Connect with us

Views

ഭരണം ഭയം വിതറാനല്ല സുരക്ഷക്കാണ്

Published

on

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയുടെ (ഐ.എസ്.ഐ.എസ്) ഉന്മൂലന പ്രവര്‍ത്തനം ഇന്ത്യയിലേക്കുമെത്തിയതായി വാര്‍ത്തകള്‍ വരുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് എണ്‍പതു കിലോമീറ്ററകലെയുള്ള ജബ്ദി സ്റ്റേഷനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ജനറല്‍ കോച്ചുകളിലൊന്നിന്റെ മുകള്‍ ബര്‍ത്തില്‍ വെച്ചിരുന്ന പൈപ്പു ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിനുശേഷം വൈകീട്ട് മൂന്നു മണിയോടെ ഉത്തര്‍പ്രദേശിലെ ലക്‌നോവിനടുത്ത താക്കൂര്‍ഗഞ്ചിലെ ഹാജി കോളനിയിലെ വീട്ടില്‍ നിന്ന് ഒരാളെ മധ്യപ്രദേശ് പൊലീസ് വെടിവെച്ചു കൊല്ലുകയുണ്ടായി. കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ വിവരത്തെതുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു വെടിവെപ്പ്. പൊലീസുകാര്‍ക്കെതിരെ പ്രതികള്‍ തിരിച്ചും വെടിവെച്ചു. നീണ്ട പന്ത്രണ്ടു മണിക്കൂര്‍ നേരത്തെ ഓപ്പറേഷനു ശേഷമാണ് അക്രമികളിലൊരാള്‍ വധിക്കപ്പെട്ടതെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അറിയിപ്പ്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്്ക്വാഡും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. പ്രതികളില്‍ രണ്ടുപേരെ കിട്ടിയതായും അസര്‍ഖാന്‍, ഖൗസ് മുഹമ്മദ് ഖാന്‍ എന്നിവരെ അന്വേഷിച്ചുവരുന്നതായും പൊലീസ് പറയുന്നു.
ഐ.എസിന്റെ മുദ്ര, എട്ടു ചെറു തോക്കുകള്‍, 650 വെടിയുണ്ടകള്‍, തോക്കുകള്‍, സിംകാര്‍ഡുകള്‍ മറ്റും സൈഫുല്ലയുടെ മൃതശരീരത്തിനടുത്തുനിന്ന് കണ്ടെടുത്തതായി പറയുന്നു. തനിക്ക് കീഴടങ്ങാനാവില്ലെന്നും രക്തസാക്ഷിയാകാനാണ് താല്‍പര്യമെന്നും വധിക്കപ്പെട്ട സൈഫുല്ല സഹോദരനോട് പറഞ്ഞതായാണ് വിവരം. സംഭവം ശരിയെങ്കില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ഐ.എസ് ഭീകര സംഘടന അതിന്റെ ഭീകരമുഖം പ്രകടമാക്കിയിരിക്കുന്നത്. ഇതിനകം തന്നെ അരക്ഷിതാവസ്ഥ നേരിടുന്ന ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തെ ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് തള്ളിവിടുകയാകും ചെയ്യുക. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായതെന്നത് സാധാരണക്കാരെയാണ് ലക്ഷ്യം വെച്ചതെന്നതിന് തെളിവാണ്. സാധാരണക്കാരായ യാത്രക്കാരെ വകവരുത്തുക വഴി ഭരണകൂടത്തെ ഭയപ്പെടുത്താമെന്നത് എല്ലാ തീവ്രവാദ സംഘടനകളുടെയും മാര്‍ഗങ്ങളിലൊന്നാണ്. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ക്ക് സൈഫുല്ല ഉള്‍പ്പെട്ട സംഘം പദ്ധതിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഏതായാലും പ്രതികള്‍ പിടിക്കപ്പെട്ടതിലൂടെ ഇത് ഒഴിവായതായി ആശ്വസിക്കാമെങ്കിലും ഐ.എസിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഇതിലൂടെ നിലച്ചുവെന്ന് പറയാനാവില്ല.
കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍നിന്ന് അമ്പതോളം പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇതുവരെയുള്ള കണക്ക്. ഇവരില്‍ ഏതാനും പേര്‍ കൊടിയ പീഡനവും മനംമാറ്റവും കാരണം നാട്ടില്‍ തിരിച്ചെത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ഇന്ത്യയും ഐ.എസിന്റെ ആക്രമണ പട്ടികയിലുണ്ട് എന്നത് നേരത്തെതന്നെ പുറത്തുവന്നിരുന്നതാണ്. ഇതിന്മേല്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരവെയാണ് മധ്യപ്രദേശ് സംഭവം ഉണ്ടായിരിക്കുന്നത്. പ്രതികള്‍ പൈപ്പ് ബോംബ് നിര്‍മിച്ചത് ലക്‌നോവിലാണെങ്കിലും രാവിലെ എട്ടു മണിക്ക് ഭോപ്പാലില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമ്പോള്‍ കോച്ചുകളിലൊന്നില്‍ അത് വെക്കുകയായിരുന്നു. ഇതെന്തിനാണെന്ന് വ്യക്തമല്ല. വീര്യം കുറഞ്ഞ ബോംബാണെന്നത് അധികൃതര്‍ക്കുള്ള മുന്നറിയിപ്പിന് വേണ്ടി മാത്രമാണോ എന്നാണ് സംശയിക്കപ്പെടുന്നത്. സാധാരണഗതിയില്‍ പാക് തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ സംഘങ്ങള്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളിലും കൂടുതല്‍ മരണസംഖ്യ വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതുമായിരിക്കും. എന്നാല്‍ ചൊവ്വാഴ്ചത്തെ സംഭവത്തില്‍ അതുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനവട്ട വോട്ടെടുപ്പിന്റെ തലേന്നാണ് ദാരുണവും ആശങ്കാജനകവുമായ സംഭവം ഉണ്ടായിരിക്കുന്നത് എന്നതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ ചില കുബുദ്ധികളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ഈ നാടകത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടണം.
മഹത്തരമായ ജീവിതദൗത്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് ഇസ്്‌ലാമിന്റെ പേരില്‍ ഇറാഖിലും സിറിയയിലും മറ്റും വൈദേശികശക്തികള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കുമെതിരെ ഐ.എസ് നടത്തിവരുന്ന രക്തരൂക്ഷിത പോരാട്ടം മനുഷ്യനന്മയെ പിന്തുണക്കുന്ന ഏതൊരാള്‍ക്കും അംഗീകരിക്കാനാകാത്തതും അത്യന്തം കാടത്തം നിറഞ്ഞതുമാണ്. ഇതിനകം പതിനായിരക്കണക്കിന് പേരെ വകവരുത്തുകയും മുപ്പതു ലക്ഷത്തോളം പേര്‍, അവരില്‍ പിഞ്ചുകുട്ടികളും സ്ത്രീകളും, അഭയാര്‍ഥികളായി പലായനം ചെയ്യപ്പെടുകയുമുണ്ടായി. എന്നിട്ടും കണ്ണില്‍ ചോരയില്ലാത്ത കാപാലികര്‍ സായുധരായി നടത്തുന്ന യുദ്ധം അറേബ്യയുടെ നല്ലൊരു പ്രദേശത്തെ തന്നെ നാമാവശേഷമാക്കുന്നു. ഇറാഖിലെ മൊസൂളിലും സിറിയയിലും അടിപതറുന്ന ഘട്ടത്തിലാണ് ബാഗ്ദാദിയുടെ സൈന്യം ഇന്ത്യ പോലുള്ള രാജ്യത്തേക്ക് കുന്തമുന നീട്ടിയിരിക്കുന്നത്. ഇതിനു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ ആശയ ഭിന്നതക്കപ്പുറം ചില സ്ഥാപിത താല്‍പര്യങ്ങളും കാണണം. അതിനുപിന്നില്‍ ഒരു പക്ഷേ നാം പുറത്തു കാണുന്ന ശക്തികള്‍ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപ് പടച്ചുവിടുന്ന വിദ്വേഷ-മുസ്്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ പിന്‍ബലവും ഉണ്ടായിക്കൂടെന്നില്ല. മുമ്പ് താലിബാനെ തങ്ങളാണ് സൃഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയത് അവര്‍ക്കെതിരെ വര്‍ഷങ്ങളോളം പടനയിച്ച യൂറോ-അമേരിക്കന്‍ നേതാക്കളായിരുന്നുവെന്ന സത്യം മറക്കാറായിട്ടില്ല.
എന്തിന്റെ പേരിലായാലും നിരപരാധികളെ കൊല്ലുന്ന പ്രവണത അനുവദിച്ചുകൊടുത്തുകൂടാ. ഒരു നിരപരാധിയെ കൊന്നാല്‍ മനുഷ്യകുലത്തെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാണെന്ന് പഠിപ്പിച്ച ഇസ്്‌ലാമിന്റെ പേരില്‍ ചോര മരവിക്കുന്ന ക്രൂരത ഉണ്ടായിക്കൂടാത്തതാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് കഴിഞ്ഞ മാസം 150 പേരുടെ മരണത്തിനിടയാക്കിയ രണ്ടു ട്രെയിന്‍ അട്ടിമറിയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. പ്രതികള്‍ നേപ്പാളിലാണെന്ന് വെളിപ്പെടുത്തിയത് യു.പി തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്നെയാണ്. പാക്കിസ്താന്‍ ചാര സംഘടനയായ ഐ.എസാണ് ഇതിനു പിന്നിലെന്നാണ് ബീഹാര്‍ പൊലീസിന്റെ വിശദീകരണം. അക്രമികളുടെ ലക്ഷ്യം ഒന്നായിരിക്കെ അവര്‍ ഒരുമിച്ച് ഇന്ത്യക്കെതിരായ പദ്ധതി ആസൂത്രണം ചെയ്തിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടണം. പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിലൂടെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇനിയൊരിക്കലും സമാനമായ സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാന്‍ തക്ക എണ്ണയിട്ട സുരക്ഷാസംവിധാനമാണ് രാജ്യത്തിനു വേണ്ടത്. അതിനുപകരം രാജ്യത്തെ ജനങ്ങളില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും ഭയം വിതറിയും നാളുകള്‍ തള്ളി നീക്കുകയല്ല ഭരണകൂടം ചെയ്യേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending