More
സര്‍ക്കാരിന് പുതിയ തലവേദനയായി പുതുവൈപ്പിന് ചര്‍ച്ചക്കില്ലെന്ന് സമരസമിതി; ആഞ്ഞടിച്ച് സി.പി.ഐയും വി.എസും
ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി ടെര്‍മിനലിനെതിരായുള്ള നാട്ടുകാരുടെ സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. സമവായത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി അറിയിച്ചതും പൊലീസ് നടപടിക്കെതിരെ ഭരണപക്ഷത്തുനിന്നുതന്നെ എതിര്‍ശബ്ദമുയര്‍ന്നതുമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമവും പാളി. എന്നാല്‍ സമരക്കാര്‍ക്ക് പിന്നില്‍ തീവ്രവാദികളുണ്ടെന്ന ആരോപണവുമായി സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
ലോ അക്കാദമി, മഹിജ സമരങ്ങളിലെന്ന പോലെ വി.എസും സി.പി.ഐയും സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചത് പിണറായിക്ക് പുതിയ വെല്ലുവിളിയായി. നിലമ്പൂരിലെ വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ സ്വീകരിച്ചതിന് സമാനമായ വികാരത്തോടെയാണ് സി.പി.ഐ വിഷയത്തെ സമീപിച്ചിരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസും കാനവും സി.പി.ഐ ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടെ സമരക്കാരെ കായികമായി നേരിട്ട പൊലീസ് നടപടി തെറ്റാണെന്ന് തുറന്നടിച്ച് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ രംഗത്തെത്തി. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല. പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് താന്‍ ഉറപ്പുനല്‍കിയിട്ടില്ല. താനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു. 
എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നതെന്നും സമരസമിതി പറയുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സ്ഥലം എം.എല്‍.എ എസ്.ശര്‍മ പൊലീസ് നടപടിക്കെതിരായി ശക്തമായി രംഗത്തുണ്ട്. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് സമരക്കാര്‍ പരാതി ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചക്ക് കളമൊരുങ്ങിയെങ്കിലും നടന്നില്ല. ഇതിനിടയിലാണു പൊലീസ് മര്‍ദനം വിവാദമായത്.
മുന്‍പ് നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് സമരക്കാരുടെ പരാതി. സംഭരണശാല അടച്ചുപൂട്ടാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി ഇവിടെ സമരം നടക്കുകയാണ്. കഴിഞ്ഞ 14നും 16നും സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായി. തുടര്‍ന്നു ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍മാണം നിര്‍ത്തിവെക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിന്‍വലിക്കാമെന്നും ധാരണയായതായി സമരക്കാര്‍ പറയുന്നു. സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും തീരുമാനമായിരുന്നു.

india
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.
അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.
13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന കല്പിക്കുന്നതെന്നും തുടര്‍നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
Health
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ
14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്
കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.
ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.
സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.
2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.
ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.
അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.
ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.
-
kerala23 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
