Connect with us

Video Stories

വയോധികരോട് ഇതാണോ കേരളം ചെയ്യേണ്ടത്

Published

on

വയോധികര്‍ക്കുനേരെ കേരളത്തില്‍ തുടരെത്തുടരെയായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങളും അതിക്രമങ്ങളും അവഗണനയും നമ്മുടെയാകെയും വിശിഷ്യാ നാട് ഭരിക്കുന്നവരുടെയും കണ്ണു തുറപ്പിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച രാജ്യത്തെ നിയമങ്ങള്‍പോലും നോക്കുകുത്തിയാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി സംജാതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടില്‍ മാസങ്ങളായി മകന്റെ മാനസിക-ശാരീരിക പീഡനത്തിനിരയായി എല്ലും തോലുമായി കഴിഞ്ഞിരുന്ന എഴുപത്തഞ്ചുകാരിയായ ലളിതയെ മകളും അയല്‍വാസികളും ചേര്‍ന്ന് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വത്തു തര്‍ക്കമാണത്രെ ഈ പീഡനത്തിന് കാരണം. കൊല്ലത്ത് രണ്ടു മാസം മുമ്പ് വീട്ടിനടത്തുള്ള കക്കൂസ് മുറിയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മറ്റൊരു വൃദ്ധമാതാവിനെ കേരളം ഞെട്ടലോടെ കാണാനിടയായത്. ഇതിനിടെ ഇന്നലെ കൊച്ചിയില്‍നിന്ന് ഇതുസംബന്ധമായ മറ്റൊരുവാര്‍ത്തകൂടിയായതോടെ പ്രബുദ്ധ കേരളം വയോധികരുടെ സുരക്ഷിതഭൂമിയല്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശ്വാസം വിടാനാകാത്തവിധം പ്രേതഭൂമിയായിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.

കൊച്ചിയിലെ കോര്‍പറേഷന്‍ വക അഗതി കേന്ദ്രത്തിലെ വൃദ്ധയെ അതിന്റെ സൂപ്രണ്ടാണ് അതിക്രൂരമായി ആക്രമിച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നത്. മകളെ സൂപ്രണ്ടിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്യായമായി ജോലിചെയ്യിച്ചതിനെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് വയോധികയായ കാര്‍ത്യായനിക്ക് ക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നതെന്നത് മനസ്സ് ശിലയല്ലാത്ത ഏതൊരാളെയും വേദനിപ്പിക്കേണ്ടതാണ്. വയോധികയെ അവരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സൂപ്രണ്ട് പട്ടാപ്പകല്‍ പരസ്യമായി മര്‍ദിക്കുന്ന ചലന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതിനകം തരംഗമായിക്കഴിഞ്ഞു. പൊതു ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലാണ് ഈ അവസ്ഥയെങ്കില്‍ പിന്നെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്ന നൂറുകണക്കിന് വയോ-അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കകത്ത് നടക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ഇവിടുത്തെതന്നെ രാധാമണി എന്ന വയോധികക്കും സൂപ്രണ്ടിന്റെ മര്‍ദനമേറ്റു.

ഇതൊക്കെ കാണിക്കുന്നത് കേരളീയ പൊതുസമൂഹത്തിനുമാത്രമല്ല, സാമൂഹിക നീതി വകുപ്പിനും ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന അധികാരികള്‍ക്കുമൊന്നും നാട്ടിലെ വയോധികരുടെ കാര്യത്തില്‍ യാതൊരുവിധ കരുതലുമില്ലെന്ന യാഥാര്‍ത്ഥ്യമാണ്. വീട്ടിലെ പട്ടിയുടെ വില പോലും മാതാപിതാക്കള്‍ക്കില്ലാതെ പോകുന്നത് കഷ്ടംതന്നെ. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതനുസരിച്ച് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വയോധികരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. നമ്മുടെ ആരോഗ്യബോധവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും നിലവാരവും സര്‍വോപരി അതിനനുസൃതമായ വരുമാനവും ജീവിത നിലവാരവും കൊണ്ടാണ് ഇത് സാധ്യമായത്. അസുഖം ബാധിക്കുമ്പോഴോ അതിനുമുമ്പോതന്നെ വൈദ്യ ശുശ്രൂഷ തേടാന്‍ മലയാളി മുന്‍കാലത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാന ഒഴുക്കാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന എല്ലാ വിഭാഗങ്ങളിലും ആരോഗ്യ ശുചിത്വ ബോധം പകരാന്‍ ഇവിടുത്തെ പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞു.

എന്നാല്‍ ഇതൊരു അനുഗ്രഹമായി മാറുന്നതിനുപകരം വയോധികരെ ശല്യമായും ഉപയോഗശൂന്യമായും കാണുന്ന പ്രവണത കേരളീയ സമൂഹത്തില്‍ കൂടിവരുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നാണ് അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന ഓരോ സംഭവങ്ങളിലുടെയും വ്യക്തമാകുന്നത്. 2011 സെന്‍സസ് പ്രകാരം കേരള ജനസംഖ്യയുടെ 12.6 ശതമാനം പേര്‍ 60 പിന്നിട്ടവരാണ്. ഇവരുടെ സംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. 2018ലെ കണക്കനുസരിച്ച് കേരളത്തിലെ 631 വയോധിക കേന്ദ്രങ്ങളിലെ അന്തേവാസികളുടെ സംഖ്യ 23,823 ആണ് -9,596 സ്ത്രീകളും 14,227 പുരുഷന്മാരും. ഇവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും സാമ്പത്തിക ശേഷിയുള്ള മക്കളുണ്ടെന്നതാണ് കൗതുകകരം.

കണ്ണൂരില്‍ സ്വന്തം അമ്മയെ വിധവയായ മകള്‍ ചൂലുകൊണ്ടും മറ്റും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം അവരുടെ മകന്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കേരളം മറന്നുകാണില്ല. അത്രയും അസഹനീയമായാണ് അമ്മക്ക് മകളുടെ പീഡനം സഹിച്ചുജീവിക്കേണ്ടിവന്നത്. വയസ്സാകുമ്പോള്‍ മാതാപിതാക്കളെ ശല്യമായി കരുതുകയും എന്നാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പത്ത് തട്ടിയെടുക്കാന്‍ ക്രൂരവും കുല്‍സിതവുമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത എന്തുകൊണ്ടോ കൂടിവരുന്നതായാണ് സമീപകാല അനുഭവങ്ങള്‍. ജീവിതത്തിന്റെ മാല്‍സരികമായ പരക്കംപാച്ചിലിനിടെ സകലവിധമൂല്യങ്ങളും കൈവിട്ടുകൊണ്ടുള്ള ഈ പോക്കിനെതിരെ മത പ്രബോധകരും എഴുത്തുകാരും മാധ്യമങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ടെങ്കിലും അത്രക്കും വിദേശ-പാശ്ചാത്യ ആഢംബര ഭ്രമത്തിന് അടിമപ്പെട്ടതുമൂലം അതില്‍നിന്ന് തലയൂരാന്‍ കഴിയുന്നില്ല. പൗരന്മാരുടെയും വിശിഷ്യാ വയോധികരുടെയും കാര്യത്തില്‍ സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക. എന്നാല്‍ നാലും അഞ്ചും അക്കങ്ങള്‍ ശമ്പളംപറ്റുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തോട് വിളിച്ചുപറയുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മലപ്പുറം തവനൂരിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ടു ദിവസത്തിനിടെ നാല് അന്തേവാസികളായ വയോധികര്‍ അസ്വാഭാവികമായി മരണപ്പെടുകയും അത് മൂടിവെക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയതാണ്. മിക്ക അഗതി മന്ദിരങ്ങളിലും വേണ്ടത്ര പരിചാരകരോ ആതുര സംവിധാനമോ ഇല്ലാത്തതാണ് ഇതിനുകാരണം. ഇവിടെ ഡോക്ടര്‍മാരുടെ സ്ഥിര സേവനം ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും സാമ്പത്തിക പരിമിതി കാരണം അതും സാധ്യമാകുന്നില്ല. എങ്കിലും ജീവിച്ചിരിക്കുന്നിടത്തോളമെങ്കിലും ഈ മണ്ണിനെയും നാടിനെയും നമ്മെയും താലോലിച്ച് വലുതാക്കിയ പൂര്‍വ തലമുറയെ സാന്ത്വനപൂര്‍വവും മര്യാദയോടെയും പരിഗണിക്കുകയും പരിചരിക്കുകയും ചെറുകൈത്താങ്ങ് നല്‍കുകയും ചെയ്യാതെ വരുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക? ഗുരുതര രോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ചികില്‍സാപദ്ധതിപോലും നിര്‍ത്തലാക്കിയ ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇതിലധികം എന്ത് പ്രതീക്ഷിക്കാനാണ്!

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending