.എച്ച്. മുസ്്‌ലിംലീഗ്പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും മലയാളികളൊന്നടങ്കം സി.എച്ചിനെ സ്‌നേഹിച്ചതും ആദരിച്ചതും അദ്ദേഹത്തിന്റെ മത ജാതി ഭിന്നതകള്‍ക്കതീതമായ കാഴ്ചപ്പാട് കാരണമായിരുന്നു.
ജനങ്ങളെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിനുള്ള സവിശേഷമായ മികവ് എതിര്‍ ചേരിയിലെ രാഷ്ട്രീയക്കാരില്‍പോലും അത്ഭുതമുളവാക്കി. പ്രതിപക്ഷത്തോടുള്ള വിമര്‍ശനങ്ങളില്‍പോലും സഭ്യതയുടെയോ മര്യാദയുടെയോ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഒരിക്കലും അദ്ദേഹം തുനിഞ്ഞില്ല. ഇത് അവരിലും സി.എച്ച് എന്ന വ്യക്തിത്വത്തോടുള്ള മതിപ്പ് വര്‍ധിപ്പിച്ചതേ ഉള്ളൂ. സ്വസമുദായത്തിന്റെ പുരോഗതിക്കുവേണ്ടി യത്‌നിക്കുമ്പോള്‍തന്നെ ഇതര സമുദാങ്ങളുടെ ഉന്നമനത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തി.

സാംസ്‌കാരികരംഗത്തും സി.എച്ചിന് ഇതരരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായ ഇരിപ്പിടം ലഭിച്ചത് വിദ്യാഭ്യാസത്തേക്കാള്‍ ഉപരിയായ സാമൂഹികബോധം കൊണ്ടായിരുന്നു. പത്രാധിപര്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ സി.എച്ചിന്റെ സംഭാവന കേരളത്തിന്റെ പിന്നീടുള്ള സാമൂഹിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മതേതര നിലപാടാണ് മുസ്്‌ലിംലീഗിനെ കേരള രാഷ്ട്രീയ-സാമൂഹിക നഭസ്സില്‍ എന്നെന്നേക്കുമുള്ള ഇടംനേടിക്കൊടുത്തത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്ത് പോലും മുസ്്‌ലിംലീഗിന് പതറാതെ പിടിച്ചുനില്‍ക്കാനും അണികളെ ശാന്തിയുടെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും കഴിഞ്ഞത് സി.എച്ചിന്റെ കൂടി നയസമീപനം കൊണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പങ്കും ഇക്കാര്യത്തില്‍ വിസ്മരിക്കാനാകില്ല. മുസ്്‌ലിം യുവാക്കളില്‍ അരാഷ്ട്രീയതയും തീവ്ര വൈകാരികതയും കുത്തിവെച്ച് നാശോന്മുഖതയിലേക്ക് അവരെ വലിച്ചുകൊണ്ടുപോകാനുള്ള ചില ദുഷ്ടശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതില്‍ മുസ്്‌ലിംലീഗ് വിജയിച്ചതിന് കാരണം സി.എച്ചിന്റെ ദീര്‍ഘദൃഷ്ടി കൂടിയാണെന്ന് പറയാന്‍ കഴിയും.

മുസ്‌ലിംകളുടെ മാത്രമല്ല,സര്‍വരുടെയും വിദ്യാഭ്യാസത്തിനും ഉയര്‍ച്ചക്കുമാണ് സി.എച്ച് ലക്ഷ്യംവെച്ചത്. സി.എച്ചിന്റെ ആ ദീര്‍ഘദൃഷ്ടിയുടെ ഫലമാണ് ഇന്ന് കേരള മുസ്‌ലിംകളില്‍ പ്രത്യേകമായും സമൂഹത്തില്‍ പൊതുവെയും കാണുന്ന സാമൂഹിക സാമ്പത്തിക ഉയര്‍ച്ച. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംകൂടി പ്രാപ്യമാക്കിയത് സി.എച്ചിന്റെ കാഴ്ചപ്പാട്മൂലമായിരുന്നു. സെക്കന്‍ഡറി തലംവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. മുസ്‌ലിം-നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള പഠനസ്‌കോളര്‍ഷിപ്പ് നല്‍കിയതിലൂടെ വീടുകളുടെ അകങ്ങളില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്റെ ഉച്ഛ്വാസ വായുവിലേക്ക് പിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിനായി. അദ്ദേഹമില്ലെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാല ഉണ്ടാകുമായിരുന്നില്ല. വിദ്യാഭ്യാസം മാത്രമേ സമുദായത്തിന്റെയും അതുവഴി പൊതുസമൂഹത്തിന്റെയും ഉന്നതിക്ക് അടിത്തറയാകൂ എന്ന് സി.എച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിനായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

നിര്‍ഭയത്വമായിരുന്നു സി.എച്ചിന്റെ മറ്റൊരുസവിശേഷത. അതിലൂടെയാണ് അദ്ദേഹം താഴേക്കിടയില്‍നിന്ന് ഉന്നതിയിലെത്തിയത്. പാര്‍ലമെന്റംഗം മാത്രമല്ല, മുഖ്യമന്ത്രിപദവിയും അദ്ദേഹത്തിന് തീര്‍ത്തും അര്‍ഹതയുള്ളതായിരുന്നു. വല്ലാത്ത ഓര്‍മശക്തിയും സി.എച്ചില്‍ നേരില്‍കണ്ടു. അക്കാദമിക യോഗ്യതകള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് അനിവാര്യമല്ലെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചു സി.എച്ച്. എന്തിനെക്കുറിച്ചുമുള്ള സി.എച്ചിന്റെ അവഗാഹം അസൂയാവഹമായിരുന്നു. സകലകലാവല്ലഭനെന്നേ സി.എച്ചിനെ വിശേഷിപ്പിക്കേണ്ടൂ.

യു.ഡി.എഫിന്റെ ശില്‍പികളിലൊരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരിക്കുമ്പോള്‍ എന്നേക്കാള്‍ പരിചയ സമ്പന്നനായ സി.എച്ചിനോടാണ് ഞാനടക്കമുള്ള മന്ത്രിമാര്‍ പലപ്പോഴും സംശയനിവൃത്തി വരുത്തിയിരുന്നത്. ഭരണപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ മന്ത്രിസഭയില്‍ അന്തിമവാക്ക് പലപ്പോഴും സി.എച്ചിന്റേതായിരുന്നു. മന്ത്രിസഭയില്‍ ആദ്യമായി കടന്നുവന്നപ്പോള്‍ പരിചയക്കുറവ് പലപ്പോഴും വിഷയങ്ങളില്‍ എനിക്ക് തടസ്സമായിരുന്നു. എ.കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് അദ്ദേഹം പോലും മന്ത്രിസഭയില്‍ പുതുമുഖമായിരുന്നു. ഞാനും ഉമ്മന്‍ചാണ്ടിയും മറ്റും സി.എച്ചിന്റെ മന്‍മോഹന്‍ ബംഗ്ലാവിലാണ് പലപ്പോഴും രാഷ്ട്രീയഭരണവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയിരുന്നത്. മന്ത്രിസഭായോഗത്തിന്റെ തലേന്ന് നടക്കുന്ന ഈകൂടിക്കാഴ്ചയില്‍ ജനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. പ്രത്യേക വിഷയത്തില്‍ എന്തു നിലപാട് മന്ത്രിസഭയില്‍ സ്വീകരിക്കണമെന്ന് സി.എച്ചിനോട് ചോദിക്കുന്ന മുതിര്‍ന്ന മന്ത്രിമാരെപോലും കണ്ടിട്ടുണ്ട്. അതിന് അളന്നുമുറിച്ചുള്ള മറുപടിയായിരുന്നു സി.എച്ചില്‍നിന്ന് ലഭിക്കുക.

ഒരിക്കലുമത് തെറ്റിയതുമില്ല. ഏതൊരു തീരുമാനവും ജനങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്ന് കണ്ടാല്‍ അപ്പോള്‍തന്നെ അത് വേണ്ടെന്നുവെക്കാനും സി.എച്ച് നിര്‍ദേശിക്കുമായിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അദ്ദേഹത്തെ ഒരിക്കലും ജനോപകരപ്രദമായ കാര്യങ്ങളില്‍ പിന്തിരിപ്പിച്ചില്ല. അഴിമതി അദ്ദേഹത്തില്‍ തൊട്ടുതീണ്ടിയിരുന്നില്ല. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുമ്പോള്‍ സി.എച്ചില്‍നിന്ന് എന്ത് പുതിയ ആശയമാണ് വരിക എന്ന ചിന്തയായിരുന്നു എനിക്ക്. ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതായതിനാല്‍ ഇവയുടെ പിതൃത്വം ഇപ്പോഴത്തെ പ്രതിപക്ഷത്തിനാണെന്ന്! സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോള്‍ ഒരാളുടെ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം മറ്റേയാള്‍ക്കാണെന്ന് അദ്ദേഹം പരിഹാസ രൂപേണ പറയുമായിരുന്നു. ഭരണ കാര്യങ്ങളില്‍ ഓരോ നടപടിയുടെയും പുന:പരിശോധന സി.എച്ചിന്റെ സവിശേഷതയായിരുന്നു. ഉദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും സി.എച്ച്് ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തി. അപ്രതീക്ഷിതമായി അകാലത്തില്‍ ജീവിതത്തില്‍നിന്ന് സി.എച്ചിന് വേര്‍പിരിയേണ്ടിവന്നത് എനിക്കും ഐക്യജനാധിപത്യമുന്നണിക്കും മാത്രമല്ല, കേരളീയ സമൂഹത്തിനാകെയുള്ള നഷ്ടമായി. നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ചതുപോലെയായിരുന്നു സി.എച്ചിന്റെ വിയോഗം.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending