Connect with us

Video Stories

വൈദികന്റെ മരണം: സംശയം നീക്കണം

Published

on

പഞ്ചാബ് ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതേ രൂപതയിലെ വൈദികരിലൊരാള്‍ അര്‍ധരാത്രി സ്വന്തം കിടപ്പുമുറിയില്‍ മരണമടഞ്ഞതായ വാര്‍ത്ത കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌തോഭജനകമാണ്. വൈദികന്‍ താമസിച്ചിരുന്ന ഹോഷിയാര്‍പൂര്‍ ദസൂയയിലെ സെന്റ്‌പോള്‍സ് സ്‌കൂള്‍ പരിസരത്തെ സ്വന്തം മുറിയിലാണ് അദ്ദേഹം മരിച്ചുകിടക്കുന്നതായി കണ്ടത്. തിങ്കളാഴ്ച രാവിലെ മുറിവാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ചവിട്ടിത്തുറന്നു ചെന്നവരാണ് മുറിക്കുള്ളില്‍ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയെ (62) മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളൊന്നും കാണാനായിട്ടില്ല. മരണത്തിന് കാരണമായത് എന്താണെന്നതു സംബന്ധിച്ച് രൂപതാമേധാവികളും വൈദികന്റെ ബന്ധുക്കളും രണ്ടുതരം നിലപാട് സ്വീകരിച്ചിരിക്കുന്നത് പൊതുസമൂഹത്തിനും നീതിക്കും ആശാസ്യമായ ഒന്നല്ല.
വൈദികന്‍ കുര്യാക്കോസിന് രക്തസമ്മര്‍ദമുണ്ടായിരുന്നതായും അതിന് അദ്ദേഹം കഴിച്ചിരുന്ന മരുന്നുകള്‍ മുറിയില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം അതുതന്നെയാണോ എന്ന് ഇതുവരെയും വ്യക്തമല്ല. ദുരൂഹതയില്ലെന്നാണ് രൂപതാമേധാവികള്‍ പറയുന്നതെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും അത് കേരളത്തില്‍ വെച്ചുതന്നെയായിരിക്കണമെന്നുമാണ് കുര്യാക്കോസിന്റെ സഹോദരനും മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളും ആവശ്യപ്പെടുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ രണ്ടു വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി കന്യാസ്ത്രീ പരാതി നല്‍കിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്നാണ് കേരള പൊലീസ് എത്തിയിരിക്കുന്ന നിഗമനം. അവര്‍ പ്രതിയെ സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി ബിഷപ്പിനെ രണ്ടാഴ്ചത്തേക്ക് റിമാന്റില്‍ വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 17ന് ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരിച്ചെത്തിയ ഫ്രാങ്കോമുളയ്ക്കലിന് വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ വലിയ സ്വീകരണമാണ് നല്‍കിയത്. ഈ സമയം കുര്യാക്കോസിന് മര്‍ദനമേറ്റതായും പറയുന്നു. പൊടുന്നനെ കേസിലെ പ്രധാന സാക്ഷിയായ വൈദികന്‍ മരിച്ചുവെന്നതാണ് ഏറെ സംശയങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും കഠിനമായ തെരുവു സമര മുറകളിലേക്ക് ഇറങ്ങിത്തിരിച്ചതിനെതുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ തയ്യാറായത്. അദ്ദേഹത്തെ വിളിച്ചുവരുത്തി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റും കോടതിയില്‍ ഹാജരാക്കലും. പാലാ സബ്ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോക്ക് നേരെ രൂപതയിലെ ഔദ്യോഗിക വിഭാഗം ഇപ്പോഴും കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ തിരിച്ച് ജലന്ധറിലേക്ക് പോകാന്‍ അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ കേസിലെ മുഖ്യസാക്ഷി തന്നെ കൊല ചെയ്യപ്പെട്ടതായി സംശയമുണ്ടായിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതി ഫ്രാങ്കോയെ ഇനിയും അവിടെ തുടരാന്‍ സമ്മതിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സഭയും കോടതിയുമാണ്.
ഫ്രാങ്കോക്കെതിരെ നേരത്തെതന്നെ കക്ഷികളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം നിലവിലുണ്ട്. പല വൈദികരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. കന്യാസ്ത്രീകളെ വാഹനം കേടുവരുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയും പണം നല്‍കി വശത്താക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കേസ് വേറെ നിലവിലുണ്ടുതാനും. പരാതിക്കാരായി നിരവധി കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ തന്നെ സമീപിച്ചതായി കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ദസൂയയിലേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രീക്ക് അനുകൂലമായി സാക്ഷി മൊഴികള്‍ പൊലീസിന് കൈമാറുകയും ചാനലുകളില്‍ചെന്ന് ഫ്രാങ്കോക്കെതിരെ തെളിവുകളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തയാളാണ് മരിച്ച വൈദികന്‍. ഇദ്ദേഹത്തെ പദവിയില്‍നിന്ന് തരംതാഴ്ത്തുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായും നേരത്തെ വൈദികന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണ ്‌വൈദികന്റെ മരണം സ്വാഭാവികമല്ലെന്ന സംശയം ബലപ്പെടുത്തുന്നത്. ഈ മരണം തങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് എന്ന കന്യാസ്ത്രീസംഘടന പറയുന്നത്. സംഭവം തങ്ങളെ ഭയപ്പെടുത്തുന്നുവെന്നും അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. എന്നിട്ടും പഞ്ചാബ് പൊലീസിന് വൈദികന്റെ മരണ കാര്യത്തില്‍ യാതൊരു തരത്തിലുമുള്ള സംശയവും ഉണ്ടാകാത്തതാണ് അത്ഭുതമുളവാക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയോളം കേരള ഹൈക്കോടതിക്കു മുന്നില്‍ സത്യഗ്രഹസമരം നടത്തിയ നാലു കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്, വൈദികന്റെ മരണത്തിലുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ്. ഇനി ഫ്രാങ്കോ അറിയാതെ വൈദികനെ മറ്റാരെങ്കിലും അപായപ്പെടുത്തിയെന്നോ അഥവാ സ്വാഭാവികമായ മരണമാണെന്നോ ഏതായാലും സത്യാവസ്ഥ പുറത്തുവരികതന്നെ വേണം. സംഭവം നടന്നത് പഞ്ചാബിലായതിനാല്‍ മരണത്തെക്കുറിച്ച് കേരള പൊലീസിന് അന്വേഷണംനടത്താന്‍ പരിമിതിയുണ്ടെങ്കിലും സംഭവം ഫ്രാങ്കോ പീഡനക്കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താന്‍ കേരള പൊലീസിന് കഴിയും. ഫ്രാങ്കോ കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. സംഘടനക്ക് നേതൃത്വം നല്‍കുന്ന കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അനുപമയും കന്യാസ്ത്രീയുടെ സഹോദരനായ വൈദികനും കുര്യാക്കോസിന്റെ മരണത്തില്‍ ഫ്രാങ്കോയുടെ പങ്കിനെക്കുറിച്ചുള്ള പങ്ക് അടിവരയിട്ട് പറയുന്നുണ്ട്. ഇത് സഭയും വിശ്വാസികളും സര്‍ക്കാരും ഗൗരവമായി കണക്കിലെടുക്കണം. ഫ്രാങ്കോയുടെ സ്വാധീനത്തെക്കുറിച്ച് നേരത്തെതന്നെ വലിയ വിവരങ്ങള്‍ പുറത്തുവന്ന നിലക്ക് അദ്ദേഹത്തിനുമേല്‍ ഈ മരണത്തിലുള്ള പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ പഴുതടച്ച അന്വേഷണം സഹായകമാകും. ഇതിന് ബന്ധപ്പെട്ടവരെല്ലാം സഹകരിക്കുകയാണ് വേണ്ടത്. നീതി പാലിക്കപ്പെടുക എന്നത് ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് വിലപ്പെട്ട സംഗതിയാണ്. നിയമം നടപ്പാക്കുക എന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തവും. പോപ്പ് ഫ്രാന്‍സിസിന്റെ കര്‍ക്കശനിലപാട് സഭയൊന്നടങ്കം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending