Connect with us

Video Stories

സ്വന്തം ജനതക്കുമേലുള്ള സാമ്പത്തിക ഉപരോധം

Published

on

കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് ഇതിനകം തന്നെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. നോട്ടു നിരോധനം പോലെത്തന്നെ കാടടച്ചുള്ള ഈ വെടി എവിടെയൊക്കെ ചെന്നു തറയ്ക്കും, ആര്‍ക്കൊക്കെ മുറിവേല്‍ക്കും എന്നത് പൂര്‍ണമായി ബോധ്യപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ചില കണക്കുകള്‍ അതിന്റെ അപായ സാധ്യത സംബന്ധിച്ച മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കും.
മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ വാദം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് കണക്കുകള്‍കൊണ്ട് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചെറു ന്യൂനപക്ഷം മാത്രമായ സവര്‍ണ സംഘ്പരിവാര്‍ ശക്തികളുടെ താല്‍പര്യങ്ങള്‍ രാജ്യത്തെ ബഹുഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാറിന്റെ കുത്സിത ശ്രമം മാത്രമാണ് ഈ നീക്കത്തിനു പിന്നില്‍. വെറുപ്പും വിദ്വേഷവും അടിസ്ഥാന പ്രമാണമായി സ്വീകരിച്ചവര്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കൈക്കൊള്ളുന്ന ഭിന്നിപ്പിന്റെയും ഛിദ്രതയുടേയും അടവുനയങ്ങള്‍ മാത്രമാണിത്. അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും.
കശാപ്പുശാലകളുടെ പ്രവര്‍ത്തനങ്ങളിലോ മാംസാഹാര ലഭ്യതയിലോ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍. പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷിക, വ്യാപാര, വ്യവാസയ മേഖലകളിലെ അനവധി സംരംഭങ്ങളെ ഇത് ബാധിക്കും. രാജ്യത്തെ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളില്‍ ബഹുഭൂരിഭാഗവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. അവരുടെ നിലനില്‍പ്പിന്റെ അടിസ്ഥാനവും ആശ്രയവും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയും അതു വഴിയുള്ള കൊള്ളക്കൊടുക്കലുകളുമാണ്. കോര്‍പ്പറേറ്റുകളുടെ കൂട്ടിക്കിഴക്കലുകള്‍ക്ക് അപ്പുറമാണ് ഈ സമ്പദ് വ്യവസ്ഥയുടെ സാന്നിധ്യവും പ്രസക്തിയും. നികുതിവിധേയമല്ലാത്ത ചെറിയ സാമ്പത്തി ഇടപാടുകള്‍ക്ക് പോലും കടിഞ്ഞാണ്‍ ഇടുന്ന മോദിയുടെ നോട്ടു നിരോധനവും ഇപ്പോള്‍ നടത്തിയിട്ടുള്ള കാലി വില്‍പ്പന നിരോധനവുമെല്ലാം പ്രഹരമേല്‍പ്പിക്കുന്നത് ഈ ഗ്രാമീണ സമ്പദ് വ്യവസ്ഥക്കുമേലാണ്. ചന്തകള്‍ എന്നാല്‍ കാര്‍ഷികാവശ്യത്തിനു വേണ്ടിയുള്ളതാണെന്നും അവിടെ കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ പാടില്ല എന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. ചന്തകള്‍ കാര്‍ഷിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല, അടിസ്ഥാനപരമായി വാണിജ്യ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ്. വില്‍ക്കുന്നയാളിന്റെയും വാങ്ങുന്നയാളിന്റെയും താല്‍പര്യങ്ങള്‍ക്കും ക്രയശേഷിക്കും മാത്രമാണ് അവിടെ പ്രാഥമിക പരിഗണന. മറ്റുള്ളവയെല്ലാം അതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. പ്രാചീന കാലംമുതല്‍ മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ വേട്ടയാടിയിരുന്നതിന് തെളിവുകളുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണ്. നൂറ്റാണ്ടുകളായി മാംസം ഭക്ഷണക്രമത്തിന്റെ ഭാഗമായി പിന്തുടര്‍ന്ന് പോരുന്നവരാണ് ഇന്ത്യന്‍ സമൂഹം. 2006ല്‍ നടത്തിയ ഹിന്ദു-സി.എന്‍.എന്‍-ഐബി.എന്‍ സര്‍വേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 31 ശതമാനം മാത്രമാണ് മാംസാഹാരം ഉപയോഗിക്കാത്തത്( വെജിറ്റേറിയന്‍). ശേഷിക്കുന്ന 69 ശതമാനവും മാംസാഹാരം ജീവിതക്രമത്തിന്റെ ഭാഗമാക്കിയവരാണ്. വിശ്വാസത്തിന്റെ ഭാഗമായി മാംസാഹാരം ഉപയോഗിക്കാത്തത് മേല്‍പറഞ്ഞ 31 ശതമാനത്തില്‍തന്നെ ചെറിയൊരു വിഭാഗം മാത്രമാണ്. ലിംഗായത്, വൈഷ്ണവ് സമുദായക്കാരും ബ്രാഹ്മണരും ജൈന മതക്കാരുമാണ് ഇതില്‍ വരുന്നത്. അനേക ജാതി, ഉപജാതി വിഭാഗങ്ങളായി പരന്നുകിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ സമുദായങ്ങള്‍.
പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ മാട്ടിറച്ചി വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്. 23,303 കോടി രൂപയുടെ ബീഫ് കയറ്റുമതി തന്നെ നടക്കുന്നുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം 65 വിദേശ രാജ്യങ്ങളിലേക്കായി ഇന്ത്യ കയറ്റി അയച്ചത് 24 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ്. മാത്രമല്ല, രാജ്യത്ത് കശാപ്പു ചെയ്യപ്പെടുന്ന മാടുകളില്‍ 30 ശതമാനം മാത്രമാണ് മാംസാവശ്യത്തിന്(ആഭ്യന്തര കയറ്റുമതി ആവശ്യങ്ങള്‍ ഉള്‍പ്പെടെ) ഉപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നവ ബട്ടന്‍സ്, സോപ്പ്, ടൂത്ത്‌പേസ്റ്റ്, പെയിന്റ്, ബ്രഷ് തുടങ്ങി 40ലധികം വ്യാവസായിക ഉത്പന്നങ്ങളുടെ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. ഈ മേഖലകളിലെല്ലാം മോദിയുടെ നിരോധന അമ്പ് ചെന്ന് തറയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യും.
കാലി സമ്പത്ത് സംരക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന സര്‍ക്കാര്‍ വാദവും കഴമ്പില്ലാത്തതാണ്. ഓരോ വര്‍ഷവും 2.2 കോടി മുതല്‍ 2.3 കോടി വരെ കാലികള്‍ മാംസ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. സ്വാഭാവികമായി ചത്തൊടുങ്ങുന്നതിനു പുറമെയാണിത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷമായി രാജ്യത്തെ കാലി സമ്പത്തിന്റെ എണ്ണം 18- 19 കോടിയില്‍ സ്ഥായിയായി തുടരുകയാണ്. കശാപ്പ് കാലിസമ്പത്തിന്റെ എണ്ണം കുറയാന്‍ ഇടയാക്കുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞ കാലത്താണ്, കാര്‍ഷിക പുരോഗതിക്ക് കാലിസമ്പത്തിനെ ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപദേശം.
കന്നുകാലി വളര്‍ത്തലിനെ ജീവിതോപാധിയായി കാണുന്നവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ദരിദ്ര ദളിത് ജനവിഭാഗങ്ങളാണ്. കശാപ്പിനു വേണ്ടി മൃഗങ്ങളെ വില്‍ക്കാന്‍ കഴിയാതാകുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നതും ഈ വിഭാഗമായിരിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ക്ഷീരോത്പാദനം വഴിയുള്ള വരുമാനത്തിനും മാത്രമായി കാലി സമ്പത്തിനെ സംരക്ഷിക്കുന്നത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലിസമ്പത്തിന്റെ സംരക്ഷണമോ കാര്‍ഷിക പുരോഗതിയോ അല്ല, മറിച്ച് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നിലെന്ന വസ്തുതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. ഒരു തീരുമാനം കൊണ്ട് രാജ്യത്തെ ദളിതരേയും മുസ്്‌ലിംകളേയും ഒരേ സമയം സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കാന്‍ കഴിയുമെന്ന സംഘ്പരിവാറിന്റെ കണക്കുകൂട്ടല്‍ മാത്രമാണ് ഈ തീരുമാനത്തിനു പിന്നിലെ ആദ്യത്തേയും അവസാനത്തേയും പ്രേരണ. സ്വന്തം ജനതക്കുമേല്‍ ഒരു ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം എന്നതില്‍ കവിഞ്ഞ് മറ്റൊരു വിശേഷണവും മോദി സര്‍ക്കാറിന്റെ ഈ തീരുമാനത്തിന് നല്‍കാനാവില്ല.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending