Connect with us

Video Stories

സല്‍കര്‍മങ്ങള്‍ പാഴാക്കരുത്

Published

on

എ.എ വഹാബ്

നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു. നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് നോമ്പ് അനുഷ്ഠിക്കുമ്പോള്‍ നന്മകള്‍ വര്‍ധിപ്പിക്കാനും തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനും ഒരു സാമൂഹികാന്തരീക്ഷം സംജാതമാണ്. വ്രതകാലം കഴിയുമ്പോള്‍ ആ ആനുകൂല്യം ഉണ്ടാവില്ല. ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വിശ്വാസിയെ കബളിപ്പിച്ച് പിശാച് ദേഹേച്ഛകളുടെ പിന്നാലെ നയിക്കും. അതുവഴിയുണ്ടാകുന്ന ദുഷ്‌കര്‍മങ്ങള്‍ ചെയ്തു തീര്‍ത്ത സല്‍കര്‍മ്മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഖുര്‍ആന്‍ സത്യവിശ്വാസികളെ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്.
പ്രവാചകന്റെ ആദ്യകാല അനുയായികളില്‍ സത്യവിശ്വാസത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയാത്തവരും അതിന്റെ സംസ്ഥാപനത്തിനായി ത്യാഗം വരിക്കാന്‍ കഴിയാത്തവരുമായി ചിലരെങ്കിലും ഉണ്ടായിരുന്നു. അവന്‍ വിശ്വസിച്ചിരുന്നത് സത്യവിശ്വാസം സ്വീകരിച്ചാല്‍ ചില കുറ്റങ്ങള്‍ ചെയ്താലും കുഴപ്പമില്ല. എല്ലാ സല്‍കര്‍മങ്ങളും സ്വീകരിക്കപ്പെടും. സത്യവിശ്വാസം ഇല്ലെങ്കില്‍ ഒരു സല്‍കര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതൊഴികെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന വചനം അവതരിപ്പിച്ചപ്പോള്‍ അത്തരം വന്‍പാപങ്ങള്‍ ചെയ്തു പോയവരുടെ കാര്യത്തില്‍ മാത്രമേ ഭയക്കേണ്ടതുള്ളുവെന്നും അതൊന്നും ചെയ്യാത്തവരുടെ കാര്യത്തില്‍ ഏറെ പ്രത്യാശയുമാണ് അവര്‍ പുലര്‍ത്തിയിരുന്നത്.
ആ പശ്ചാത്തലത്തിലാണ് അല്ലാഹു അവതരിപ്പിച്ചത് ‘സത്യവിശ്വാസികളെ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാവാതെ നോക്കുക’ (47:33) ഈ വചനങ്ങള്‍ സത്യസന്ധരായ സത്യവിശ്വാസികളില്‍ ഏറെ ഭയം ഉളവാക്കി. ഇബ്‌നു ഉമറും ഇമാം അഹ്മദ് ബിന്‍ നസ്വറും ഇതുസംബന്ധിച്ച് പരാമര്‍ശങ്ങള്‍ നല്‍കുന്നു. എല്ലാ വാക്കും കര്‍മവും സൂക്ഷിക്കണമെന്ന് അവര്‍ക്ക് ബോധ്യമായി. മറിച്ചായാല്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോകും. ആ ചിന്താഗതി അവരുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. നിഷേധിക്കുകയും ദൈവമാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുകയും അവിശ്വാസികളായിത്തന്നെ മരിച്ചുപോകുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കുകയില്ലെന്നും തൊട്ടുടനെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വിലയിരുത്താനും ശരിയാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആ സൂക്തം ഏറെ ഉപകരിച്ചു.
ഖുര്‍ആന്‍ തുടര്‍ന്നു പറയുന്നത് സത്യനിഷേധികളുടെ മര്‍ദ്ദനങ്ങളും പീഢനങ്ങളും അടിച്ചുപൊളിക്കുന്ന ആഹ്ലാദവും കണ്ട് സത്യവിശ്വാസികള്‍ ദുര്‍ബലരാവാതിരിക്കണം എന്നാണ്. അല്ലാഹു കൂടെയുണ്ട്. സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. സംസ്‌കാരത്തിലും അറിവിലും അന്തസ്സിലും പ്രതാപത്തിലും സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. അക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. സ്വന്തം സ്ഥാനം മറന്ന് സത്യവിശ്വാസികള്‍ അക്രമികളെ സന്ധിക്ക് ക്ഷണിക്കുന്നത് സത്യവിശ്വാസത്തിന്റെ പ്രകൃതത്തിന് അപമാനകരമാണ്. അല്ലാഹു എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാല്‍ സത്യവിശ്വാസികളെ മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടും സഹായിച്ചുകൊണ്ടും രക്ഷപ്പെടുത്തിക്കൊണ്ടും അവര്‍ക്ക് വേണ്ടി പ്രതിരോധിച്ചു കൊണ്ടും അല്ലാഹു എപ്പോഴും കൂടെയുണ്ടാവും. എവിടെ എപ്പോള്‍ എന്തു ചെയ്യണമെന്ന് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. ഈ ബോധം സത്യവിശ്വാസ മനസ്സുകളില്‍ ദൃഢപ്പെടുത്താനാണ് ഖുര്‍ആന്‍ ഈ വിധം കാര്യങ്ങള്‍ വിവരിക്കുന്നത്.
ഈ ലോക ജീവിതത്തിന്റെ ഹൃസ്വതയും പൊങ്ങച്ചവും തുറന്നു കാട്ടാനാണ് പരലോകവുമായി തട്ടിക്കുമ്പോള്‍ ഇഹലോക ജീവിതം തമാശപോലെയാണെന്ന് പരാമര്‍ശിച്ചത്.
അടിപതറാതെ സത്യത്തില്‍ ഉറച്ചു നിന്ന് നിഷേധികളുടെ നിഗളിപ്പ് അവഗണിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം അല്ലാഹു പൂര്‍ത്തിയാക്കി കൊടുക്കും എന്ന സമാശ്വാസ വാഗ്ദാനവും പിന്‍കുറിയായി ഇവിടെ ചേര്‍ത്തിട്ടുണ്ട്.
ഈ സത്യത്തിലേക്ക് വഴി തെളിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് അല്ലാഹു മനുഷ്യരോട് കാശൊന്നും ചോദിക്കുന്നില്ല എന്ന് എടുത്ത് പറയുന്നുണ്ട്. കാശ് ചോദിച്ചാല്‍ മനുഷ്യമനസ്സിന്റെ ദൗര്‍ബല്യം പുറത്തുവരും എന്നു കൂടി പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു തന്ന ധനത്തില്‍ നിന്ന് അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പറയുമ്പോള്‍ പിശുക്കു കാണിക്കുന്നത് സ്വന്തത്തോട് തന്നെയാണ്.
അല്ലാഹു പരാശ്രയ രഹിതനാണ്.മറ്റുള്ളവരെല്ലാം അല്ലാഹുവിനെ ആശ്രയിച്ചാലേ നിലനില്‍ക്കുകയുള്ളു. ഇതൊക്കെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ പിന്തിരിഞ്ഞു പോകുന്നവരെ നിഷ്‌കാസം ചെയ്തു നിങ്ങളെപ്പോലെയല്ലാത്ത മറ്റൊരു ജനതയെ അല്ലാഹു പകരം കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഒടുവില്‍ അല്ലാഹു നല്‍കുന്നുണ്ട്. സമകാലിക സത്യവിശ്വാസികളെ ഗൗരവമായി ചിന്തിപ്പിക്കേണ്ട ഒരു ഖുര്‍ആന്‍ വചനമാണത്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending