Video Stories

ആളനക്കമില്ലാതെ ഗൂത

By chandrika

April 06, 2018

‘പാലായനം ചെയ്തത് 1.75 ലക്ഷം പേര്‍ ‘

 

ദമസ്‌കസ്: സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷികളുടെയും വിമതരുടെയും ആക്രമണത്തില്‍ നിശബ്ദ നഗരമായി ഗൂത. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ലക്ഷങ്ങളാണ് നാട് വിട്ട് പാലായനം ചെയ്തത്. ഭരണകൂട വിമതരുടെ കേന്ദ്രമായിരുന്നു ഗൂത. ഭരണകൂട സൈന്യം തുടര്‍ച്ചയായി ആക്രമണം അഴിച്ചു വിട്ടതോടെ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പലായനം ചെയ്യുകയായിരുന്നു. 1.75 ലക്ഷം പേര്‍ നാട് വിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കിഴക്കന്‍ ഗൂതയില്‍ നിന്നുമാണ് ഇത്രയും പേര്‍ നാടുവിട്ടത്. വിമതരില്‍ നിന്ന് രക്ഷനേടാന്‍ ഗുതക്കാര്‍ക്ക് റഷ്യന്‍ സൈന്യം സുരക്ഷിത പാതയൊരുക്കിയതായി സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 649 ആയുധമേന്തിയവര്‍ അവരുടെ കുടുംബങ്ങളുമായാണ് നാട് വിട്ടത്. ജനങ്ങള്‍ക്ക് സുരക്ഷിത മേഖലയിലെത്താന്‍ 13 ബസുകളാണ് ഒരുക്കി നല്‍കിയത്. ഇതില്‍ ജനങ്ങളെ മറ്റൊരിടത്തേക്ക് എത്തിക്കുകയായിരുന്നു എന്നും റഷ്യന്‍ മന്ത്രാലയം വ്യക്തമാക്കി. അല്‍ ബാബ് നഗരത്തിന് സമീപത്ത് ഒട്ടേറെ പേര്‍ ക്യാമ്പു ചെയ്യുന്നുണ്ട്. താല്‍ക്കാലിക ക്യാമ്പുകളിലാണ് ഏറെയും പേര്‍ കഴിയുന്നത്. അല്‍ ബാബില്‍ 633 പേര്‍ എത്തിച്ചേര്‍ന്നു. ഇതില്‍ 180 സ്ത്രീകളും 233 കുട്ടികളുമാണ്.