Connect with us

Video Stories

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതി ഉറപ്പാക്കണം

Published

on

കൊച്ചി മഹാനഗരത്തിന് ഏതാനും കിലോമീറ്റര്‍ മാത്രമകലെ 2017 ഫെബ്രുവരി 17ന് രാത്രി പ്രമുഖയായ തെന്നിന്ത്യന്‍ യുവ അഭിനേത്രിയെ ഏതാനും വാടക ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മലയാളത്തിന്റെ ജനപ്രിയനടനും നിര്‍മാതാവും തിയേറ്ററുടമയും വിതരണക്കാരനും ഹോട്ടലുടമയുമൊക്കെയായ ദിലീപ് റിമാന്‍ഡില്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകത്തിനപ്പുറത്ത് കേരളീയര്‍ക്കാകെ ഞെട്ടലിനും ആശ്വാസത്തിനുമൊപ്പം വലിയ മാനഹാനിക്കും ഇടവരുത്തിയിരിക്കുകയാണ്. ഇതിനകംതന്നെ മുഖ്യപ്രതി സുനില്‍ കുമാറിനും മറ്റു ഏഴു പേര്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് രേഖപ്പെടുത്തുകയും ചെയ്തതാണ്. എന്നാലിപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഐ.പി.സി 120 ബി പ്രകാരം ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാര്‍ത്തിയാണ്. കൂട്ടബലാല്‍സംഗക്കുറ്റവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. സംഭവത്തിന് നാലു മാസവും 23 ദിവസവും പിന്നിട്ട ശേഷമാണ് ഈ അറസ്റ്റിന് പൊലീസ് തയ്യാറായത് എന്നത് തേഞ്ഞുമാഞ്ഞുപോകുമായിരുന്ന ഒരു സുപ്രധാന കേസിലെ പ്രധാന വഴിത്തിരിവാണെന്ന കാര്യത്തില്‍ സംശയമില്ല. സംവിധായകന്‍ ലാലും കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസുമാണ് കേസില്‍ സംഭവ ദിവസം നിര്‍ണായക ചുവടുവെച്ചത്. ഇതിലേക്ക് വഴിതിരിച്ച അന്വേഷണോദ്യോഗസ്ഥര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.
സംഭവത്തിനുശേഷം പ്രതികളെ പിടികൂടുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്ത ഘട്ടത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കേസില്‍ ഗൂഢാലോചനയില്ലെന്ന പ്രസ്താവനയുമായി പരസ്യമായി രംഗത്തുവന്നത്. ‘പ്രധാനപ്രതിയുടെ ഭാവനയില്‍ നടത്തിയ നടപടിയാണെന്ന’- തീര്‍ത്തും അപക്വമായ പ്രസ്താവമായിരുന്നു ഉത്തരവാദിത്തപ്പെട്ട ഈ ഭരണത്തലവന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, സിനിമാനടീനടന്മാരുടെ സംഘടനയുടെ തലപ്പത്തുള്ള സി.പി.എമ്മുകാരും അനുഭാവികളുമായ ചാലക്കുടി ലോക് സഭാംഗം ഇന്നസെന്റ്, ഇടതുഎം.എല്‍.എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരൊക്കെ പ്രതിയെന്ന് സംശയിക്കുന്ന ദിലീപിനെ അമ്മയുടെ യോഗത്തിലും വാര്‍ത്താസമ്മേളനത്തിലും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുകേഷിന്റെ ഡ്രൈവറായിരുന്നു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്നതും കേസിലെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. എന്നാല്‍ ഈ ദു:സ്വാധീനങ്ങളെയെല്ലാം അതിജീവിച്ച് തന്റെ വാഗ്ദത്ത പ്രതിഫലം കിട്ടാത്തതിന് പ്രതി സുനി കാക്കനാട് ജയിലില്‍വെച്ച് ദിലീപുമായി ജൂണില്‍ നടത്തിയ ഫോണ്‍ വിളിയും കത്തെഴുത്തും അതിന് മറുപടിയായി ദിലീപ് നല്‍കിയ ബ്ലാക്‌മെയിലിങ് പരാതിയുമാണ് വാസ്തവത്തില്‍ കേസിനെ ഇന്നത്തെ വഴിത്തിരിവിലെത്തിച്ചതെന്ന് സംഭവഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന ആര്‍ക്കും മനസ്സിലാകും. ഈ പശ്ചാത്തലത്തില്‍ നടി മഞ്ജുവാര്യരുടെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട സിനിമയിലെ വനിതാകൂട്ടായ്മയുടെ ജാഗ്രതയും സമ്മര്‍ദവുമാണ് കേസിനെ ഇന്നത്തെ നിലയിലേക്ക് തിരിച്ചുവിട്ടത്.
താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായ ദിലീപിനെ അറസ്റ്റു ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കുന്നതില്‍ സിനിമാമേഖലയിലെ തന്നെ പലരുടെയും മൊഴികള്‍ പൊലീസിന് സഹായകമായിരുന്നുവെന്ന് അറിഞ്ഞിട്ടും സിദ്ദീഖ്, സലീംകുമാര്‍, ദേവന്‍, സംവിധായകന്‍ സജി നന്ത്യാട്ട് തുടങ്ങിയവരും അദ്ദേഹത്തെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പര്‍താരങ്ങള്‍ അര്‍ഥഗര്‍ഭമായ മൗനംപാലിക്കുകയും ചെയ്തു. അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും ഫെഫ്കയില്‍ നിന്നുമൊക്കെ ദിലീപിനെ പുറത്താക്കിയത് പുതിയ സാഹചര്യത്തില്‍ ആശ്വാസകരമാണെങ്കിലും ഇനിയുള്ള അന്വേഷണങ്ങളും തെളിവുശേഖരണവും കോടതി വ്യവഹാരങ്ങളുമൊക്കെയാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. താന്‍ നിരപരാധിയാണെന്നും തന്നെ ക്രൂശിക്കുകയാണെന്നുമൊക്കെയുള്ള ദിലീപിന്റെ പരസ്യമൊഴികള്‍ കേസിന്റെ ഭാവി എങ്ങോട്ടായിരിക്കുമെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
മിമിക്രി കലയിലൂടെ അഭിനയ രംഗത്തെത്തിയ ദിലീപിന് മലയാളത്തിലെ മികച്ച നടിയെത്തന്നെ ഭാര്യയാക്കാനായത് ഏവരുടെയും പ്രശംസക്ക് പാത്രമായിരുന്നെങ്കിലും ആറു വര്‍ഷത്തെ ഇവരുടെ ദാമ്പത്യ ജീവിതം തകര്‍ന്നതിന് കാരണക്കാരിയെന്നു പറയുന്ന നടിയോടുണ്ടായ വൈരാഗ്യമാണ് അവരെ ഇത്തരമൊരു ഹീനകൃത്യത്തിലൂടെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇത് ശരിയെങ്കില്‍ നാലുമാസം മുമ്പ് അറസ്റ്റിലാകേണ്ടിയിരുന്ന ദിലീപിനെതിരെ കോടതിയില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കി ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചിലരെങ്കിലും ഉയര്‍ത്തുന്ന ശങ്ക അസ്ഥാനത്തല്ല. കോടികളുടെ ബിസിനസും ഭരണ കക്ഷിയിലെ ബന്ധങ്ങളും സ്വാധീനങ്ങളും പ്രതി ഉപയോഗിച്ചുകൂടെന്നില്ല. ഇതുവരെയുള്ള സര്‍ക്കാര്‍, ഭരണകക്ഷിയുടെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഈ സംശയം ബലപ്പെടുത്തുന്നുമുണ്ട്. ഇടതുപക്ഷത്തിന് പ്രിയപ്പെട്ട അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി വാദിക്കാനെത്തിയിരിക്കുന്നത് എന്നതും വലിയ സൂചനകള്‍ നല്‍കുന്നുണ്ട്. പ്രതി സുനിക്കാകട്ടെ ഹാജരാകുന്നത് സൗമ്യവധക്കേസിലെ വിവാദ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ ആളൂരും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാനസികമായ ബലമാണ് മറ്റൊരു പ്രധാനപ്രശ്‌നം. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കേസുകളിലെ വിചാരണ നടപടികള്‍ അവരുടെ പേടിസ്വപ്‌നമാണ്.
വിദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അഭിനയശേഷിക്കുപരി ശരീര സൗന്ദര്യവും ഗ്ലാമറുമാണ് സിനിമ എന്ന ജനപ്രിയ മാധ്യമത്തില്‍ ഇന്നും പ്രധാന മാനദണ്ഡം. മലയാള സിനിമയുടെ തൊണ്ണൂറ് വര്‍ഷത്തെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും ലൈംഗിക ചൂഷണങ്ങളും പ്രതികാര പ്രവൃത്തികളും ഇന്ത്യന്‍ സിനിമാരംഗത്താകെ നിലവിലുള്ളതാണെന്നത് പരസ്യമായ രഹസ്യമാണ്. നടികളെ സ്വകാര്യമായി വിസ്തരിക്കുന്ന ‘കാസ്റ്റിങ്കൗച്ച്’ സംവിധാനമാണ് ഇതിലൊന്ന്. ഗുണ്ടകളും മയക്കുമരുന്നിടപാടുകാരും പിടിച്ചുപറിക്കാരുംവരെ ഈ മേഖലയിലുണ്ടെന്ന് വ്യക്തമായിട്ടും ഈ രംഗത്തെ പ്രമുഖരുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ചെറുവിരലനങ്ങാതിരുന്നത് എന്തുകൊണ്ട് ? പാര്‍വതിയെപോലുള്ള നടികള്‍ പറഞ്ഞത് മാത്രമായിരുന്നു ഏക അപവാദം. ഇരയ്ക്ക് നീതി ഉറപ്പുവരുത്തണമെങ്കില്‍ സ്ത്രീകളുടെയും പൊതുസമൂഹത്തിന്റെയാകെയും നിതാന്ത ജാഗ്രതയാണ് സ്ത്രീ പീഡകര്‍ക്കെതിരെ ഇനി ഉണ്ടാവേണ്ടത്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending