News
അത് വീട്ടില്‍ പോയി ചോദിക്ക്
ക്ഷുഭിതനായി മുഖ്യമന്ത്രി
പത്തനംതിട്ട: പ്രസംഗിച്ചു കൊണ്ടിരിക്കെ സദസില്‍ നിന്നും ചോദിച്ച ആളോട് ‘ അത് വീട്ടില്‍ പോയി ചോദിക്കെന്ന് ‘ മുഖ്യമന്ത്രി പിണറായി വിജയന്. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനിലാണ് പിണറായി വിജയന് ക്ഷുഭിതനായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സമയത്താണ് സദസില്‍ നിന്നും മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ന്നത്. എല്‍ഡിഎഫ് അനുഭാവിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍, ചോദ്യം കേട്ടയുടന്‍ തന്നെ പിണറായി വിജയന്റെ മുഖഭാവം മാറുകയും ക്ഷുഭിതനായി മറുപടി നല്‍കുകയുമായിരുന്നു. തന്റെ വീട്ടില്‍ പോയി ചോദിക്ക് എന്നുള്ള മറുപടിയില്‍ സദസ് ഒന്നടങ്കം സ്തംഭിച്ചു പോയി.
ഇതിനു മുന്‍പും പിണറായി വിജയന്റെ ഭാഗത്തു നിന്നും പല പ്രയോഗങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെയും മാന്യമല്ലാത്ത ഭാഷാ പ്രയോഗം നടത്തിയിരുന്നു. ചെറ്റത്തരം കാണിക്കുന്നു എന്നാണ് പിണറായി ചോദ്യത്തിന് നല്കിയ മറുപടി. ഇത് വിവാദമായിരിക്കവെയാണ് കോന്നിയില്‍ നടന്ന സമാന സംഭവവും.
editorial
മറനീക്കുന്ന സി.ജെ.പി ബാന്ധവം
കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്.
പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി ഇടതുമുന്നണികയെ സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നുള്ള തിരിച്ചറിവ് മറ്റാരെക്കാളും അവര്‍ക്കുതന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപന പെരുമഴയെ ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലോടയല്ലാതെ ഇടതു മുന്നണിക്ക് ഓര്‍ക്കാന്‍ കഴിയില്ല. വികസനത്തിന്റെ പെരുമ്പറയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൊട്ടിഘോഷവുമെല്ലാം വെറുംപുകമറ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാല്‍ 2021 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. ഭ്രമിപ്പിക്കുന്ന പി.ആര് വര്‍ക്കുകളിലൂടെ ജനങ്ങളെ വീഴ്ത്തിക്കളയാമെന്ന ധാരണ ഇപ്പോള്‍ അവര്‍ക്കില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ സര്‍ക്കാര്‍ പണംധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടിയും മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഭരണ വിരുദ്ധവികാരത്തെ മറികടക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാറും അതിശക്തമായ ധ്രുവീകരണശ്രമങ്ങള്‍ക്കും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ അഭൂതപൂര്‍വമായ തിരിച്ചടിക്കുകാരണം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി ഏകീകരിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിക്കാനും അതിന്റെ ചട്ടുകങ്ങളായി പലരേയും ഉപയോഗപ്പെടുത്താനുമുള്ള ഹീനശ്രമങ്ങളാണ് പിന്നീട് കാണേണ്ടിവന്നത്. എന്നാല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ജനം തിരിച്ചറിയുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തുവിലകൊടുത്തും അധികാരത്തുടര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ബി.ജെ.പിയുമായുള്ള കൈകോര്‍ക്കലിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരസ്പര ധാരണയിലെത്തി, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള ധാരണയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലാണ് സി.പി.എം- ബി.ജെ.പി ഡീല്‍ പുറത്തായിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും പകരം അധികാരം നിലനിര്‍ത്താന്‍ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കണമെന്നുമുള്ള ഡീലാണ് സി.പി.എം ഉറപ്പിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ ഡീല്‍ ഉറപ്പിച്ച്, അതിന് അനുസൃതമായ പ്രചാരണമാണ് നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട് നിയോജക മണ്ഡലം ഈ ഡീലിങ്ങിന്റെ നഖചിത്രമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സ്ഥിരമായി ബി.ജെ.പി.ക്ക് പിന്നില്‍ മൂന്നാമതായി മാറാറുള്ള പ്രസ്തുതമണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിതന്നെ വിലയിരുത്തിയത് നാണംകെട്ട മൂന്നാം സ്ഥാനം എന്നായിരുന്നു. എന്നാല്‍ ആ നാണക്കേടിനെ സ്വയംകഴുത്തിലണിഞ്ഞാണ് ഈ ബാന്ധവത്തിന് പാര്‍ട്ടി തയാറായിരിക്കുന്നത്. കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ഹോട്ടല്‍വ്യവസായിയെ രംഗത്തിറക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായ സ്ഥിതിവിശേഷം ഒരുക്കാനുള്ള തയാറെടുപ്പുമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിക്കുപകരം കോണ്‍ഗ്രസിനുനേരെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ മുഴുവന്‍ തിരിച്ചുവെച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി മാത്രമല്ല, സംസ്ഥാനതലത്തില്‍ പോലുമുള്ള നേതാക്കള്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്ന മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഡീല്‍ ആരോപണം ശരിവെക്കുന്നതാണ്. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി അനുസരിച്ച് 57 മണ്ഡലങ്ങളാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. ഭരണത്തിലേക്കാവശ്യമായ ബാക്കി മണ്ഡലങ്ങള്‍കൂടി ബി.ജെ.പിയുമായി ധാരണയിലെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മനക്കണക്ക്. എന്നാല്‍ ഈ അവിശുദ്ധ ബാന്ധവം പുറത്തായ സാഹചര്യത്തില്‍ ജനാധിപത്യ കേരളം ചരിത്രത്തിലില്ലാത്ത തിരിച്ചടിയായിരിക്കും ഇരുകൂട്ടര്‍ക്കും സമ്മാനിക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
News
ഇസ്രാഈൽ -ഇറാൻ സംഘർഷം രൂക്ഷം; ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായ ആക്രമണം
ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിലെ പൈപ്പ്ലൈൻ തകർക്കപ്പെട്ടതായും, ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിൽ ആക്രമണം നടന്നതായും ഇറാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
തെഹ്റാൻ: ഇറാനിലെ പ്രധാന വൈദ്യുത നിലയങ്ങളും ഊർജ സൗകര്യങ്ങളും ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിലെ പൈപ്പ്ലൈൻ തകർക്കപ്പെട്ടതായും, ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിൽ ആക്രമണം നടന്നതായും ഇറാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
ഇതിനിടെ, ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാനിലെ പവർ പ്ലാന്റുകളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയ സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ മിനിറ്റുകൾക്കകം തന്നെ തെഹ്റാനിലുടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
തിങ്കളാഴ്ചയാണ് യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാനിൽ പ്രകൃതിവാതക അഡ്മിനിസ്ട്രേഷൻ കെട്ടിടവും ഗ്യാസ് പ്രഷർ റിഡക്ഷൻ സ്റ്റേഷനും തകർന്നതായി റിപ്പോർട്ടുണ്ട്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങൾ പുറത്തുവരുന്നതിനിടെ, ട്രംപുമായി ചർച്ച നടത്തരുതെന്ന് ഇറാൻ ഡെപ്യൂട്ടി പാർലമെന്ററി സ്പീക്കർ അലി നിക്സാദ് പ്രതികരിച്ചു. “ട്രംപ് സത്യം പറയുന്നുണ്ടെങ്കിൽ, ആരുമായി ചർച്ച നടത്തിയെന്ന് വ്യക്തമാക്കണം,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണങ്ങളെ തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി. സാഹചര്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഇസ്രായേൽ വിട്ടുപോകാൻ പൗരന്മാർക്ക് ചൈന മുന്നറിയിപ്പ് നൽകി.
News
പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ–യുഎസ് ചർച്ചയ്ക്ക് നീക്കം, രണ്ട് പ്രധാന നിബന്ധനകളുമായി അമേരിക്ക
ഈ ചർച്ചകൾക്ക് പാകിസ്താനിലെ ഇസ്ലാമാബാദ് വേദിയായേക്കാമെന്നാണ് സൂചന.
തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇറാനും യുഎസും തമ്മിൽ ചർച്ചകൾക്ക് സാധ്യത ഉയരുന്നതായി റിപ്പോർട്ടുകൾ. ഈ ചർച്ചകൾക്ക് പാകിസ്താനിലെ ഇസ്ലാമാബാദ് വേദിയായേക്കാമെന്നാണ് സൂചന.
ഇറാനുമായി കരാറിലെത്താൻ യുഎസ് പ്രസിഡന്റ് താൽപര്യം പ്രകടിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുകയും ഇറാനുമായി ധാരണയിലെത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഉണ്ടാകുന്ന ഏതെങ്കിലും കരാറും ഇസ്രായേലിന്റെ താൽപര്യം സംരക്ഷിക്കുന്നതായിരിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
ഇതിനിടെ, യുഎസ് മുന്നോട്ട് വെക്കുന്ന പ്രധാന നിബന്ധനകൾക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കുക എന്നിവയാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ.
അതേസമയം, ഹോർമൂസ് കടലിടുക്ക് നിയന്ത്രണം, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം എന്നിവ ഉൾപ്പെടെ ചില ആവശ്യങ്ങൾ ഇറാനും മുന്നോട്ട് വെക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനുമായി പ്രധാന വിഷയങ്ങളിൽ ധാരണയായെന്ന വാർത്തകൾ തെഹ്റാൻ തള്ളിയിട്ടുണ്ട്.
ഇതിനൊപ്പം, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംഘർഷം തുടരുകയാണ്. ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തെൽ അവീവ്, ജെറുസലേം, ആഷ്കലോൺ, വടക്കൻ ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ചിലർക്ക് പരിക്കേറ്റതായും വിവരം ലഭിക്കുന്നു. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
-
kerala3 days agoസ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു
-
kerala3 days agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
-
News3 days agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം
-
editorial2 days agoചില വര്‍ഗവഞ്ചകരും ചെറ്റത്തരവും
-
News1 day agoഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ
-
editorial1 day agoതെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം
-
News1 day agoഒമാനിലെ മഴക്കെടുതി: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു
-
News24 hours agoഅബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്

