Connect with us

Video Stories

ഗുജറാത്തിലെ നാടകം നാടിനാകെ അപമാനം

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ നെറികെട്ട രാഷ്ട്രീയ നാടകത്തിന്റെ നാണക്കേടിലാണ് രാജ്യമിപ്പോള്‍. ഒഴിവുവന്ന ഗുജറാത്തിലെ മൂന്ന് രാജ്യസഭാസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതും അവരുടെ തലമുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ചതുമായ ഒരേയൊരു സീറ്റിനെ വൈരനിര്യാതന ബുദ്ധിയും കുതിരക്കച്ചവടവും കൊണ്ട് തര്‍ക്ക വിഷയമാക്കിയിരിക്കുകയാണ് കേന്ദ്ര ഭരണകക്ഷി. കോണ്‍ഗ്രസ് എം.എല്‍.എമാരെ ലോഭ മോഹങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മൂന്നാമത്തെ സീറ്റും അടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തിയ കരുനീക്കത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇതിന് സമാനതകളുമില്ല. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.മാരില്‍ ചിലര്‍ വോട്ടുചെയ്തശേഷം ബാലറ്റ്‌പേപ്പര്‍ ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പുകമ്മീഷന്റെ തീരുമാനം നിര്‍ണായകമായിരിക്കുകയാണ്. ജനാധിപത്യത്തെ എത്ര ഹീനമായി അവഹേളിക്കാമെന്നാണ് കേന്ദ്ര മന്ത്രിമാരെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനുമേലുള്ള അധികാര ദുര്‍വിനിയോഗം വ്യക്തമാക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ സ്വന്തം ആളുകളെ കയറ്റിയിരുത്തിയ മോദി-അമിത്ഷാ നേതൃത്വത്തിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഏതറ്റംവരെ പോകുമെന്നതിന്റെ ഉത്തമോദാഹരണംകൂടിയാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ രാജ്യം ദര്‍ശിച്ചത്. ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യവുമായി അധികാരത്തിലിരിക്കുന്ന തീവ്ര വര്‍ഗീയ കക്ഷിയായ ബി.ജെ.പിയുടെ അതിമോഹങ്ങളിലൊന്നാണ് പ്രതിപക്ഷമുക്ത ഭാരതമെന്ന് ഓരോദിവസം ചെല്ലുന്തോറും വ്യക്തമാകുകയാണ്. സഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത് കഴിഞ്ഞ ദിവസമാണ്. സ്വന്തമായി ഭൂരിപക്ഷം നേടുകയാണ് ഇനിയുള്ള പണി. ഭരണത്തില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഉപരിസഭയില്‍ പ്രതിപക്ഷത്തിനാണ് ഇപ്പോഴും മുന്‍തൂക്കമെന്നതിനാല്‍ പലപ്പോഴും ബില്ലുകള്‍ ഇംഗിതാനുസരണം പാസാക്കാനാകാതെ വരുന്നു. അതിലേക്കുള്ള ചവിട്ടുപടിയായി ജനാധിപത്യ സംവിധാനത്തെ ദുരുപയോഗിക്കുകയായിരുന്നു ഈ ഹിന്ദുത്വ കക്ഷി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നീക്കങ്ങളിലൂടെ ചെയ്തത്. കഴിഞ്ഞവര്‍ഷം ഹരിയാനയിലും സമാനമായ നീക്കമാണ് നടത്തിയിരുന്നത്.
ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേല്‍ ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിനെതുടര്‍ന്നാണ്. മൂന്നുതവണ ലോക്‌സഭയിലേക്കും നാലുതവണ രാജ്യസഭയിലേക്കും ജയിച്ചുവന്ന തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഗുജറാത്തിലെ ഭറൂച്ച് സ്വദേശിയായ അഹമ്മദ്പട്ടേല്‍. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററികാര്യസെക്രട്ടറിയായിരുന്ന ഈ അറുപത്തേഴുകാരന്‍ കോണ്‍ഗ്രസിന്റെ 2004ലെയും 2009ലെയും ദേശീയവിജയത്തിന് ചുക്കാനേന്തിയവരില്‍ പ്രമുഖന്‍. ഗുലാംനബി ആസാദ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുസ്്‌ലിം നേതൃത്വത്തിലെ സൗമ്യമുഖം. അധികമൊന്നും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തവ്യക്തിത്വം. ജനാധിപത്യമര്യാദയനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സാധാരണഗതിയില്‍ പട്ടേലിന് സുഗമമായി ജയിച്ചുവരാവുന്ന സീറ്റാണ് ബി.ജെ.പി അതിന്റെ ഭരണ-സാമ്പത്തിക സ്വാധീനമുപയോഗിച്ച് പ്രതിസന്ധിയുടെ മുള്‍മുനയിലാക്കിയത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിലെ ആറുപേരുടെ രാജിയെത്തുടര്‍ന്നുള്ള 176ല്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിലെ 51 എം.എല്‍.എമാരില്‍ ആറുപേരെ സഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് ശങ്കര്‍സിങ് വഗേലയെ കോണ്‍ഗ്രസില്‍ നിന്നും രാജിവെപ്പിച്ച മോദിയുടെയും അമിത്ഷായുടെയും തന്ത്രം ഏതുവിധേനയും പട്ടേലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വത്തെ പ്രഹരിക്കുക എന്നതിലപ്പുറമൊന്നുമല്ലായിരുന്നു. ഇതിലൂടെ നിറവേറ്റിയത് ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേഡര്‍മാരുടെ ആത്മവീര്യം തകര്‍ക്കുകയും. 45 വീതം വോട്ടുനേടി മൊത്തം മൂന്ന് രാജ്യസഭാംഗങ്ങള്‍ക്ക് ജയിക്കാന്‍ മാത്രമുള്ള എം.എല്‍.എമാരാണ് സംസ്ഥാനത്തുള്ളതെങ്കിലും ബി.ജെ.പി മാത്രം മൂന്ന് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിന്റെ പിന്നില്‍ മറ്റൊന്നുമായിരുന്നില്ല; കുളംകലക്കി മീന്‍പിടിക്കല്‍. ഈ കുതന്ത്രം മണത്തതിനെതുടര്‍ന്നാണ് ബാക്കിയുള്ള 44 എം.എല്‍.എമാരെയും കൊണ്ട് കോണ്‍ഗ്രസിന് കര്‍ണാടകയിലേക്ക് പോകേണ്ടിവന്നത്.ബി.ജെ.പി ദേശീയാധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്ഥനുമായ അമിത്ഷായെ രാജ്യസഭയിലേക്ക് മല്‍സരിപ്പിച്ചത് പട്ടേലിനെ വെട്ടാനാണെന്ന് ഉറപ്പായിരുന്നു. രണ്ടാമത്തെയാള്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയാണ്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട ബല്‍വന്ത്‌സിങ് രാജ്പുത്തിനെയാണ് മൂന്നാമതായി രംഗത്തിറക്കിയത്.
മുന്‍ഗണനാവോട്ടിങ് രീതി അനുസരിച്ച് രാജ്പുത്തിന്റെ വിജയം സുനിശ്ചിതമല്ലെന്ന് ഉറപ്പായപ്പോഴാണ് പണച്ചാക്കുകളുമായി കേന്ദ്ര-സംസ്ഥാന ഭരണകക്ഷി ഇവിടെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് സാമാജികര്‍ക്ക് 15 കോടി വീതം നല്‍കുകയാണ് അഴിമതിക്കെതിരെ വീറോടെ പ്രസംഗിക്കുന്ന മോദിയുടെ പാര്‍ട്ടി ചെയ്തതെന്ന വാര്‍ത്തകള്‍ ശക്തമാണ്. ബീഹാറില്‍ രണ്ടാഴ്ച മുമ്പ് ഒരു സര്‍ക്കാരിനെ മറിച്ചിട്ടശേഷമായിരുന്നു ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ചമച്ചത്. വോട്ടുകച്ചവടത്തിന്റെ പുതിയ മേഖലകളാണ് ബി.ജെ.പി ഇതിലൂടെ രാജ്യത്തിന് കാണിച്ചുകൊടുത്തിരിക്കുന്നത്.
നരേന്ദ്രമോദിയുടെ പതിനൊന്നുകൊല്ലത്തെ തുടര്‍ഭരണകാലത്ത് ഉണ്ടാക്കിയതെന്നുപറയുന്ന കൊട്ടിഘോഷിക്കപ്പെട്ട വരേണ്യവികസനവും ജനത്തെ ഭിന്നിപ്പിക്കലും സംസ്ഥാനത്ത് പാര്‍ട്ടിയെ തിരിച്ചടിക്കുകയാണിപ്പോള്‍. സംസ്ഥാനത്തെ പട്ടേല്‍, ജാട്ട് വിഭാഗങ്ങളാകെ ഇന്ന് അവിടെ ബി.ജെ.പിക്കെതിരാണ്. ആദ്യ രണ്ടു വര്‍ഷംകൊണ്ടുതന്നെ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്ന പാര്‍ട്ടിക്ക് പുതിയ മുഖ്യമന്ത്രിയിലും വിശ്വാസമില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ 60 സീറ്റിലപ്പുറം കിട്ടില്ലെന്ന് ആര്‍.എസ്.എസ് തന്നെ വിലയിരുത്തിയിരിക്കുന്നു. അപ്പോള്‍ ഏതുവിധേനയും പാര്‍ട്ടിയുടെ പിടിനിലനിര്‍ത്തുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. കേന്ദ്ര ഭരണം തുടര്‍ന്ന് കിട്ടിയാലും ഇല്ലെങ്കിലും വരുന്ന ആറുകൊല്ലത്തേക്ക് രാജ്യസഭയിലെങ്കിലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റാമെന്നാണ് ലക്ഷ്യം. ഇതേ ഗുജറാത്തിലാണ് കഴിഞ്ഞദിവസം പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ബി.ജെ.പിക്കാര്‍ കല്ലെറിഞ്ഞ് സുരക്ഷാഭടന് പരിക്കേല്‍പിച്ചത്. ബാലറ്റിലൂടെയും കഴിയില്ലെങ്കില്‍ ശാരീരികമായും രാഷ്ട്രീയപ്രതിയോഗികളെയും പ്രതിപക്ഷത്തെയും നിഷ്‌ക്രിയമാക്കുക എന്ന അത്യന്തം അപകടകരമായ പാതയിലാണിപ്പോള്‍ മോദിയുടെ കക്ഷി. കടന്നുവന്ന വഴികള്‍ അതിനവരെ പ്രാപ്തമാക്കിയിരിക്കാം.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending