Connect with us

india

ഇനി മുതല്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം; ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളില്‍ ഇതരമതസ്ഥര്‍ക്ക് വിലക്ക്

Published

on

ന്യൂഡല്‍ഹി: ഹിമാലയ സാനുക്കളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്തി. ചതുര്‍ധാം യാത്രയുടെ ഭാഗമായ ഈ രണ്ടുക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ബദരീനാഥ്-കേദാര്‍നാഥ് ധാം ഉള്‍പ്പെടെ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. ക്ഷേത്ര സമിതിയുടെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.

ഇതുസംബന്ധിച്ച നിര്‍ദ്ദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോര്‍ഡ് യോഗത്തില്‍ പാസാക്കും. ആറ് മാസത്തെ ശീതകാല അവധിക്ക് ശേഷം ഏപ്രില്‍ 23-ന് ബദരീനാഥ് ക്ഷേത്രത്തിന്റെ നട തുറക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറക്കുന്ന തീയതി ശിവരാത്രി ദിനത്തില്‍ പ്രഖ്യാപിക്കും.

കേദാര്‍നാഥും ബദരീനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാര്‍ ധാമിലെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍. ഇവയുടെ നടകള്‍ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രില്‍ 19-ന് തുറക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ എസ്ഐആറിൽ പത്മശ്രീ ജേതാവ് ഷഹാബുദ്ദീൻ റാത്തോഡിന്റെ പേര് വെട്ടി. ഫോം 7 ദുരുപയോഗം ചെയ്‌താണ് തന്റെ പേര് നീക്കം ചെയ്തതെന്ന് റാത്തോഡ് പറഞ്ഞു. വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഒരാളുടെ പേരില്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചു നൽകിയാൽ പോലും, കൃത്യമായ പരിശോധന കൂടാതെ വോട്ടർ രജിസ്‌ട്രേഷൻ റദ്ദാക്കാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ഫോമിലുള്ള മൊബൈൽ നമ്പർ ഉൾപ്പെടെ വ്യാജമാണ്. ഗുജറാത്തിലെ താനെയിലാണ് റാത്തോഡ് താമസിക്കുന്നത്. അതേസമയം, പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബോധപൂർവവും എന്നാല്‍ അപകടകരവുമായ പ്രവണതയാണ് റാത്തോഡിന് സംഭവിച്ചതെന്ന് മുൻ കോൺഗ്രസ് എംഎൽഎ ഋത്വിക് മക്വാന പറഞ്ഞു. റാത്തോഡ് സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം ഒരു പ്രമുഖ വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വോട്ടര്‍മാരുടെ സമ്മതമില്ലാതെ ‘ഫോം നമ്പർ 7’ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് എസ്ഐആറെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

‘ഗുജറാത്തിൽ എസ്ഐആര്‍ എന്ന പേരിൽ നടക്കുന്നത് കേവലമൊരു ഭരണപരമായ നടപടിയല്ല, മറിച്ച് വോട്ടുകൾ മോഷ്ടിക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തന്ത്രപരമായ നീക്കമാണ്. എവിടെയെല്ലാം എസ്ഐആര്‍ ഉണ്ടോ അവിടെയെല്ലാം വോട്ട് മോഷണവുമുണ്ട്”- രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി എവിടെയൊക്കെ പരാജയം ഭയപ്പെടുന്നുവോ, അവിടെയൊക്കെ വോട്ടർമാരെ നീക്കം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Continue Reading

india

രാജസ്ഥാനില്‍ അസ്വസ്ഥ മേഖല പ്രഖ്യാപനം; പുതിയ നിയമവുമായി സര്‍ക്കാര്‍

സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിലവിലുള്ള മാതൃകയില്‍ ചില പ്രദേശങ്ങളെ ‘അസ്വസ്ഥ മേഖല’കളായി പ്രഖ്യാപിച്ച് സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.

ജനസംഖ്യാ ആനുപാതികമല്ലാത്ത രീതിയില്‍ കൂട്ടംകൂടിയുള്ള ജനവാസവും ആവര്‍ത്തിച്ചുണ്ടാകുന്ന സംഘര്‍ഷങ്ങളും മൂലം അസ്വസ്ഥമാകുന്ന പ്രദേശങ്ങളെ ‘അസ്വസ്ഥബാധിത’ മേഖലകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില മേഖലകളില്‍ പ്രത്യേക സമുദായങ്ങളുടെ ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലനത്തിനും സ്ഥിരതാമസക്കാര്‍ക്ക് അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം നിലവില്‍ വന്നാല്‍ ‘അസ്വസ്ഥ മേഖല’കളില്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടക്കുന്ന സ്ഥാവര സ്വത്ത് കൈമാറ്റങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ല. നിയമലംഘനം ജാമ്യമില്ലാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ ”വര്‍ഗീയ പരീക്ഷണശാല”യാക്കാനുള്ള ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന് പേരുകേട്ട രാജസ്ഥാനെ ‘അസ്വസ്ഥ’മെന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണെന്നും നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന സമൂഹങ്ങളെ നിയമം വിഭജിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പിയുടെ ”ഗുണ്ടായിസത്തിന് നിയമസാധുത” നല്‍കുന്ന നീക്കമാണിതെന്നും രാജസ്ഥാന്‍ പോലുള്ള സമാധാനപരമായ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊടാസ്ര വിമര്‍ശിച്ചു.

Continue Reading

india

റിപ്പബ്ലിക് ദിനത്തിൽ മാംസവിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം

ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു.

Published

on

ഭുവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൈമാറി. ജില്ലയിലുടനീളം നിരോധനം കർശനമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് കോരാപുത് സ്വദേശിയായ അഭിഭാഷകൻ സത്യബാദി മൊഹാപത്ര പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ല, മറിച്ച് ഒരു ദേശീയ ഉത്സവമാണെന്ന ചൂണ്ടിക്കാട്ടലോടെ നിരോധനത്തിനെതിരെ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുകയും തിരക്ക് നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുകയും ചെയ്യാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ–മത്സ്യ കച്ചവടക്കാരെ ഈ നിരോധനം ഗുരുതരമായി ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ–ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പന നിരോധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര വിൽപ്പന നിരോധിച്ചതും വിവാദമായിരുന്നു.

മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ൽ ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. ഭക്ഷണ തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം ഇടപെടലുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായാണ് പൊതുവായ വിലയിരുത്തൽ.

Continue Reading

Trending