Connect with us

News

ലോകമേ, തലതാഴ്ത്തുക

41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്.

Published

on

ലോകം കണ്ട ഏറ്റവും വലിയ നിഷ്ഠൂര വംശഹത്യകളിലൊന്നിന് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മാനവരാശി കാഴ്ചക്കാരായി കണ്ടുനില്‍ക്കെ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയും അന്താരാഷ്ട്ര സംവിധാനങ്ങളെ പുച്ഛിച്ചു തള്ളിയും പാവപ്പെട്ട ഫലസ്തിനികളെ ഇസ്രാഈല്‍ കൊന്നുകൊണ്ടിരിക്കുകയാണ്. 41,825 ഫലസ്തീനികളെയാണ് ഈ ഒരു വര്‍ഷത്തിനിടയില്‍ ഇസ്രാഈല്‍ കൊന്നുതള്ളിയിരിക്കുന്നത്. ഓക്സ്ഫാമിന്റെ കണക്കു പ്ര കാരം കൊല്ലപ്പെട്ടവരില്‍ 11,000ത്തിലേറെ പേര്‍ കുട്ടികളാണ്. ആറായിരത്തിലേറെ സ്ത്രീകളും കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ലോകത്ത് ഇത്രയേറെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് സ്മാള്‍ ആംസ് സര്‍വേ പറയുന്നു. പരിക്കേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ചികിത്സയും മരുന്നും കിട്ടാതെ ഇവര്‍ നരകിക്കുകയാണ്.

ഹമാസ് പ്രത്യാക്രമണത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ഈ കൊടുംക്രൂരത അവസാനിപ്പിക്കാന്‍ ഇസ്രാഈല്‍ മുന്നോട്ടുവെക്കുന്ന ഉപാധി ഒന്നു മാത്രമാണ്. മുഴുവന്‍ ഫലസ്തീനികളും ജന്മനാട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുത്ത് വിശാല ഇസ്രാഈല്‍ രൂപീകരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നതാണത്. നീതിക്കും നിയമത്തിനുമെല്ലാം പുല്ലുവില കല്‍പ്പിച്ച് ആധുനിക ലോകത്തിനുതന്നെ അപമാനം വിതച്ച് ഇസ്രാഈല്‍ നരനായാട്ട് തുടരുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കഴിയാതായിപ്പോയ അന്താരാഷ്ട്രസമൂഹം ഈ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ അനീതിയുടെയും കൊടുംക്രൂരതയുടെയും പക്ഷത്തുതന്നെയാണ് നിലകൊള്ളുന്നത്. യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളെപ്പോലും യുദ്ധപ്രഖ്യാപനത്തിനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്താന്‍ ഇസ്രാഈലിനു സാധിക്കുന്ന തരത്തിലേക്ക് മാറ്റപ്പെടുമ്പോള്‍ ഫലസ്തിനികള്‍ക്ക് എവിടുന്ന് നീതി ലഭിക്കുമെന്ന ചോദ്യംപോലും അപ്രസക്തമായിത്തീരുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രഹസനമായി മാറുകയും ഐക്യരാഷ്ട്രസഭ പശ്ചാത്യരാജ്യങ്ങളുടെ ചൊല്‍പ്പടിക്കു കീഴിലായിപ്പോവുകയും ചെയ്ത വര്‍ത്തമാനകാലത്ത് ഇസ്രാഈലിന് ആവേശം പകരുന്ന രീതിയിലേക്ക് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഏറ്റവും അനുകൂലമായ ഈ സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയില്‍ ഒന്നടങ്കം അശാന്തിയുടെ വിത്തു പാകാനുള്ള തിടുക്കപ്പെട്ടുള്ള ശ്രമത്തിലാണ് ജൂതരാഷ്ട്രം. ഗസ്സയിലും വെസ്റ്റുബാങ്കിലും കണ്ണില്‍ചോരയില്ലാത്ത ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ലബനാനിലേക്കും ഇറാനിലേക്കുമെല്ലാം ഇസ്രാഈല്‍ യുദ്ധമുഖംതിരിക്കുന്നത്. ഹിസ്ബുല്ലയെ ലക്ഷ്യംവെച്ച് ബെയ്റൂത്തില്‍ തീമഴ വര്‍ഷിക്കുമ്പോള്‍ ഇറാനെക്കൂടി യുദ്ധത്തിന്റെ ഭാഗമാക്കിമാറ്റുകയെന്ന നിഗൂഢ ലക്ഷ്യം അതിനു പിന്നിലുണ്ട്. ഹമാസ് നേതാവ് ഇസ്മാ ഈല്‍ ഹനിയയെ ഇറാനില്‍വെച്ചുതന്നെ വധിച്ചതിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.

പശ്ചിമേഷ്യയില്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എല്ലാ രാഷ്ട്രങ്ങളെയും അക്രമിച്ചുകീഴ്‌പ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇസ്രാഈല്‍ മുന്നോട്ടുപോകുമ്പോള്‍ അതിന്റെ അനന്തരഫലം പശ്ചിമേഷ്യയിലോ ഏഷ്യയിലോ ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരിക്കില്ല. ലോകമൊന്നടങ്കം ഇസ്രാഈലിന്റെ അവിവേകത്തിന്റെ കെടുതികള്‍ അനുഭവി ക്കേണ്ടിവരുമെന്ന കാര്യം നിസംശയമാണ്. പശ്ചാത്യ ശക്തികള്‍ക്കൊപ്പം ആഗോള മാധ്യമങ്ങളും നിര്‍ലജ്ജം ഇസ്രാ ഈലിന് പിന്തുണയുമായെത്തുമ്പോള്‍ നാം അധിവസിക്കുന്ന ഈ ലോകം എത്ര ആസുരമാണെന്ന് ഹൃദയം കല്ലായി പ്പോയിട്ടില്ലാത്ത ഓരോ മനുഷ്യനും ചിന്തിച്ചുപോവുകയാണ്. ഒരുവര്‍ഷം നീണ്ടുനിന്ന ഇസ്രാഈലിന്റെ കൊടുംക്രൂരതക്ക് കാരണം ഹമാസ് നടത്തിയിട്ടുള്ള പ്രത്യാക്രമണങ്ങളാണെന്ന് നിഷ്‌കളങ്കമായി വിലയിരുത്തുന്ന മാധ്യമങ്ങള്‍ പറഞ്ഞുവെക്കുന്നത് ഇസ്രാഈല്‍ ഫലസ്തീന്‍ പ്രശ്നങ്ങളുടെ തുടക്കം 2023ലാണെന്നാണ്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കിതല്ലിക്കൊല്ലുന്ന പിതൃശൂന്യ മാധ്യമപ്രവര്‍ത്തനത്തിന്റെ തല്‍സമയ ഉദാഹരണമായി ഫലസ്തീന്‍ മാറുകയാണെന്ന് ചുരുക്കം. ഫലസ്തീനൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെ നിലവിലത്തെ സമീപനം രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തുകയാണ്. അമേരിക്കയെപ്പൊലെ തന്നെ ഇസ്രാഈലിന്റെ ചങ്ങാതിയായി നിലകൊള്ളാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ത്യ അവരുടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാ യെന്നുമാത്രമല്ല, ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറുകയും ചെയ്തു. ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ ലോകമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ നമ്മുടെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കടക്കലാണ് മോദി ഭരണകൂടം കത്തിവെച്ചിരിക്കുന്നത്. ഏതായാലും ഫലസ്തീനികളുടെ കണ്ണിരൊപ്പാന്‍ വൈകുന്ന ഓരോ നിമിഷത്തിനും ലോകമനസാക്ഷി സമാധാനം പറയേണ്ടിവരുന്ന കാലം അതിവിദൂരമല്ലെന്നതിന് ആ ജനതയുടെ പോരാട്ട വീര്യംതന്നെയാണ് തെളിവ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

india

ആന്ധ്രയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു; ഏഴ് മാവോവാദികള്‍ കൂടി വധിച്ചു

മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

Published

on

വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.

ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.

കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്‍, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending