Connect with us

india

ചത്തീസ്ഗഢില്‍ ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ

ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു.

Published

on

ചത്തീസ്ഗഢില്‍ ഇനി മതം മാറുന്നത് ജാമ്യമില്ലാക്കുറ്റം. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റങ്ങള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുകയാണ് ചത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍. നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.

സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണത്തിന് ഒരുക്കം നടക്കുന്നത്.

മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കുന്നവരും ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നല്‍കേണ്ടതുണ്ട്. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണം.

മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ മതം മാറ്റം അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്ന വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും.

മാത്രവുമല്ല, പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍ പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവര്‍ക്കോ മതംമാറ്റത്തെ എതിര്‍ക്കാനും സാധിക്കും. ഇത്തരം ബന്ധുക്കള്‍ നല്‍കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. സെഷന്‍സ് കോടതികളിലാകും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക.

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

Published

on

79ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഒരു സ്വാശ്രയ രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കഴിവുകളില്‍ ആത്മവിശ്വാസമുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു.

മേക്ക്-ഇന്‍-ഇന്ത്യ സംരംഭം, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ തുടങ്ങിയ നമ്മുടെ ദേശീയ ഉദ്യമങ്ങള്‍ക്ക് സ്വദേശി എന്ന ആശയം പ്രചോദനമാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും നമുക്ക് തീരുമാനിക്കാം,’ മുര്‍മു തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

‘ഇന്ത്യ സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള പാതയിലാണ്, വളരെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്,” പ്രസിഡന്റ് മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

‘ഓഗസ്റ്റ് പതിനഞ്ച് നമ്മുടെ കൂട്ടായ ഓര്‍മ്മയില്‍ പതിഞ്ഞ ഒരു തീയതിയാണ്. കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍, ഇന്ത്യക്കാരുടെ തലമുറകള്‍ സ്വാതന്ത്ര്യ ദിനം സ്വപ്നം കണ്ടു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും വൃദ്ധരും ചെറുപ്പക്കാരും വൈദേശിക ഭരണത്തിന്റെ നുകം വലിച്ചെറിയാന്‍ കൊതിച്ചു. അവരുടെ പോരാട്ടം ശക്തമായ ശുഭാപ്തിവിശ്വാസത്താല്‍ അടയാളപ്പെടുത്തി. 78 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ത്യാഗങ്ങള്‍ സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണയ്ക്ക് ആദരാഞ്ജലികള്‍,’ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുര്‍മു കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

Published

on

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍(എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.

അതേസമയം കോടതിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

നേരത്തേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും എന്നാല്‍ തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം.

65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.

Continue Reading

india

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം; മരണം 40 ആയി

50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 220ല്‍ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

മരിച്ചവരില്‍ രണ്ട് പേര്‍ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

Continue Reading

Trending