Video Stories
വയോധികരോട് ഇതാണോ കേരളം ചെയ്യേണ്ടത്
വയോധികര്‍ക്കുനേരെ കേരളത്തില്‍ തുടരെത്തുടരെയായി നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങളും അതിക്രമങ്ങളും അവഗണനയും നമ്മുടെയാകെയും വിശിഷ്യാ നാട് ഭരിക്കുന്നവരുടെയും കണ്ണു തുറപ്പിക്കുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല, ഇതുസംബന്ധിച്ച രാജ്യത്തെ നിയമങ്ങള്‍പോലും നോക്കുകുത്തിയാകുന്ന അവസ്ഥയാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി സംജാതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തെ വീട്ടില്‍ മാസങ്ങളായി മകന്റെ മാനസിക-ശാരീരിക പീഡനത്തിനിരയായി എല്ലും തോലുമായി കഴിഞ്ഞിരുന്ന എഴുപത്തഞ്ചുകാരിയായ ലളിതയെ മകളും അയല്‍വാസികളും ചേര്‍ന്ന് പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വത്തു തര്‍ക്കമാണത്രെ ഈ പീഡനത്തിന് കാരണം. കൊല്ലത്ത് രണ്ടു മാസം മുമ്പ് വീട്ടിനടത്തുള്ള കക്കൂസ് മുറിയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മറ്റൊരു വൃദ്ധമാതാവിനെ കേരളം ഞെട്ടലോടെ കാണാനിടയായത്. ഇതിനിടെ ഇന്നലെ കൊച്ചിയില്‍നിന്ന് ഇതുസംബന്ധമായ മറ്റൊരുവാര്‍ത്തകൂടിയായതോടെ പ്രബുദ്ധ കേരളം വയോധികരുടെ സുരക്ഷിതഭൂമിയല്ലെന്ന് മാത്രമല്ല, അവര്‍ക്ക് ശ്വാസം വിടാനാകാത്തവിധം പ്രേതഭൂമിയായിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്.
കൊച്ചിയിലെ കോര്പറേഷന് വക അഗതി കേന്ദ്രത്തിലെ വൃദ്ധയെ അതിന്റെ സൂപ്രണ്ടാണ് അതിക്രൂരമായി ആക്രമിച്ചതായി ഇന്നലെ വാര്‍ത്ത പുറത്തുവന്നത്. മകളെ സൂപ്രണ്ടിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അന്യായമായി ജോലിചെയ്യിച്ചതിനെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് വയോധികയായ കാര്‍ത്യായനിക്ക് ക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നതെന്നത് മനസ്സ് ശിലയല്ലാത്ത ഏതൊരാളെയും വേദനിപ്പിക്കേണ്ടതാണ്. വയോധികയെ അവരെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സൂപ്രണ്ട് പട്ടാപ്പകല്‍ പരസ്യമായി മര്‍ദിക്കുന്ന ചലന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതിനകം തരംഗമായിക്കഴിഞ്ഞു. പൊതു ഉടമസ്ഥതയിലുള്ള അഗതി മന്ദിരത്തിലാണ് ഈ അവസ്ഥയെങ്കില്‍ പിന്നെ നാട്ടില്‍ കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്ന നൂറുകണക്കിന് വയോ-അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കകത്ത് നടക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ കഴിയുന്നതേയുള്ളൂ. ഇവിടുത്തെതന്നെ രാധാമണി എന്ന വയോധികക്കും സൂപ്രണ്ടിന്റെ മര്‍ദനമേറ്റു.
ഇതൊക്കെ കാണിക്കുന്നത് കേരളീയ പൊതുസമൂഹത്തിനുമാത്രമല്ല, സാമൂഹിക നീതി വകുപ്പിനും ഭരണകൂടത്തിനും അവരെ നിയന്ത്രിക്കുന്ന അധികാരികള്‍ക്കുമൊന്നും നാട്ടിലെ വയോധികരുടെ കാര്യത്തില്‍ യാതൊരുവിധ കരുതലുമില്ലെന്ന യാഥാര്‍ത്ഥ്യമാണ്. വീട്ടിലെ പട്ടിയുടെ വില പോലും മാതാപിതാക്കള്‍ക്കില്ലാതെ പോകുന്നത് കഷ്ടംതന്നെ. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതനുസരിച്ച് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വയോധികരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. നമ്മുടെ ആരോഗ്യബോധവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും നിലവാരവും സര്‍വോപരി അതിനനുസൃതമായ വരുമാനവും ജീവിത നിലവാരവും കൊണ്ടാണ് ഇത് സാധ്യമായത്. അസുഖം ബാധിക്കുമ്പോഴോ അതിനുമുമ്പോതന്നെ വൈദ്യ ശുശ്രൂഷ തേടാന്‍ മലയാളി മുന്‍കാലത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വരുമാന ഒഴുക്കാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന എല്ലാ വിഭാഗങ്ങളിലും ആരോഗ്യ ശുചിത്വ ബോധം പകരാന്‍ ഇവിടുത്തെ പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞു.
എന്നാല്‍ ഇതൊരു അനുഗ്രഹമായി മാറുന്നതിനുപകരം വയോധികരെ ശല്യമായും ഉപയോഗശൂന്യമായും കാണുന്ന പ്രവണത കേരളീയ സമൂഹത്തില്‍ കൂടിവരുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നാണ് അടുത്തിടെയായി സംസ്ഥാനത്ത് നടന്നുവരുന്ന ഓരോ സംഭവങ്ങളിലുടെയും വ്യക്തമാകുന്നത്. 2011 സെന്‍സസ് പ്രകാരം കേരള ജനസംഖ്യയുടെ 12.6 ശതമാനം പേര് 60 പിന്നിട്ടവരാണ്. ഇവരുടെ സംഖ്യ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. 2018ലെ കണക്കനുസരിച്ച് കേരളത്തിലെ 631 വയോധിക കേന്ദ്രങ്ങളിലെ അന്തേവാസികളുടെ സംഖ്യ 23,823 ആണ് -9,596 സ്ത്രീകളും 14,227 പുരുഷന്മാരും. ഇവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും സാമ്പത്തിക ശേഷിയുള്ള മക്കളുണ്ടെന്നതാണ് കൗതുകകരം.
കണ്ണൂരില്‍ സ്വന്തം അമ്മയെ വിധവയായ മകള്‍ ചൂലുകൊണ്ടും മറ്റും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം അവരുടെ മകന് തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കേരളം മറന്നുകാണില്ല. അത്രയും അസഹനീയമായാണ് അമ്മക്ക് മകളുടെ പീഡനം സഹിച്ചുജീവിക്കേണ്ടിവന്നത്. വയസ്സാകുമ്പോള്‍ മാതാപിതാക്കളെ ശല്യമായി കരുതുകയും എന്നാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനത്തിലൂടെയുണ്ടാക്കിയ സമ്പത്ത് തട്ടിയെടുക്കാന്‍ ക്രൂരവും കുല്‍സിതവുമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത എന്തുകൊണ്ടോ കൂടിവരുന്നതായാണ് സമീപകാല അനുഭവങ്ങള്‍. ജീവിതത്തിന്റെ മാല്‍സരികമായ പരക്കംപാച്ചിലിനിടെ സകലവിധമൂല്യങ്ങളും കൈവിട്ടുകൊണ്ടുള്ള ഈ പോക്കിനെതിരെ മത പ്രബോധകരും എഴുത്തുകാരും മാധ്യമങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുകയുണ്ടായിട്ടുണ്ടെങ്കിലും അത്രക്കും വിദേശ-പാശ്ചാത്യ ആഢംബര ഭ്രമത്തിന് അടിമപ്പെട്ടതുമൂലം അതില്‍നിന്ന് തലയൂരാന്‍ കഴിയുന്നില്ല. പൗരന്മാരുടെയും വിശിഷ്യാ വയോധികരുടെയും കാര്യത്തില്‍ സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിനാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുക. എന്നാല്‍ നാലും അഞ്ചും അക്കങ്ങള്‍ ശമ്പളംപറ്റുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അനുദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തോട് വിളിച്ചുപറയുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മലപ്പുറം തവനൂരിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ രണ്ടു ദിവസത്തിനിടെ നാല് അന്തേവാസികളായ വയോധികര്‍ അസ്വാഭാവികമായി മരണപ്പെടുകയും അത് മൂടിവെക്കുകയും ചെയ്തത് സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയതാണ്. മിക്ക അഗതി മന്ദിരങ്ങളിലും വേണ്ടത്ര പരിചാരകരോ ആതുര സംവിധാനമോ ഇല്ലാത്തതാണ് ഇതിനുകാരണം. ഇവിടെ ഡോക്ടര്‍മാരുടെ സ്ഥിര സേവനം ഉറപ്പുവരുത്തണമെന്നാണ് ചട്ടമെങ്കിലും സാമ്പത്തിക പരിമിതി കാരണം അതും സാധ്യമാകുന്നില്ല. എങ്കിലും ജീവിച്ചിരിക്കുന്നിടത്തോളമെങ്കിലും ഈ മണ്ണിനെയും നാടിനെയും നമ്മെയും താലോലിച്ച് വലുതാക്കിയ പൂര്‍വ തലമുറയെ സാന്ത്വനപൂര്‍വവും മര്യാദയോടെയും പരിഗണിക്കുകയും പരിചരിക്കുകയും ചെറുകൈത്താങ്ങ് നല്‍കുകയും ചെയ്യാതെ വരുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാനാകുക? ഗുരുതര രോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ചികില്‍സാപദ്ധതിപോലും നിര്‍ത്തലാക്കിയ ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഇതിലധികം എന്ത് പ്രതീക്ഷിക്കാനാണ്!
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News18 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

