Connect with us

Video Stories

മുത്തലിക്കിന്റെ ഓരിയിടല്‍ ആര്‍ക്കുവേണ്ടി

Published

on

കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്‍പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് അവരുടെ ബംഗളൂരുവിലെ വസതിക്കുമുന്നില്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മുത്തലിക് എന്ന ഹിന്ദുത്വ വര്‍ഗീയതയുടെ ‘അതിമാന്യന്‍’ അതിമാരകമായ വര്‍ഗീയവിഷം ചീറ്റിയിരിക്കുന്നത്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യത്തെതന്നെ വര്‍ഗീയതയുടെ അപൂര്‍വം അപ്പോസ്്തലന്മാരിലൊരാളായി ഗണിക്കപ്പെടുന്ന മുത്തലിക്കിന്റെ വാചകമടി ഇങ്ങനെയായിരുന്നു: ‘ഗൗരിലങ്കേഷിന്റെ വധവുമായി ശ്രീരാമസേനക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും പറയുന്നത് ഹിന്ദു സംഘടനകളാണ് ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് (കര്‍ണാടകയിലെ) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ ആരും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച് പറയുന്നില്ല. പകരം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്തിന് മോദി മിണ്ടണം. കര്‍ണാടകത്തില്‍ ഒരു പട്ടി ചത്താല്‍ എല്ലായ്‌പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാമാന്യനും മാന്യനുമായൊരു ഇന്ത്യക്കാരന് എന്തു വികാരമാണ് ഇയാളെക്കുറിച്ചും സംഘടനയെയും ഇയാള്‍ അവകാശപ്പെടുന്ന ഹിന്ദുത്വത്തെക്കുറിച്ചും തോന്നുക? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ന്യായീകരിക്കാനാണ് മുത്തലിക്ക് ശ്രമിച്ചിരിക്കുന്നതെന്നതിനാല്‍ ഇതില്‍ പരോക്ഷ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്കും ഉണ്ട്. ഏതുവിധേനയും എതിരാളികളെ വകവരുത്തുക. അതിന് മതത്തെ കൂട്ടുപിടിക്കുക. പിന്നീട് വേട്ടക്കാരെ പൊലീസ് തേടി തങ്ങളുടെ മടകളിലെത്തുമ്പോള്‍ അവര്‍ക്കും പൊതുസമൂഹത്തിനുമെതിരെ കുരച്ചുചാടി പ്രതിരോധവലയം തീര്‍ക്കുക. ഇത് ഇന്ത്യയിലെ സമകാലീനമായ ഹിന്ദുത്വവര്‍ഗീയതയുടെ ഭാഗമായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍തന്നെ ഹിന്ദുമതത്തിന് സ്വന്തമായി ദേശവും രാഷ്ട്രവും വേണമെന്ന് വാദിച്ചവരുടെ പിന്‍മുറക്കാരാണ് മുത്തലിക്കും കൂട്ടരും. ആര്‍.എസ്.എസിന്റെയും അതിന്റെ വര്‍ഗീയ നേതൃത്വത്തിന്റെയും വക്താക്കളാണിവര്‍. പണ്ടത്തെക്കാളുപരി അധികാരവും ജനാധിപത്യത്തിന്റെ ചെങ്കോലും പിടിച്ചെടുത്തതുകൊണ്ട് പണ്ട് അകമേ പറഞ്ഞവ ഇന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം.
യഥാര്‍ത്ഥത്തില്‍ ഗൗരിലങ്കേഷിനെ പട്ടിയോട് സാമ്യപ്പെടുത്താന്‍ മുത്തലിക്കിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ചിന്തിക്കുന്നതാണ് രസകരം. വധത്തിനുശേഷം ഏതാണ്ട് പത്തു മാസം കഴിഞ്ഞാണ് ഗൗരിലങ്കേഷിന്റെ ഘാതകനെ കര്‍ണാടക പ്രത്യേകാന്വേഷണ സംഘം പിടികൂടുന്നത്. അതുവരെയും തങ്ങളുടെ കൊലച്ചെയ്തിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഗോപ്യമായി വെച്ച് ഒളിത്താവളങ്ങളിലായിരുന്നു ഘാതകരും ഗൂഢാലോചകരും. ഗൗരിലങ്കേഷ് വധം നടന്നയുടന്‍ രാജ്യം വലിയ തോതിലാണ് അതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ലെങ്കിലും കര്‍ണാടക സംസ്ഥാനത്ത് ലങ്കേഷ് പത്രികയുടെയും പൗരാവകാശ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പരക്കെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷ്. ഇവരുടെപിതാവ് പി. ലങ്കേഷ് സ്ഥാപിച്ച പത്രത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായിരുന്നു. പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഗൗരി അതീവ ആര്‍ജവത്തോടെ ‘ഗൗരിലങ്കേഷ് പത്രിക’ പത്രം പുനരാരംഭിച്ചത്. ഗൗരിയെ വധിച്ചവരുടെ ഉന്നം പക്ഷേ അവരുയര്‍ത്തിപ്പിടിച്ചിരുന്ന അവകാശങ്ങളെ കുരുതികൊടുക്കുക എന്നതായിരുന്നു. പൗരാവകാശവും മതസാഹോദര്യവും സംരക്ഷിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗൗരി ഹിന്ദുത്വ വര്‍ഗീയതക്കും അതിന്റെ വക്താക്കള്‍ക്കുമെതിരെ സന്ധിയില്ലാതെ സംസാരിച്ചുവെന്നതാണ് മുത്തലിക്കാദികളെ പ്രകോപിപ്പിച്ചത്.
മുത്തലിക്കിന്റെ ശ്രീരാമസേനക്ക് നേരത്തെതന്നെ കുപ്രസിദ്ധി നേടിക്കൊടുത്തത് മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്കെതിരെ രാത്രി നടത്തിയ നിഷ്ഠൂരമായ ആക്രമണമായിരുന്നു. കര്‍ണാടകയിലെ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ അതുകേട്ട് ശബ്ദം അടക്കുകയല്ല, പൂര്‍വാധികം ഉച്ചത്തില്‍ അനീതിക്കും അക്രമത്തിനും അന്ധവിശ്വാസത്തിനുമെതിരെ മനസ്സും ശരീരവും തൂലികയും ചലിപ്പിക്കുന്ന ഗൗരിയെയാണ് രാജ്യം കണ്ടത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന മുന്നറിയിപ്പെല്ലാം അവഗണിച്ചായിരുന്നു ധീരമായ ചുവടുവെയ്പുകള്‍.
മോദിക്കുവേണ്ടിയും ഗൗരിക്കും പൊതുസമൂഹത്തിനെതിരെയും മുത്തലിക് പ്രതികരിച്ചത് പൊതുസമ്മേളനത്തിലായിരുന്നുവെന്നോര്‍ക്കണം. അതും ഗൗരിയുടെ ഘാതകന്‍ പരശുരാംവാഗ്മോറിനെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടുപിറ്റേന്ന്. ഗൗരിയുടെ വധം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് സന്ദേഹം ഒട്ടുമില്ലാതിരിക്കെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ഘാതകനെ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ബി.ജെ.പിക്ക് അധികാരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരിയുടെ ഘാതകന്‍ ഇനിയും നിയമത്തിനപ്പുറത്ത് സൈ്വര്യവിഹാരം നടത്തുമായിരുന്നു. ചാക്കിട്ടുപിടുത്തത്തിലൂടെ അധികാരത്തില്‍ കയറാമെന്ന് കരുതിയ ബി.ജെ.പിക്ക് ഗവര്‍ണര്‍ പരമാവധി സഹായിച്ചിട്ടും 48 മണിക്കൂറിനുള്ളില്‍ പടിയിറങ്ങിപ്പോകേണ്ടിവന്നത് ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും മറ്റും ആത്മാവിന്റെ തേട്ടം കൊണ്ടായിരിക്കണം. പൊലീസ് പ്രത്യേക സംഘം കാണിച്ച സത്യസന്ധവും സമര്‍പ്പിതവുമായി കര്‍ത്തവ്യബോധമാണ് ഗൗരിയുടെ ഘാതകനെ വലയിലാക്കുന്നതിന് സഹായിച്ചത്. താലൂക്കാഫീസില്‍ പാകിസ്താന്റെ പതാകകെട്ടി മുസ്്‌ലിംകള്‍ക്കെതിരെ കലാപം ആസൂത്രണം ചെയ്തവനാണ് പ്രതി. പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് മുത്തലിക്കാണ് ഇയാളെ നശിപ്പിച്ചതെന്നായിരുന്നു. ഹിന്ദുത്വത്തെ രക്ഷിക്കാനാണ് താനിത് ചെയ്തതെന്ന് ഉടന്‍തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇവിടുത്തെ മുഖ്യപ്രശ്‌നം ഇനി മുത്തലിക്കിനെ പോലുള്ളവരെ കയറൂരിവിടണോ എന്നതാണ്. ഗൗരിയെ നായയോട് ഉപമിക്കുക വഴി നിയമത്തെയും മതസൗഹാര്‍ദത്തെയും മാത്രമല്ല, ഇന്ത്യയുടെ സനാതന ധര്‍മത്തെത്തന്നെയാണ് മുത്തലിക് നിന്ദിച്ചിരിക്കുന്നത്. ഇയാളെ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ചാര്‍ത്തി തുറുങ്കിലിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വിഷശ്വാനന്മാര്‍ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന് മുകളില്‍ കയറിനിന്ന് ഇനിയും വിഷമൊലിപ്പിച്ച് ഓരിയിട്ടുകൊണ്ടേയിരിക്കും; ഹിന്ദുമതത്തെക്കുറിച്ച് ചില അല്‍പബുദ്ധികള്‍ പഠിപ്പിച്ചുവിട്ട വക്രതയുടെ മൃഷ്ടാന്നം വാരിവിഴുങ്ങിയശേഷം!

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending