Connect with us

Video Stories

കുറ്റവാളികള്‍ക്ക് മാലയിടുന്ന കേന്ദ്ര മന്ത്രിമാര്‍

Published

on

വര്‍ഗീയ കൊലക്കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് അഭിനന്ദിക്കുന്ന സംഭവം അത്യപൂര്‍വവും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. ബീഹാറിലെ നവാഡ ജയിലിലാണ് പ്രതികളെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ബീഹാറില്‍ നടന്ന വര്‍ഗീയാക്രമണത്തില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ എടുത്ത കേസിലാണ് അവരുടെ സഖ്യക്ഷിയായ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി തന്നെ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുകയാണ് നിതീഷ് സര്‍ക്കാര്‍ എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്‌സിങ് തുറന്നടിക്കുകയുണ്ടായി. പ്രതികളിലൊരാളുടെ വീട് സന്ദര്‍ശിക്കാനും മന്ത്രി മറന്നില്ല. നവാഡയില്‍ സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ഇടപെട്ടവരാണ് പ്രതികളെന്നാണ് ഗിരിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരോട് ന്യായീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷ പരിപാടികള്‍ക്കിടയിലായിരുന്നു മുസ്‌ലിം സമുദായാംഗങ്ങള്‍ക്കെതിരെ പ്രതികള്‍ ആക്രമണം സംഘടിപ്പിച്ചത്. 2017 ജൂലൈ മൂന്നിനും നാലിനുമായാണ് വി.എച്ച്.പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തന്നെ ഝാര്‍ഖണ്ടില്‍ മുസ്‌ലിം യുവാവിനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജയന്ത്‌സിങിന്റെ നടപടിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും മൗനമാണ് ഇക്കാര്യത്തില്‍ ഏറെ അര്‍ത്ഥഗര്‍ഭമായിട്ടുള്ളത്.
ഝാര്‍ഖണ്ട് സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി ബി.ജെ.പിയും ആര്‍.എസ്.എസ്സും ചേര്‍ന്ന് സ്വീകരണം സംഘടിപ്പിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തിക്കഴിഞ്ഞതാണ്. ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് പ്രതികളുടെമേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റം ഇല്ലാതാകുന്നില്ല. ഇക്കാര്യം അറിയാതെയാകില്ല കേന്ദ്രമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തതും പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതും. പ്രതികളെയെല്ലാം ചുവന്ന പൂമാല ഇട്ടാണ് ബി.ജെ.പിക്കാര്‍ സ്വീകരിച്ചത്. പശുവിന്റെ പേരിലും ഊഹാപോഹങ്ങളുടെ പേരിലും കഴിഞ്ഞ ഏതാനും ദിവസത്തിനകം രാജ്യത്ത് വിവിധയിടങ്ങളില്‍ നാല്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ധുലെയില്‍ ജൂലൈ ഒന്നിന് അഞ്ചു പേരെ കൊലപ്പെടുത്തിയത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു. കൊല്ലപ്പെട്ട ശേഷമാണ് നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലുമൊക്കെ ഭരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിയോട് സഖ്യം ചേര്‍ന്നുള്ള ഭരണമാണ് ജെ. ഡി.യു നടത്തുന്നതെങ്കിലും ബി.ജെ.പിയുടെ കടുത്ത വര്‍ഗീയനിലപാടുകളെ എതിര്‍ക്കുമെന്നാണ് ആ പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. നിതീഷ്‌കുമാറിന്റെ പാര്‍ട്ടി നേതാവ് കെ.സി ത്യാഗി തന്നെ കേന്ദ്രമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണെങ്കിലും കേന്ദ്രമന്ത്രിമാരുടെ ചെയ്തി ഒരുനിലക്കും പൊറുത്തുകൊടുക്കാനാവാത്തതാണ്.
ഝാര്‍ഖണ്ടില്‍ കേന്ദ്രമന്ത്രി ജയന്ത്‌സിങിന്റെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തിലാണ് ആള്‍ക്കൂട്ടക്കൊല നടന്നത്. ഇതാണ് പ്രതികളെ പിന്തുണക്കാനുള്ള മന്ത്രിയുടെ ഇറങ്ങിപ്പുറപ്പെടലിന് കാരണം. എന്നാല്‍ താനിരിക്കുന്ന ഉന്നതമായ ഭരണഘടനാപദവിയുടെ മഹത്വം സ്വയം ഇല്ലാതാക്കുകയാണ് പ്രതികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് കുറ്റകൃത്യത്തെ ന്യായീകരിച്ചതുവഴി മന്ത്രി ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ചവരാണെന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന്റെ ദണ്ഡില്‍നിന്ന് പൂര്‍ണമായി മുക്തമാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഓര്‍ത്തില്ലെങ്കിലും പൊതുജനം ഓര്‍ക്കുമെന്നെങ്കിലും അദ്ദേഹത്തിന് അറിയണമായിരുന്നു. ഇദ്ദേഹമാണത്രെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ബി.ജെ.പിയിലെ സന്തതി. കുറ്റവാളികളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ശിക്ഷാര്‍ഹനാണ് മന്ത്രി. പശുവിന്റെ പേരിലുള്ള ഘാതകരോട് ‘തന്നെ വെടിവെക്കൂ’ എന്നു പറഞ്ഞ് പ്രധാനമന്ത്രിതന്നെ നല്ലപിള്ള ചമഞ്ഞിട്ടും അദ്ദേഹത്തിന ്കീഴിലെ മന്ത്രിമാര്‍ക്കെങ്ങനെ കുറ്റവാളികളുടെയും പ്രതികളുടെയും വീടുകളിലും സ്വീകരണ യോഗങ്ങളിലും ഇങ്ങനെ നിസ്സാരമായി കയറിയിറങ്ങാന്‍ കഴിയുന്നു. ഇതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ ശുദ്ധ ഇരട്ടത്താപ്പാണുള്ളതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ നിരവധി വിധികളിലൂടെ സര്‍ക്കാരുകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട കോടതി വിധികള്‍ നിലവിലിരിക്കെ കണ്ണടച്ചിരുന്ന് ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മോദിയും കൂട്ടരും എടുക്കുന്നത്. ഇപ്പോഴാകട്ടെ ഇതാ കുറ്റവാളികളെയും പ്രതികളെയും നേരില്‍ മാലയിട്ട് സ്വീകരിച്ചാനയിക്കാന്‍ പോലും കേന്ദ്ര മന്ത്രിമാര്‍ മല്‍സരിക്കുന്ന കാഴ്ച ഭീതിതം തന്നെ. ജമ്മുവില്‍ ഈവര്‍ഷം ആദ്യം എട്ടു വയസ്സുകാരി അതിഭീകരമായി ലൈംഗികാക്രമത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി പരസ്യമായി റാലി നടത്തിയവരാണ് ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ എന്നതും മുസഫര്‍നഗറില്‍ നിരപരാധികളായ മുസ്‌ലിം പൗരന്മാരെ കൊന്നു തള്ളിയ പ്രതിക്ക് മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തനിനിറം ആവോളം തുറന്നുകാട്ടുകയുണ്ടായി.
2012ല്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന മുന്‍ സഹയാത്രികന്‍ പാര്‍ട്ടിയെ എതിര്‍ത്ത് പുറത്തുപോയപ്പോള്‍ അമ്പത്തൊന്നുവെട്ട് വെട്ടിക്കൊന്ന കശ്മലന്മാര്‍ക്കുവേണ്ടി ജയിലുകളില്‍ കയറിയിറങ്ങിയ എം.എല്‍.എമാരടക്കമുള്ള സി.പി.എമ്മുകാരെ അനുസ്മരിപ്പിക്കുകയാണ് ബി.ജെ.പി മന്ത്രിമാരുടെ ബീഹാര്‍-ഝാര്‍ഖണ്ട് മോഡല്‍ പാര്‍ട്ടി വിധേയത്വ പ്രകടനങ്ങള്‍. ഇവര്‍ എത്രകണ്ട് പുറംലോകത്ത് കൊല്ലപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി അട്ടഹാസം മുഴക്കിയാലും തീരാത്തവിധം നിരപരാധികളെ കൊന്നുതള്ളുന്ന കാപാലിക രാഷ്ട്രീയം ഇക്കൂട്ടരുടെ അജണ്ടയിലുള്ളത് തന്നെയാണ്. ആസുരമായൊരു ഇന്ത്യയെയാണ് ഇക്കൂട്ടര്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പേരു പറഞ്ഞ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് നാടിന്റെ ഭാവിയെക്കുറിച്ച് സമാധാനകാംക്ഷികളെയാകെ ഉത്കണ്ഠപ്പെടുത്തുന്നത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending