columns
സി.പി.എം ചതിക്കുഴി ഒരുക്കുന്നു- റസാഖ് ആദൃശ്ശേരി
കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ‘മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോടു മതം ഉപദേശിക്കുന്നത് ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കാനാണ്. ചൂഷകന്മാര് എന്ന നിലയിലുള്ള അവരുടെ നിലനില്പിനെ ന്യായീകരിക്കാനുള്ള വില കുറഞ്ഞ ഒരു മാര്‍ഗമാണത്.

റസാഖ് ആദൃശ്ശേരി
മത വിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസമാകാമെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഒരറബിക്കഥയെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. വേടന്റെ വലയില്‍ കുടുങ്ങിയ പൂച്ചയോട് സഹതാപം തോന്നി വല കടിച്ചു മുറിച്ച് പൂച്ചയെ രക്ഷിക്കാനുറച്ച എലിയുടെ കഥ. എലിക്കുമുമ്പില് എത്ര വിനീതനാവാനും പൂച്ച തയ്യാറാണ്. എന്നാല്‍ പൂച്ചയുടെ രക്ഷപ്പെടല്‍ എലിയുടെ ജീവനുതന്നെ ഭീഷണിയാണെന്ന കാര്യം എലി മറന്നു പോവുന്നു.
മാര്‍ക്സിസവും മതവും കൈകോര്‍ത്തുനടക്കാന്‍ ഇപ്പോള്‍ സി.പി.എം നേതാക്കള്‍ ആഗ്രഹിക്കുന്നതും അതിനവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി മനസിലാക്കാന്‍ കഴിവുള്ളവരാണ് കേരളത്തിലെ മത വിശ്വാസികള്‍. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സൈദ്ധാന്തികാടിത്തറ പദാര്‍ത്ഥാതീതമായ വസ്തുതകളെ നിഷേധിക്കുന്ന വൈരുദ്ധ്യാതിഷ്ഠിത ഭൗതിക വാദവും മതങ്ങളുടേത് ഇന്ദ്രിയ ഗോചരമല്ലാത്ത അനേകം വസ്തുക്കളില്‍ അടിയുറച്ചു വിശ്വസിക്കണമെന്നു ഊന്നി പറയുന്ന പ്രമാണങ്ങളുമാണ്. അടിസ്ഥാനപരമായി തന്നെ ഇവ തമ്മില്‍ ധാരാളം വൈജാത്യങ്ങള്‍ നിലനില്‍ക്കെ, ഒരു യഥാര്‍ഥ മതവിശ്വാസിക്ക് കമ്യൂണിസത്തോട് രാജിയാവാന്‍ എങ്ങനെയാണ് സാധ്യമാകുക?
കമ്യൂണിസം മതത്തിനെതിരാണെന്നു അതിന്റെ ആചാര്യന്മാര് സംശയങ്ങള്‍ക്കിടയില്ലാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും മതത്തെ കുറിച്ചുള്ള ലേഖനങ്ങള്‍ ‘മതത്തെ പറ്റി’ (on religion) എന്ന തലക്കെട്ടില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്സിസം ഭൗതികവാദപരമാണെന്നും അതുകൊണ്ടുതന്നെ മതത്തിനെതിരെ പോരാടണമെന്നും അതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത കൃതിയില്‍ ലെനിന്റെ വീക്ഷണങ്ങള്‍ നോക്കൂ. ഒന്ന്: ‘മാര്‍ക്സിസ്റ്റ്, നിയമ പ്രകാരം ഒരു നാസ്തികനാണ്.’ (പേജ് 8) രണ്ട്: ‘ഇല്ലായ്മയും ഒറ്റപ്പെടുത്തലും മൂലവും അവര്‍ക്കുവേണ്ടിയുള്ള തുടര്‍ച്ചയായ അധ്വാനം മൂലവും അമിതഭാരം പേറുന്ന, ലോകത്തെവിടെയുമുള്ള ജനങ്ങളില്‍ മതമെന്നത് ഒരാത്മീയ മര്‍ദ്ദന രൂപമാണ്.’ (ആത്മീയ മര്‍ദ്ദന രൂപമായതിനാലാണതിനെ ‘കറുപ്പ്’ (അവീന്‍) എന്ന് മാര്‍ക്സ് വിശേഷിപ്പിച്ചത്). മൂന്ന്: ‘ഭരണകൂടത്തിന് മതം പരിഗണനാവിഷയമല്ല. മത സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരവുമായി ഒരു ബന്ധവും പാടില്ല.’ നാല്: ‘ഒരു പൗരന്റെ മത സംബന്ധമായ പരാമര്‍ഷം പോലും ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്, സംശയരഹിതമായും ഒഴിവാക്കേണ്ടതാണ്.’ അഞ്ച്: ‘അംഗീകൃത പള്ളികള്‍ക്ക് യാതൊരു സബ്സിഡിയും അനുവദിച്ചുകൂടാ.’ ആറ്: ‘മത പ്രസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും സ്റ്റേറ്റില്‍ നിന്നും സ്വതന്ത്രമായിരിക്കണം.’ ഏഴ്: ‘അധ്വാനിക്കുന്നവരോട് മതം ഇവിടെ കീഴ്വണക്കം ആവശ്യപ്പെടുന്നു; സമ്പന്നരോട് ദാനകര്‍മ്മം നടത്താനും നിര്‍ദ്ദേശിക്കുന്നു. ഇത് ചൂഷണത്തെ തരംതാണ രീതിയില്‍ ന്യായീകരിക്കലാണ്.’ എട്ട്: ‘മതം ജനങ്ങളെ സംബസിച്ച് കറുപ്പാണ്. മൂലധനത്തിന്റെ അടിമകള്‍ മനുഷ്യോചിതമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള അവരുടെ ആവശ്യത്തെയും സ്വന്തം മാനുഷിക പ്രതിരൂപത്തേയും മുക്കിത്താഴ്ത്തുന്ന അമിതമായ ആത്മീയ മദ്യലഹരിയാണ് മതം’.
മതം അവശജനതയെ ചൂഷണം ചെയ്യാനുള്ള സമ്പന്നന്റെ ആയുധമാണെന്നു ഏഴ്, എട്ട് വാക്യങ്ങള്‍ തുറന്നുകാട്ടുന്നു. എങ്കില്‍ മതം എതിര്ക്കപ്പെടാതിരിക്കുന്നത് എങ്ങനെയെന്നാണ് ഇതുവരെ മാര്‍ക്സിസ്റ്റുകള്‍ ചോദിച്ചിരുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികരും വളച്ചുകെട്ടലുകളൊന്നുമില്ലാതെ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇ.എം.എസ് എഴുതി. ‘മാര്‍ക്സിസം ഭൗതികവാദമാണ്. അത് വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. ഇത് തര്‍ക്കമറ്റ കാര്യമാണ്. നാം മതത്തോട് ഏറ്റുമുട്ടണം. എങ്ങനെ ഏറ്റുമുട്ടണമെന്നു നമുക്ക് അറിഞ്ഞിരിക്കണം. മതത്തിന്റെ സാമൂഹ്യ വേരുകള്‍ പിഴുതുകളയലാണ് ഈ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം.’ (ഇ.എം.എസ്; സാംസ്കാരിക വിപ്ലവം, മതം, മാര്‍ക്സിസം: പേജ് 59)
വി.എസ് അച്യുതാനന്ദന് എഴുതി. ‘ഏത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആധാരമാക്കുന്നത് വൈരുധ്യാതിഷ്ഠിത ഭൗതികതയാണ്. ഈശ്വരന് ഇല്ലാത്തത്കൊണ്ട് വ്യക്തികള്‍ക്ക് ഈശ്വര വിശ്വാസം ആവശ്യമില്ലെന്നാണ് ആ ദര്‍ശനത്തിന്റെ കണ്ടെത്തല്‍. അതിനുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അതിലെ അംഗങ്ങള്‍ മതവിശ്വാസികളാവരുത്.’ (ചിന്ത വാരിക, 2004 ജൂണ്‍)
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് എഴുതി. ‘മാര്‍ക്സിസം ഭൗതികവാദപരമായ തത്വചിന്തയാണ്. മതത്തെ സ്വകാര്യ കാര്യമായി ഭരണകൂടം പരിഗണിക്കണം. ഭരണകൂടവും മതവുമായി അതിര്‍വരമ്പുകള്‍ ഉണ്ടാകണം.’ (ജനുവരി 14, 2010. ദേശാഭിമാനി) കാരാട്ട് തുടരുന്നു: ‘മാര്‍ക്സിസ്റ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല.’
കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. ‘മറ്റുള്ളവരുടെ അധ്വാനത്തില്‍ ജീവിക്കുന്നവരോടു മതം ഉപദേശിക്കുന്നത് ഭൂമിയിലെ ജീവിതത്തില്‍ ദയാപൂര്‍ണമായ സംഭാവനകള്‍ നല്‍കാനാണ്. ചൂഷകന്മാര് എന്ന നിലയിലുള്ള അവരുടെ നിലനില്പിനെ ന്യായീകരിക്കാനുള്ള വില കുറഞ്ഞ ഒരു മാര്‍ഗമാണത്. സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വില കുറഞ്ഞ ഒരു ടിക്കറ്റ് ഇത്തരത്തില്‍ മതം അവര്‍ക്ക് സമ്മാനിക്കുന്നു.’ (മതത്തെ പറ്റി, 126, 127)
ഇത്രയും സ്പഷ്ടമായി ലെനിന്, ഇ.എം. എസ്, വി.എസ്, പ്രകാശ് കാരാട്ട് തുടങ്ങിയ ആചാര്യന്മാരൊക്കെ കമ്യൂണിസത്തിനു മതത്തോടുള്ള സമീപനം വിശദീകരിച്ചിട്ടുണ്ടെന്നിരിക്കെ ഞങ്ങള്‍ മതത്തിനെതിരല്ലെന്നും മതവിശ്വാസികള്‍ക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ അംഗങ്ങളാകാമെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം മാര്‍ക്സിസ്റ്റ് സമീപനമല്ലയെന്നു വ്യക്തം. കേരളത്തില്‍ എത്രയോ കാലമായി പാര്‍ട്ടി സംഘടിപ്പിക്കുന്ന പഠന ക്ലാസിലും പാര്‍ട്ടി ബുദ്ധിജീവികളുടെ എഴുത്തിലും മതനിരാസം അവര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരം ഉറപ്പിക്കുന്നതിനും താല്‍ക്കാലിക നേട്ടത്തിനും മതവിശ്വാസികളെ ഉപയോഗിക്കാമെന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണതെന്നു വ്യക്തമാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയുടെ ന്യായീകരണ തൊഴിലാളികള്‍ സജീവമായിട്ടുണ്ട്. മത മാര്‍ക്സിസ്റ്റ് മൈത്രിയുടെ വക്താക്കള്‍ പലപ്പോഴും ചൂണ്ടികാണിക്കാറുള്ള ഒരു കാര്യം, ക്രിസ്തുമതത്തിനകത്തെ അവാന്തരവിഭാഗമായ പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകള്‍ സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടുന്നവരാണെന്നും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു തത്വസംഹിതയാണ് മതമെങ്കിലും ചിലപ്പോഴൊക്കെ അത് അധികാര സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്ക് ഇന്ധനമായിത്തീരാറുമുണ്ട് എന്നാണ്. ഇത് തന്നെയാണ് മാര്‍ക്സിസത്തിന്റെ പ്രവര്‍ത്തനമേഖലയെന്നും അതുകൊണ്ട് മതവിശ്വാസിക്കും മാര്‍ക്സിസ്റ്റാവാം എന്നാണ് അവരുടെ വാദം. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്നു ലെനിന് പറഞ്ഞിട്ടുണ്ടെന്ന കോടിയേരി വാദവും ഈയടിസ്ഥാനത്തിലാണ്.
എന്നാല്‍ മത വിശ്വാസിക്ക് അവന്റെ മതം പ്രിയപ്പെട്ടതായി തീരുന്നത് അത് സമര പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്നതിനോ അനീതിക്കെതിരെ പൊരുതുന്നതിനോ ആയുധമാകുന്നത് കൊണ്ടല്ല. മറിച്ച് ആ മതം അവന്റെ സ്രഷ്ടാവില്‍ നിന്നുള്ള വെളിപാടായത്കൊണ്ടും തന്റെ സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ പറ്റിയ പരാശക്തിയെ കുറിച്ച് അത് സംസാരിക്കുന്നത് കൊണ്ടും മരണാനന്തരമോക്ഷത്തെകുറിച്ച് സുവിശേഷമറിയിക്കുന്നത് കൊണ്ടുമാണ്. മതത്തിന്റെ ഈ അടിസ്ഥാന മൂല്യങ്ങള്‍ അംഗീകരിക്കാന്‍ വൈരുദ്ധ്യാത്മികവാദത്തില് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് സാധിക്കുമോ? മതവും ദൈവവുമൊക്കെ മനുഷ്യന്റെ സൃഷ്ടികളാണെന്നു പറയുന്ന കമ്യൂണിസത്തെ അംഗീകരിക്കാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമോ?
മുസ്ലിംകളിലേക്ക് പാര്ട്ടിക്കിറങ്ങി ചെല്ലാന്‍ വര്‍ഷങ്ങളായി സി.പി.എം തന്ത്രങ്ങളാവിഷ്ക്കരിച്ചുവരുന്നു. മദ്രസാ കമ്മിറ്റിയിലും പള്ളി ഭരണത്തിലും കമ്യൂണിസ്റ്റുകാര്‍ വന്നാല്‍ കുഴപ്പമില്ല എന്ന മനോഗതി മുസ്ലിംകളില് വളര്ത്തിയെടുക്കുന്നിടത്തോളം കമ്യൂണിസ്റ്റ് ഇരച്ചുകയറല്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. വഖഫ് ബോര്‍ഡിലും ഹജ്ജ് കമ്മിറ്റിയിലും സ്ഥാനം നല്‍കാം, സ്കൂളുകള്‍ നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയാണ് മുസ്ലിം നേതൃത്വത്തെ പാര്‍ട്ടി പ്രീണിപ്പിക്കുന്നത്. ഈ ഓഫറുകള്‍ ഒരേ സമയം പലര്‍ക്കും നല്കിയിട്ടുണ്ടാവും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാമെന്നു ഒരു കൂട്ടര്‍ക്കും വിടില്ലെന്ന് മറ്റുള്ളവര്‍ക്കും ഉറപ്പ് കൊടുത്ത അതിസമര്‍ത്ഥനായ മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. മുസ്ലിം സമുദായത്തിനകത്ത് പരമാവധി ഭിന്നിപ്പ് വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് സി.പി.എമ്മിനുള്ളത്. ആടുകളെ തമ്മിലടിപ്പിച്ചു അതില്‍നിന്ന് ഉറ്റിവീഴുന്ന ചോര കുടിക്കുന്ന കുറുക്കന്റെ അതേ തന്ത്രം.
ഇടതുപക്ഷ എം.എല്‍.എയും മുന്‍ മന്ത്രിയുമായ കെ.ടി ജലീലിനെ പാര്‍ട്ടി എഴുന്നള്ളിക്കുന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. മുസ്ലിം സംഘടനകള്‍ക്കകത്തെ പ്രശ്നങ്ങള്‍ അറിയുന്ന ജലീല്‍ ഓരോ വേദിക്കനുസരിച്ച് വേഷമിടുന്നുണ്ട്. അതിനേക്കാള്‍ അപകടമാണ് ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ഇസ്ലാമിക ചരിത്രങ്ങളും പറഞ്ഞ് മാര്‍ക്സിസ്റ്റ് വേദികളില്‍ അദ്ദേഹം വാചാലനാവുന്നത്. മുമ്പ് ഈ ജോലി ഏറ്റെടുത്തിരുന്നത് ടി.കെ ഹംസയായിരുന്നു. അദ്ദേഹം വേദികളിലിപ്പോള് സജീവമല്ലെങ്കിലും ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പണി ഇപ്പോഴും തുടരുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala3 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala3 days ago
പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്
-
kerala3 days ago
ആ പയ്യന് ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി