Connect with us

More

സുല്‍ത്താന്‍

Published

on

എം.സി വടകര
കത്തിജ്ജ്വലിക്കുന്ന യുവത്വവും ഒളി മങ്ങാത്ത പ്രതിഭയും ഒത്തു ചേര്‍ന്നപ്പോഴാണ് ഇ അഹമ്മദ് എന്ന നേതാവ് പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ എത്തുന്നത്. അനുപമമായ കര്‍മ്മ ശേഷിയും കഠിനാധ്വാനവും അദ്ദേഹത്തെ ഉന്നത പദവികള്‍ വഹിക്കുന്നതിന് അനുയോജ്യനാക്കി മാറ്റി. കേരള രാഷ്ട്രീയത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയതിന് ശേഷം ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമായി അദ്ദേഹം മാറി. സംസ്ഥാന മന്ത്രിയെന്ന നിലയിലും കേന്ദ്ര മന്ത്രിയെന്ന നിലയിലും ഇ അഹമ്മദിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവുകളായി അദ്ദേഹം മുന്‍കൈയെടുത്ത് ആരംഭിച്ച സ്ഥാപനങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ പ്രതിഭയുടെ അനുഗ്രഹം വരദാനമായി ലഭിച്ച കുട്ടിയായിരുന്നു അഹമ്മദ്. കണ്ണൂര്‍ സിറ്റിയിലെ ദീനുല്‍ ഇസ്‌ലാം സഭാ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മികച്ച വിദ്യാര്‍ത്ഥിയെന്നതിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അഹമ്മദ് മിടുക്കു കാട്ടിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പഠനം ഇ അഹമ്മദ് എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്തു. ബ്രണ്ണന്‍ ബ്ലൂസ് എന്ന പേരില്‍ ഇ അഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ സംഘടന കോളജിന്റെ അവിഭാജ്യ ഘടകമായി മാറി. കോളജ് തെരഞ്ഞെടുപ്പില്‍ ബ്രണ്ണന്‍ ബ്ലൂസ് വിജയം നേടിയതോടെ ഇ അഹമ്മദും ശ്രദ്ധാ കേന്ദ്രമായി. പഠിക്കുന്ന കാലത്തു തന്നെ കോളജിന്റെ വികസനത്തിന് ഇ അഹമ്മദ് മുന്നിട്ടിറങ്ങിയിരുന്നു. ബ്രണ്ണന്‍ കോളജില്‍ ഉര്‍ദു ഡിപാര്‍ട്ട്‌മെന്റ് തുടങ്ങുന്നതിനും അതിന്റെ വികസനത്തിനും ഇ അഹമ്മദിന്റെ പങ്ക് നിസ്തുലമാണ്.

കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പ്രഭാഷണത്തിലും എഴുത്തിലും ഇ അഹമ്മദ് മികവ് കാണിച്ചു. ഇഖ്ബാല്‍ കവിതകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങള്‍ ഏറെ പ്രശംസ നേടി. ചന്ദ്രിക പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടെ ഇ അഹമ്മദിന്റെ ലേഖനങ്ങളും അക്കാലത്ത് വന്നു തുടങ്ങി. ബ്രണ്ണന്‍ കോളജിലെ പഠനത്തിന് ശേഷം നിയമ പഠനത്തിനായി ഏറണാകുളം ലോ കോളജില്‍ ഇ അഹമ്മദ് ചേര്‍ന്നു. ഇതിന് ശേഷം തിരുവനന്തപുരം ലോ കോളജിലേക്ക് മാറിയ അഹമ്മദ് അനന്തപുരിയിലേക്ക് ജീവിതം പറിച്ചു നട്ടു. സീതി സാഹിബ് ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ബന്ധം അഹമ്മദ് കൂടുതല്‍ ഊഷ്മളമാക്കുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. തിരുവനന്തപുരത്തെ സ്പീക്കേഴ്‌സ് ബംഗ്ലാവില്‍ വെച്ച് സീതി സാഹിബ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ അഹമ്മദ് അവിടേക്ക് ഓടിയെത്തിയത് പരീക്ഷാ ഹാളില്‍ നിന്നാണ്. വിവരമറിഞ്ഞ ആഘാതത്തില്‍ കയ്യിലുള്ള പുസ്തകം വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹം സീതി സാഹിബിന്റെ ബംഗ്ലാവിലേക്ക് ഓടിച്ചെന്നത്.

കണ്ണൂര്‍ സിറ്റി എം.എസ്.എഫിന്റെ ഭാരവാഹിയായാണ് ഇ അഹമ്മദ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ചത്. പിന്നീട് പടിപടിയായി ഉയര്‍ന്ന് 1952 ആയപ്പോഴേക്കും മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ ജോയന്റ് സെക്രട്ടറി പദവിയിലെത്തി. വടകരയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് പി.എം അബൂബക്കര്‍ പ്രസിഡണ്ടും കെ ഹംസത്ത് ജനറല്‍ സെക്രട്ടറിയുമായി കമ്മിറ്റി നിലവില്‍ വന്നത്. മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വേരുകളുള്ള പൊന്നാനി, പരപ്പനങ്ങാടി, വടകര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പാഞ്ഞെത്തി ഇ അഹമ്മദ് സംഘടനാ പ്രവര്‍ത്തനം നടത്തുകയുണ്ടായി.

1958 ഏപ്രില്‍ 26,27 തിയ്യതികളില്‍ ആലപ്പുഴയില്‍ നടന്ന മുസ്‌ലിംലീഗ് സമ്മേളനം മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. സമ്മേളനത്തിന്റെ ഒരു സെഷന്‍ എം.എസ്.എഫ് സെഷനാക്കി മാറ്റുന്നത് വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ പേരെടുത്ത ഇ അഹമ്മദിന്റെ ശ്രമ ഫലമായാണ്. സമ്മേളനത്തിന് ശേഷം ഇ അഹമ്മദ് സംസ്ഥാന എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു, കെ.എം കുഞ്ഞിമായന്‍ ആയിരുന്നു പ്രസിഡണ്ട്. കെ അബു ട്രഷററും.
നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇ അഹമ്മദിന്റേത്. കണ്ണൂര്‍ നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ എന്ന പ്രത്യേകതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഈ സമയത്ത് തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാവാകാനുള്ള മികവ് ഇ അഹമ്മദ് പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പ്രഭാഷകന്‍, പരിഭാഷകന്‍ എന്നതിന് പുറമെ എഴുത്തുകാരന്‍ എന്ന നിലയിലും ഇ അഹമ്മദ് മികവു കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇ അഹമ്മദിനെ അങ്കം വെട്ടാന്‍ പാര്‍ട്ടി നിയോഗിച്ചത് 1967 ലാണ്. സപ്തകക്ഷി മുന്നണിയുടെ ഭാഗമായാണ് മുസ്‌ലിംലീഗ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി സി.എച്ചും ഭരണപക്ഷത്തിന്റെ ശക്തമായ ജിഹ്വയായി ഇ. അഹമ്മദും നിയമസഭയില്‍ തിളങ്ങി. . അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 1977 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നാണ് ഇ. അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രഭാഷണങ്ങള്‍ ഇ അഹമ്മദ് നടത്തുകയുണ്ടായി. ഇന്ദിരാഗാന്ധി ചില സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചു വിട്ടപ്പോള്‍ അവയെ പിരിച്ചു വിടേണ്ടതു തന്നെയാണെന്ന് സ്ഥാപിച്ച് ഇ അഹമ്മദ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ. അഹമ്മദിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വ്യവസായ മേഖലക്ക് ഊര്‍ജ്ജം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. കെല്‍ട്രോണ്‍, മലബാര്‍ സിമന്റ്‌സ് തുടങ്ങിയ സംരങ്ങള്‍ക്ക് തുടക്കമിടുന്നത് ഇ അഹമ്മദ് കേരള വ്യവസായ മന്ത്രിയായ കാലയളവിലാണ്. നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകരുന്ന നിലപാടുകള്‍ നയമായി സ്വീകരിക്കാന്‍ അക്കാലങ്ങളില്‍ വ്യവസായ വകുപ്പ് തയ്യാറായി എന്നത് എടുത്തു പറയേണ്ടതാണ്.
കേരള രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്നു വന്ന്, പൂര്‍ണ്ണാര്‍ത്ഥത്തില്‍ ദേശീയ നേതാവിന്റെ ഗുണഗണങ്ങള്‍ ആര്‍ജ്ജിച്ച വ്യക്തിത്വമായിരുന്നു ഇ അഹമ്മദിന്റേത്. 1991 ലാണ് ഇ അഹമ്മദ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മഞ്ചേരി മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തിന് ഇദ്ദേഹം ലോക്‌സഭയിലെത്തുകയുണ്ടായി. ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള അവഗാഹം ലോക്‌സഭാ പ്രസംഗങ്ങളില്‍ ഇ അഹമ്മദിന് മുതല്‍കൂട്ടായി. കേരളത്തിന്റെ പുരോഗതിക്ക് ആവശ്യമായ നിരവധി വിഷയങ്ങളില്‍ ഇ അഹമ്മദ് എം.പിയെന്ന നിലയില്‍ ഇടപെടലുകള്‍ നടത്തി.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ അഹമ്മദ് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുകള്‍ക്കുള്ള സാക്ഷ്യമാണ്. പ്രവാസികള്‍ക്ക് വോട്ടവകാശം എന്നത് വലിയ ചര്‍ച്ചയാകാത്ത കാലത്താണ് ഇ അഹമ്മദ് ഈ വിഷയത്തെ ആസ്പദമാക്കി ബില്‍ അവതരിപ്പിച്ചതെന്നോര്‍ക്കണം. 1996 ലും 99 ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇ അഹമ്മദ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടങ്ങളിലൊക്കെ പ്രവാസി ഇന്ത്യക്കാര്‍ക്കും കേരളീയര്‍ക്കും വേണ്ടി ആ ശബ്ദം ലോക്‌സഭയില്‍ തുടര്‍ച്ചയായി മുഴങ്ങിക്കേട്ടു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ പരാജയം നേരിട്ടപ്പോള്‍ കാറ്റിലും കോളിലും ഇളകാതെ വിജയരഥമോടിച്ച ഒരൊറ്റ പ്രതിനിധി മാത്രമെ മുന്നണിക്കുണ്ടായിരുന്നുള്ളൂ. അത് ഇ അഹമ്മദായിരുന്നു. 20 സീറ്റില്‍ 19 ലും എല്‍.ഡി.എഫ് വിജയം നേടിയപ്പോള്‍ പൊന്നാനി മണ്ഡലത്തില്‍ ഇ അഹമ്മദ് നേടിയ വിജയം നിരാശയിലാണ്ട കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി. തുടര്‍ന്ന് യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ ഇ അഹമ്മദ് തിളങ്ങി. വിദേശ രാജ്യങ്ങളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് സാഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായി. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് വേണ്ടി നിരവധി തവണ അദ്ദേഹം നയതന്ത്ര ഇടപെടുകള്‍ നടത്തുകയുണ്ടായി. രണ്ടാം യു.പി.എ ഗവണ്‍മെന്റിലും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു ഇ അഹമ്മദിന്റേത്. റെയില്‍വേ, മാനവ വിഭവശേഷി എന്നീ വകുപ്പുകളുടെ സഹ മന്ത്രിയായ അഹമ്മദ് കേരളത്തിന് വേണ്ടി ഉറച്ച ശബ്ദമുയര്‍ത്തി. മുസ്‌ലിംലീഗിന്റെ ദേശീയ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തുടങ്ങിയ സ്ഥാനങ്ങള്‍ പല കാലയളവിലായി ഇ അഹമ്മദ് വഹിക്കുകയുണ്ടായി. സംഘടനാ മികവിനു പുറമെ വാക് ചാതുര്യവും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരാവാദിത്തങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് തുണയായി.

india

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധത: പികെ കുഞ്ഞാലിക്കുട്ടി

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്

Published

on

മഹുവ മൊയ്ത്രയേ പുറത്താക്കിയത് കടുത്ത ജനാധിപത്യ വിരുദ്ധതയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഏത് വിധേനയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരോപണ വിധേയക്ക് തന്റെ ഭാഗം പറയാനുള്ള അവകാശം പോലും അനുവദിക്കാത്തത് എത്ര കാടത്തമാണ്.

നേരത്തെ രാഹുല്‍ ഗാന്ധിയെയും ഈ രീതിയില്‍ തന്നെയാണ് പുറത്തിരുത്തിയത്. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. മഹുവ മൊയ്ത്രക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Continue Reading

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ 24ന്. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

GULF

‘മമ്പുറം ഫസൽ തങ്ങൾ’ പുസ്തക പ്രകാശനം ഇന്ന്

ഡോ.ഹുസൈൻ രണ്ടത്താണി ദമ്മാമിലെത്തി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച
‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ഇന്ന് ദമ്മാമിൽ നടക്കും. പ്രമുഖ ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണിയാണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്.

അദ്ദേഹം ദമ്മാമിൽ എത്തിച്ചേർന്നതായി സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.ഗ്രന്ഥകാരൻ പി. എ. എം ഹാരിസ്, സംഘാടക സമിതി നേതാക്കളായ മാലിക് മഖ് ബൂൽ,നജീം ബശീർ,നാച്ചു അണ്ടോണ എന്നിവർ ചേർന്ന് ഡോ. ഹുസൈൻ രണ്ടത്താണിയെ കിംഗ് ഫഹദ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്ന് (വെള്ളി )രാത്രി 8 മണിക്ക് ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ആണ് സംഘാടകർ.

18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചുള്ളതാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം.ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി,ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി,ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടി യായ മമ്പുറം ഫസൽ തങ്ങൾ.

കോഴിക്കോട് വചനം ബുക്‌സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Continue Reading

Trending