Video Stories
സി.പി.എം-സി.പി.ഐ പോര് അവസാനിപ്പിക്കാനാകാതെ നേതൃത്വം
രാജേഷ് വെമ്പായം
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല വിഷയങ്ങളിലേക്കും മാറിയെങ്കിലും ഇപ്പോള്‍ വീണ്ടും തുടങ്ങിയയിടത്ത് വന്നുനില്ക്കുകയാണ്. ലോ അക്കാദമി സമരത്തോടെ തര്‍ക്കം പരസ്യവിഴുപ്പലക്കലിലേക്ക് വഴിമാറി.
കഴിഞ്ഞ ദിവസം വിവരാവകാശ നിയമത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.പി.ഐക്കെതിരെ നടത്തിയ പ്രസ്താവനയും അതിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നല്കിയ മറുപടിയും സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കി. നിയമസഭാ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്‍ പരസ്യമായി പോരടിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന് മറ്റ് ഘടകകക്ഷികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഇടതുമുന്നണി യോഗം ചേരുന്നുണ്ട്.
ഓരോ വിഷയം വരുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്യവിഴുപ്പലക്കല്‍ നടത്തുന്നതില്‍ ജനതാദള്‍, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാന്‍ ഇവര്‍ തയാറാകുന്നില്ല. വിലക്കയറ്റം, സ്വാശ്രയ കോളജ് പ്രശ്നങ്ങള്‍, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അസംതൃപ്തി, കെ.എസ്.ആര്.ടി.സി ജീവനക്കാരുടെയും സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം എന്നിവയെല്ലാം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ഒന്നിച്ചുനിന്ന് പരിഹാര നടപടികള്‍ കണ്ടെത്തേണ്ടതിന് പകരം പരസ്പരം വിഴുപ്പലക്കല്‍ നടത്തുന്നത് പ്രതിപക്ഷത്തിന്റെ കയ്യില്‍ വടി കൊടുക്കുന്നതിന് തുല്യമാണെന്നാണ് സ്വയംവിമര്‍ശനം.
പല വാദപ്രതിപാദങ്ങളും അനാവശ്യമായിരുന്നുവെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.
സി.പി.എമ്മും സി.പി.ഐയും മാത്രമല്ല, അവരുടെ വിദ്യാര്‍ത്ഥി- യുവജന സംഘടനകളും തൊഴിലാളി സംഘടനകളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. എസ്.എഫ്.ഐയും- എ.ഐ.എസ്.എഫും ബന്ധം അവസാനിപ്പിച്ചുകഴിഞ്ഞു. യൂണിവേഴ്സിറ്റി കോളജ് അടക്കം എസ്.എഫ്.ഐക്ക് ശക്തിയുള്ള പല കോളജുകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതി തുടക്കം മുതല്‍ എ.ഐ.എസ്.എഫിനുണ്ട്.
യൂണിവേഴ്സിറ്റി കോളജില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോയ തങ്ങളുടെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി എ.ഐ.എസ്.എഫ് നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ പക്ഷപാതപരമായ സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് ലോ അക്കാദമി സമരം ശക്തമായതും എ.ഐ.എസ്.എഫ് മറ്റു സംഘടനകള്‍ക്കൊപ്പം ശക്തമായി നിലകൊണ്ടതും. സി.പി.ഐ നേതൃത്വം സമരത്തിന് പിന്തുണ നല്കിയതും സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു.
സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയതായുള്ള പരാതിയില്‍ സി.പി.എം നേതാക്കളും ദേശാഭിമാനിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഒളിഞ്ഞും തെളിഞ്ഞും സി.പി.ഐയെ പരിഹസിക്കുകയാണ്. ഇതിനിടെ കയറ്റിറക്കുമേഖലയില്‍ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും തമ്മിലും പലയിടത്തും തര്‍ക്കം നിലനില്ക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അതിരപ്പിള്ളിയെ ചൊല്ലിയായിരുന്നു ആദ്യം ഭിന്നത ഉടലെടുത്തത്. പിന്നീട് വിവരാവകാശ നിയമത്തിന്റെ പേരില്‍ പലതവണ പിണറായി- കാനം വാക് പോരാട്ടം നടന്നു.
ഇതിനിടെ മന്ത്രിമാരായ എം.എം മണിയയും എ.കെ ബാലനും സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് പ്രശ്നം വഷളാക്കി. ഇതിനിടെയാണ് ലോ അക്കാദമി സമരത്തിലും കടുത്ത ഭിന്നതയുണ്ടായത്. സി.പി.ഐയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന് ഈ സമരത്തെ കോലീബി സഖ്യത്തിന്റെ ഉദയമായി വ്യാഖ്യാനിച്ചു. എന്നാല്‍, തങ്ങള്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ സമരവിജയത്തിന്റെ ക്രഡിറ്റ് ബി.ജെ.പി കൊണ്ടുപോകുമായിരുന്നെന്ന് സി.പി.ഐ തിരിച്ചടിച്ചു. മുന്നണി യോഗം ചേര്‍ന്ന് തല്ക്കാലികമായി വെടിനിര്‍ത്തലുണ്ടായാലും ഈ ഭിന്നത പ്രതിപക്ഷം ആയുധമാക്കുമെന്ന പേടി ഇടതു നേതാക്കള്‍ക്കുണ്ട്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala19 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala22 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

