Connect with us

More

അതിജീവന പോരാട്ടത്തിന്റെ അമര സ്മരണ

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

1980 ജൂലൈ 30 അതിജീവനത്തിന്റെ പോരാട്ട ചരിത്രത്തിലെ സമാനതകളില്ലാത്ത സ്മരണാദിനമാണ്. യൗവനത്തിന്റെ പോരാട്ടവീര്യം ഒരു ജനതയുടെ അവകാശ, ആവിഷ്‌കാര ബോധത്തിന്റെയും വിശുദ്ധ ഭാഷയുടെ നിലനില്‍പ്പിന്റെയും നോവായി പരിണമിക്കുകയെന്നത് അപൂര്‍വമാണ്. യുവജന സമരങ്ങളില്‍ ഭാഷാസമരത്തെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഭൗതിക വിദ്യാഭ്യാസത്തിന് മുസ്‌ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതിന് അറബി ഭാഷാമാധ്യമം ഉപയോഗിച്ചുള്ള മതപഠനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗകര്യമുണ്ടായിരുന്നു. ഓറിയന്റല്‍ സ്‌കൂളുകളുടെ തുടക്കവും അങ്ങനെയാണ്. മതാധ്യാപകരും അറബിക് പണ്ഡിറ്റുമാരും അതിന്റെ ഭാഗമായി നിയമിക്കപ്പെട്ടു. അറബി വണിക്കുകളിലൂടെയും പ്രബോധകരിലൂടെയും കേരളത്തിലെത്തിയ ഭാഷയുടെ പുരോഗമന സംഭാവനകളായിരുന്നു ഇതൊക്കെയും. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യാനന്തരം ഈ സൗകര്യങ്ങളെല്ലാം നിരസിക്കപ്പെട്ടു. പ്രാചീനമായ ഇന്‍ഡോ അറബ് സംസ്‌കാരത്തിന്റെ ശേഷിപ്പായ അറബി ഭാഷ അങ്ങനെ വിസ്മൃതിയിലേക്ക് മാഞ്ഞു.കേരളത്തില്‍ തിരുവിതാംകൂറില്‍ മാത്രമായിരുന്നു അക്കാലത്ത് പേരിനെങ്കിലും അറബി ഭാഷാ പഠനം നിലനിന്നിരുന്നത്.

അറബി ഭാഷാപഠനത്തെ ത്വരിതപ്പെടുത്താനും മലബാറിലേക്ക് ഭാഷാപഠനം എത്തിക്കുന്നതിനും കേരളപ്പിറവി തൊട്ട് മുസ്‌ലിംലീഗും സി.എച്ച് മുഹമ്മദ് കോയ സാഹിബും നടത്തിയ അഭംഗുര പരിശ്രമങ്ങളാണ് അറബി ഭാഷാ പഠനത്തിന്റെ സൗകര്യവും സ്വീകാര്യതയും ഉയര്‍ത്തിയത്. 1967 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് ഭാഷാപഠനത്തിന് പ്രത്യേക പരിഗണന നല്‍കി. അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരില്‍നിന്ന് ഭാഷാധ്യാപകരായി മാറ്റി. അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ നൂറ് കുട്ടികള്‍ വേണമെന്ന നിബന്ധന ഇരുപത്തിയെട്ട് കുട്ടികള്‍ എന്ന അര്‍ത്ഥത്തില്‍ സി. എച്ച് പരിഷ്‌കരിച്ചു. ഇതുവഴി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ഭാഷാ പഠനം വിപുലമാവുകയും അറബി അധ്യാപകര്‍ കൂടുതലായി നിയമിക്കപ്പെടുകയും ചെയ്തു.

‘ചെരുപ്പ് തുന്നുന്നവനെയും കുട നന്നാക്കുന്നവനെയും അറബി അധ്യാപകനാക്കി സി.എച്ച്’ എന്ന ആക്ഷേപം ഈ സാഹചര്യത്തിലാണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലൊന്നായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ച, ഭാരതവുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള, മധ്യകാല ശാസ്ത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു ഭാഷക്ക് നല്‍കുന്ന പരിഗണന പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അതിന്റെ കാരണം രാഷ്ട്രീയമായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് യുഗം അമൂല്യമായ സംഭാവന നല്‍കി. പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളില്‍ പുതിയ ഉണര്‍വ്വ് സൃഷ്ടിക്കപ്പട്ടു. പൊതു സമൂഹത്തിലും പരിവര്‍ത്തനമുണ്ടായി. ഈ മാറ്റം ന്യൂനപക്ഷ രാഷ്ട്രീയത്തിനും ശക്തി പകര്‍ന്നു. ഈ തിരിച്ചറിവ് ഭാഷാ പഠനത്തെ ഇല്ലായ്മ ചെയ്യാനുള്ള അജണ്ടകളിലേക്കാണ് രാഷ്ട്രീയ എതിരാളികളെ എത്തിച്ചത്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്ന പേരില്‍ കര്‍ട്ടനിട്ട് മറച്ച അജണ്ടയുമായി 1980 ലെ ഇടതുപക്ഷ ഗവണ്‍മെന്റ് കേരളത്തില്‍ ഭാഷാപഠനത്തിന് അനാവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. തിരുവിതാംകൂര്‍ രാജാവിന്റെ നീതിബോധവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ യുക്തിബോധവും അവര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുകയായിരുന്നു. അതിന്റെ പാരമ്യത്തിലാണ് ‘ഭാഷാ സമരം’ ഒരു പ്രതിരോധമായി ഭവിച്ചത്.

അക്കമഡേഷന്‍ (അറബി ഭാഷാ പഠനത്തിനു മാത്രമായി പ്രത്യേക ക്ലാസ്സ് മുറികള്‍ സ്ഥാപിക്കുക) ഡിക്ലറേഷന്‍ (ഭാഷ പഠിക്കുന്ന തന്റെ കുട്ടി മാതൃഭാഷ പഠിക്കേണ്ടതില്ലെന്ന് രക്ഷിതാവ് സമ്മതപത്രം നല്‍കുക) ക്വാളിഫിക്കേഷന്‍ (സര്‍വീസിലിരിക്കുന്ന ഭാഷ അധ്യാപകര്‍ക്കുകൂടി പുതിയ യോഗ്യത നിശ്ചയിക്കുക) ഭാഷാപഠനത്തിനെതിരായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ വ്യവസ്ഥകളത്രയും അപ്രായോഗികമായിരുന്നു. ഇവ നടപ്പിലായാല്‍ വിദ്യാലയങ്ങളിലെ ഭാഷാപഠനം അതോടെ അവസാനിക്കുമായിരുന്നു. ഈ അപകടസന്ധിയെ രക്തവും ജീവനും നല്‍കി പ്രതിരോധിക്കുകയായിരുന്നു മുസ്‌ലിം യൂത്ത് ലീഗ്.ഭാഷാവിരുദ്ധ നീക്കം തിരിച്ചറിഞ്ഞ അറബി അധ്യാപക സംഘടനയും വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും അവകാശ നിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മുസ്‌ലിംയൂത്ത് ലീഗ് സമരസജ്ജമായി വിഷയമേറ്റെടുത്തു. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഈ പ്രതിസന്ധി ഘട്ടത്തെ അഭിസംബോധന ചെയ്തു.

സെക്രട്ടറിയേറ്റിനുമുമ്പിലെ അറബി അധ്യാപകരുടെ സമരത്തില്‍, ഈ പോരാട്ടം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന്് സി.എച്ച് പ്രഖ്യാപിച്ചു. സി. എച്ചിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കി ഭാഷാ സമരം സമുദായം ഏറ്റെടുത്തു.എതിര്‍ത്ത് സമരം ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരണത്തിലെത്തി നടപ്പാക്കപ്പെടുമ്പോള്‍ നിസ്സംഗരായിരിക്കുന്ന യുവജന സമര രീതികളുടെ ഈ ക്ലീഷേകാലത്ത് അന്ന് യൂത്ത് ലീഗ് നയിച്ച പ്രക്ഷോഭം യുവജന സംഘടനകള്‍ക്ക് മാതൃകയായിരുന്നു. വിശുദ്ധ റമസാനിലെ ബദ്ര്‍ ദിനത്തില്‍ വ്രതനിഷ്ഠമായ ഇച്ഛാശക്തിയോടെ ജില്ലാ ഭരണ സിരാകേന്ദ്രങ്ങളിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭം നയിച്ചു. അങ്ങേയറ്റം സമാധാനപരമായ സമര മുന്നേറ്റം. എന്നാല്‍ യൂത്ത് ലീഗിന്റെ സമരത്തെ രക്തപങ്കിലമാക്കണമെന്ന് നിര്‍ദ്ദേശമുള്ളത് പോലെയായിരുന്നു പൊലീസ് മേധാവികളുടെ പ്രകോപനം.

എങ്ങും യുദ്ധസമാനമായ ഭീകരാവസ്ഥ. സമരഭൂമിയില്‍ അകാരണമായ പൊലീസ് വെടിവെപ്പില്‍ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ മൂന്ന് ധീര യുവാക്കളുടെ സമാനതകളില്ലാത്ത രക്തസാക്ഷിത്വം. ജീവിതത്തെ കുറിച്ചുള്ള സൗന്ദര്യപൂര്‍ണ്ണമായ സ്വപ്‌നങ്ങള്‍ താലോലിച്ച മനസ്സില്‍ അവകാശ സംരക്ഷണത്തിന്റെ ബോധ്യവുമായി പോരാട്ടഭൂമികയില്‍ അവര്‍ വീരമൃത്യു വരിച്ചു. പുതിയ ചരിത്രം വിരചിതമായി.’മലപ്പുറത്ത് നിന്നും വരുന്ന കാറ്റിന് പോലും മനുഷ്യമാംസത്തിന്റെയും വെടിയുണ്ടയുടേയും കരിഞ്ഞ ഗന്ധമാണെ’ന്ന് സി.എച്ച് നിയമസഭയില്‍ പൊട്ടിത്തെറിച്ചു. തെറ്റു തിരുത്താന്‍ തയ്യാറാവാതെ ഗവണ്‍മെന്റ് ഒളിച്ചുകളി തുടര്‍ന്നപ്പോള്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് ഗ്രേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ചര്‍ച്ചക്കു സന്നദ്ധമായി.

സി.എച്ച് മുഹമ്മദ് കോയ സാഹിബ്, അവുക്കാദര്‍കുട്ടി നഹ സാഹിബ്, യു.എ ബീരാന്‍ സാഹിബ്, അധ്യാപക സംഘടന പ്രതിനിധി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഭാഷാപഠനത്തിനെതിരായുള്ള കരിനിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഒരു യുവജന പ്രക്ഷോഭം സമ്പൂര്‍ണ്ണമായി വിജയിച്ചതിന്റെ ചരിത്രം കൂടിയാണ് ഭാഷാ സമരം.മരണത്തിലൂടെ അനശ്വരത നേടിയവരാണ് മജീദും റഹ്മാനും കുഞ്ഞിപ്പയും. ദശാബ്ദങ്ങള്‍ക്കിപ്പുറവും അന്ന് ജനിച്ചിട്ടില്ലാത്ത യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മനസ്സുകളില്‍ മജീദ,് റഹ്മാന്‍, കുഞ്ഞിപ്പ എന്നീ നാമങ്ങള്‍ ആവേശമായി പടരുന്നത് ആ സമുദായ രക്തസാക്ഷികളുടെ ആത്മസമര്‍പ്പണത്തിന്റെ നേട്ടമാണ്.
(മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

News

നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.

Published

on

ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

Continue Reading

kerala

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ

“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”

Published

on

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.

പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.

കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending