Connect with us

Video Stories

രാജ്യ പുരോഗതിക്ക് ഗുണം ചെയ്യാത്ത ബജറ്റ്

Published

on

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഉത്പാദന, തൊഴില്‍ മേഖലകളേയും മാന്ദ്യ സമാനമായ മരവിപ്പിലേക്ക് തള്ളിവിട്ട ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍, രാജ്യത്തെ ആ ദുരന്തത്തില്‍ നിന്ന് കര കയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പല പേരുകളില്‍ പല പദ്ധതികള്‍ പ്രഖ്യാപിച്ച് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന കേവല ഗിമ്മിക്ക് മാത്രമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്.

നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ല. മുന്നൊരുക്കമോ കരുതലോ ഇല്ലാതെയുള്ള നടപടി സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനം വരെ കുറയാന്‍ ഇടയാക്കുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെ ന്റില്‍ വെച്ച സാമ്പത്തിക സര്‍വേ. നടപ്പു വര്‍ഷം അര ശതമാനം വരെ വളര്‍ച്ച കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്.

ഭാവിയിലെങ്കിലും ഇതിനെ മറികടക്കണമെങ്കില്‍ നോട്ടു നിരോധനത്തില്‍ മരവിച്ചുപോയ ഉപഭോക്തൃശേഷിയെ ഉദ്ദീപിപ്പിക്കും വിധമുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യം, കാര്‍ഷികം, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികളുമാണ് പ്രധാനമായും ബജറ്റില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചില്ല എന്നത് രാജ്യ പുരോഗതിയെ പിന്നോട്ടടിച്ചേക്കും.

മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജന്‍ ധന്‍, മുദ്ര തുടങ്ങി 17 പദ്ധതികള്‍ക്കായി 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റില്‍ വകയിരുത്തിയ തുക 80,200 കോടി രൂപയാണ്. റിവൈസ്ഡ് ബജറ്റ് പ്രകാരം ഈ പദ്ധതികള്‍ക്ക് തൊട്ടു മുമ്പത്തെ വര്‍ഷം ചെലവിട്ടത് 70,600 കോടി രൂപയാണ്. പതിനായിരം കോടിയില്‍ താഴെ മാത്രമാണ് ഇത്രയും പദ്ധതികളുടെ വിഹിതത്തില്‍ വരുത്തിയ വര്‍ധന. 2008ലെ ബജറ്റില്‍ കാര്‍ഷിക കടാശ്വാസത്തിനായി അന്നത്തെ യു.പി.എ സര്‍ക്കാര്‍ മാറ്റിവെച്ച തുക മാത്രമെടുത്താല്‍ 52,500 കോടി രൂപയുണ്ടായിരുന്നു.

2009-10ലെ ബജറ്റില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് യു.പി.എ സര്‍ക്കാര്‍ നീക്കിവെച്ചത് 40,000 കോടി രൂപയായിരുന്നു. അതായത് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ജനതക്ക് നേരിട്ട് ഗുണകരമാകുന്ന കേവലം രണ്ട് പദ്ധതികള്‍ക്കായി യു.പി.എ സര്‍ക്കാര്‍ നീക്കിവെച്ച തുകയുടെ അത്രപോലും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 പദ്ധതികള്‍ക്കില്ല എന്നതാണ് ബജറ്റിന്റെ പൊള്ളത്തരം വിളിച്ചോതുന്നത്.

സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നോക്കിയാലും ദയനീയ പരാജയമാണ് മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റെന്ന് വിലയിരുത്തേണ്ടി വരും. ധനക്കമ്മി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉദാഹരണമായി എടുക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിനായി മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ഉത്തേജക പാക്കേജാണ് രാജ്യത്ത് ധനക്കമ്മി ഉയരാന്‍ ഇടയാക്കിയത്. നാലു മടങ്ങാണ് (ഒന്നേകാല്‍ ലക്ഷം കോടിയില്‍ നിന്ന് അഞ്ചേ കാല്‍ ലക്ഷം കോടിയായി) അന്ന് ധനക്കമ്മി ഉയര്‍ന്നത്.

യു.പി.എ സര്‍ക്കാറിന്റെ അവസാന സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ധനക്കമ്മി കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിലും ധനക്കമ്മി ഉയരുകയായിരുന്നു. പുതിയ ബജറ്റ് പ്രകാരം 546,532 കോടിയാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത് (3.2 ശതമാനം വര്‍ധന). പുതിയ പരോക്ഷ നികുതി നിര്‍ദേശങ്ങള്‍ വഴിയും ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവു വഴിയും ലക്ഷക്കണക്കിന് കോടി രൂപയുടെ അധിക വരുമാനമാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്രത്തിലുണ്ടായത്.

ഇതിന് ആനുപാതികമായി ജനക്ഷേമ മേഖലയിലോ വികസന രംഗത്തോ പണം ചെലവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ധനക്കമ്മി കുറക്കാനെങ്കിലും ഈ അധിക വരുമാനം സഹായിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നതാണ് ‘മോദിണോമിക്‌സി’ന്റെ ഏറ്റവും വലിയ പരാജയം. ആദായ നികുതി പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ സാധാരണക്കാരന് ആശ്വാസം പകരുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. അഞ്ചു ലക്ഷം രൂപയായി ആദായ നികുതി പരിധി ഉയര്‍ത്തണമെന്ന ശിപാര്‍ശ സര്‍ക്കാറിനു മുന്നില്‍ നിലനില്‍ക്കെ, നികുതി നിരക്കില്‍ ചെറിയ ഇളവ് മാത്രമാണ് നല്‍കിയത്.

ചരക്കുസേവന നികുതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് യാതൊരു കരുതലും ബജറ്റില്‍ ഇല്ല എന്നതും പ്രധാനമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള, സംസ്ഥാന ധനമന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് 50,000 കോടി രൂപ ആവശ്യമാണ്. എന്നാല്‍ ഒരു രൂപ പോലും ഈയിനത്തില്‍ ബജറ്റില്‍ നീക്കിവെച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിന്റെ കാര്യമെടുത്താലും ഏറ്റവും നിരാശാജനകമായ ബജറ്റുകളില്‍ ഒന്നാണിത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനം പുലര്‍ത്തുന്ന നിര്‍ദേശങ്ങള്‍ പോലും ബജറ്റില്‍ ഉള്‍പ്പെട്ടില്ല എന്നത് ഖേദകരമാണ്. എയിംസ്, റബര്‍ വില സ്ഥിരതാ സംവിധാനം, കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍, നോട്ടു നിരോധനത്തെതുടര്‍ന്ന്

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം ബജറ്റില്‍ കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആശ്വാസകരമായ ഒരു നടപടിയും ബജറ്റില്‍ ഉണ്ടായില്ല എന്നത് കേന്ദ്ര സര്‍ക്കാറിനെയും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് സംസ്ഥാന സര്‍ക്കാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

പല പേരുകളില്‍ പദ്ധതികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി വികസനവും ജനക്ഷേമവും കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന പുകമറ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ബജറ്റിലൂടെ ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കു പോലും നാമമാത്ര തുകയാണ് നീക്കിവെച്ചിരിക്കുന്നത് എന്നതുതന്നെ ഇതിന് തെളിവാണ്. നോട്ടു നിരോധനാനന്തരം നിലനില്‍ക്കുന്ന സാമൂഹ്യ, സാമ്പത്തിക നിശ്ചലാവസ്ഥയെ മറികടക്കുന്നതില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് ബജറ്റ് ബോധ്യപ്പെടുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending