Connect with us

Video Stories

സ്വന്തം ജനതക്കുമേലുള്ള സാമ്പത്തിക ഉപരോധം

Published

on

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്‍ക്കൊക്കെ മുറിവേല്‍ക്കും എന്നത് പൂര്‍ണമായി ബോധ്യപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ചില കണക്കുകള്‍ അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കും.
മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ വാദം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കണക്കുകള്‍കൊണ്ട് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചെറു ന്യൂനപക്ഷം മാത്രമായ സവര്‍ണ സംഘ്പരിവാര്‍ ശക്തികളുടെ താല്‍പര്യങ്ങള്‍ രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ കുത്സിത ശ്രമം മാത്രമാണ് ഈ നീക്കത്തിനു പിന്നില്‍. വെറുപ്പും വിദ്വേഷവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചവര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കൈക്കൊള്ളുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും അടവുനയങ്ങള്‍ മാത്രമാണിത്. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും.
കശാപ്പുശാലകളുടെ പ്രവര്‍ത്തനങ്ങളിലോ മാംസാഹാര ലഭ്യതയിലോ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ ഇത് ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനവും ആശ്രയവും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതു വഴിയുള്ള കൊള്ളക്കൊടുക്കലുകളുമാണ്. കോര്‍പ്പറേറ്റുകളുടെ കൂട്ടിക്കിഴക്കലുകള്‍ക്ക് അപ്പുറമാണ് ഈ സമ്പദ് വ്യവസ്ഥയുടെ സാന്നിധ്യവും പ്രസക്തിയും. നികുതിവിധേയമല്ലാത്ത ചെറിയ സാമ്പത്തി ഇടപാടുകള്‍ക്ക് പോലും കടിഞ്ഞാണ്‍ ഇടുന്ന മോദിയുടെ നോട്ടു നിരോധനവും ഇപ്പോള്‍ നടത്തിയിട്ടുള്ള കാലി വില്‍പ്പന നിരോധനവുമെല്ലാം പ്രഹരമേല്‍പ്പിക്കുന്നത് ഈ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കുമേലാണ്. ചന്തകള്‍ എന്നാല്‍ കാര്‍ഷികാവശ്യത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ല എന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. ചന്തകള്‍ കാര്‍ഷിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, അടിസ്ഥാനപരമായി വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്‍പര്യങ്ങള്‍ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. മറ്റുള്ളവയെല്ലാം അതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പ്രാചീന കാലംമുതല്‍ മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്‍ന്ന് പോരുന്നവരാണ് ഇന്ത്യന്‍ സമൂഹം. 2006ല്‍ നടത്തിയ ഹിന്ദു-സി.എന്‍.എന്‍-ഐബി.എന്‍ സര്‍വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്‍). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്. വിശ്വാസത്തിന്റെ ഭാഗമായി മാംസാഹാരം ഉപയോഗിക്കാത്തത് മേല്‍പറഞ്ഞ 31 ശതമാനത്തില്‍തന്നെ ചെറിയൊരു വിഭാഗം മാത്രമാണ്. ലിംഗായത്, വൈഷ്ണവ് സമുദായക്കാരും ബ്രാഹ്മണരും ജൈന മതക്കാരുമാണ് ഇതില്‍ വരുന്നത്. അനേക ജാതി, ഉപജാതി വിഭാഗങ്ങളായി പരന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ സമുദായങ്ങള്‍.
പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്. 23,303 കോടി രൂപയുടെ ബീഫ് കയറ്റുമതി തന്നെ നടക്കുന്നുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം 65 വിദേശ രാജ്യങ്ങളിലേക്കായി ഇന്ത്യ കയറ്റി അയച്ചത് 24 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ്. മാത്രമല്ല, രാജ്യത്ത് കശാപ്പു ചെയ്യപ്പെടുന്ന മാടുകളില്‍ 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന്(ആഭ്യന്തര കയറ്റുമതി ആവശ്യങ്ങള്‍ ഉള്‍പ്പെടെ) ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നവ ബട്ടന്‍സ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, പെയിന്റ്, ബ്രഷ് തുടങ്ങി 40ലധികം വ്യാവസായിക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ മേഖലകളിലെല്ലാം മോദിയുടെ നിരോധന അമ്പ് ചെന്ന് തറയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യും.
കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന സര്‍ക്കാര്‍ വാദവും കഴമ്പില്ലാത്തതാണ്. ഓരോ വര്‍ഷവും 2.2 കോടി മുതല്‍ 2.3 കോടി വരെ കാലികള്‍ മാംസ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. സ്വാഭാവികമായി ചത്തൊടുങ്ങുന്നതിനു പുറമെയാണിത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്തെ കാലി സമ്പത്തിന്റെ എണ്ണം 18- 19 കോടിയില്‍ സ്ഥായിയായി തുടരുകയാണ്. കശാപ്പ് കാലിസമ്പത്തിന്റെ എണ്ണം കുറയാന്‍ ഇടയാക്കുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞ കാലത്താണ്, കാര്‍ഷിക പുരോഗതിക്ക് കാലിസമ്പത്തിനെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപദേശം.
കന്നുകാലി വളര്‍ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിസമ്പത്തിന്റെ സംരക്ഷണമോ കാര്‍ഷിക പുരോഗതിയോ അല്ല, മറിച്ച് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലെന്ന വസ്തുതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ഒരു തീരുമാനം കൊണ്ട് രാജ്യത്തെ ദളിതരേയും മുസ്്‌ലിംകളേയും ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാന്‍ കഴിയുമെന്ന സംഘ്പരിവാറിന്റെ കണക്കുകൂട്ടല്‍ മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെ ആദ്യത്തേയും അവസാനത്തേയും പ്രേരണ. സ്വന്തം ജനതക്കുമേല്‍ ഒരു ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശേഷണവും മോദി സര്‍ക്കാറിന്റെ ഈ തീരുമാനത്തിന് നല്‍കാനാവില്ല.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending