india

ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വ വാദികള്‍; 150 പേര്‍ക്കെതിരെ കേസ്

By webdesk18

August 12, 2025

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം മഖ്ബറ ഹിന്ദുത്വ വാദികള്‍ കയ്യേറി. ഫത്തേപൂര്‍ ജില്ലയിലെ അബൂ നഗരിലെ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന നവാബ് അബ്ദുല്‍ സമദ് മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ തകര്‍ത്ത് ബജ്‌റംഗ്ദള്‍, ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ മഖ്ബറയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹിന്ദുക്ഷേത്രം തകര്‍ത്താണ് മഖ്ബറ നിര്‍മിച്ചത് എന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘര്‍ഷാവസ്ഥ നിലനിനിന്നിരുന്നു. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെ ബജ്‌റംഗ് ദള്‍, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദുത്വവാദികളായ 2,000ത്തോളം പേര്‍ മഖ്ബറയില്‍ എത്തി ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താന്‍ ശ്രമിക്കുകയായിരുന്നു. മഖ്ബറയുടെ മേല്‍ ഭഗവാ കൊടികള്‍ ഉയര്‍ത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ഈ തടസ്സങ്ങള്‍ തകര്‍ത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന ഉപാധ്യക്ഷന്‍ മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.