kerala
ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.
ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുതകുന്ന വിധത്തില്‍ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കില്‍ വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നല്‍. മേക് ഇന്‍ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുള്‍പ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദനം മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.
കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.എന്നാല്‍ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിര്‍ദേശങ്ങളില്‍ മദ്യത്തിന് ചെറിയതോതില്‍ വില വര്‍ദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേല്‍ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പര്‍വതീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നല്‍കേണ്ട അര്‍ഹമായ വിഹിതത്തില്‍ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളില്‍നിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.
ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. അടുത്ത വര്‍ഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഒരു വര്‍ഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കും അനേകം കോടികള്‍ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവര്‍ക്കും അറിയുന്നതാണ്. വന്‍കിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.
എന്നാല്‍ ഒരു വശത്ത് വരുമാനത്തില്‍ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുള്‍പ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ തനതു വരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 13000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായത്. ഈ വര്‍ഷം 13000 കോടിയിലധികം രൂപയുടെ കൂടി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2016 ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. 18 മാസമായി മുടങ്ങിക്കിടന്ന പെന്‍ഷന്‍ കൊടുത്തുതീര്‍ത്തത് തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങള്‍ക്ക് നല്‍കുകയാണ്. ഇതില്‍ 50.66 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്ന നിലയിലും 6.73 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ എന്ന നിലയിലും സര്‍ക്കാര്‍ നല്‍കുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ 4.28 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്ന ചെലവ് എങ്കില്‍ ഇന്നത് 950 കോടി രൂപയാണ്.
വരവും ചെലവും തമ്മിലുള്ള അനുപാതത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിടവ് നികത്താന്‍ കൂടുതല്‍ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തില്‍ ശോഷണം സംഭവിക്കുന്നു. ഈ സമാനതകളില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയില്‍ എങ്കിലും ചില മേഖലകളില്‍ നികുതി വര്‍ദ്ധിപ്പിക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേല്‍ സെസ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മേല്‍ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോള്‍,ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്താന്‍ അധികാരം ഉള്ളത്.
സെസും സര്‍ചാര്‍ജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കേന്ദ്രം ചുമത്തുന്ന സെസുകള്‍ക്കും സര്‍ചാര്‍ജുകള്‍ക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി നികുതിക്ക് മേല്‍ നികുതി എന്ന പേരില്‍ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്നതില്‍ യാതൊരു ന്യായവുമില്ല.
ഒരു ലിറ്റര്‍ പെട്രോളിന്മേല്‍ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവര്‍ധനയുടെ യഥാര്‍ത്ഥ കാരണമിതാണ്. സംസ്ഥാന വില്‍പ്പന നികുതിയുടെ പരിധിയില്‍ വരുന്ന ഒരു ഉല്‍പ്പന്നത്തിന്മേല്‍ കടന്നു കയറി സര്‍ചാര്‍ജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിന്‍വലിക്കേണ്ടത്.
സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങള്‍ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേര്‍ന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.കൂടുതല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.
kerala
എസ്.ഐ.ആര് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി
ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര് ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്ഷന് ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന് ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്ഷന് ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.
കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന് അവസാനിപ്പിച്ചതായും പറയപ്പെടുന്നു.
kerala
ജീവനെടുത്ത് എസ്ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി
കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര് ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.
സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്കരിക്കും. എസ്.ഐ.ആര്. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന് ആവശ്യപ്പെട്ടു.
kerala
വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്
സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സംശയ നിഴലിലായി.
സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്പറേഷന് അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.
എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
-
GULF4 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

