Connect with us

kerala

ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

Published

on

2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുതകുന്ന വിധത്തില്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കില്‍ വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നല്‍. മേക് ഇന്‍ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുള്‍പ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദനം മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.എന്നാല്‍ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിര്‍ദേശങ്ങളില്‍ മദ്യത്തിന് ചെറിയതോതില്‍ വില വര്‍ദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേല്‍ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളില്‍നിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.

ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത വര്‍ഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും അനേകം കോടികള്‍ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവര്‍ക്കും അറിയുന്നതാണ്. വന്‍കിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാല്‍ ഒരു വശത്ത് വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുള്‍പ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ തനതു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഈ വര്‍ഷം 13000 കോടിയിലധികം രൂപയുടെ കൂടി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ കൊടുത്തുതീര്‍ത്തത് തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങള്‍ക്ക് നല്‍കുകയാണ്. ഇതില്‍ 50.66 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്ന നിലയിലും 6.73 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ എന്ന നിലയിലും സര്‍ക്കാര്‍ നല്‍കുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ 4.28 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്ന ചെലവ് എങ്കില്‍ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിടവ് നികത്താന്‍ കൂടുതല്‍ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തില്‍ ശോഷണം സംഭവിക്കുന്നു. ഈ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയില്‍ എങ്കിലും ചില മേഖലകളില്‍ നികുതി വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോള്‍,ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരം ഉള്ളത്.

സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല.
ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉല്‍പ്പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേര്‍ന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചത്: വി.ഡി സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു.

ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.

Continue Reading

crime

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

Continue Reading

Trending