Connect with us

Video Stories

ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും

Published

on

എം.ഐ തങ്ങള്‍
ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്‍ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതെങ്ങനെ ഭരണഘടനയില്‍ വന്നു? ഭരണഘടനയുടെ മൊത്തം സ്വഭാവത്തിനെതിരാണീ ഖണ്ഡിക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്ര ഉദാരമായ ഒരു നിലപാട് സ്വീകരിച്ച ഭരണഘടനകള്‍ ലോകത്ത് വളരെയൊന്നും ഇല്ല.

ഒരുദാഹരണത്തിന് വേണമെങ്കില്‍ 25-ാം വകുപ്പ് എടുക്കാം. മൗലികാവകാശത്തിലെ വളരെ പ്രധാനപ്പെട്ട വകുപ്പാണിത്. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്നനുസൃതം അനുഷ്ഠാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നല്‍കുന്നു. ഇത്രയും കാര്യങ്ങള്‍ ലോകത്ത് മിക്ക ഭരണഘടനകളിലും കാണാം. എന്നാല്‍ ഈ വകുപ്പ് മതം പ്രചരിപ്പിക്കാന്‍ കൂടി സ്വാതന്ത്ര്യം നല്‍കുന്നു. അമേരിക്കന്‍ ഭരണഘടനയില്‍ പോലും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഒരു വകുപ്പിന്റെ മാത്രം കാര്യമല്ല. ഭരണഘടനയുടെ മൊത്തം സ്വഭാവമാണിത്. പിന്നെ എങ്ങനെ ഇതിന് കടകവിരുദ്ധമായ ഒരു നിര്‍ദ്ദേശം ഭരണഘടനയില്‍ വന്നു?

സ്വാതന്ത്ര്യ സമരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും ഭാവി ഇന്ത്യന്‍ ഭരണഘടനയില്‍ സിവില്‍കോഡിലെ കുടുംബനിയമങ്ങള്‍ ഏകീകരിക്കും എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ മറിച്ച് പറഞ്ഞിട്ടുണ്ട്താനും. 1933ലെ കല്‍ക്കത്താ സമ്മേളനത്തിലെ ഒരു പ്രമേയം തന്നെ മുസ്‌ലിംകള്‍ക്ക് അവരുടെ സംസ്‌കാരം പൂര്‍ണമായും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. വേറെയും സന്ദര്‍ഭങ്ങളില്‍ ഇത്തരം ഉറപ്പുകള്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് കുടുംബനിയമങ്ങള്‍. ഭരണഘടനയിലെ 29-ാം വകുപ്പും ഈ ഉറപ്പ് നല്‍കുന്നുണ്ട്.

മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഈ വകുപ്പ് വന്നതിന്റെ കഥ ഇപ്രകാരം: 1947 മാര്‍ച്ച് 28ന് ഭരണഘടനാ നിര്‍മ്മാണസമിതിയുടെ മൗലികാവകാശ ഉപസമിതി യോഗം നടക്കുമ്പോള്‍ അതില്‍ അംഗമായിരുന്ന എം.ആര്‍ മസാനി ഏകസിവില്‍കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വോട്ടിനിട്ട് മസാനിയുടെ ആവശ്യം സമിതി നിരാകരിച്ചു. മസാനി പിന്മാറിയില്ല. മാര്‍ച്ച് 30ന് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ തന്റെ ആവശ്യം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നദ്ദേഹം വാദിച്ചു. വീണ്ടും വോട്ടിനിട്ടു. നേരിയ ഭൂരിപക്ഷത്തിന് മസാനിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. അങ്ങനെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 35-ാം വകുപ്പായി ഇതെഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഈ വകുപ്പ് 44-ാം വകുപ്പായി മാറുകയായിരുന്നു.

ഭരണഘടനാ അസംബ്ലിയില്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മുസ്‌ലിം മെമ്പര്‍മാര്‍ പലരും ഇതിന് ഭേദഗതി ആവശ്യപ്പെട്ടു. 1948 നവംബര്‍ 28ന് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അവതരിപ്പിച്ച ഭേദഗതി ഇപ്രകാരമായിരുന്നു: ”സര്‍, വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
”സ്വന്തമായി വ്യക്തിനിയമങ്ങളുള്ള ഏതെങ്കിലും ഗ്രൂപ്പോ വിഭാഗമോ ആയ ജനസമൂഹത്തെ അവരുടെ വ്യക്തിനിയമം ഇതിനുവേണ്ടി കയ്യൊഴിക്കാന്‍ നിര്‍ബന്ധിച്ചുകൂടാത്തതാകുന്നു”
ഭേദഗതി അവതരിപ്പിച്ചുകൊണ്ട് ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ഒരു ഗ്രൂപ്പിന് അല്ലെങ്കില്‍ സമുദായത്തിന് താന്താങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങള്‍പെട്ട ഒന്നാണ്. വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം ജീവിതരീതിയുടെ ഭാഗമാകുന്നു. അതവരുടെ മതത്തിന്റെ ഭാഗമാണ്, സംസ്‌കാരത്തിന്റെ ഭാഗമാണ്. വ്യക്തി നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏത് നിയമവും നൂറ്റാണ്ടുകളും തലമുറകളുമായി ഒരു ജനസമൂഹം സ്വീകരിക്കുന്ന ജീവിത രീതിക്ക് അവര്‍ ആധാരമാക്കിയിട്ടുള്ള നിയമങ്ങളിലുള്ള ഇടപെടലുകള്‍ക്ക് തുല്യമാകുന്നു. വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് പുതിയ കാര്യമല്ല. യൂറോപ്യന്‍ നാടുകളില്‍ ഇതിന് കീഴ്‌വഴക്കങ്ങള്‍ കാണാം. ഉദാഹരണത്തിന് യൂഗോസ്ലാവ്യ, സെര്‍ബുകളുടേയും ക്രോട്ടുകളുടേയും സ്ലോവുകളുടെയും നാടായ യൂഗോസ്ലാവ്യ ന്യൂനപക്ഷങ്ങളുമായുണ്ടാക്കിയ കരാറിന്റെ ബാധ്യതകള്‍ക്കനുസൃതം അവരുടെ അവകാശങ്ങള്‍ രേഖാമൂലം ഉറപ്പുവരുത്തുകയുണ്ടായി.

മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ട ഉറപ്പ് ഇപ്രകാരമാണ്:
”സ്ലോവുകളുടേയും ക്രോട്ടുകളുടേയും സെര്‍ബുകളുടേയും ഈ രാജ്യം കുടുംബനിയമത്തിന്റെയും വ്യക്തിപര അവകാശങ്ങളുടേയും കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടപ്പുള്ള നിയമങ്ങള്‍ക്കനുസൃതം ഇക്കാര്യങ്ങളെ ഭരിക്കുന്ന വകുപ്പുകള്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ചുനല്‍കാമെന്ന് അംഗീകരിക്കുന്നു”.
ഇതുപോലുള്ള വകുപ്പുകള്‍ ഇതരയൂറോപ്യന്‍ നാടുകളിലെ ഭരണഘടനകളിലും നമുക്ക് കാണാന്‍ കഴിയും. എന്റെ ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല, ഭൂരിപക്ഷ സമുദായമുള്‍ക്കൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ടതാകുന്നു. ഇപ്പോള്‍ നിലവിലുള്ള എല്ലാവരുടേയും വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശം എല്ലാവര്‍ക്കും ലഭിക്കണമെന്നാണിതാവശ്യപ്പെടുന്നത്”.

ഈ ഭേദഗതി പുതിയൊരു കൂട്ടം നിയമങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതുമയോ ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് മാത്രമാണിതാവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പൊതുസിവില്‍കോഡ് വേണമെന്ന് എന്തിന്നാവശ്യപ്പെടുന്നു? തട്ടി നിരപ്പാക്കി ഏകരൂപം ആക്കുന്നതിലൂടെ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാക്കാമെന്നാണ് ആശയമെന്ന് വ്യക്തം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇത്തരം കൃത്രിമമാര്‍ഗങ്ങള്‍ കുഴപ്പവും അനൈക്യവും മാത്രമേ വരുത്തിവെക്കൂ. പരസ്പര സൗഹാര്‍ദ്ദം തകരുക മാത്രമായിരിക്കും ഇതിന്റെ ഫലം. മറിച്ച് ജനങ്ങളെ അവരുടെ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനനുവദിക്കുകയാണെങ്കില്‍ അവിടെ അതൃപ്തിയുടേയോ കുഴപ്പത്തിന്റെയോ പ്രശ്‌നമുദിക്കുന്നില്ല. വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കപ്പെട്ട ഒരു വിഭാഗവും ഇതര ജനവിഭാഗങ്ങളുമായി ഭിന്നിച്ചുനില്‍ക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം”.

മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി മഹ്ബൂബ് അലി ബേഗ് ബഹദൂറിന്റെ ഭേദഗതി:
”സര്‍ വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു”:
”ഈ വകുപ്പിലുള്ള യാതൊന്നും പൗരന്റെ വ്യക്തിനിയമത്തെ ഒരു നിലക്കും ബാധിക്കുന്നതല്ല”. ഭേദഗതി വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:
വകുപ്പ് 35നെകുറിച്ചുള്ള എന്റെ വീക്ഷണത്തില്‍ ‘സിവില്‍ നിയമം’ എന്ന പ്രയോഗം പൗരന്റെ വ്യക്തിനിയമത്തെ തീരെയും ബാധിക്കുന്ന ഒന്നല്ല. സിവില്‍നിയമമെന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളതിവയാണ്” സ്വത്തുനിയമങ്ങള്‍, സ്വത്തു കൈമാറ്റ നിയമങ്ങള്‍, തെളിവു നിയമങ്ങള്‍, കരാര്‍ നിയമങ്ങള്‍ മുതലായവ. ഒരു മത സമുദായം അനുഷ്ഠിക്കുന്ന നിയമങ്ങള്‍ 35-ാം വകുപ്പ് ഉള്‍ക്കൊള്ളുന്നില്ല; ഇതാണെന്റെ അഭിപ്രായം. ഈ വകുപ്പിന് രൂപം കൊടുത്തവര്‍ ഏതെങ്കിലും കാരണത്താല്‍ സിവില്‍ നിയമമെന്ന പ്രയോഗത്തില്‍ പൗരന്റെ വ്യക്തിനിയമവും ഉള്‍ക്കൊള്ളുന്നുവെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ചില മതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിനിയമങ്ങള്‍ എത്രമാത്രം വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണെന്ന സുപ്രധാനസത്യത്തെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദായം, അനന്തരാവകാശം, വിവാഹം, വിവാഹ മോചനം എന്നിവയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും അവരുടെ മതത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്.

”കഴിഞ്ഞ 1350 വര്‍ഷങ്ങളായി മുസ്‌ലിംകള്‍ ഈ നിയമങ്ങള്‍ പിന്തുടര്‍ന്നുവരുന്നവരാണ്. മിക്ക രാജ്യങ്ങളിലും അധികാരികള്‍ ഇതംഗീകരിച്ചിട്ടുമുണ്ട്. വളരെ ലാഘവബുദ്ധിയോടെ കാണേണ്ടുന്ന പ്രശ്‌നമല്ലിത്. മറ്റു ചില സമുദായങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് സത്യമാണെന്നെനിക്കറിയാം. അവരുടെയും വ്യക്തിനിയമങ്ങള്‍ പൂര്‍ണമായും മത തത്വങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഇഷ്ടംപോലെ ഉപയോഗിക്കാമെന്നുണ്ടെങ്കില്‍ തന്നെയും അത് മത സിദ്ധാന്തങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ള സമൂഹങ്ങളുടെമേലും കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല; അത് സാധ്യവുമല്ല.

മതേതര രാജ്യമെന്ന ആശയത്തെക്കുറിച്ച് ചിലര്‍ക്ക് വിചിത്രമായ ആശയങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ പൗരന്മാര്‍ക്ക് നിത്യജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഷയിലും സംസ്‌കാരത്തിലും വ്യക്തിനിയമത്തിലുമൊക്കെ ഐകരൂപ്യം വേണമെന്ന് ഇവര്‍ വിചാരിക്കുന്നപോലെ തോന്നുന്നു. എന്നാല്‍ ഈ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയല്ല. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ഇതുപോലുള്ള ഒരു രാജ്യത്ത് ഓരോരുത്തരുടേയും മതം, ജീവിതം, വ്യക്തിനിയമങ്ങള്‍ എന്നിവ അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്”.
(അവസാനിക്കുന്നില്ല)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending