Connect with us

Video Stories

നിലവിളി കേള്‍ക്കാത്ത ഭരണകൂടം എന്തിന്?

Published

on

ലോകത്തെവിടെയും മനുഷ്യനും മറ്റ് ജീവജാലങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രകൃതി ദുരന്തങ്ങള്‍. ശാസ്ത്രലോകം സദാ കണ്ണുതുറന്നിരിക്കുമ്പോഴും നമ്മുടെ ജീവനും സ്വത്തിനും സ്വപ്‌നങ്ങള്‍ക്കും മീതെ ഏതുനിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. അത് ചുഴലിക്കാറ്റായോ, പെരുമഴയായോ, കടല്‍ക്ഷോഭമായോ, ഉരുള്‍പൊട്ടലായോ ഒക്കെ പ്രതിഫലിച്ചേക്കാം. ആര്‍ക്കുമത് തടയാനാവില്ല, എന്നാല്‍ അവസരോചിതമായ ഇടപെടലിലൂടെ അത് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ തീവ്രത കുറക്കാനാകും.
കരുതിയിരിക്കുക എന്ന് നിസാരവല്‍ക്കരിക്കുന്നതിനപ്പുറം ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്ന ജനതക്ക് കരുത്തേകാനും ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനും ഭരണകൂടങ്ങള്‍ക്ക് കഴിയണം. കടല്‍ കരയിലേക്ക് ആഞ്ഞടിക്കുമെന്നും ‘ഓഖി’ ചുഴലിക്കാറ്റ് കേരളതീരത്തെ വിഴുങ്ങാന്‍ പോകുകയാണെന്നും കേന്ദ്ര കലാവസ്ഥാ നീരീക്ഷണകേന്ദ്രവും സമുദ്ര വിജ്ഞാന കേന്ദ്രവും സംസ്ഥാനത്തെ അറിയിച്ചത് 29-ാം തിയതിയാണ്. കേരള സര്‍ക്കാരിന് ഈ മഹാദുരന്തത്തെ കുറിച്ച് തീരദേശ വാസികള്‍ക്ക്, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായില്ല. ദുരന്തനിവാരണ സേനയെ സജ്ജമാക്കാനും കഴിഞ്ഞില്ല. അസാധാരണമായ കാലാവസ്ഥാ മാറ്റം കേരളത്തെ യഥാസമയം അറിയിച്ചെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് 30-ാം തിയതി ഉച്ചക്ക് 12 മണിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നാണ്. അപ്പോഴേക്കും കേരളത്തിലെ വിവിധ തീരങ്ങള്‍ കണ്ണീരിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായത്.
ഇത്തരം ഘട്ടങ്ങളില്‍ മലയാളിയുടെ പൊതു മാനസികാവസ്ഥ പഴിചാരലിന്റേതല്ല. പകരം, അടിയന്തര സാഹചര്യത്തെ തരണം ചെയ്യാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. കേരളത്തിലുണ്ടായിട്ടുള്ള എല്ലാ വലിയ ദുരന്തരങ്ങളിലും അപകടങ്ങളിലുമൊക്കെ ഒരുമിച്ചുനിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ ആരും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തിയില്ല. എന്നാല്‍ ഓഖി ആക്രമണമുണ്ടായി നാലുദിവസം പിന്നിടുമ്പോഴും കേരളത്തിലെ തീരങ്ങളില്‍നിന്ന് എത്രപേര്‍ കടലില്‍ പോയെന്നോ, അവരില്‍ എത്രപേര്‍ തിരിച്ചെത്തിയെന്നോ, ഇനി എത്രപേരെ കണ്ടെത്താനുണ്ടെന്നോ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല എന്നത് വിചിത്രമാണ്. മഹാരാഷ്ട്ര തീരത്ത് അടുത്ത 66 ബോട്ടുകളിലെ 900 തൊഴിലാളികളെ കുറിച്ച് കേരള സര്‍ക്കാര്‍ അറിഞ്ഞത് ശനിയാഴ്ച രാത്രിയാണ്. ഇപ്പോഴും കടലില്‍ ജീവനോടെയോ മരിച്ചനിലയിലോ ഉള്ളവരുടെ എണ്ണം സര്‍ക്കാരിന്റെ പക്കലില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ ഇപ്പോഴും ഉറ്റവരുടെയും ഉടയവരുടെയും തിരിച്ചുവരവിനായി കണ്ണീരോടെ കടലിലേക്ക് നോക്കിയിരിക്കുകയാണ് നിരവധി കുടംബങ്ങള്‍.
ഒരു ജനത മുഴുവന്‍ അലമുറയിട്ട് കരയുന്ന തീരദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലും ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നിന്ന് കേവലം ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് ഏറ്റവുമധികം പേരെ കാണാതായ വലിയതുറ, പൂന്തുറ, ശംഖുമുഖം തീരങ്ങള്‍. ദുരന്ത ഭൂമിയായ വിഴിഞ്ഞത്തേക്ക് പോകാന്‍ മുഖ്യമന്ത്രി തയാറായതാകട്ടെ നാലാം ദിവസമായ ഇന്നലെയായിരുന്നു. അതും കനത്ത സുരക്ഷയില്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീരദേശത്ത് എത്തിയതിന് പിന്നാലെ മറ്റ് കേന്ദ്രമന്ത്രിമാരും തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ഒഴിവാക്കാന്‍ പിണറായി വിഴിഞ്ഞം തീരം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞാണ് തീരദേശവാസികള്‍ പ്രതിഷേധം അറിയിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ആദ്യദിവസം തന്നെ ആശ്വാസ വാക്കുകളുമായെത്തിയിരുന്നു.
ദുരന്തം തീവ്രമായ ഘട്ടത്തിലാണ് നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് സംവിധാനങ്ങള്‍ രംഗത്തിറങ്ങിയത്. എന്നാല്‍ തീരദേശവാസികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇവര്‍ക്കായില്ല. കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും കടലിലും കടലിന്റെ ആകാശത്തും ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തുമ്പോഴും കാത്തിരിക്കുന്നവരുടെ പ്രതീക്ഷക്ക് ഒട്ടും ആശ്വാസമായില്ല. നേവിയും കോസ്റ്റ്ഗാര്‍ഡും എയര്‍ഫോഴ്‌സും നടത്തുന്ന രക്ഷാപ്രവര്‍ത്തനം പൂര്‍ണമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് രക്ഷാപ്രവര്‍ത്തനം പെരുവഴിയിലാക്കിയത്. ഒടുവില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം തുറന്നടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കടലിലേക്ക് പോയിരിക്കുകയാണ്. തിരുവനന്തപുരത്ത് പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്ത് നിന്നും നാല്‍പതോളം വള്ളങ്ങളിലായാണ് കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കടലിലേക്ക് പുറപ്പെട്ടിട്ടുളളത്. ഭക്ഷണം, വെള്ളം, വയര്‍ലെസ് തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കേരളം ഇത്തരമൊരു അസാധാരണ സാഹചര്യത്തെ നേരിടുമ്പോള്‍ ഇവിടെയൊരു ദുരന്തനിവാരണ സേനയുണ്ടെന്ന് നാം അറിയണം. ജീവിതത്തിനും മരണത്തിനുമിടയില്‍ നിലയില്ലാ കയത്തില്‍ പെട്ടവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഈ ദുരന്തനിവാരണസേന വന്‍ പരാജയമെന്ന് തെളിഞ്ഞു. എന്തിനാണ് നാം ഇവരെ തീറ്റിപ്പോറ്റുന്നത്? ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനാകാത്തതിന് കാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.
കേന്ദ്രസര്‍ക്കാരിന്റെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അധ്യക്ഷന്‍. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിര്‍ദേശം ചെയ്യണം. സമിതിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധ്യക്ഷനും വേണം. ഇദ്ദേഹമാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. നിയമത്തിലൊരിടത്തും മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കണം അംഗങ്ങള്‍ എന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ദൈനംദിന ഭരണത്തിരക്കുകളില്‍ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളും. ഇപ്പോഴും സുനാമിയുടെ ദുരിതം പേറുന്ന സമൂഹമാണ് തീരദേശത്തുള്ളത്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവരുടെ വിശ്വാസങ്ങളിലും പ്രതീക്ഷകളിലുമെല്ലാം കടല്‍ മാത്രമാണ്. അത്തരമൊരു ജനതയുടെ ജീവനെങ്കിലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് എന്തു പുരോഗതിയാണ് കേരളത്തിന് സമ്മാനിക്കാനാവുക?. കടല്‍ ജീവിതങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ഈ അരക്ഷിതാവസ്ഥക്ക് എന്നാണ് പരിഹാരമുണ്ടാവുക?.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending