Connect with us

Video Stories

വൈദികന്റെ മരണം: സംശയം നീക്കണം

Published

on

പഞ്ചാബ് ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതേ രൂപതയിലെ വൈദികരിലൊരാള്‍ അര്‍ധരാത്രി സ്വന്തം കിടപ്പുമുറിയില്‍ മരണമടഞ്ഞതായ വാര്‍ത്ത കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌തോഭജനകമാണ്. വൈദികന്‍ താമസിച്ചിരുന്ന ഹോഷിയാര്‍പൂര്‍ ദസൂയയിലെ സെന്റ്‌പോള്‍സ് സ്‌കൂള്‍ പരിസരത്തെ സ്വന്തം മുറിയിലാണ് അദ്ദേഹം മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ച രാവിലെ മുറിവാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ചവിട്ടിത്തുറന്നു ചെന്നവരാണ് മുറിക്കുള്ളില്‍ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (62) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളൊന്നും കാണാനായിട്ടില്ല. മരണത്തിന് കാരണമായത് എന്താണെന്നതു സംബന്ധിച്ച് രൂപതാമേധാവികളും വൈദികന്റെ ബന്ധുക്കളും രണ്ടുതരം നിലപാട് സ്വീകരിച്ചിരിക്കുന്നത് പൊതുസമൂഹത്തിനും നീതിക്കും ആശാസ്യമായ ഒന്നല്ല.
വൈദികന്‍ കുര്യാക്കോസിന് രക്തസമ്മര്‍ദമുണ്ടായിരുന്നതായും അതിന് അദ്ദേഹം കഴിച്ചിരുന്ന മരുന്നുകള്‍ മുറിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം അതുതന്നെയാണോ എന്ന് ഇതുവരെയും വ്യക്തമല്ല. ദുരൂഹതയില്ലെന്നാണ് രൂപതാമേധാവികള്‍ പറയുന്നതെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അത് കേരളത്തില്‍ വെച്ചുതന്നെയായിരിക്കണമെന്നുമാണ് കുര്യാക്കോസിന്റെ സഹോദരനും മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളും ആവശ്യപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ രണ്ടു വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി കന്യാസ്ത്രീ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്നാണ് കേരള പൊലീസ് എത്തിയിരിക്കുന്ന നിഗമനം. അവര്‍ പ്രതിയെ സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി ബിഷപ്പിനെ രണ്ടാഴ്ചത്തേക്ക് റിമാന്റില്‍ വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17ന് ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോമുളയ്ക്കലിന് വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ വലിയ സ്വീകരണമാണ് നല്‍കിയത്. ഈ സമയം കുര്യാക്കോസിന് മര്‍ദനമേറ്റതായും പറയുന്നു. പൊടുന്നനെ കേസിലെ പ്രധാന സാക്ഷിയായ വൈദികന്‍ മരിച്ചുവെന്നതാണ് ഏറെ സംശയങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കഠിനമായ തെരുവു സമര മുറകളിലേക്ക് ഇറങ്ങിത്തിരിച്ചതിനെതുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അദ്ദേഹത്തെ വിളിച്ചുവരുത്തി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റും കോടതിയില്‍ ഹാജരാക്കലും. പാലാ സബ്ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോക്ക് നേരെ രൂപതയിലെ ഔദ്യോഗിക വിഭാഗം ഇപ്പോഴും കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തിരിച്ച് ജലന്ധറിലേക്ക് പോകാന്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ കേസിലെ മുഖ്യസാക്ഷി തന്നെ കൊല ചെയ്യപ്പെട്ടതായി സംശയമുണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതി ഫ്രാങ്കോയെ ഇനിയും അവിടെ തുടരാന്‍ സമ്മതിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സഭയും കോടതിയുമാണ്.
ഫ്രാങ്കോക്കെതിരെ നേരത്തെതന്നെ കക്ഷികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലവിലുണ്ട്. പല വൈദികരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. കന്യാസ്ത്രീകളെ വാഹനം കേടുവരുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയും പണം നല്‍കി വശത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കേസ് വേറെ നിലവിലുണ്ടുതാനും. പരാതിക്കാരായി നിരവധി കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ തന്നെ സമീപിച്ചതായി കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദസൂയയിലേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി മൊഴികള്‍ പൊലീസിന് കൈമാറുകയും ചാനലുകളില്‍ചെന്ന് ഫ്രാങ്കോക്കെതിരെ തെളിവുകളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തയാളാണ് മരിച്ച വൈദികന്‍. ഇദ്ദേഹത്തെ പദവിയില്‍നിന്ന് തരംതാഴ്ത്തുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായും നേരത്തെ വൈദികന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ ്‌വൈദികന്റെ മരണം സ്വാഭാവികമല്ലെന്ന സംശയം ബലപ്പെടുത്തുന്നത്. ഈ മരണം തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന കന്യാസ്ത്രീസംഘടന പറയുന്നത്. സംഭവം തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എന്നിട്ടും പഞ്ചാബ് പൊലീസിന് വൈദികന്റെ മരണ കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള സംശയവും ഉണ്ടാകാത്തതാണ് അത്ഭുതമുളവാക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയോളം കേരള ഹൈക്കോടതിക്കു മുന്നില്‍ സത്യഗ്രഹസമരം നടത്തിയ നാലു കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്, വൈദികന്റെ മരണത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ്. ഇനി ഫ്രാങ്കോ അറിയാതെ വൈദികനെ മറ്റാരെങ്കിലും അപായപ്പെടുത്തിയെന്നോ അഥവാ സ്വാഭാവികമായ മരണമാണെന്നോ ഏതായാലും സത്യാവസ്ഥ പുറത്തുവരികതന്നെ വേണം. സംഭവം നടന്നത് പഞ്ചാബിലായതിനാല്‍ മരണത്തെക്കുറിച്ച് കേരള പൊലീസിന് അന്വേഷണംനടത്താന്‍ പരിമിതിയുണ്ടെങ്കിലും സംഭവം ഫ്രാങ്കോ പീഡനക്കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ കേരള പൊലീസിന് കഴിയും. ഫ്രാങ്കോ കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. സംഘടനക്ക് നേതൃത്വം നല്‍കുന്ന കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അനുപമയും കന്യാസ്ത്രീയുടെ സഹോദരനായ വൈദികനും കുര്യാക്കോസിന്റെ മരണത്തില്‍ ഫ്രാങ്കോയുടെ പങ്കിനെക്കുറിച്ചുള്ള പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. ഇത് സഭയും വിശ്വാസികളും സര്‍ക്കാരും ഗൗരവമായി കണക്കിലെടുക്കണം. ഫ്രാങ്കോയുടെ സ്വാധീനത്തെക്കുറിച്ച് നേരത്തെതന്നെ വലിയ വിവരങ്ങള്‍ പുറത്തുവന്ന നിലക്ക് അദ്ദേഹത്തിനുമേല്‍ ഈ മരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പഴുതടച്ച അന്വേഷണം സഹായകമാകും. ഇതിന് ബന്ധപ്പെട്ടവരെല്ലാം സഹകരിക്കുകയാണ് വേണ്ടത്. നീതി പാലിക്കപ്പെടുക എന്നത് ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് വിലപ്പെട്ട സംഗതിയാണ്. നിയമം നടപ്പാക്കുക എന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തവും. പോപ്പ് ഫ്രാന്‍സിസിന്റെ കര്‍ക്കശനിലപാട് സഭയൊന്നടങ്കം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending