Connect with us

Video Stories

അലെപ്പോ വീഴുമ്പോള്‍

Published

on

അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍ അസ്സദിന്റെ ഭരണസൈനികസഖ്യത്തിന് തിരിച്ചുപിടിക്കാനായെങ്കിലും, കഴിഞ്ഞ രണ്ടുദിവസമായി 16000 ത്തോളം പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് സിറിയന്‍ മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി പറയുന്നു.

 

കേവലം റൊട്ടിപോലുമില്ലാതെ പട്ടിണിയിലാണ് അലെപ്പോയിലെ ജനത. ആരുജയിക്കുന്നുവെന്നതിനപ്പുറം പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പതിനായിരങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് പലായനം ചെയ്യുന്ന കാഴ്ച ഭീതിതമായിരിക്കുന്നു. ഒന്നേകാല്‍ കോടി ജനതയാണ് ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്തത്. ലോകത്തെ വലിയ പാലായനങ്ങളിലൊന്ന്. രാജ്യത്തെ നാല്‍പതുലക്ഷം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ഇതില്‍ കാല്‍ലക്ഷം കുട്ടികളാണ്. പലായത്തിനിടെ തീരത്തടിഞ്ഞ അലന്‍ കുര്‍ദിയുടെ മൃതശരീരവും ഒംറാന്‍ ദഖ്‌നീഷിന്റെ രക്തംപുരണ്ട മുഖവും ലോകത്തിന് മറക്കാനാവില്ല.

 
വന്‍ കെട്ടിടങ്ങളെല്ലാം തകര്‍ക്കപ്പെട്ട അലെപ്പോ നഗരത്തിലിപ്പോഴുള്ളത് സഖ്യസൈന്യത്തിന്റെ മുരളലുകളും പുകപടലങ്ങളും മാത്രമാണ്. സ്ഥിതി ‘അഗാധമായ ആശങ്ക’ ഉയര്‍ത്തുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നു. രക്ഷാസമിതി വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടരലക്ഷത്തോളം പേര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവരില്‍ ഒരു ലക്ഷവും കുട്ടികളാണ്. കിട്ടിയതെല്ലാം കവറുകളിലാക്കിയും പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ചുമുള്ള ‘സൂരി’കളുടെ കൂട്ടപ്പലായനം മേഖലയിലും ലോകത്താകെയും കണ്‍നനക്കുന്ന കാഴ്ചകളാണ്. ആകാശത്തും നിലത്തും നിന്നുള്ള ദ്വിമുഖ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

ആസ്പത്രികളെല്ലാം ബോംബിംഗില്‍ തകര്‍ന്നതോടെ പരിക്കേറ്റ പതിനായിരങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോയിട്ട് മാറ്റാന്‍ പോലുമാവാത്ത വിധമുള്ള ആക്രമണമാണ് നടക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് വിമതര്‍ തിരിച്ചുനടത്തുന്നത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസ്സദ് സൈന്യം നടത്തുന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ വൈകാതെ വിമതര്‍ക്ക് പൂര്‍ണമായി കീഴടങ്ങേണ്ടിവരുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഐ.എസ് പിടിയിലുള്ള ഇറാഖിലെ മൊസൂള്‍ പിടിച്ചെടുത്ത ആവേശത്തിലാണ് അലെപ്പോയിലേക്ക് സേനകള്‍ നീങ്ങിയത്.

 

റക്കയും തിരിച്ചുപിടിച്ചടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യു.എസ് സേന നടത്തുന്നത്. ഇതോടെ ഐ.എസിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാവുകയാണെന്നാണ് സൂചനകള്‍. സിറിയയില്‍ അമേരിക്കയും ഫ്രാന്‍സും സഊദിയും തുര്‍ക്കിയും ഖത്തറും സുന്നികളായ വിമതരുടെ പക്ഷത്താണ് . ഐ.എസും സിറിയയില്‍ യുദ്ധരംഗത്തുണ്ട്. എണ്ണത്തിലും വണ്ണത്തിലും അസ്സദ് സൈന്യത്തിന് തന്നെയാണ് മുന്‍തൂക്കം. വിമതര്‍ക്കെതിരെ നാലാമതായി കുര്‍ദുകളുമുണ്ട്.

 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടെ സിവിലിയന്‍ ജനതയുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കപ്പെടുന്നില്ല. സിറിയയിലെ പകുതിയോളം ജനത ഇതിനകം സമീപരാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇവര്‍ക്ക് അഭയം നല്‍കിയതെങ്കിലും അവിടങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് കനം ലഭിച്ചുവരികയാണ്. അലെപ്പോയില്‍ ഇനിയുള്ള പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് എന്നത് യുദ്ധത്തിന്റെ ആള്‍നാശത്തെക്കുറിച്ച് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 

കുട്ടികളും സ്ത്രീകളുമാണ് ഏത് യുദ്ധത്തിന്റെയും വലിയ ഇരകള്‍ എന്നത് മറക്കാനാവില്ല. സിറിയയില്‍ സംഭവിക്കുന്നതും അതുതന്നെ.അസ്സദ് ഭരണകൂടത്തിന് പിന്തുണയുമായി റഷ്യയും എതിരായി അമേരിക്കക്കും ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് കഴിഞ്ഞ മാസം കരാറുണ്ടാക്കിയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ അത് ഫലവത്താകാതെ പോകുകയായിരുന്നു. അറബ് രാജ്യങ്ങളായ ഇറാഖിലും സിറിയയിലും യമനിലുമൊക്കെ അശാന്തി പടരാന്‍ തുടങ്ങിയത് അമേരിക്ക പോലുള്ള വിദേശശക്തികളുടെ ഇടപെടലിലൂടെയാണ്. ഇതിന് വഴിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടികള്‍ ഇവിടുങ്ങളിലെ ഭരണാധികാരികള്‍ പലപ്പോഴായി സ്വീകരിക്കുകയും ചെയ്തു.

 

ലോകപെട്രോളിയത്തിന്റെ 30 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖലയാണ് സഊദി അടങ്ങുന്ന ജി.സി.സി മേഖല. ലോകം ചലിക്കാന്‍ എണ്ണ അനിവാര്യമായിരിക്കെ വന്‍ശക്തികള്‍ ഇതിലേക്ക് കണ്ണയക്കുന്നതും കടന്നുകയറുന്നതും അസ്വാഭാവികമല്ല. ഖിലാഫത്ത് ഉയര്‍ത്തിപ്പിടിച്ചാണ് റക്ക ആസ്ഥാനമായ ഐ.എസ് സിറിയയിലും ഇറാഖിലും യുദ്ധം നടത്തിവരുന്നത്. പാശ്ചാത്യശക്തികളില്‍ നിന്ന് അറേബ്യയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ആവേശം പൂണ്ട് ലോകത്തിന്റെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ച് അവിടേക്ക് ചെന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് രീതിയില്‍ മനംനൊന്ത് തിരിച്ചുവന്നവരും വരാന്‍ കഴിയാത്തവരുമായി അനവധി പേരുണ്ട്.
അമേരിക്കയില്‍ ഒബാമ പടിയിറങ്ങുകയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്യുന്ന ജനുവരിയില്‍ സിറിയയെ പൂര്‍ണമായും വിമതരില്‍ നിന്ന് മോചിപ്പിക്കുകയാണ് അസ്സദിന്റെ ലക്ഷ്യം. വിമതര്‍ക്ക് നല്‍കി വരുന്ന പിന്തുണ നിര്‍ത്തിയേക്കുമെന്ന് ട്രംപ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.പരസ്പരം ചേരാനാണ് ട്രംപിനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും താല്‍പര്യം. ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടി 2000ല്‍ അധികാരത്തിലേറിയ ബഷറുല്‍ അസ്സദ് പാസാക്കിയ ഭരണഘടന പ്രകാരം പ്രസിഡണ്ട് മുസ്്‌ലിമാകേണ്ടതില്ലെന്ന നിയമമാണ് പണ്ഡിതരടക്കമുള്ള വലിയ ജനതയെ വിമതരാക്കിയത്.

 

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായിരുന്നു അസ്സദ്. അമേരിക്കയെ വിമതരുടെ സഹായത്തിനെത്തിച്ചതും ഇതായിരുന്നു. ജനാധിപത്യവും പൗരാവകാശവും പറയുകയും തങ്ങളുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന യു.എസ്സിന്റെ രീതി ഒബാമയും പിന്തുടര്‍ന്നതാണ് സത്യത്തില്‍ ഇന്നത്തെ ഗതിയിലേക്ക് സിറിയയെയും ഒരു പരിധിവരെ മധ്യേഷ്യയെയും കൊണ്ടുചെന്നെത്തിച്ചത്.

 

ഇന്നത്തെ അവസ്ഥയില്‍ യുദ്ധം നിലച്ചാലും പ്രശ്‌നം നിലനില്‍ക്കുമെന്നുതന്നെയാണ് കരുതേണ്ടത്. റഷ്യയും ഇറാനും കൂടുതല്‍ ശക്തമായി മേഖലയില്‍ പ്രത്യേകിച്ചും എണ്ണയില്‍, കൈവെക്കാനതിട വരുത്തും. എങ്കിലും ഐ.എസ് പോലുള്ള ശക്തികള്‍ പരാജയപ്പെടുക തന്നെ വേണം. സ്വേഷ്ടത്തിനാണെങ്കിലും അന്യരാജ്യങ്ങളില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നയം പ്രായോഗികത്തിലാകുമോ എന്നതും കാത്തിരുന്നുകാണണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending