X

വിവാദങ്ങള്‍ ഒഴിവാക്കണം; മാധ്യമങ്ങളുമായി ചർച്ചയ്ക്ക് തയാറെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യം മാത്രമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണെന്നും സര്‍ക്കാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ നിരന്തരം വിവാദങ്ങളുണ്ടാക്കുകയാണെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ചര്‍ച്ചകള്‍ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ല. മാധ്യമങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, കോടിയേരി പറഞ്ഞു.

ആര്‍എസ്എസ്-ബിജെപി സംഘം കേരളത്തെ കൊലക്കളമാക്കുന്നതായും കൊടിയേരി ആരോപിച്ചു. തൃശൂര്‍ സനൂപ് കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നും കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എങ്ങോട്ടാണ് കേരളം പോകുന്നത് എന്നാണ് ചിന്തിക്കേണ്ടത്. കേരളം കൊലക്കളമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്, തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടിഘടകങ്ങള്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

chandrika: