X

എക്‌സിറ്റ്‌പോള്‍ ഫലം പുറത്ത്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം, ഹിമാചലില്‍ തിരിച്ചടി

 

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം വോട്ടിങ് വൈകീട്ട് അഞ്ചിന് അവസാനിച്ചതോടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇതോടെ നേരത്തെ വോട്ടിങ് പൂര്‍ത്തിയായ ഹിമാചല്‍ പ്രദേശിന്റെയും കൂടെ ഗുജറാത്തിന്റെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും ഇന്ത്യാ ടുഡേ ഫലം പറയുന്നു. കൂടുതല്‍ ചാനലുകളുടെ ഫലങ്ങള്‍ പുറത്തു വന്നുക്കൊണ്ടിരിക്കുകയാണ്.

ഗുജറാത്തില്‍ ബി.ജെ.പി 109 സീറ്റുകള്‍വരെ നേടി അധികാരം നിലനിര്‍ത്തുമെന്നും അതേസമയം കോണ്‍ഗ്രസ് 70 സീറ്റുകള്‍വരെ നേടി നില മെച്ചപ്പെടുത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ഹിമാചലില്‍ ഭരണ പാര്‍ട്ടിയായ കോണ്‍ഗ്രസ് വെറും 13 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് ഗുജറാത്തില്‍ കാണാന്‍ സാധിച്ചത്. ഉച്ചക്ക് 12 മണിവരെ 39 ശതമാനം പോളിങ് രേഖപ്പെടുത്തി. മികച്ച പോളിങ് ശതമാനമാണിത്.

93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്. പോളിങ് പൂര്‍ത്തിയായ ശേഷം വൈകുന്നേരം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരിക. മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, വഡ്ഗാമില്‍ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി രാധന്‍പൂരില്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ പല സര്‍വേകളിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്ന് പ്രവചിരുന്നു. അതേസമയം ചെറിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി തന്നെ അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പ്രവചിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലം എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് നിരീക്ഷകര്‍. കഴിഞ്ഞ22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. രണ്ടു ഘട്ടങ്ങളിലായി 182 സീറ്റുകളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലെ പോളിങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. വോട്ട് ചെയ്തതിനുശേഷം അമിത് ഷാ കാമേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ ഗാന്ധിനഗറിലെ പോളിങ് ബൂത്തിലെത്തി. പട്ടേല്‍ പ്രക്ഷോഭ നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ മാതാപിതാക്കളായ ഭാരത് പട്ടേല്‍, ഉഷാ പട്ടേല്‍ തുടങ്ങിയവരും രാവിലെതന്നെ എത്തി വോട്ട് രേഖപ്പെടുത്തി.

chandrika: