Video Stories
കിഫ്ബിയും കിയാലും അഴിമതിയുടെ ചൂണ്ടയും
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)
കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ വന്‍കുതിച്ചു ചാട്ടത്തിനായി കൊണ്ടുവന്ന കിഫ്ബിയെ അഴിമതി നടത്താനുള്ള ഒന്നാന്തരം ഉപാധിയായിമാറ്റിയിരിക്കുകയാണ് സി.പി.എമ്മും ഇടതുസര്‍ക്കാരും. മലബാറിന്റെ ജനജീവിത്തിലും വികസനത്തിലും വന്‍ കുതിപ്പുണ്ടാക്കുന്നതിന് ലക്ഷ്യംവെക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റി എന്ന കിയാലിനെയും അഴിമതിയുടെ തൊഴുത്തായി മാറ്റിയിരിക്കുകയാണ്. പൊതുപണത്തിന്റെ കോടികളുടെ ഇടപാട് നടക്കുന്ന രണ്ടു സ്ഥാപനങ്ങളിലും ഭരണഘടനാസ്ഥാപനമായ സി.ആന്റ് എജിയുടെ പരിശോധന വേണ്ടെന്ന അമ്പരപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അധികാരത്തിന് പുറത്തുനില്‍ക്കുമ്പോള്‍ ഭരണം സുതാര്യമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വായിട്ടടിക്കുന്നവരാണ് രണ്ടു സ്ഥാപനങ്ങളിലും സി.എ.ജി കാല്‍ കുത്തരുതെന്ന് പറയുന്നത്.
യു.ഡി.എഫ് ഭരണ കാലത്ത് 1999 ല്‍ കൊണ്ടുവന്ന കിഫ്ബി നിയമത്തില്‍ സി.എ.ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നു. കിഫ്ബി നിയമത്തില്‍ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സി.എ.ജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നത്. എന്നാല്‍ 2010ലും 2016 ലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ സി.എ.ജിക്കു നല്‍കിയിരുന്ന ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. 1971 ലെ സി.എ.ജി നിയമം വകുപ്പ് 20 (2) പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 ന് സി.എ.ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുകയുണ്ടായി. സി.എ. ജി ആക്ടിലെ 14 (1) പ്രകാരം സി.എ.ജിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളുടെ പരിശോധന സ്വയമേവ ഏറ്റെടുക്കാന്‍ അധികാരമുണ്ട്. കിഫ്ബിയില്‍ അത് വളരെ പരിമിതമാകും എന്നതാണ് കുഴപ്പം. കിഫ്ബിയുടെ 43,000 കോടി രൂപയുടെ പദ്ധതികളില്‍ സര്‍ക്കാര്‍ ഗ്രാന്റായ വെറും 10,000 കോടിയില്‍ മാത്രമാണ് സി.എ.ജി ആക്ടിലെ 14 (1) പ്രകാരം ഓഡിറ്റ് ചെയ്യാന്‍ സാധിക്കുക. അതിനാലാണ് സി.എ.ജി ആക്ടിലെ 20 (2) പ്രകാരം കിഫ്ബി ഫണ്ട് സമ്പൂര്‍ണ്ണമായി ഓഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സി.എ.ജി കത്ത് നല്‍കിയത്. പക്ഷേ അനുമതി നിഷേധിച്ച് സര്‍ക്കാര്‍ സി.എ.ജിക്ക് നല്‍കിയ മറുപടി വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സി.എ.ജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താല്‍ നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു മറുപടി. കിഫ്ബി ആക്ടിലെ സെക്ഷന്‍ 6സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താന്‍ ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ രൂപീകരിച്ചുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.
ഓഡിറ്റിങിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ കത്തിന് 2/8/2018 ല്‍ സി.എ.ജി നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്റെ അധികാരങ്ങള്‍ പരിമിതമാണെന്നും അവര്‍ക്ക് കിഫ്ബി ഫണ്ടുകളുടെ പൂര്‍ണ്ണമായ ഓഡിറ്റ് നടത്താനുള്ള അധികാരമില്ലെന്നുമാണ് സി.എ.ജി യുടെ മറുപടി. തങ്ങളുടെ ഓഡിറ്റ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. കിയാലിന്റെ കഥയും വ്യത്യസ്ഥമല്ല. യു.ഡി.എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വര്‍ഷം വരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ അക്കൗണ്ടുകള്‍ സി.എ. ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 28 ജൂണ്‍ 2017 ലാണ് കിയാല്‍ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ സി.എ.ജിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാല്‍ എം.ഡി സി.എ.ജിക്കു കത്ത് നല്‍കിയത്. കത്തില്‍ ഉയര്‍ത്തിയ വാദങ്ങള്‍ വിചിത്രവും വസ്തുതാവിരുദ്ധവുമാണ്. കിയാലില്‍ സര്‍ക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികള്‍ ഉള്ളു എന്നും അതിനാല്‍ അത് കമ്പനി ആക്ട് പ്രകാരം സര്‍ക്കാര്‍ കമ്പനിയല്ല എന്നുമാണ് കത്തില്‍ പറയുന്നത്. ഇതിനു സി.എ.ജി നല്‍കിയ മറുപടിയില്‍ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലില്‍ സര്‍ക്കാരിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തോളം ഓഹരികള്‍ ഉണ്ടെന്ന വസ്തുത സി.എ.ജി മറുപടിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇത് സര്‍ക്കാര്‍ കമ്പനിയാണെന്നും കമ്പനി നിയമപ്രകാരം ഈ കമ്പനിയെ ‘ഡീംഡ് കമ്പനിയായി’ കണക്കാക്കി സി.എ.ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി.എ.ജി പറഞ്ഞു.
കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയശേഷമാണ് സര്‍ക്കാരിന് മറുപടി നല്‍കിയത് എന്നും സി.എ. ജി വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന്റെ വാദം പൊള്ളയാണെന്ന് സി.എ.ജി തെളിയിച്ചിട്ടും കിയാല്‍ അക്കൗണ്ടുകളില്‍ ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് അധികം തിരയേണ്ട കാര്യമില്ല. 2015-16 വര്‍ഷത്തിലെ സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍തന്നെ ഇതിനുള്ള മറുപടി ഉണ്ട്. 2016 മാര്‍ച്ചില്‍ നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന ശേഷം സി.പി. എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പു പരസ്യത്തിനായി സി.പി.എം മുഖപത്രത്തിന് 25,000 രൂപയും പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായി 25,000 രൂപയും കിയാല്‍ എം.ഡി അനുവദിച്ചതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. ഈ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന്റെ പരസ്യത്തിനായി 50,000 രൂപയും സി.പി.എം മുഖപത്രത്തിന് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടെയാണ് സി.എ.ജിയുടെ ഓഡിറ്റിങിന് പൂട്ടു വീണത്.
കിഫ്ബിയിലും കിയാലിലും എന്തുകൊണ്ട് സി. എ.ജി ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്ന കാര്യത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചും പുകമറ പരത്തിയും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ശ്രമിക്കുന്നത്. കിഫ്ബിയെ തകര്‍ക്കാനും വികസനം തടയാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഡിറ്റിങ് നടത്തണമെന്ന് പറയുന്നത് കിഫ്ബിയെ തകര്‍ക്കലും വികസനം തടയലുമാണോ? അത് കിഫ്ബിയെ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമല്ലേ ഉള്ളൂ.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി എന്ന സിയാലില്‍ സി.എ.ജി ഓഡിറ്റിങ് നടക്കുന്നുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ മറുചോദ്യം. എന്നാല്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കിയാല്‍ സംസ്ഥാന ഗവണ്‍മെന്റ് കമ്പനിയാണ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന സിയാല്‍ ഗവണ്‍മെന്റ് ഇതര കമ്പനിയുമാണ്. ഈ വസ്തുത മറച്ചുവെച്ച് മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സര്‍ക്കാരിനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും കൂടി 64 ശതമാനത്തോളം ഓഹരികളുണ്ട്. എന്നാല്‍ സിയാലില്‍ 32.41 ശതമാനം ഓഹരികള്‍ മാത്രമേ ഉള്ളൂ. 51 ശതമാനം ഓഹരികള്‍ ഉണ്ടെങ്കിലേ സര്‍ക്കാര്‍ കമ്പനിയാകൂ. ധനമന്ത്രി തോമസ് ഐസക്ക് ആകട്ടെ ജനങ്ങളെ മുഴുന്‍ വിഡ്ഢികളാക്കാനാണ് ശ്രമിക്കുന്നത്. കിഫ്ബിയില്‍ ഓഡിറ്റിങ് നടത്താന്‍ സി.എ.ജിക്ക് ഒരു തടസ്സവുമില്ലെന്ന് അദ്ദേഹം ഉരുവിട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് കള്ളത്തരം. കിഫ്ബിയിലെ സര്‍ക്കാര്‍ ഗ്രാന്റിന്മേല്‍ ഓഡറ്റിങ് നടത്തുന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. കിഫ്ബിയുടെ 43000 കോടി രൂപയുടെ പദ്ധതികളില്‍ വെറും 10,000 കോടിയുടെ സര്‍ക്കാര്‍ ഗ്രാന്റിന്മേല്‍ ഓഡിറ്റിങ് നടത്താനാണ് സി.എ.ജിക്ക് കഴിയുക. 33,000 കോടി രൂപയുടെ വിനിയോഗത്തിലും ഓഡിറ്റിങ് ഇല്ല. ഇക്കാര്യം മറച്ചുവെച്ചാണ് സി.എ.ജിക്ക് കിഫ്ബിയില്‍ ഓഡിറ്റിങ് നടത്താന്‍ തടസ്സമില്ലെന്ന് തോമസ് ഐസക്ക് പറയുന്നത്.
കിഫ്ബി നിയമ ഭേദഗതി നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ തന്നെ കിഫ്ബി കണക്കുകള്‍ നിയമസഭയില്‍ വെക്കാതിരിക്കുന്നതിന്റെയും ഓഡിറ്റിങ് നടക്കാതെ പോകുന്നതിന്റെയും അപകടം പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ചൂണ്ടിക്കാട്ടിയിരുന്നു. 2-11-2016 ലാണ് കിഫ്ബി ഭേദഗതി ബില്‍ നിയസഭ പാസ്സാക്കിയത്. അതിന്റെ മൂന്നാം വായന വേളയില്‍ കൃത്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭക്കും സര്‍ക്കാരിനും പുറത്ത് കിഫ്ബി വന്‍ ധനസമാഹരണം നടത്തുകയും ട്രഷറിക്ക് പുറത്ത് കൂടെ അത് സമ്പദ്ഘടനയിലെത്തുകയും ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയിരുന്നു. അപാകതകള്‍ ഉണ്ടെങ്കില്‍ എല്ലാം പരിഹരിക്കുമെന്നും ആശങ്കകളൊന്നും വേണ്ടെന്നുമാണ് അന്ന് ധനമന്ത്രി ഉറപ്പ്‌നല്‍കിയത്. പക്ഷേ ഉറപ്പുകളൊന്നും പാലിക്കാതെ ധനമന്ത്രി സഭയെ കബളിപ്പിക്കുകയായിരുന്നു. അതേസമയം പി. ശ്രീരാമകൃഷ്ണന്‍ കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയുടെയോ, സഭാസമിതികളുടെയോ സ്‌കൂട്ടണിക്ക് വിധേയമാകാത്തത് വലിയ പോരായ്മയാണെന്ന് റൂളിങ് നല്‍കുകയും ചെയ്തു. ‘ഏതൊരു സ്ഥാപനത്തിന്റെയും വിശ്വാസ്യത ധനസംബന്ധമായ കാര്യങ്ങളില്‍ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയും സൂക്ഷമതയും സുതാര്യതയും തന്നെയാണ്’ സ്പീക്കര്‍ റൂളിങില്‍ പറഞ്ഞു.
സ്പീക്കര്‍ പറഞ്ഞ സുതാര്യതയും ജാഗ്രതയും അഴിമതിക്കായി സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ് ചെയ്തിരിക്കുന്നത്. വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായി അപ്രൈസല്‍ ഡിവിഷനുണ്ട്. ചീഫ് പ്രോജക്ട് എക്‌സാമിനര്‍ ആണ് തലവന്‍. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പ്രോജക്ടുകള്‍ പരിശോധനക്കായി ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. ദുരൂഹത ചൂഴ്ന്നുനില്‍ക്കുന്നതാണ് ഈ കമ്പനി. കോടികളുടെ വമ്പന്‍ പദ്ധതികള്‍ പരിശോധിക്കാന്‍ ഇവര്‍ക്ക് എന്തു വൈദഗ്ധ്യമാണുള്ളതെന്ന് വ്യക്തമല്ല. 8 കോടി രൂപയോളം ഇതിനകം അവര്‍ക്ക് നല്‍കിയിട്ടുള്ളത്. 2 കോടി കൂടി ഉടനെ കൊടുക്കും. അതോടൊപ്പം മാസം എണ്‍പതിനായിരം രൂപ ശമ്പളത്തില്‍ കിഫ്ബിയില്‍ മീഡിയാ മാനേജ് ഗ്രൂപ്പ് എന്നൊരു സാധാനം ഉണ്ടാക്കുകയും ചെയ്തു. ഇതെല്ലാം മൂടിവെക്കാനാണ് സി.എ.ജി ഓഡിറ്റിങ് വേണ്ടെന്ന് പറയുന്നത്.
അഞ്ച് വര്‍ഷംകൊണ്ട് 50000 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്ന് അവകാശപ്പെട്ട് രൂപീകരിച്ച കിഫ്ബി ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. അടിസ്ഥാന സൗകര്യ വികസന നിധി 45,380.37 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചെങ്കിലും നിര്‍മാണം തുടങ്ങിയത് വെറും 7031 കോടിയുടെ പദ്ധതികള്‍ മാത്രം. 558 ഓളം പദ്ധതികളില്‍ തുടങ്ങിയത് 228 എണ്ണം മാത്രം. കരാറുകാര്‍ക്ക് ഇതുവരെ നല്‍കിയത് വെറും 2300 കോടിരൂപ മാത്രവും. സംസ്ഥാനത്തെ ജനങളുടെ കണ്ണില്‍ പൊടിയിടാന്‍ നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതല്ലാതെ കിഫ്ബിയില്‍ മറ്റൊന്നും നടക്കുന്നില്ല. നൂതന മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനത്തിനായി വിവിധതരം ഫണ്ടും വായ്പകളുമായി 50,000 കോടി സമാഹരിക്കാന്‍ സാധിക്കും എന്ന സര്‍ക്കാരിന്റെ വീമ്പുപറച്ചിലും വെള്ളത്തിലായി. സര്‍ക്കാര്‍ നല്‍കിയതും വായ്പകളും ഉള്‍പ്പെടെ 11,000 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ പക്കല്‍ ആകെയുള്ളത്. ഇതില്‍ 6830 കോടി രൂപയാവട്ടെ മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും പെട്രോള്‍ സെസില്‍നിന്നും സര്‍ക്കാര്‍ നല്‍കിയതാണ്. അതായത് കിഫ്ബിയിലെ 60 ശതമാനത്തിലേറെ പണവും എത്തിയത് സര്‍ക്കാരില്‍ നിന്നും. സംസ്ഥാന ബജറ്റിന് പുറത്ത് അന്‍പതിനായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബിയിലൂടെ നടപ്പിലാക്കും എന്നായിരുന്നു എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവകാശ വാദം. പ്രവാസി ചിട്ടി, ഫ്രീ#ോട്ടിങ് ബോണ്ടുകള്‍, നബാര്‍ഡിന്റെ വാണിജ്യബാങ്കുകളില്‍നിന്നും വായ്പ എന്നിവയിലൂടെ ഫണ്ട് സമാഹരിക്കാനായിരുന്നു കിഫ്ബി തീരുമാനിച്ചിരുന്നത്.
2017 ല്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് വിദേശപണ കമ്പോളത്തില്‍നിന്നും 1.53 ശതമാനം പലിശക്ക് വായ്പ നല്‍കാന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും 710 വര്‍ഷത്തെ മൊറട്ടോറിയവും 30 വര്‍ഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കുകയും ചെയ്യുമെന്നുമാണ്. എന്നാല്‍ ധനമന്ത്രി പറഞ്ഞിരുന്നതില്‍നിന്നും വിപരീതമായി ആറുമാസത്തിനു തിരിച്ചടവ് കാലാവധിയാരംഭിക്കുന്ന, 9 ശതമാനത്തിനടക്കം പലിശയുള്ള വായ്പകളാണ് കിഫ്ബി എടുത്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ സഞ്ചിത നികുതി ഗ്യാരണ്ടിയായി നല്‍കി ലഭ്യമാക്കുന്ന വായ്പകളാണ് ഇവയെല്ലാം. ഇതിന്റെ തിരിച്ചടവ് ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനും അതുവഴി പൊതുജങ്ങള്‍ക്കുമാണ്. കിഫ്ബി പുറത്തിറക്കിയ 2150 കോടിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയത് കേരളത്തില്‍ ഇന്നും കത്തിനില്‍ക്കുന്ന വലിയ അഴിമതിക്കഥയുടെ നായകരായ എസ്.എന്‍. സി ലാവ്‌ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിങ് ഏജന്‍സിയായ സി.ഡി. പി.ക്യുവാണെന്നത് ഞെട്ടലോടെയാണ് കേരളം തിരിച്ചറിഞ്ഞത്. വളരെ ആസൂത്രിതമായും ഗൂഢമായും നടത്തിയ രഹസ്യ നീക്കങ്ങളിലൂടെയാണ് ഇത് നടത്തിയെടുത്തത്.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബഌക് ഇഷ്യൂ ആയാണ് മസാലാ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തതെന്നും ലോകത്താര്‍ക്കും അത് വാങ്ങാമെന്നും സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതില്‍ ഞങ്ങളെന്തു ചെയ്യാനെന്നുമായിരുന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. മസാലാ ബോണ്ട് പബഌക് ഇഷ്യൂ വഴിയാണ് സി.ഡി.പി.ക്യൂവിന് കൊടുത്തതെന്നും അതിനാല്‍ അതില്‍ കമ്മീഷനോ, അഴിമതിയോ ഒന്നും ഇല്ലെന്നും ധനമന്ത്രിയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ എല്ലാം പെരും കള്ളങ്ങളായിരുന്നു. പബഌക് ഇഷ്യൂ ആയല്ല, പ്രൈവറ്റ് ഇഷ്യൂ ആയാണ് മസാലാബോണ്ട് ആദ്യം പ്ലേസ്‌ചെയ്തതെന്നതിന്റെ തെളിവ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ രേഖകള്‍ തന്നെയായിരുന്നു. സി. ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയിലാണ് മസാലാബോണ്ട് പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്തിയത്. സി.ഡി.പി.ക്യൂ വാങ്ങിയത് ഇവിടെ നിന്നാണ്. മസാലാബോണ്ട് വില്‍പന നടത്താന്‍ എന്തിന് കാനഡ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരം മറ്റു പലതിലും എത്തിക്കുന്നു. മസാലാബോണ്ട് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്.
2150 കോടിയുടെ മസാല ബോണ്ട് സി.ഡി.പി.ക്യു വാങ്ങിയിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ്. 9.72 ശതമാനം പലിശ. അതായത് അഞ്ച് വര്‍ഷം കൊണ്ട് 1045 കോടി രൂപ പലിശയായി നല്‍കണം. എടുത്ത കടത്തിന്റെ ഏതാണ്ട് പകുതിയോളം പലിശ നല്‍കണം. 2150 കോടി രൂപക്ക് 5 വര്‍ഷം കൊണ്ട് 3195 കോടി രൂപ പലിശയടക്കം നല്‍കേണ്ടി വരും. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകംതന്നെ പലിശ ഇനത്തില്‍ മാത്രം മസാല ബോണ്ടുകളില്‍ 10 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് പുറത്തുവന്ന വിവരം. മസാലാ ബോണ്ടു വഴിയും നബാര്‍ഡില്‍നിന്നും മറ്റും എടുത്ത വായ്പ വഴിയും ലഭിച്ച പണം ചെലവഴിക്കാതെ കുറഞ്ഞ പലിശക്ക് ബാങ്കുകളില്‍ ഇട്ടിരിക്കുന്നത് വഴിയാണ് വലിയ നഷ്ടമുണ്ടായത്. കിഫ്ബിക്ക് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ടു ക്വാട്ടറില്‍ മാത്രം 180 കോടി രൂപ പലിശയിനത്തില്‍ അങ്ങോട്ട് നല്‍കേണ്ടിവരുന്നുണ്ട്. എന്നാല്‍ ബാങ്ക് പലിശ 7 ശതമാനം മാത്രമായതിനാല്‍ ഇങ്ങോട്ട് കിട്ടുന്നത് 170 കോടി മാത്രമാണ്. അതായത് 9.7 ശതമാനത്തിന് കടം വാങ്ങി 7 ശതമാനത്തിന് ഇട്ടിരിക്കുന്ന മിടുക്കാണ് ഇവിടെ കാണുന്നത്. സംസ്ഥാനത്തിന് ചുരുങ്ങിയത് 10 കോടി രൂപയുടെ നഷ്ടവും ഇതിനകംതന്നെ സംഭവിച്ചു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

